Tuesday, July 21, 2009

പി ബീം ഭർത്താവും പാർട്ടീം കുടുംമ്മോം

‘വി.എസ്സിനെ ഇപ്പോ പിബീന്ന് പൊറത്താക്കും, അല്ലാ സിസീന്ന് പൊറത്താക്കും,
ഏയ് അല്ലല്ലാ പാർട്ടീന്ന് തന്നെ പൊറത്താക്കും.‘

വി. എസ്സ് മുഖ്യമന്ത്രിയായി അധികം വൈകാതെ കേട്ട് തൊടങ്ങിയതാ നമ്മളീ ജ്യോതിഷഫലം പറയല്, പത്രക്കാര്ടേം ചാനല്കാര്ടേം വക.

എന്തായാലും പറഞ്ഞ് പറഞ്ഞ് പിബീന്ന് ഔട്ടാക്കി. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ സസ്പെൻഷൻ അല്ല. കൂട്ട്ന് പിണറായി വിജയനെയൊന്നും വിട്ട്ട് ല്ല്ല. വി. എസ്സ് പോയി അനുസരണയൊക്കെ പഠിച്ച് നന്നായി വരാനാണ് ശിക്ഷ കൊട്ത്തിരിക്കണത്.

ശര്യന്നെ. കുരുത്തക്കേട് കാട്ട്യാ ശിക്ഷിക്കാണ്ട് പറ്റോ ആരായാലും?

ശിക്ഷ, ഒതുക്കൽ, പട്ടിണിക്കിടൽ,പലതരം അപവാദങ്ങള് പരത്തൽ, നമ്മ്ടെ സൈഡ് പറ്യണവരെ ചീത്ത വിളിക്കൽ, പൊറത്താക്കൽ ഇതൊന്നും കേട്ടാൽ ജനസംഖ്യേടെ പകുതി വരണ നമ്മൾ പെണ്ണുങ്ങൾക്ക് ഒര് ഇതും ഇല്യാ.

ആണുങ്ങൾക്കാണ് അപ്പടി പരിഭ്രമം.

വി.എസ്സ് രാജി വെച്ച് പോകണം എന്നാ അവര് പറയണത്. അപ്പളേ അഭിമാനം സംരക്ഷിക്കാൻ പറ്റൂന്നാ പറയണത്. ഇതിലും പെണ്ണുങ്ങൾക്ക് വേറെയാ സ്റ്റാൻഡേർഡ്. ശര്യല്ലേ ആണുങ്ങളുടെ അഭിമാനല്ലല്ലോ നമ്മ്ടെ അഭിമാനം. കുടുംബങ്ങൾ പൊളിക്കാണ്ട് ജീവിച്ച് പോണ നമ്മൾ പെണ്ണുങ്ങളെക്കണ്ടാണ് വി എസ് പഠിക്കേണ്ടത്. സ്വീകരണ മുറീന്ന് പൊറ്ത്താക്കിയാ വീട് വിട്ട് പോവ്വേ.. വേറെ എത്ര മുറീണ്ട് കുത്തിരിക്കാൻ.

പെണ്ണുങ്ങള് കല്യാണം കഴിച്ച് ജീവിക്കണ മാതിരിയാ ആണുങ്ങള് പാർട്ടീല് ചേരണത്. കൊറെ ആചാരങ്ങളും നെയമങ്ങളും ഒക്കെ രണ്ടിനൂണ്ട്.

തെറ്റിച്ചാ ശിക്ഷ കിട്ട്ല്യേ രണ്ടോട്ത്തും.

ഭർത്താവിനേം അങ്ങോരുടെ വീട്ട്കാരേം വേണ്ടപ്പെട്ടോരേം ഒക്കെ നല്ലോണം അനുസരിച്ച് അടങ്ങിയൊതുങ്ങി അവര് ഏല്പിച്ച് തരണ കാര്യങ്ങളൊക്കെ ഭംഗിയായി ചെയ്ത് ജീവിക്കണതാണ് ഭാര്യേടെ ധർമം.

പിബീനേം സി സീനേം അതു പോലത്തെ ബന്ധക്കാര് കമ്മിറ്റീനേം അനുസരിച്ച് അവര്ക്ക് വിരോധല്ലാത്ത കാര്യങ്ങളൊക്കെ ചെയ്ത് പാർട്ടി കെട്ടിപ്പടുക്കലാ ഒരു നല്ല പാർട്ടിക്കാരന്റെ ധർമം.
നമ്മ്ടെ കുടുംബവ്യവസ്ഥ പോലെ പെണ്ണുങ്ങൾക്ക് സുരക്ഷിതത്വം വേറെ ഏതു വ്യവസ്ഥയിലാ കിട്ടുന്നത്?.. ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോ ഇത്തിരി ശിക്ഷയൊക്കെ കിട്ടും, അത് സാരായി കാണണ്ട. അങ്ങോരല്ലേ ഭാര്യേ നോക്കി രക്ഷിക്കണേ!!!!

പാർട്ടീല് നിൽക്ക്ണ പോലെ ഒരു ഗമ, പൊറ്ത്തെറ്ങ്ങിയാ കിട്ട്ല്യ. മെംബറില്ലെങ്കിലും പാർട്ടി ഇണ്ടാവും. ഒരു മെംബറ് പോയാ വേറെ ആള് വരും. ഓരോ തുള്ളിച്ചോരേന്ന് ഒരായിരം പേരു വരുംന്ന് പണ്ട് പാടീത് മറ്ക്കാൻ പാടില്ല ഒരു മെംബറും. പാർട്ടി നയങ്ങൾക്ക് വിരുദ്ധായിട്ട് പിബിക്ക് ഇഷ്ടല്ലാത്ത ഓരോന്ന് ചെയ്താ പിന്നെ ശിക്ഷ കിട്ട്ല്ല്യേ. പാർട്ടിയല്ലേ മെംബറെ ഒരാളാക്കി വലുതാക്കണേ!!!!

കാര്യങ്ങളൊക്കെ ഭംഗിയായി നടത്തിക്കൊണ്ട് പോവണ പെണ്ണ് മരിച്ചാ ‘ദാ ഒരു നല്ല സ്ത്രീ‘ എന്നു വാഴ്ത്തപ്പെട്ട് റീത്തൊക്കെ വെച്ച് അലങ്കരിച്ച ശവമായി കിടക്കാൻ പറ്റും. എന്തായാലും ഒരു കുടുംബം രക്ഷപ്പെടണ കാര്യല്ലേ എന്നു വെച്ച് പെണ്ണുങ്ങള് അനുസരിച്ചും സ്വന്തം തെറ്റ് തിരുത്തീമൊക്കെ കഴിഞ്ഞ് കൂടണതാണ് ശര്യായ കാര്യം.

കട്ട്ൻ ചായേം പരിപ്പ് വടേം കഴിച്ച്ട്ട് ചെങ്കൊടീം പിടിച്ച് പാർട്ടി വളർത്താൻ കഷ്ട്പ്പെട്ടു, പോലീസുകാര് തല്ലി തവിട് പൊടിയാക്കി കൊക്കേലിട്ടു ഇങ്ങനെ പായാരം പാടാണ്ട് പി ബീം, സീ സീം മറ്റ് ചെറുതും വലുതുമായ ബന്ധക്കാര് കമ്മിറ്റിയോളും പറേണ മാതിരി കാര്യങ്ങളൊക്കെ ഭംഗിയായി നടത്തിക്കൊണ്ട് പോണ മെംബറ് മരിക്കുമ്പോ ‘ദാ ഒരു യഥാർഥ സഖാവ് ‘ എന്ന് വാഴ്ത്തപ്പെട്ട് ചെങ്കൊടീം പൊതച്ച് അലങ്കരിച്ച ശവമായി കെടക്കാൻ പറ്റും. ഇപ്പൊ ശവമടക്ക് യാത്ര കൈരളീ ചാനലിലും കാണിക്കും.

ചെകിട്ടത്തൊരടി ഭർത്താവ് തന്നൂന്ന് വെച്ചിട്ടോ അങ്ങോരടെ വീട്ട്ലുള്ളോര് ആക്ഷേപിച്ചൂന്ന് പറ്ഞ്ഞിട്ടോ ഒക്കെ വിട്ട്ല് ബഹളം ഇണ്ടാക്കേ….. .അങ്ങനെ ചെയ്താൽ പിന്നെ ഈ ജന്മം നല്ല സ്ത്രീയായി ജീവിക്കാൻ പറ്റുംന്ന് കരുതണ്ട. അത്ര ഒറ്പ്പുള്ള കാര്യാ അത്.

പി ബിക്കും സീ സിക്കും വെഷമം ഇണ്ടാക്കണ കാര്യങ്ങള് ചെയ്തിട്ട് എടക്കെടക്ക് കാരാട്ട്നെ പോയി കണ്ട് കാര്യങ്ങള് വിശദീകരിച്ചാലൊന്നും പോരാ. ലാവ്ലിൻ അന്വേഷിക്കണം ന്ന് ബഹളം വെച്ചാലും കാര്യല്ല. ഇപ്പോ ചെയ്തതൊന്നും പോരാണ്ട് ഇനി കൂടുതലൊന്നും ചെയ്യാണ്ടിരിക്കാനാ ഇപ്പോ പിബീന്ന് ഔട്ടാക്കീത്. ഇനി വഴിപെഴ്ച്ചാൽ പിന്നെ ഈ ജന്മം നല്ല പാർട്ടി മെംബറായി ജീവിക്കാൻ പറ്റുംന്ന് കരുതണ്ട. അത്ര ഒറ്പ്പുള്ള കാര്യാ അത്.

പിബീം ഭർത്താവും പാർട്ടീഘടനേം കുടുംബവ്യവസ്ഥേം തമ്മിൽ പത്ത് പൊരുത്തോം ഇണ്ട്. ബൈബിളിൽ പറഞ്ഞിട്ട്ല്ലേ ഭാര്യേണ് കുടുംബശരീരത്തിന്റെ കഴുത്ത്, ഭർത്താവ് തലാന്ന്. കഴുത്ത് തിരിയണ പോലെയാണ്ത്രെ തലേടെ അനക്കം. അതു പോലെ പാർട്ടി മെംബറ് കഴുത്ത് പി ബി തല എന്നാണ് ഭാവം. അപ്പോ പിന്നെ മെംബറ്ക്ക് പി ബിന്ന് കിട്ട്ണതൊക്കെ അയാള് ചോദിച്ച് മേടിക്കണതാന്ന് പത്രത്തിലും ചാനലിലും കൂടി ഒറ്ക്കേങ്ങട് പറ്യാല്ലോ. കൊറെനാള് ഒറ്ക്കെ പറേമ്പോ സംഗതി സത്യായി മാറും. ചോദ്യം ചോദിക്കേ പ്രതിഷേധിക്കേ പരാതിപ്പെടേ ഒക്കെ ചെയ്ത് കുടുംബ വ്യവസ്ഥക്ക് നാണക്കേട് വരുത്തണ പെണ്ണുങ്ങളെ അപവാദം പറ്ഞ്ഞ് പരത്തി മുള്ളിക്കണ പോലെ.

തലേന്റെ ഓർഡർ കിട്ടാണ്ട് ഒരു ഇമയ്ക്കും കൂടി അനങ്ങാൻ പറ്റ്ല്ല്യാന്നുള്ളത് നമക്ക് ഒരു പ്രേമഗാനോ വിപ്ലവഗാനോ ഭക്തിഗാനോ പാടി അങ്ങട് മറക്കാം.

അല്ല, പിന്നെ.

Saturday, July 18, 2009

ഒരു ഭഗവദ്ഗീതയും രണ്ട് ചിരട്ടക്കയിലുകളും

ലോകപ്രശസ്തനായിരുന്ന ഒരു സ്വാമിജിയുടെ ഗ്രാമത്തിലാണ് പത്ത് പതിനേഴു വർഷങ്ങൾ ഞാൻ ജീവിച്ചത്.

അദ്ദേഹം എത്ര വലിയ പണ്ഡിതനും മനുഷ്യസ്നേഹിയും ആഗോളപ്രശസ്തനുമാണെന്ന് ഗ്രാമീണർക്ക് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. സ്വാമിജി എഴുതിയതൊന്നും അവർ വായിച്ചറിഞ്ഞിട്ടില്ല.  അദ്ദേഹത്തിന്റെ അച്ഛനായ ബ്രാഹ്മണനേയും അമ്മയായ നായർ സ്ത്രീയേയും അറിയാം. കൂടുതൽ അറിവുകൾ ആവശ്യമുള്ളതായി ഗ്രാമീണർക്ക് തോന്നിയില്ലെന്ന് കരുതിക്കോളൂ. പിൽക്കാലത്ത് പുത്തൻ തലമുറയിലെ ധനികരായ ഗ്രാമീണർ അദ്ദേഹത്തിനു നൽകിയ അതിഗംഭീരമായ സ്വീകരണച്ചടങ്ങുകൾക്കൊന്നും അന്നു ഒരു മാർഗവുമുണ്ടായിരുന്നില്ല എന്നു സാരം.

ഇടയ്ക്ക് വല്ലപ്പോഴും ഗ്രാമത്തിൽ വരാറുള്ള സ്വാമിജിയെ കാണാൻ വളരെ ചുരുക്കം പേർ മാത്രമേ ആ പഴയ കാലങ്ങളിൽ ഒരുമിയ്ക്കാറുള്ളൂ. സ്വാമിജിയുടെ കുടുംബാംഗങ്ങളെ  ഒഴിച്ച് നിറുത്തിയാൽ അതീവ ശുഷ്ക്കമാകുന്ന ഒരു സദസ്സ്. ആ സദസ്സുമായി മനസ്സു തുറന്ന് സംസാരിച്ച് കൊണ്ട് പാണ്ഡിത്യത്തിന്റേയോ പ്രശസ്തിയുടേയോ യാതൊരു വിധ ജാഡകളുമില്ലാതെ ശിവക്ഷേത്രത്തിന്റെ കൽപ്പടവുകളിലിരിക്കാറുള്ള  അദ്ദേഹം അത്യന്തം ചൈതന്യപൂർണ്ണമായ ഒരു കാഴ്ച തന്നെയായിരുന്നു. കുട്ടിക്കാലത്തു കണ്ട ആ ഓർമ്മയ്ക്ക് തെല്ലും മങ്ങലുണ്ടായിട്ടില്ല.

അമ്മീമ്മ ആ ശുഷ്ക്ക സദസ്സിന്റെ ഭാഗമാവാറില്ലെങ്കിലും സ്വാമിജിയെ അമ്പലത്തിൽ ചെന്നു കാണാറുണ്ടായിരുന്നു. അവർക്ക് പരസ്പരം ഔന്നത്യമാർന്ന ബഹുമാനാദരങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. അമ്മീമ്മ കാൽ തൊട്ട് നമസ്കരിക്കുന്നതായി കണ്ടിട്ടുള്ള ഒരേ ഒരാളും അദ്ദേഹമായിരുന്നു.

ആദ്യം കണ്ടപ്പോൾ  തന്നെ കൊച്ചുകുട്ടികളായ എന്നേയും അനുജത്തിയേയും അദ്ദേഹം ഒരുമിച്ച് മടിയിലിരുത്തി, കൈയിലുണ്ടായിരുന്ന പഴം ഞങ്ങൾക്ക് സമ്മാനിച്ചു, അച്ഛനേയും അമ്മയേയും കുറിച്ച് താല്പര്യപൂർവം അന്വേഷിച്ചു, നന്നായി പഠിക്കണമെന്നും, നല്ല മനുഷ്യരാകണമെന്നും ഉപദേശിച്ചു. ഇത് ഞങ്ങൾക്ക് അത്യപൂർവമായ ഒരു ബഹുമതിയായിരുന്നു.

ജാതി നഷ്ടപ്പെടുത്തി വിവാഹിതരായ അമ്മയുടേയും അച്ഛന്റേയും ബന്ധുക്കൾ ഞങ്ങളെ വിരൽ കൊണ്ട് പോലും സ്പർശിച്ചിരുന്നില്ല. അന്ന് അച്ഛനോളം വിദ്യാഭ്യാസവും അച്ഛനുണ്ടായിരുന്നത്രയും വലിയ പദവിയുള്ള ജോലിയും ആ ഗ്രാമത്തിൽ അധികമാർക്കും ഉണ്ടായിരുന്നില്ല. ഗ്രാമത്തിൽ ആദ്യമായി ബിരുദമെടുത്ത സ്ത്രീയായിരുന്നു എന്റെ അമ്മ. അമ്മയും ഉദ്യോഗസ്ഥയായിരുന്നു.

വളരെ ചുരുക്കം ബന്ധുക്കൾ മാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ. അച്ഛന്റെ ബന്ധുക്കൾ അച്ഛനോടും അമ്മയുടെ ബന്ധുക്കൾ അമ്മയോടും അമ്മീമ്മയോടും മാത്രം സംസാരിച്ച്, തീരെ പിടിക്കാത്തപോലെയും ഒരു ഓക്കാനം പുറത്ത് ചാടാൻ അവരുടെ വായിലൊരുമ്പെട്ട് നിൽക്കുന്നതു പോലെയുമുള്ള നാട്യത്തോടെയും കാപ്പിയോ പലഹാരമോ ഊണോ കഴിച്ച് തടി കഴിച്ചിലാക്കിയിരുന്നു. അപ്പോഴാണ് സ്വാമിജി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. ഞങ്ങളുടെ മനസ്സ് ആഹ്ലാദഭരിതമായി, ആദ്യമായി ഞങ്ങൾക്കും ഒരു പ്രാധാന്യമൊക്കെ വന്നതു പോലെ തോന്നി.

അമ്മീമ്മയുടെ അപ്പൂപ്പന്റെ ജ്യേഷ്ട സഹോദര പൌത്രനായിരുന്നു സ്വാമിജി. അവർക്ക് തമ്മിലുണ്ടായിരുന്ന  വാത്സല്യത്തിനും ബഹുമാനത്തിനും ഇതുമൊരു കാരണമായിരിക്കാം. ശകലം പോലും കലർപ്പില്ലാത്ത ശുദ്ധ ബ്രാഹ്മണരൊന്നും തന്നെ സാധാരണയായി സ്വാമിജിയെ കാണാൻ പോകാറില്ല. ‘എന്നവാനാലും നായര്ചെക്കൻ താനേ‘ എന്ന് ഗ്രാമത്തിലെ തല മൂത്ത പല ബ്രാഹ്മണരും സമൂഹമഠത്തിലിരുന്ന് അദ്ദേഹത്തെ ആക്ഷേപിക്കുവാൻ താല്പര്യം പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ അറിവിനെ ബഹുമാനിക്കാനാവശ്യമായ ഔന്നത്യമാർന്ന വ്യക്തിത്വം അവർക്കുണ്ടായിരുന്നില്ല.

അടുത്ത തവണത്തെ വരവിൽ സ്വാമിജിക്ക് ഒരു ചെറിയ സദസ്സിനെ അഭിമുഖീകരിച്ച് പ്രസംഗിക്കേണ്ടിയിരുന്നു. അപ്പോഴാണ് ഗ്രാമത്തിലെ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കുന്നത് നല്ലൊരാശയമായിരിക്കുമെന്ന് എല്ലാവർക്കും തോന്നിയത്. അതു പെട്ടെന്നു തന്നെ തീരുമാനമാകുകയായിരുന്നു. സ്ഥലവും സമയവും അധ്യാപകനും നിമിഷനേരം കൊണ്ട് തയാറായി. ആവേശഭരിതരായ രക്ഷാകർത്താക്കളിൽ  പലരും അപ്പോൾ തന്നെ സ്വന്തം കുട്ടികളുടെ പേരു കൊടുത്തു.

അമ്മീമ്മ ആവേശമൊന്നും കാണിച്ചില്ല. എന്തോ അതിലവർക്ക് വിശ്വാസം ഇല്ലാത്തതു പോലെ തോന്നി. പ്രസംഗമെല്ലാം തീർന്നപ്പോൾ സ്വാമിജി കഴുത്തിലിട്ടിരുന്ന പൂമാല എനിക്കും അനുജത്തിക്കുമായി സമ്മാനിച്ചു. നല്ല കുട്ടികളായിത്തീരണമെന്നും കഴിയുന്നത്ര അറിവ് നേടണമെന്നും പറഞ്ഞു. അമ്മയേയും അച്ഛനേയും അന്വേഷിക്കാനും അദ്ദേഹം മറന്നില്ല. ഞങ്ങൾ മൂവരും അദ്ദേഹത്തെ നമസ്കരിച്ചപ്പോൾ, എന്തുകൊണ്ടോ ചില ശുദ്ധബ്രാഹ്മണക്കുട്ടികളും അദ്ദേഹത്തെ നമസ്കരിക്കുവാൻ കുനിഞ്ഞു.

ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഗീതാക്ലാസ്. ഒരു നോട്ട് ബുക്കും പെൻസിലും മാത്രം കൊണ്ടു പോയാൽ മതി. അങ്ങനെ ഞാനും അനുജത്തിയും നോട്ട് ബുക്കും പെൻസിലുമായി പുറപ്പെട്ടു.  ക്ലാസ്സിലെത്തിയപ്പോൾ കുട്ടികളെല്ലാം ഇരുന്നു കഴിഞ്ഞിരുന്നു.

അധ്യാപകനായ ആൾ, വരാന്തയിൽ നിന്നിരുന്ന് ചിലരോട് നേരമ്പോക്കുകൾ പറഞ്ഞ് രസിയ്ക്കുന്നുണ്ടായിരുന്നു. അറിയപ്പെടുന്ന ഒരു സംസ്ക്റുത പണ്ഡിതനായിരുന്ന അദ്ദേഹം ഏതോ വലിയ വിദ്യാപീഠത്തിലൊക്കെ പഠിച്ചതാണെന്നും സംസ്ക്റുതത്തിൽ പച്ചവെള്ളം പോലെ സംസാരിക്കുമെന്നും ഒക്കെ കഥകളുണ്ടായിരുന്നു. ഉയർന്ന ഒരു നായർ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല.

‘ഉം‘?- പുരികമുയർത്തിക്കൊണ്ട് അധ്യാപകൻ ഒരു മയവുമില്ലാതെ ചോദിച്ചു. ആ ശബ്ദത്തിന്റെ കാഠിന്യം ഞങ്ങളെ പരിഭ്രമിപ്പിക്കാതിരുന്നില്ല.

‘ഗീതാക്ലാസ്സിൽ പഠിക്കാൻ വന്നതാ‘ ഞാൻ വിക്കിക്കൊണ്ട് അറിയിച്ചു.

എന്തോ ഒരു വലിയ തമാശ കേട്ടതു പോലെ അദ്ദേഹം പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങി. ഒട്ടു നേരം കഴിഞ്ഞ് ചിരിയൊതുക്കിയ ശേഷം അദ്ദേഹം പറഞ്ഞു. ‘ചെരട്ടക്കയിലുകൾക്ക് പഠിക്കാൻ പറ്റണതല്ല, ഗീത. ചെരട്ടക്കയിലു കുത്താൻ അച്ഛനാശാരിയോട് പഠിപ്പിക്കാൻ പറ.‘

വരാന്തയിൽ നിന്നവരെല്ലാം ഉറക്കെ പൊട്ടിച്ചിരിച്ചു. അവരിലാരും തന്നെ ആശാരിമാരായിരുന്നില്ല.

കരഞ്ഞു കൊണ്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ ചെരട്ടക്കയിൽ കുത്തുന്നതെങ്ങനെയാണെന്നറിയണമെന്നും ഗീത പഠിക്കണമെന്നും ഞങ്ങൾ തീരുമാനിച്ചു.

ചെരട്ടക്കയിൽ ആശാരി സ്ത്രീകളാണുണ്ടാക്കുകയെന്ന് അന്ന് ഞങ്ങൾക്ക് അറിയുമായിരുന്നില്ല. അവരെ അതുകൊണ്ട് ചെരട്ടക്കയിലുകളെന്ന് ആക്ഷേപിക്കാറുണ്ടെന്നും അന്നു ഞങ്ങൾക്ക് അറിയുമായിരുന്നില്ല.

Thursday, July 16, 2009

ദരിദ്രൻ പുലർത്തേണ്ട സത്യസന്ധത

വൻ നഗരങ്ങളിലെ തിരക്കേറിയ റോഡുകളിൽ ഒരുപാട് യാചകരെ കാണാം. വയസ്സന്മാരും കുട്ടികളും സ്ത്രീകളും ഒക്കെയായി ദൈന്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും ജീവിക്കുന്ന ആൾ രൂപങ്ങൾ. വിലപിടിച്ച വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വിലകൂടിയ മനുഷ്യരോട്, ട്രാഫിക് സിഗ്നലുകളിലെ കാത്തിരിപ്പിനിടയിൽ അവർ യാചിക്കും, കാൽ തൊട്ട് വണങ്ങും, ഗർഭിണികൾ ലജ്ജയില്ലാതെ വയറ് ചൂണ്ടിക്കാണിച്ച് വിശക്കുന്നുവെന്ന് പറയും, കുട്ടികൾ കുറച്ച് ചോറിനും ചപ്പാത്തിക്കും വേണ്ടി നിലവിളിക്കും. നമ്മൾ തിളക്കമാർന്ന സ്വതന്ത്ര ഇന്ത്യയിലെ വിശ്വപൌരന്മാരാണല്ലൊ, സൂപ്പർ പവർ പദവിയിലേക്ക് റോക്കറ്റിൽ കുതിക്കുന്നവർ. നാൽപ്പതോളം ശത കോടീശ്വരന്മാരുടേയും ഒരു ലക്ഷത്തിലധികം വരുന്ന ലക്ഷപ്രഭുക്കളുടെയും നാടായ നമ്മുടെയെല്ലാം ഇന്ത്യയിൽ പാർക്കുന്നവർ.

ഈ യാചകർ ഒരു നേരത്തെ ആഹാരത്തിനും ചില്ലറത്തുട്ടുകൾക്കും വേണ്ടി, കുറച്ച് കള്ളത്തരമൊക്കെ ചെയ്യാറുണ്ട്. ഉദാഹരണത്തിന് പരിക്ക് പറ്റിയതായി അഭിനയിക്കുക, വ്യാജ ഗർഭവും പ്രസവവേദനയും പ്രദർശിപ്പിക്കുക, വികലാംഗനായി നടിക്കുക അങ്ങനെ ചില സൂത്രപ്പണികൾ. ചിലപ്പോൾ വളരെ മോശമായ രീതിയിൽ പിടിക്കപ്പെടുകയും ചെയ്യും.

അപ്പോഴാണ് ഒരു ദരിദ്രനു അത്യന്താപേക്ഷിതമായ സത്യസന്ധതയെക്കുറിച്ച് എനിക്ക് മനസ്സിലാകുന്നത്. അവന്റെ കള്ളത്തരം കണ്ടു പിടിക്കപ്പെട്ടാൽ, നമ്മൾ ഉടനെ അവന്റെ പല്ലടിച്ച് കൊഴിക്കും, യാചകിയുടെ തുണി വലിച്ച് കീറും, കുഞ്ഞുങ്ങളുടെ കൈ പിടിച്ച് തിരിക്കും… എന്ത് ക്രൂരതയും കാണിക്കും. ദരിദ്രനെയും കറുത്തവനെയും അടിച്ച് വേദനിപ്പിക്കാൻ ഒരു മനസ്സായി ഒരുമിക്കും. ‘കള്ളത്തരം കാണിക്കുന്നോടാ നായേ‘എന്ന് ആക്രോശിക്കും.

ധനികനു തീരെ ആവശ്യമില്ലാത്ത ദയ, സത്യം, മര്യാദ, വിനയം ഒക്കെ നിർബന്ധമായും വെച്ചു പുലർത്തേണ്ട ഒരു സ്പീഷീസാകുന്നു ദരിദ്രൻ. ധനികന് അത്യാവശ്യമായ ധനം മാത്രം ദരിദ്രനു ഒരു കാലത്തും സ്വപ്നം കൂടി കാണാൻ പറ്റില്ല.  അവൻ സ്വപ്നം കണ്ടാലുടനെ നമ്മൾ പറയും, അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ട് കിലുക്കാൻ മോഹമെന്ന്.

വില കൂടിയ ധനികൻ കള്ളത്തരം കാണിക്കുമ്പോൾ നമുക്ക് ആദരവും രോമാഞ്ചവും ഉണ്ടാകുന്നു. അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ തിടുക്കപ്പെട്ട്, പൂമാല ചാർത്തുകയും അവനൊപ്പം നിന്ന് ഫോട്ടോ പിടിക്കുവാൻ വ്യഗ്രതപ്പെടുകയും ചെയ്യുന്നു. ടോട്ടൽ ഫോർ യൂ തട്ടിപ്പിലെ ശബരീനാഥിന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ടെന്ന് ഗൌരവത്തോടെയും ആർജ്ജവത്തോടെയും വാദിക്കുന്ന അഭ്യസ്ഥവിദ്യർ!!!!

ദരിദ്രന് ചില്ലറത്തുട്ടുകൾ, കീറിയ പഴയ തുണികൾ ഇങ്ങനെ അല്പം സഹായമൊക്കെ ചെയ്യുമ്പോൾ അത് ഈശ്വരസേവയായാണ് വാഴ്ത്തപ്പെടുക. പക്ഷെ അവനു ദാരിദ്ര്യമുണ്ടായതെങ്ങനെ എന്നു ചോദിച്ചാൽ, അന്വേഷിച്ചാൽ ഉടനെ ആ ചോദ്യം ദൈവനിന്ദയായിത്തീരും.

ദാരിദ്ര്യം ഒരു പാപവും ശാപവുമാണ്,

ധനികൻ ചെയ്യുന്ന പാപം, അവനുതിർക്കുന്ന ശാപം.

ആണൊരുത്തനെങ്കിലും വരുതിയിലാണെന്ന് കാണിക്കാനായി……

ജീവിതത്തിൽ ആണായിട്ടൊരുത്തനെങ്കിലും തന്റെ വരുതിയിലാണെന്ന് പൊതുജനത്തെ ഏറ്റവും ഭംഗിയായി ബോധ്യപ്പെടുത്തുന്നതാണ് പെണ്ണുങ്ങൾ അവരുടെ നമ്പർ വൺ മിടുക്കും കഴിവുമായി എണ്ണേണ്ടത്. പഠിച്ചവരും പഠിക്കാത്തവരും ജോലിയുള്ളവരും ഇല്ലാത്തവരും തമ്മിലൊന്നും ഈ കാര്യത്തിൽ ഒരു ഭേദവുമില്ല. സ്വന്തം നെറ്റിയിലെ വിയർപ്പ് കൊണ്ട് നല്ല അന്തസ്സായി ശാപ്പാടടിക്കുന്ന പെണ്ണിനും ഒരാണൊരുത്തനെ വരുതിയിലാക്കി അവന്റെ ചെലവിൽ കഴിയാൻ പറ്റുന്നുണ്ടെന്ന് നാലാളെ അറിയിച്ചാലേ അഭിമാനം കൊണ്ട് തല നിവർത്താൻ സാധിക്കു. അത് സാധിച്ചില്ലെങ്കിൽ പിന്നെ ആണുങ്ങളെ വരുതിയിലാക്കിയെന്ന് സ്വയം പ്രദർശിപ്പിക്കുന്ന പെണ്ണുങ്ങളെ നോക്കി നിരാശയുടേയും അനാഥത്വത്തിന്റേയും ചുടുനിശ്വാസങ്ങളുതിർക്കലും കണ്ണീരൊഴുക്കലുമാണ് ആകെ അനുവദനീയമായ ഒരു ജീവിതമാർഗ്ഗം. ഒരാണിന്റെ പിന്നാലെ അനുസരണയോടെയും വിധേയത്വത്തോടെയും നടക്കാൻ പറ്റുമ്പോൾ കിട്ടുന്ന ബ്രഹ്മാനന്ദമാകുന്നു സാക്ഷാൽ മോക്ഷം. ആണിനെ വരുതിയിലാക്കിയെന്ന് അടിമുടി പ്രദർശിപ്പിക്കാൻ സാധിക്കുന്ന സർവ മംഗളകാരിണികളും സകല സൌഭാഗ്യവതികളുമായ പെണ്ണുങ്ങളാണെങ്കിലോ, തങ്ങളെപ്പോലെ ആണുങ്ങളെ ആശ്രയിച്ച് ജീവിക്കാൻ ഭാഗ്യമില്ലാത്ത പെണ്ണുങ്ങളൊക്കെ തൂങ്ങിച്ചാവേണ്ടതാണ് എന്ന വാദ്യം മുഴക്കും. മിനിമം ഒരു ആണിനെയെങ്കിലും വരുതിയിലാക്കിയെന്ന് ഒരു പൂര പ്രദർശനം സംഘടിപ്പിക്കാൻ പറ്റാത്ത പെണ്ണുങ്ങൾ പെൺ വർഗ്ഗത്തിനു തന്നെ അപമാനമായി കരുതപ്പെടുന്നു. എത്ര പാട്പെട്ടായാലും ഏതെങ്കിലും ഒരാണൊരുത്തന്റെ അമ്മയായിട്ടോ പെങ്ങളായിട്ടോ കാമുകിയായിട്ടോ ഭാര്യയായിട്ടോ മകളായിട്ടോ അമ്മൂമ്മയായിട്ടോ അമ്മായിയായിട്ടോ, വല്യമ്മയായിട്ടോ, ചെറിയമ്മയായിട്ടോ, ചേടത്തിയമ്മയായിട്ടോ ഒക്കെ പല തരത്തിൽ കണക്ക് പറഞ്ഞു ബോധ്യപ്പെടുത്തി പെണ്ണുങ്ങൾ അത്തരം അപമാനം ഒഴിവാക്കിപ്പോകുന്നതാണു ഒരേ വഴി. ഇങ്ങനെയല്ലാതെ ഒരു സുഹ്രുത്തായിട്ട് പെണ്ണിനു കണക്ക് പറഞ്ഞ് പിടിച്ച് നിൽക്കാൻ പറ്റില്ല. അങ്ങനെ ഒരു ബന്ധം ആണിനും പെണ്ണിനും കൂടി സാധിക്കുകയില്ല എന്നാണ് പൊതുവെയുള്ള ഒരു ഉരുക്കു കമ്പി കെട്ടിയ കോൺക്രീറ്റ് വിശ്വാസം. കാരണം ആണും പെണ്ണും കൂടി വെറുതെ ഫ്രണ്ട്സ് ആയാൽ അവരുടെ ഇടയിലേക്ക് നല്ല ബന്തവസ്സിൽ സൂക്ഷിക്കേണ്ട, അണ്ഡകടാഹങ്ങളെക്കൂടിയും തകർത്ത് തരിപ്പണമാക്കുന്ന ഉഗ്ര വിസ്ഫോടന ശേഷിയുള്ള, സെക്സ് കയറി വന്നുകളയുമത്രെ!!! അതോടെ നേരത്തേ പറഞ്ഞ സകല ബന്ധങ്ങളുടേയും സയൻസും കണക്കും വ്യാകരണവും മേൽ വിലാസവും തവിട് പൊടിയാകുകയില്ലേ? പിന്നെ ബാക്കി എന്തുണ്ടാകാനാ? അങ്ങനെ ആണിന്റെയും പെണ്ണിന്റെയും ഫ്രണ്ട്ഷിപ്പ് അന്ത്യകൂദാശകൾ സ്വീകരിച്ച് അശ്ലീലാപവാദങ്ങളിൽ നിത്യ നിദ്ര പ്രാപിക്കും.

അതുകൊണ്ട് പെണ്ണുങ്ങൾ ജാഗ്രതൈ!

‘സമ‘ന്മാർക്ക് തമ്മിൽ മാത്രം സാധിക്കുന്ന സൌഹാർദ്ദബന്ധങ്ങൾക്ക് പുറപ്പെടാതിരിക്കുക.

നിങ്ങൾക്കായി നടേ പറഞ്ഞ അത്യുന്നത പദവികൾ (യഥാർഥത്തിൽ ആണിന്റെ സൌകര്യത്തിനും സന്മനസ്സിനും അനുസരിച്ച് മാത്രം) സംവരണം ചെയ്തിട്ടുള്ളതായി പ്രദർശിപ്പിക്കപ്പെടുന്നതാണ്. സർവാത്മനാ പ്രദർശനത്തിൽ സഹകരിയ്ക്കുന്ന പെണ്ണുങ്ങൾ ‘ഉത്തമ’ എന്ന് വിശേഷണത്തോടെ തലമുറകളാൽ വാഴ്ത്തപ്പെടും എന്നും വിശ്വസിക്കേണ്ടതാകുന്നു.

ഭർത്താവ് എന്ന സ്ഥാനത്തിന്റെ ഒരു ഗമയേ…… അമ്പമ്പോ

അമ്മീമ്മയുടെ അപ്പാ അവർക്ക് വാങ്ങി കൊടുത്ത വീടിനും പറമ്പിനും അവർ, തന്റെ അനുജത്തിയുടെ മകളുടെ പേർക്ക് വില്പത്രം എഴുതി തന്റെ മരണശേഷമുള്ള പൂർണാവകാശം നൽകിയിരുന്നു. പന്ത്രണ്ടു വയസ്സിൽ ഒരു മുപ്പത്കാരനെ രക്ഷിതാക്കളുടേയും വാധ്യാരുടേയും പരിപൂർണ സമ്മതത്തോടെ, തമിഴ് ബ്രാഹ്മണാചാരപ്രകാരമുള്ള എല്ലാ പൂജാവിധികളും നിർവഹിച്ച് ഭർത്താവായി സ്വീകരിച്ചിട്ടും, വെറും നാലു ദിവസത്തിൽ ആ മഹാ ബ്രാഹ്മണനാൽ ഉപേക്ഷിക്കപ്പെടുവാൻ ഇടവന്ന ഒരു സ്ത്രീയായിരുന്നു അവർ. തികഞ്ഞ അഭിമാനിയായ അവർ സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു പുരുഷനേയും പിന്നീട് പ്രവേശിപ്പിച്ചതുമില്ല. ഒരു സ്ത്രീ ജീവിതത്തിന്റെ പരമോന്നത പദവിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാതാവ് എന്ന സ്ഥാനം ആ അർഥത്തിൽ അവർക്കുണ്ടായില്ല. മാനസികമായി അമ്മയുടെ വാത്സല്യവും ചുമതലാബോധവുമുണ്ടാകാൻ പുരുഷസാമീപ്യം ആവശ്യവുമില്ലല്ലോ. ഏഴരപ്പതിറ്റാണ്ട് നീണ്ട ആ ജീവിതത്തിന്റെ സദാചാരധർമനിഷ്ഠകൾ വെൺപട്ടു പോലെ ശുഭ്രസുന്ദരവും തിളക്കമാർന്നതുമായിരുന്നു. വില്പത്രം എഴുതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത്, അനവധി വർഷങ്ങൾ കഴിഞ്ഞാണ് അവർ മരിച്ച് പോയത്. അതെഴുതുമ്പോൾ അവരുടെ അനുജത്തിയുടെ മകൾക്ക് വിവാഹപ്രായമാകുന്നതേയുണ്ടായിരുന്നുള്ളൂ, അതു കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ആ മകൾ വിവാഹിതയായത്.

അമ്മീമ്മ മരിച്ച് കഴിഞ്ഞപ്പോൾ സ്വാഭാവികമായി ആ വീടിനും പറമ്പിനും ഉടമസ്ഥയായി മാറിയ അനുജത്തിയുടെ മകൾ പഞ്ചായത്ത് ഓഫീസിൽ കെട്ടിട നികുതി അടയ്ക്കുവാൻ പോയി. പുതിയ ഉടമസ്ഥ എന്ന നിലയിൽ വേണ്ടപ്പെട്ട കടലാസ്സുകൾ ഒക്കെ അധികാരികളെ കാണിച്ച് ബോധ്യപ്പെടുത്തി.വില്ലേജ് ഓഫീസിലെ പറമ്പ് നികുതിയുടെ പുതിയ രശീതിയും വിൽപ്പത്രവും ഉൾപ്പടെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് പുതിയ ഉടമസ്ഥ ആ ആവശ്യത്തിലേക്ക് ഒരപേക്ഷ എഴുതി കൊടുക്കണമെന്ന് അധികാരികൾ ഉത്തരവായത്. അപേക്ഷയിൽ ഭർത്താവിന്റെ പേരും കൂടി വെക്കണമെന്നായിരുന്നു അവരുടെ നിർബന്ധം. ആ പേരു കിട്ടേണ്ട താമസമേ ഉണ്ടായുള്ളൂ കെട്ടിട നികുതി രശീതിയിൽ അദ്ദേഹത്തിന്റെ നാമം എഴുതപ്പെടാൻ !!!! സായിപ്പിന്റെ രീതികളൊക്കെ മഹാ മോശമാണെന്നാണ് ഭാരതീയ സംസ്ക്കാരം പഠിപ്പിക്കുന്നതെങ്കിലും ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേരും കൂട്ടി എഴുതുന്ന പരിഷ്ക്കാരം ആർക്കും ഒട്ടും മോശമായി തോന്നിയിട്ടില്ല. അതനുസരിച്ച് രശീതിയും പഞ്ചായത്ത് അസസ്സ്മെന്റ് രജിസ്റ്ററും തയാറാക്കി. നമ്മുടെ പേരിൽ നമ്മൾ പറയാതെ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥനു അധികാരമുണ്ടോ? ഈ ഗുലുമാല് നമ്മൾ പെണ്ണുങ്ങൾക്ക് മാത്രം സ്വന്തമാണ്. താടിമീശക്കാരനോട് ഏതെങ്കിലും അപേക്ഷാഫോറത്തിൽ ഭാര്യയുടെ പേരു വെക്കാൻ ഇന്നത്തേ തീയതി വരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഓ പോട്ടെ പറയാതെ തന്നെ അദ്ദേഹമങ്ങ് വെച്ചാൽ പോലും ഇങ്ങനെ രശീതികളിൽ അദ്ദേഹത്തിന്റെ പേരിനൊപ്പം ഭാര്യയുടെ പേരു പതിച്ച് തരുമോ? ലക്ഷ്മിയുടെ പൂർവികമായി കിട്ടിയ സ്വത്തിനടച്ച നികുതി രശീതിയിൽ ലക്ഷ്മി വിഷ്ണു എന്ന് പതിച്ച് തരും, അല്ലെങ്കിൽ ലക്ഷ്മി, വിഷ്ണുവിന്റെ ഭാര്യ എന്ന് പതിച്ച് തരും. വിഷ്ണുവിന്റെയാണു സ്വത്തെങ്കിൽ വിഷ്ണു ലക്ഷ്മി എന്നോ വിഷ്ണു, ലക്ഷ്മിയുടെ ഭർത്താവ് എന്നൊ ഈ ജന്മത്തിലോ വരുന്ന മൂന്നാലു ജന്മങ്ങളിലോ പതിച്ച് തരില്ല. രശീതി തിരുത്തി തരുവാൻ പഞ്ചായത്തിലെ അധികാരികൾ വൈമനസ്യം പ്രകടിപ്പിച്ചു. പലർക്കും രോഷമുണ്ടായി, ഭർത്താവിന്റെ പേരു അതിൽ വെച്ചാൽ ഒരു പ്രശ്നവും ഇല്ലെന്നും സാധാരണ അതാണ് നാട്ടു നടപ്പെന്നും അവർ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എല്ലാ ലക്ഷ്മിമാരെയും പോലെ ഈ ലക്ഷ്മിക്കും അവരോട് ശാഠ്യം പിടിച്ച് സ്വന്തം നിലപാട് അംഗീകരിപ്പിക്കാൻ അന്ന് സാധിക്കാതെ പോയി.

കാര്യങ്ങൾ അവിടം കൊണ്ട് തീർന്നില്ല.

വീണ്ടും ശരിയായ പേരു പതിച്ച് തരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോഴല്ലേ ഭാര്യയുടെ പേരിൽ ഭൂമിയും വീടും ഉണ്ടാകുന്ന അവസ്ഥ എത്ര മേൽ അസാധാരണവും അസംഭവ്യവുമാണെന്ന് ഈ ലക്ഷ്മിക്കും മനസ്സിലാക്കേണ്ടി വന്നത്. ഭർത്താവിന്റെ പേരിലുള്ള വീട് അദ്ദേഹം അറിയാതെ സ്വന്തം പേരിലേക്ക് മാറ്റുകയാണോ എന്നതായിരുന്നു അവരുടെ പ്രധാന സംശയം. ഭാര്യയ്ക്ക് മാത്രമായിട്ട് വീടും പറമ്പും എങ്ങനെ കിട്ടുമെന്നതായിരുന്നു അടുത്ത സംശയം. സ്ത്രീധനമായിട്ട് കൊടുത്തതാണെങ്കിൽ ഭർത്താവിനല്ലേ കൊടുക്കേണ്ടത്, അതിൽ പിന്നെ ഭാര്യയുടെ പേരെങ്ങനെ വരാനാണ്? പെണ്ണുങ്ങളുടെ പേരിൽ മാത്രമായിട്ട് അങ്ങനെ ഭൂമിയും വീടും ഒന്നും സാധാരണ പതിവില്ലാത്ത കാര്യങ്ങളാണ്. നമ്മുടെ പേരിൽ ഭൂമിയും വീടും ഉണ്ടായിപ്പോയതിനു ഒരു മോഷ്ടാവിനോടെന്ന പോലെ അധികാരികൾ സംശയവും അപമാനവും നിന്ദയും ചൊരിയുന്ന ക്രൌര്യം നമ്മൾ പെണ്ണുങ്ങൾക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. പഞ്ചായത്ത് ഓഫീസിലെ ആധികാരികവും ബഹു കണിശവുമായ രജിസ്റ്റർ പ്രകാരം വീടും പറമ്പും ലക്ഷ്മി വിഷ്ണുവിന്റെയാണ്. അതിൽ നിന്ന് വിഷ്ണുവിന്റെ പേരു മാറ്റാൻ നിർവാഹമില്ല. പിന്നെ വില്ലേജാഫീസിൽ നിന്ന് കൈവശാവകാശ സർട്ടിഫിക്കറ്റ് കൊണ്ടു വന്നാൽ, ലക്ഷ്മിക്ക് മാത്രം അവകാശം സിദ്ധിക്കുന്ന വിൽപ്പത്രം കൊണ്ടു വന്നാൽ, മരിച്ച വല്യമ്മയുടെ മരണ സർട്ടിഫിക്കറ്റ് കൊണ്ടു വന്നാൽ, പിന്നെ തിരുത്തിത്തരാനുള്ള അപേക്ഷ എഴുതി നേരത്തെ പറഞ്ഞ രേഖകളുടെയെല്ലാം ഫോട്ടോസ്റ്റാറ്റ് കോപ്പി സഹിതം അപേക്ഷിച്ചാൽ വിശദ പരിശോധനകൾക്കു ശേഷം പഞ്ചായത്തധികാരികൾ ഉചിതമായ തീരുമാനത്തിലെത്തുന്നതാണ്.

വില്ലേജ് ഓഫീസിലുള്ളവർക്കും ഭർത്താവിന്റെ പേര് രശീതിയിലുണ്ടാവുന്നത് നല്ലതല്ലേ ഒരുറപ്പല്ലേ എന്ന അഭിപ്രായം തന്നെ ആയിരുന്നു. വേറെയൊരു വിലപ്പെട്ട സംശയവും അവർ രേഖപ്പെടുത്തി. ഒരു സ്ത്രീയായ അമ്മീമ്മയല്ലല്ലോ പുരുഷനായ അവരുടെ ഭർത്താവല്ലേ വിൽപ്പത്രം എഴുതേണ്ടത്? സ്ത്രീക്ക് ചെയ്യാവുന്ന പണിയാണോ അത്? എങ്കിലും അവിടത്തെ രജിസ്റ്റർ പ്രകാരം ഭൂമി ലക്ഷ്മിയുടെ പേരിലായിരുന്നതു കൊണ്ട് വിൽപ്പത്രവും മറ്റ് രേഖകളും പരിശോധിച്ച് ഒത്ത് നോക്കി അവർ കൈവശാവകാശ സർട്ടിഫിക്കറ്റ് അവൾക്ക് കൊടുത്തു. അങ്ങനെ എല്ലാ രേഖകളും കിട്ടി, പരിശോധിച്ച്, നോക്കി ബോധ്യപ്പെട്ട ശേഷം ബഹുമാനപ്പെട്ട പഞ്ചായത്ത് സദയം അവരുടെ പുതിയ രശീതിയിലും രജിസ്റ്ററിലും ലക്ഷ്മി എന്നെഴുതാമെന്നു സമ്മതിച്ചു. ഭർത്താവിന്റെ സ്വത്ത് അദ്ദേഹമറിയാതെ സ്വന്തം പേരിലാക്കി മാറ്റുകയാണോ എന്നു സംശയം പ്രകടിപ്പിച്ച അധികാരികളിൽ ആർക്കും തന്നെ ഏകാകിനിയായ ഒരു വയസ്സിയുടെ സ്വത്ത് സ്വന്തം പേരിലാക്കുകയാണോ എന്ന് ചോദിക്കാൻ തോന്നിയില്ല, വെറുതെയെങ്കിലും. സ്വത്തും പണവും അധികാരവും അവകാശങ്ങളും ആണിനു മാത്രമെ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം.
പെണ്ണുങ്ങൾ അങ്ങനെ സ്വന്തം പേരിൽ മാത്രമായിട്ട് ഭൂമിയും വീടും സാധാരണയായി രേഖപ്പെടുത്താറില്ലത്രെ!!! ഈ അതിശയം അവർക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇങ്ങനെയും ഒരു ലക്ഷ്മിയോ, വിഷ്ണുവിന്റെ പേരു വേണ്ടാത്തവൾ…

ഇന്ത്യയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഓരോ അരമണിക്കൂറിലും ഒരു ആത്മഹത്യ, ഇതിൽ കർഷകരുടെ കോളത്തിൽ ഒരു പെണ്ണ് പെടുകയില്ല, കാരണം അവൾക്ക്, പെണ്ണിന് സ്വന്തം പേരിൽ ഭൂമിയില്ല.

ലോകമാകമാനമുള്ള സ്വകാര്യഭൂമിയിൽ പെണ്ണിന്റെ ഉടമസ്ഥത വെറും ഒരു ശതമാനമാണ്, ഒരേയൊരു ശതമാനം.

ജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരു പെണ്ണിനു കിട്ടുന്ന പരിഗണന മാത്രമെ പുരുഷന്മാർക്ക് ലഭ്യമാകൂ എന്നൊരവസ്ഥയെക്കുറിച്ച് ദുഃസ്വപ്നം കാണാനുള്ള ധൈര്യം പോലും ആണുങ്ങൾക്കുണ്ടാവില്ല.

താടിമീശയുടെ ഗർവ്വം അവസാനിക്കാത്ത സൌജന്യങ്ങളിൽ അധിഷ്ഠിതമാകുന്നു.

Sunday, July 12, 2009

പെണ്ണിന്റെ പൈങ്കിളി സങ്കല്പങ്ങൾ

സീരിയലുകൾ കാണലുണ്ടോ എന്ന് ഒരു മാതിരി എല്ലാവരും ചോദിക്കും, പുതിയതായി പരിചയപ്പെടുമ്പോൾ പ്രത്യേകിച്ചും. ആണൊരുത്തൻ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ നേരം കളയാൻ വേറെ എന്താണ് മാർഗം? പണ്ട് മനോരമ വായിക്കലുണ്ടോ എന്ന് ചോദിച്ചിരുന്ന മാതിരിയാണ് ഇപ്പോ ഈ സീരിയൽ കാണലുണ്ടോ എന്ന ചോദ്യം.

ഈ ചോദ്യത്തിൽ ഒരു വലിയ കുടുക്കുണ്ട്. പെണ്ണുങ്ങളോടാണ് ഉത്തരം പറയേണ്ടതെങ്കിൽ, അവർ കാണുന്ന സീരിയലിനെക്കുറിച്ച് നമ്മൾ കേൾക്കേണ്ടതായി വരും. ‘നേരം പോകാൻ സീരിയൽ കാണുന്നതാണ് നല്ലതെന്ന് ചേട്ടൻ പറയാറുണ്ട്. വല്ല അയല്പക്കത്തും പോയി അവിടത്തെ പെണ്ണുങ്ങളുമായി നൊണേം കൊതീം പരദൂഷണവും പറയുന്നതിലും എന്തുകൊണ്ടും മെച്ചം സീരിയൽ കാണുന്നതാ. പിന്നെ ഒക്കെ പൈങ്കിളി സീരിയലുകളാ, നമ്മൾ പെണ്ണുങ്ങൾക്ക് പൈങ്കിളി തന്നെയല്ലേ മനസ്സിലാവ്വാ നല്ലോണം. അതും ചേട്ടൻ പറയാറുണ്ട്‘ ഈ മുഖവുരയ്ക്ക് ശേഷമാണ് അവർ കാണുന്ന സീരിയലിനെക്കുറിച്ച് വിശദീകരിക്കുക.

നമ്മൾ കഴിഞ്ഞു കൂടുന്ന വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി അയല്പക്കത്ത് പോയി മറ്റ് പെണ്ണുങ്ങളോട് മിണ്ടുന്നത് എത്ര ‘മോശമായ‘ കാര്യമാണെന്ന് പെണ്ണുങ്ങൾക്ക് നല്ല നിശ്ചയമുണ്ട്. അതിലും ഉറപ്പുണ്ട് സ്വന്തം ഗ്രാഹ്യശക്തിയിലെ പൈങ്കിളിയുടെ സ്വാധീനത്തെക്കുറിച്ച്… അവർക്ക് ഈ ബോധ്യം ഉണ്ടാക്കി കൊടുക്കുന്നത് അയല്പക്കത്ത് പോയി നൊണേം കൊതീം പരദൂഷണവും പറയാത്ത, പൈങ്കിളിയെന്ന് കേട്ടാൽ ഓടിരക്ഷപ്പെടുന്ന ബുദ്ധിരാക്ഷസന്മാരായ അവരുടെ ആണുങ്ങളാണ്. അവരുടെ ആണുങ്ങൾ പറയുന്ന മാതിരി ചിന്തിച്ച് പോകുന്ന നല്ല പെണ്ണുങ്ങൾ, തങ്കക്കട്ടികൾ, സൌഭാഗ്യവതികൾ, അവരുടെ ആത്മാവ് നിമ്മതിയായി ഇരിക്കട്ടെ.

ഇനി ആണുങ്ങളോടാണുത്തരം പറയുന്നതെങ്കിലോ, പെണ്ണുങ്ങളുടെ ടി വി സീരിയൽ ഭ്രമം കാരണം നേരത്തിനു ചായേം ചോറും കിട്ടാതെ കണ്ണീരു കുടിക്കുന്ന കഥ കേൾക്കാം. വീട്ടിനുപുറത്ത് പോയി ബൌദ്ധികവും ശാരീരികവും ആത്മീയവുമായ വമ്പിച്ച വെല്ലുവിളികൾ നേരിടുന്ന ജോലികൾ ചെയ്ത് ക്ഷീണിച്ച് വരുന്ന ആണുങ്ങളെ വേണ്ടമാതിരി സ്വീകരിക്കാത്തതിന്റെ കദനം നിറയും കവിത കേൾക്കാം. പെൺ വർഗത്തിന്റെ കുറഞ്ഞ നിലവാരത്തിലുള്ള ബുദ്ധിശക്തിയെ വിലയിരുത്തുന്ന ശാസ്ത്രീയമായ അപഗ്രഥനം മനസ്സിലാക്കാം. പൈങ്കിളി സീരിയലുകൾ ഉണ്ടാകുന്നത് ഈ പെണ്ണുങ്ങൾ അത് കാണാൻ ഇരുന്നിട്ടാണ്. പെണ്ണുങ്ങൾ സമയം കളയുന്നത് ഇത്തരം പൈങ്കിളി സങ്കല്പങ്ങളിലാണ്. അവർക്ക് അത്രക്കുള്ള ആലോചനാശക്തിയേ ഉള്ളൂ. ആണുങ്ങളെപ്പോലെ ശാസ്ത്രീയമായി കാര്യങ്ങൾ അപഗ്രഥിക്കാനൊന്നും പെണ്ണുങ്ങൾക്ക് സാധിക്കില്ല. എന്നാലും അയല്പക്കത്ത് പോയി ഇരിക്കാത്തത് തന്നെ നല്ലത്.

സദാ സത്യം, നിർമമത, പരവന്ദനം എന്നീ പരിപൂർണവും ഉദാത്തവും ഉജ്ജ്വലവുമായ സൌഹാർദ്ദസങ്കല്പങ്ങളിൽ വിരാജിക്കുന്ന ആൺകൂട്ടുകൾ എവിടെ, നൊണേം കൊതീം പരദൂഷണവും മാത്രം പറയുന്ന പെൺകൂട്ടുകൾ എവിടെ?
ജനിച്ച് വീണപ്പോൾ മുതൽ ഭാസൻ, പാണിനി, പതഞ്ജലി, കമ്യൂ, സാർത്ര്, എഡ്വേർഡ് സെയ്ദ്, നോം ചോംസ്കി, സ്റ്റീഫൻ ഹോക്കിൻസ് …………. അങ്ങനെയുള്ളവരെ മാത്രം വായിച്ചും കേട്ടും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ ആൺസെൻസിബിലിറ്റി എവിടെ, ജനിച്ച് വീണപ്പോൾ മുതൽ ശുദ്ധ പൈങ്കിളി വാരികകളും, ഗാനങ്ങളും,സീരിയലുകളും, സിനിമകളും മാത്രം വായിച്ചും കേട്ടും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ പെൺ സെൻസിബിലിറ്റി എവിടെ?

മധുരമായി മണ്ടത്തരം മാത്രം പാടുന്ന പൈങ്കിളികളെ പെണ്ണുങ്ങൾക്ക് വേണ്ടി ഭരണഘടനാ പ്രകാരം സംവരണം ചെയ്തതാകുന്നു.

കുറിപ്പിലെ ഒരു താടി മീശ കഷ്ണം. ( വാൽ കഷ്ണത്തിനോട് കടപ്പാട് )

ഉഗ്രനായും ഉശിരനായും വർഷങ്ങളുടെ കണക്കിന് നിരന്തരനായും അങ്ങനെ അമരനായും വിജയിച്ച് വെന്നിക്കൊടി പാറിച്ച സകലമാന പൈങ്കിളി കഥകളും, കവിതകളും, സീരിയലുകളും, സിനിമകളും വെരി ഹൈ സെൻസിബിലിറ്റി ഉള്ള ആണുങ്ങൾ മാത്രം പേറ്റന്റ് വാങ്ങിച്ച് എഴുതി വെയിലത്തുണക്കി നിർമ്മിച്ചതാകുന്നു. പൈങ്കിളി പെണ്ണുങ്ങൾ ഏഴയലത്ത് കൂടെ പറന്നിട്ടില്ല.