Saturday, August 29, 2009

മംഗളം ഭവന്തു

ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്റെ മഠമുണ്ടായിരുന്നു. അവിടെ അയാളും ഭാര്യയും ഒരു മകളും നാലഞ്ച് ആണ്മക്കളും കൂടി താമസിച്ച് വന്നിരുന്നു. നല്ല ഭൂസ്വത്തുണ്ടായിരുന്ന സമ്പന്ന കുടുംബമായിരുന്നു അവരുടേത്. അല്ലലും അലട്ടുമൊന്നും ഇല്ലാത്ത ഒരു സുഖ ജീവിതമാണ് അവർ നയിച്ചത്.

മകളുടെ പേരായിരുന്നു, മംഗളം. പതിന്നാലു വയസ്സ് കഴിഞ്ഞ അവൾക്ക് കല്യാണം ഒന്നും ആയിരുന്നില്ല. അതായിരുന്നു അവരുടെ ഏറ്റവും വലിയ മനഃപ്രയാസം. ജാതകങ്ങൾ ധാരാളം ഒത്ത് നോക്കിയെങ്കിലും പൊരുത്തമായി ഒന്നും വന്നു ചേർന്നില്ല. അവളുടെ കല്യാണത്തിനു വേണ്ടി ചെയ്യാത്ത പൂജകളും നേരാത്ത വഴിപാടുകളും ഇല്ലായിരുന്നു.

മംഗളത്തിന് അത്ര കാര്യഗൌരവം വന്നിരുന്നില്ല. നല്ല പട്ട് പുടവയും ആഭരണങ്ങളും മുല്ലപ്പൂമാലയും ഒക്കെ ധരിക്കാം, നല്ല ആഘോഷമായിരിക്കും, കുറേ പലഹാരങ്ങളും തിന്നാം അതിൽക്കവിഞ്ഞ് എന്താണ് ഒരു കല്യാണമെന്ന് അവൾക്കറിയില്ലായിരുന്നു. അതു പറഞ്ഞുകൊടുക്കേണ്ട ഒരു കാര്യമായി ആരും വിചാരിച്ചതുമില്ല. അവൾക്ക് അക്ഷരാഭ്യാസമുണ്ടായിരുന്നില്ല. അക്കാലം സ്ത്രീകൾ അക്ഷരം പഠിച്ചാൽ ദൈവങ്ങൾ കോപിക്കുമായിരുന്നുവത്രെ.

ഒരു നൂറ്റാണ്ട് പഴക്കമുള്ള കഥയാണു പറയുന്നത്.

പക്ഷെ, വളരെപ്പെട്ടെന്നാണ് കാര്യങ്ങളെല്ലാം തുലഞ്ഞ് പോയത്.

മഠത്തിലെ പുറം പറമ്പിൽ പണിക്ക് വന്ന ഒരു വേലച്ചെറുക്കനോട് മംഗളം ചിരിച്ച് രസിച്ച് സംസാരിക്കുന്നത് കണ്ടവരുണ്ട്. അങ്ങനെ ചെയ്യാമോ എന്നാണെങ്കിൽ, അങ്ങനൊരിക്കലും ചെയ്യുവാൻ പാടില്ല.

ഒരു തമിഴ് ബ്രാഹ്മണപ്പെണ്ണ് ഒരിക്കലും ആലോചിക്കാൻ പോലും പാടില്ലാത്ത ഘോരമായ തെറ്റാണ് മംഗളം ചെയ്തത്.

മഠത്തിൽ നിന്ന് അടിച്ചിറക്കി വിടുകയല്ലാതെ വേറെ ഒരു വഴിയുമില്ല. പടിയടച്ച് പിണ്ഡം വെയ്ക്കുക മാത്രമാണ് ബാക്കിയുള്ളവർക്ക് ചെയ്യാവുന്ന മോക്ഷമാർഗ്ഗം. പഞ്ചാപകേശയ്യരുടെ മഠത്തിന്റെ അന്തസ്സ് എന്തു വില കൊടുത്തും സംരക്ഷിക്കപ്പെടണം.

മംഗളം അത്യുച്ചത്തിൽ നിലവിളിച്ചു. ഇറങ്ങിപ്പോകുകയില്ലെന്നു പറഞ്ഞു. അപ്പാ എന്നും അമ്മാ എന്നും അത്യന്തം ദയനീയമായി വിളിച്ച് കരഞ്ഞു. ഭിത്തിയിൽ തലയിട്ടടിച്ചു.

ആരും ഒന്നും കേട്ടില്ല.

മംഗളം കരഞ്ഞുകൊണ്ട് ആ ഗ്രാമത്തിലൂടെ അലഞ്ഞു. അവൾക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും കിടപ്പാടവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി.
ഒരു പെണ്ണ് അനാഥയാകാൻ വേറെ എന്തു വേണം?

ആ അലച്ചിലിൽ പക്ഷെ, അവൾ ഏതോ ഒരുത്തനിൽ നിന്ന് ഗർഭം ധരിച്ചു.

അലഞ്ഞ് തിരിഞ്ഞും പിച്ചയെടുത്തും പട്ടിണി കിടന്നും പേക്കോലമായ അവൾ പ്രസവമടുത്തപ്പോൾ അവളുടെ അമ്മയെത്തേടി ആ മഠത്തിലേക്കു കയറിച്ചെന്നുവത്രെ.
ബ്രാഹ്മണ പ്രതാപത്തിനു സഹിക്കാവുന്നതിന് അപ്പുറമായിരുന്നു അത്.

തിളച്ച വെള്ളം നിറച്ച ഓട്ടുകിണ്ടി അവൾക്ക് നേരെ എറിഞ്ഞത് ആരാണെന്ന് ആർക്കും നിശ്ചയമില്ല.
പൊള്ളിപ്പിടഞ്ഞ്, രക്തമൊലിക്കുന്ന മുറിവുകളോടെ മംഗളം ആ മഠം വിട്ടു പോന്നു.

ആ മുറിവുകൾ പഴുത്തു, അവയിൽ ഈച്ചയും പുഴുവും വന്നു.

അങ്ങനെ ഒരു ദിവസം ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ, അവൾ ആ ഗ്രാമത്തിലെ ഒരിടവഴിയിൽ ഒരു ചത്ത കുഞ്ഞിനെ പെറ്റിട്ട്, വായും തുറന്ന് മരിച്ച് കിടന്നു.
അവൾക്ക് ഏറിയാൽ പതിനഞ്ചു വയസ്സായിരുന്നിരിക്കണം.

ജാതിയിൽക്കുറഞ്ഞവനോട് സംസാരിച്ചതിനായിരുന്നു മംഗളത്തിന് ഈ മഹാ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നത്.

ഈ പഴയ കഥയ്ക്ക് എന്റെ ജീവിതത്തിൽ എന്താണ് പ്രസക്തി ?

ജാതിയുമായി ഇടയേണ്ടി വന്ന് പീഡനങ്ങൾ ഏറ്റു വാങ്ങിയ ആ ഗ്രാമത്തിലെ ആദ്യത്തെ ബ്രാഹ്മണപ്പെണ്ണ് മംഗളമായിരുന്നുവെങ്കിൽ രണ്ടാമത്തെയാൾ എന്റെ അമ്മയായിരുന്നു.

ജാതിയിൽക്കുറഞ്ഞവനെ ജീവിതപങ്കാളിയാക്കിയ ഭയങ്കര കുറ്റത്തിന് സമ്പന്നരും പ്രതാപികളുമായ ബ്രാഹ്മണ സമൂഹം എന്റെ അമ്മയെ ഇരുപത്തഞ്ചു കൊല്ലം വിവിധ കോടതികളിൽ കയറ്റിയിറക്കി. അമ്മയ്ക്ക് സർവസ്വവും ആ സമരത്തിൽ നഷ്ടമായി. അമ്മയുടെ മഠം, ബന്ധുക്കൾ, സമൂഹത്തിലെ സ്ഥാനം എല്ലാമെല്ലാം.

അമ്മയുടെ ജീവൻ നഷ്ടപ്പെടുത്താനുള്ള ശക്തി ആ കാലമായപ്പോഴേക്കും ബ്രാഹ്മണസമൂഹത്തിനു കൈമോശം വന്നു കഴിഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്കരണം നടപ്പിലാക്കി, അമ്മയുടെ തറവാട്ടിലെ പാട്ടക്കുടിയാന്മാർക്ക് ഭൂമിയത്രയും നൽകിക്കഴിഞ്ഞിരുന്നു.

പിന്നീട് ഗ്രാമത്തിലെ ബ്രാഹ്മണഭവനങ്ങളിൽ ബംഗാളി വധു വന്നു ചേർന്നു, ക്രിസ്ത്യാനിയായ അമേരിക്കക്കാരി വധുവായെത്തി, മുസ്ലിമായ മലയാളി വധുവും ബ്രാഹ്മണന്റെ ഭാര്യയായെത്തി. ഇതെല്ലാം പക്ഷെ, പുരുഷന്മാരുടെ തീരുമാനമായിരുന്നു. ജാതി മാറിയുള്ള കല്യാണങ്ങൾ പുരുഷൻ ചെയ്യുന്നതിൽ ഏതു സമൂഹത്തിനും ന്യായീകരണം കണ്ടെത്താനാകുമല്ലോ.

എങ്കിലും മംഗളം ഗ്രാമത്തിലൂടെ അത്റ്പ്തയായി അലഞ്ഞു നടന്നു. അവളുടെ ഏങ്ങലടികൾ മുളങ്കൂട്ടങ്ങൾ ഏറ്റ് പാടി. രാത്രികാലങ്ങളിൽ പ്രസവവേദന കൊണ്ട് പുളയുന്ന ഒരു പെണ്ണിന്റെ ദീനരോദനം ഗ്രാമത്തിൽ അലയടിച്ചു.

ആ രോദനങ്ങൾ കേട്ടിട്ടാകണം ഗ്രാമത്തിലെ ഏറ്റവും സമ്പന്നമായ മഠത്തിലെ കൊച്ചുമകൾ ഒരു ക്രിസ്ത്യാനിയെ പരിണയിച്ചത്.

മംഗളം ഇപ്പോഴും ഗ്രാമം വിട്ട് പോയിട്ടുണ്ടാവില്ല.

എങ്ങനെ പോകാനാകും?

എത്ര അലഞ്ഞ് നടന്ന മണ്ണാണ്?

Thursday, August 27, 2009

കമ്പി കെട്ടിയ ഒരു ചൂരൽ

എന്റെ ഓർമ്മകളിൽ ആദ്യം തെളിയുന്ന കാഴ്ച ഒരു ചൂരലിന്റേതാണ്. അതിന്റെ നിറം, എന്തു നിറമാണതിന്? 

വെളുപ്പ്…….. അല്ല.

ക്രീം……… അല്ല.

പിന്നെ……. പിന്നെ……

ഇത്ര കഷ്ടപ്പെടേണ്ട, അതിനു ഒരു ചൂരലിന്റെ വർണ്ണമാണ്. ഒട്ടകത്തിനു ഒട്ടക വർണ്ണം പോലെ, ചൂരലിനു ചൂരൽ വർണ്ണം. 

അതിന്റെ ഒരറ്റത്ത് ഒരു വലിയ മനുഷ്യന്റെ കൈപ്പത്തി മുഴുവൻ കടത്തിപ്പിടിക്കാവുന്ന അണ്ഡാകൃതിയിലുള്ള പിടിയുണ്ട്. ആ പിടിയിൽ തീരെ വണ്ണമില്ലാത്ത തിളങ്ങുന്ന കമ്പികൾ ചുറ്റിക്കെട്ടിയിരുന്നു. അത്തരം എട്ട് കമ്പികൾ ആ ചൂരലിനുള്ളിലൂടെയും കടന്നു പോകുന്നുണ്ടായിരുന്നു.

ആ ചൂരൽ കൊണ്ടാണ് അച്ഛൻ അമ്മയെ തല്ലിയിരുന്നത്.

നമുക്ക് ഓർമ്മകൾ ഉണ്ടായിരിക്കണമോ?

മൂന്നു വയസ്സിൽ ഉറക്കം ഞെട്ടിയുണർന്ന ഒരു രാത്രിയാണെന്റെ ആദ്യത്തെ ഓർമ്മ.

ചുവന്ന് കലങ്ങിയ കണ്ണുകളോടെ, കണ്ണീരൊഴുകി വീണ കവിളുകളോടെ, കൂപ്പുകൈകളോടെ തറയിൽ മുട്ടു കുത്തി നിന്ന് യാചിക്കുന്ന അമ്മ. ചൂരലോങ്ങി ക്രൌര്യത്തോടേ ഗർജ്ജിക്കുന്ന അച്ഛൻ. 

പെട്ടെന്ന് ചൂരൽ വായുവിൽ ആഞ്ഞു പുളഞ്ഞു, അമ്മയുടെ ചങ്ക് തകരുന്ന നിലവിളിയിൽ എനിക്ക് ശബ്ദം വറ്റിപ്പോയിരുന്നു. പിടഞ്ഞുകൊണ്ട് തറയിൽ വീണ അമ്മയേയും എന്നെയും അച്ഛൻ വീടിന്റെ മുൻ വാതിൽ തുറന്ന് പുറത്തിറക്കി വിട്ടു. ഇടി മുഴങ്ങിക്കൊണ്ടിരുന്ന ആ രാത്രിയിൽ എന്റെ അനിയത്തി തൊട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. കരയുന്ന അമ്മയോട് ശബ്ദിച്ചാൽ കാലു മടക്കി അടിക്കുമെന്ന് അപ്പോൾ അച്ഛൻ അമറി. 

വലിയ മഴ പെയ്യുകയായിരുന്നു. അടിപ്പാവാടയും ബ്ലൌസും മാത്രമണിഞ്ഞ അമ്മ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് അടക്കിയ ശബ്ദത്തിൽ ഏങ്ങലടിച്ച് കരഞ്ഞുകൊണ്ട് ആ ചവിട്ട് പടികളിലിരുന്നു, അച്ഛന്റെ ദേഷ്യം മാറി കതകു തുറക്കുന്നതും കാത്ത്. അമ്മയുടെ ഏങ്ങലടി കേട്ടു കരയാൻ പോലും ഭയന്ന് തുറിച്ച കണ്ണുകളുമായി ഞാനും. ആ ഏങ്ങലിന്റെ ആഴത്തിൽ അമ്മയും അമ്മയുടെ വയറ്റിലുള്ള കുഞ്ഞു വാവയും മരിച്ച് പോകുമെന്നു ഞാൻ നടുങ്ങി.

ഇത്തരം എത്രയോ രാത്രികളും ഇതിലും മോശമായ പകലുകളും എന്റെ ഓർമ്മകളിൽ ചോരച്ചാലുകൾ കീറി.

ഞങ്ങൾ നാലു പെണ്ണുങ്ങൾ, എന്റെ അമ്മയും ഞാനും രണ്ടനുജത്തിമാരും ആരുമില്ലാത്തവരായിരുന്നു.

എനിക്കൊരിക്കലും അച്ഛനെ സ്നേഹിക്കാൻ കഴിഞ്ഞില്ല.

അമ്മയെ സ്നേഹിക്കാതിരിക്കാനും.

അന്ന് തൊണ്ടക്കുഴിയിൽ ഭയം കൊണ്ടമർന്നു പോയ ആ നിലവിളിയായി മാറി, പിന്നീടുള്ള എന്റെ ജീവിതമത്രയും. ഭയങ്ങൾ…ഇനിയുമിനിയും ഭയങ്ങൾ….പിന്നെയും പിന്നെയും ഭയങ്ങൾ, വെളുത്തഭയങ്ങൾ, കറുത്തഭയങ്ങൾ, ചുവന്നഭയങ്ങൾ, നീലിച്ച ഭയങ്ങൾ…അവ മാറിയില്ല. 

ഭയപ്പെടുത്തുന്നവർ മാത്രം മാറി. 

ചൂരലുകളുടെ പുളച്ചിൽ എനിക്ക് മുകളിൽ എന്നുമുയർന്നു, ചൂരൽ പിടിക്കുന്ന കൈകൾ മാത്രം മാറി. ഗർജ്ജിക്കുന്ന തൊണ്ടകളും അമറുന്ന ശബ്ദങ്ങളും മാറിയില്ല. അവയുടെ ഉടമസ്ഥന്മാർ മാത്രം മാറി.

ഞാൻ എന്നും ഉന്നത ഉദ്യോഗസ്ഥരുടേയും അഭ്യസ്തവിദ്യരുടേയും പുരോഗമനാശയക്കാരുടേയും ഒരുപാട് തറവാട്ടു മഹിമയുള്ളവരുടേയും സംസ്ക്കാരസമ്പന്നരുടേയും കലാകാരന്മാരുടേയും ഒപ്പം മാത്രമാണ് ജീവിച്ചിട്ടുള്ളത്.

എല്ലാവരും കമ്പികെട്ടിയ ചൂരലുകൾ ഉള്ളവരായിരുന്നു.

എല്ലാവർക്കും കാലു മടക്കി അടിക്കാൻ പറ്റുമായിരുന്നു.

എല്ലാവർക്കും ഗർജ്ജിക്കുവാനും അമറുവാനും സാധിക്കുമായിരുന്നു.

Tuesday, August 25, 2009

കൊടിച്ചികൾ (ഗ്രീഷ്മജ്വാലകൾ)



                 

നാലാമതും ഒരു പെണ്ണിനെ പെറ്റിട്ടിട്ട് വല്യ ഗമേല് എന്തോ ഒരു മഹാകാര്യം ചെയ്തേക്ക്ണ മട്ടിലുള്ള റോസിക്കുട്ടിയുടെ മോന്ത കണ്ടപ്പോൾ കൈ വീശി നാലെണ്ണം പൊട്ടിക്കാനാണ് സത്യമായിട്ടും പൊറിഞ്ചു മാഷ്ക്ക് തോന്നീത്. പെണ്ണ് ഒരാണിനെ പെറണതല്ലേ അതിശയം, അല്ലാണ്ട് പെണ്ണ് ഒരു പെണ്ണിനെ പെറണതില് എന്താപ്പോ ഒരാനക്കാര്യം? ഒരാണിനെ പെറ്റിടാൻ പറ്റാത്ത ഇവളെയാണല്ലോ കർത്താവ് തനിക്കായി തന്നത്. കഷ്ടകാലത്തിനു പെണ്ണ് കാണാൻ ചെന്നപ്പോ പണ്ടാരത്തിന്റെ മട്ടും മാതിരിയും ഒക്കെ അങ്ങട് ബോധിച്ചു. അങ്ങനെ കുരിശ് തലേൽ വന്നു കേറി. ഇപ്പോ നാലെണ്ണം മോന്തക്കങ്ങട് കൊടുത്താ, പെറ്റ് കെട്ക്ക്മ്പോ തല്ലി നടു ഒടിച്ചൂന്ന് നാട്ട്കാരൊക്കെ അങ്ങട് പറഞ്ഞൊടങ്ങും. ഈ നാലു കുട്ടിപ്പിശാശ്കളെ വളർത്തീട്ത്തി കെട്ടിച്ച് വിടണ്ട കാര്യം ഓർക്കുമ്പോ നട്ടപ്രാന്താവാ തലയ്ക്ക്. എന്തായാലും ഓപ്രേഷ്ൻ ചെയ്ത് പെറല് നിർത്തീത് നന്നായി. അല്ലെങ്കി കെട്ന്നേന് കെട്ന്നേന് ഇവള് പെണ്ണിനെ പെറാൻ തൊടങ്ങിയാ ശേലായേനെ.

ഓർക്കും തോറും മാഷ്ക്ക് അരിശം പിടിച്ചു.

ആദ്യത്തെ പെണ്ണിനെ പെറ്റിട്ട് റോസിക്കുട്ടി വന്നപ്പോ പൊറിഞ്ചു മാഷ്ക്ക് തീരെ വെഷമം തോന്നീല്ലാന്ന് പറഞ്ഞാൽ ഇപ്പൊ ആരും സമ്മതിക്കില്ല്യ. പക്ഷെ, അതാണ് സത്യം. ‘നമ്മക്ക് ഇഞ്ഞിയത്തെ തവണ ചെക്കനേ കിട്ടൂടീ‘ന്ന് അവളോട് ഒരു സ്വർണമോതിരത്തിന് പന്തയം കെട്ടീതും മാഷ് തന്ന്യാ. ഇന്ന്ട്ട് എന്തായി? റോസിക്കുട്ടി പിന്നേം പെറ്റു രണ്ട് പെണ്ണിനെ. ‘ഇഞ്ഞി പെണ്ണിനെ പെറ്റ്ട്ട് ഈപ്പടി കേറണ്ടാ‘ന്ന് മാഷ് തീർത്ത് പറഞ്ഞിട്ടാ അവളെ സ്വന്തം വീട്ട്ല്ക്ക് പേറിനയച്ചത്. അന്നവള് കൊറെ നെലോളിച്ച് ഉപ്പന്റെ പോലെ കണ്ണൊക്കെ ചോപ്പിച്ചു. ന്ന്ട്ട് ദേ ഇപ്പൊ ഒരു കൂസലും ഇല്ലാണ്ട് ഒരു പെങ്കുട്ടിപ്പിശാചിന് മൊലേം കൊട്ത്ത് കെടക്കുണു.

ഇഞ്ഞിപ്പോ ക്ടാവ്ണ്ടായീന്നറിഞ്ഞാ അപ്പത്തൊടങ്ങും സ്കൂളിലെ കൂട്ട്കാര് ടീ പാർട്ടി ടീ പാർട്ടീന്ന് ബഹളം വെക്കല്. മൂന്ന് കൊടിച്ചികളുണ്ടായേനും അതൊരു ചെലവായി. ഇപ്പോ ദ് പറയണ്ടാന്ന് വെച്ചാ ആരാനും പറ്ഞ്ഞ് അറീല്ല്യേ, അതും ഒരു വെടക്ക് തന്നെ. എന്തായാലും ഇഞ്ഞി ഈ ജമ്മത്ത് കാശ്ണ്ടാക്കി മിട്ക്കനാവാൻ പറ്റ്ല്യ. നാലു കൊടിച്ചികളെയാ തീറ്റിപ്പോറ്റി വല്ലതും നാലക്ഷരം വായിക്കാറാക്കി തോനെ കാശും കൊട്ത്ത് ഓരോരുത്തന്മാര്ടെ കൂടെ എറ്ക്കിവിട്ണ്ട്ത്. ചീത്തപ്പേരു കേപ്പിക്കാണ്ട് നോക്കേം വേണം.

ഈ ദണ്ണം മാറാൻ ഇനി കള്ളുഷാപ്പന്നെ ഒരു വഴി. കൊറെ കുടിച്ച് വന്നാ പിന്നെ വെളിവില്ലാണ്ട് അങ്ങട് ഒറ്ങ്ങാം. കൊടിച്ച്യോളെ പറ്റി ആലോയിച്ച് പ്രാന്ത് പിടിക്കണ്ട. ചെക്കൻ ണ്ടാവാത്തേല് ള്ള ചങ്ക് പൊട്ട്ണ സങ്കടം അങ്ങ്ട് മറ്ക്കേം ചെയ്യാം. നമ്മള് ഒരു ആണായില്ലാന്ന് തോന്നീട്ട് തന്ന്യാ ഈ കൊട്ച്യോളെ കാണുമ്പോ ഇത്ര ഈറ പിടിക്ക്ണ്. റോസീനെ തല്ലിക്കൊല്ലാൻ തോന്ന്ണതും മറ്ക്കാൻ കള്ള്ന്നെയാ നല്ലത്. ന്നാലും പൊറിഞ്ചു മാഷ്ടെ മോനാന്ന് പറ്യാൻ ഒരു ആൺ തരീനെ തരാണ്ട് ചതിച്ച്ല്ല്യേ കർത്താവ്? വെറ്തെയല്ല കുരിശ്മ്മെ തൂങ്ങീത്.

ദിവസങ്ങള് അങ്ങ്ട് കഴിഞ്ഞ്പ്പോ റോസിക്കുട്ടി ഒരു നാണോം ഇല്ല്യാണ്ട് നാലു കൊടിച്ച്യോളേം കൂട്ടി വീട്ട്ല് വന്ന സ്ഥിതിക്കിനി ടീ പാർട്ടി കൊട്ക്കാണ്ട് ദണ്ണെട്ക്കണ്ട, സ്കൂള്ളെ മാഷ്മ്മാരും ടീച്ചറ്മാരും ന്ന് വെച്ച് അതും അങ്ങ്ട് നടത്താൻ ചെന്ന്പ്പോ ദേ അട്ത്ത കുരിശ് വരണു. കല്യാണിക്കുട്ടിയമ്മ ടീച്ചറ്ടെ വേഷത്തില്. അവര് ഒരു ആണിന്റെ മാതിരി തന്റേടള്ള പെണ്ണാ. എന്നാലും ഒരു പെണ്ണ്ന്യല്ലേ. അവര്ക്ക് മുമ്പിൽ വെളമ്പിയ ലഡ്ഡൂം മിച്ചറും തിന്ന്ങ്ങ്ട് പോയാപ്പോരേ? പൊറിഞ്ചു മാഷക്ക് പെങ്കുട്ടിയായേലുള്ള സങ്കടം വിസ്തരിക്കണ തുന്നല് ടീച്ചറ്ടെ തൊള്ളേ നോക്കി കുത്തിരിക്കണാ? തുന്നൽ ടീച്ചറ്ടെ ചോനെ കള്ള് ഷാപ്പില് കണ്ട് പരിചയായതാ. കള്ള് കുടിച്ചാ പിന്നെ മനസ്സ് തൊറ്ന്ന് പോകും. ചെക്കനെ കിട്ടാഞ്ഞ ദണ്ണം അങ്ങ്ട് തൊറ്ന്നാ പറ്ഞ്ഞൂന്നള്ളത് നേരന്യാ.

അപ്പോ ടീച്ചറ് ചോദിച്ചു. ‘എന്താ മാഷെ പെങ്കുട്ടിക്ക് ഇത്ര ഒരു മോശം ? മാഷ് ഇത്ര ദണ്ണപ്പെട്ട് കഴിയാൻ..‘ കഴിയാൻ ന്ന് അവര് സൂത്രത്തില് മാറ്റിപ്പറ്ഞ്ഞ്താ. കള്ള് കുടിക്കാൻ ന്നാ അവര് പറ്യാൻ തൊട്ങ്ങ്യേ. അല്ലെങ്കി തന്നെ മനിഷേന് തീയ് പൊള്ളിയ സങ്കടാ, അപ്പളാണ് പെണ്ണ്ങ്ങൾടെ ചോദ്യം ചോദിക്കല്. വെച്ച് അലക്കി കൊട്ത്തു. ‘പെണ്ണിനെ എന്ത്നാ കൊള്ളാന്ന് ടീച്ചറ്ക്ക് അറ്യാണ്ടാ ഈ യാതി ചോദിക്ക്ണെ. ഒരു വസ്തൂന് ഒപകാരല്യ. ബുദ്ധീം വിവരോം ഇല്യ. ആണങ്ങള്ടെ മാതിരി ഉഷാറായി ഒരു പണീട്ക്കാൻ പറ്റ്ല്യ്. ആണങ്ങൾടെ സഹായല്ലാണ്ട് ഒരു കാര്യം അങ്ങ്ട് ചിയ്യാൻ പറ്റ്ല്യാ. പെറാനല്ലാണ്ട് വേറെ ഒരു കാര്യത്തിനും പെണ്ണങ്ങളെ കൊള്ളില്യ് ന്റെ ടീച്ചറ്മ്മേ. നാലു കൊടിച്ച്യോളും റോസീം കൂടിയാൽ പിന്നെ ഞാനെന്താക്കാനാ?കൊട്ച്യോളെ വൽതാക്കി കെട്ട്ച്ച് കഴിഞ്ഞാ അവറ്റ മാപ്ലേടെ പിന്നാലെ പൂവ്വും. എനിക്ക് വയസ്സ് കാലത്ത് നാഴി വെള്ളം അവറ്റ തര്വോ. ചെക്കനാണെങ്കില് അവന്റെ പെണ്ണ് പ്രാകീട്ടായാലും ലേശം കാടി തരില്യേ’

മറോടീം കേട്ട് വയറും നെറ്ഞ്ഞ് തലേം കുമ്പിട്ട് ഓട്ണേനു പകരം ടീച്ചറ് പിന്നേം നിന്ന് പറേണത് കൊനഷ്ട് കാര്യങ്ങളാ. ‘അത് ശരി, അപ്പോ കഴിവ് ല്യാത്തോണ്ടാ പെങ്കുട്ട്യോളെ മാഷ്ക്ക് വേണ്ടാത്ത് ല്ലേ. ഇങ്ങനെ കൊടിച്ചി കൊടിച്ചീന്ന് പ്രാകണ്ട. വേണ്ടാത്ത പെങ്കുട്ട്യോളെ വൈന്നേരം തന്നെ ന്റോടെ കൊണ്ടാക്കിക്കോളോ. ഞാനവരെ പഠിപ്പിച്ച് മിട്ക്കത്തിയോളാക്കി നല്ല നായമ്മാരു കുട്യോളാക്കിയങ്ങ്ട് വളർത്തും. കുട്യോള് മിട്ക്കത്തിയോളാവുമ്പോ അവകാശം പറ്ഞ്ഞ് ആ പടി കേറാൻ പാട് ല്യ്. കാര്യങ്ങള് നമ്മ്ക്ക് ദിപ്പൊ നിശ്ചയ്ക്കാം. റോസീടെ അപ്പനേം അമ്മേം വയസ്സ് കാലത്ത് നോക്കാനായിട്ട് റോസി സ്വന്തം വീട്ട്ല് നിൽക്കാച്ചാൽ പൊറിഞ്ചു മാഷ്ക്ക് ആകെ ബുദ്ദിമുട്ടായേനേലോ. താക്കോലോളം പോന്ന പിള്ളേര് കല്യാണം കഴിച്ച് മാപ്ലേടേ കൂടെ പോണതാലോചിക്കാ മാഷ് ഇപ്പത്തന്നെ. മാഷ് വെഷമിക്കണ്ട. ഏതാ അധികായ പെങ്കുട്ട്യോള്ച്ചാല് ഇങ്ങട് തന്നോളൊ.’

ആ ടീച്ചറ്ടെ മോത്ത് തീയ് കത്ത്ണ പോലെണ്ടായിരുന്ന് അപ്പൊ. കാര്യങ്ങള് വഷളാവാണ്ട് നോക്കീത് മ്മടെ ഡ്രോയിംഗ് മാഷാ. ആ മാരാര് മാഷ്. ഒരു തരത്തില് രക്ഷപ്പെട്ട് പോന്നു. പുണ്യാളന്മാര് കാത്തു. ചെല പെണ്ണ്ങ്ങളെ പേടിക്കണം. ടീച്ചറായാലും അവര് ഒരുമ്പെട്ടോളാ. ഒക്കെ ആ ഗോപാലന്നായരെ കൊള്ളാഞ്ഞ്ട്ട്. അല്ലാണ്ട്ന്താ? ആണങ്ങള് നോക്ക്മ്പോ വെറക്ക്ണ്ടേ പെണ്ണ്ങ്ങള്? ടീച്ചറായാലും മയിസ്രേട്ടായാലും.? അയിന് ഗോപാലന്നായരെപ്പോലെ പെണ്ണ്ങ്ങള്ടെ ചന്തീം താങ്ങി നട്ക്ക്ണ ചെല കോന്തമ്മാരുണ്ടാവൂലോ, ആണങ്ങള്ടെ മാനം കെട്ത്താൻ. അവറ്റ്ടെ ബലത്ത്ലല്ലേ ഈ യാതി പെണ്ണ്ങ്ങള് ചോദ്യം ചോയിക്കണേ.

ഇയ് സമയം സമയം ന്ന് പറേണ സാദനം അങ്ങ്ട് വേഗം പൂവ് ല്ലേ. ദാ ന്ന് പറേമ്പളക്കും കൊടിച്ച്യോള് വൽതാവായേ. പൊറിഞ്ചു മാഷ്ക്ക് ആധി കൂടീട്ട് എന്തോരം കള്ള് കുടിച്ചാലും ഇപ്പൊ ഒറങ്ങാൻ വേറെ കള്ള് കുടിക്കണ്ട ഗഡുവാ.ശമ്പളം കിട്ട്ണത് ഷാപ്പ്ല് കൊട്ക്കാൻ തന്നെ തെകയണീല്ല. റോസി ഒരു പഴേ തയ്ക്ക്ണ മെഷീനും പിടിച്ച് യേതു നേരോം തയിപ്പാ. പിന്നെ അവളെ ഇപ്പൊ ഒരൊസ്തൂനും കൊള്ള്ല്യ. നെഞ്ഞും പൊറോം ഒരേ പോലെ. അവള് തയിക്കേ കൊട്ക്കേ എന്തു പണ്ടാരെങ്കിലും എട്ത്തോട്ടെ. മെക്കിട്ട് കേറാണ്ടിര്ന്നാ മതി. എട്ക്ക് ഓരോ ഒച്ചീം വിളീം ഒക്കെണ്ടാക്കും മുമ്പൊക്കെ, നാലു കൊട്ച്ച്യോൾക്കും റോസിക്കും കൂടി അഞ്ചാറ്ങ്ങ്ട് പൊട്ട്ച്ചാ, കൊറെ നാളത്തേക്ക് നല്ല തൊയിരാ. അല്ല, പിന്നെ. കള്ള് കുടിക്കും മാപ്ലാന്ന് വെച്ച്ട്ട് ഉമ്മേം കൊട്ച്ച്യോളും കൂടി ചോദിക്കാൻ വന്നാ അതിന് ശേഷം ണ്ട്.

അങ്ങ്നെ പൊറിഞ്ചുമാഷ് നല്ലകാലം മുഴോൻ കൊടിച്ച്യോളെ പ്രാകി കള്ളും കുടിച്ചു നടന്നു.

റോസിക്കുട്ടി തയിച്ച് നടുവൊടിച്ചും കപ്പ വിറ്റും നാലു കൊടിച്ച്യോളേയും പോറ്റി.

ഒന്നാം കൊടിച്ചി കന്യാസ്ത്രീയോൾടെ കാരുണ്യത്തില് ടി ടി സി പഠിച്ചു. മഠം വക സ്കൂളില് പഠിപ്പിക്കാൻ തൊടങ്ങി. അവൾക്ക് ദൈവ വിളി വന്ന് പിന്നീട് അവൾ സിസ്റ്റർ. സെവറീനയായി. ഇപ്പോ മഠം വക പ്രൈമറി സ്കൂളിന്റെ പ്രധാനാധ്യാപികേണ്. സിസ്റ്ററെ കാണുമ്പോൾ എല്ലാരും എണീറ്റ് നിന്ന് ബഹുമാനിക്കുന്നു.

രണ്ടാം കൊടിച്ചി നഴ്സിംഗ് പഠിച്ച് കൊറ്ച്ച് ദിവസം മിഷ്യനാസ്പത്രീല് നിന്നു. പിന്നെ അവള് അമേരിക്കക്ക് പോയി. അവിടെ ചെന്ന് അവള് അയച്ച ഡോളർ ചെലവാക്കി പൊറിഞ്ചു മാഷ് നല്ലോണം കള്ളു കുടിച്ചു. കൊറച്ച് നാള് കഴിഞ്ഞപ്പോ അവള് ഒരു സായിപ്പിനെ അങ്ങട് കെട്ടി. സായിപ്പല്ലേ ക്രിസ്ത്യാനി തന്നെയല്ലെ എന്ന് പള്ളീലച്ചനും മാഷെ സമാധാനിപ്പിച്ചു. അവള് നാട്ട്ല് വരുമ്പൊ എന്താ പകിട്ട്, പഴയ ഞെരവാളിക്കൊട്ച്ചിയൊന്ന്ല്ലാ. മണീ മണി പോലത്തെ ഇംഗ്ലീഷാ. എല്ലാവർക്കും നല്ല സന്തോഷം. കാശാണെങ്കി ഇഷ്ടം പോലെ. ഒരു ഷാപ്പ് മുഴോൻ വീട്ട്ല് മേടിച്ച് വെക്കാം.

മൂന്നാം കൊടിച്ചി നാട്ട്ലന്നെ കോളേജില് പഠിപ്പിക്ക്യാ. അവളക്കും ദൈവവിളി വന്നതാ. അതു പക്ഷെ ദൈവം വേണ്ടാന്ന് പറ്ഞ്ഞളഞ്ഞു. മുക്കില് ഷോപ്പിംഗ് കോപ്ലക്സും ലോറീം ഒക്കെള്ള നമ്മ്ടെ പ്രാഞ്ചീസ് ല്ല്യേ അവൻ നേരെ വന്നങ്ങ്ട് പറ്ഞ്ഞ്. അവളെ കെട്ട്ണം, അവന്. കാശും പണോം ഒന്നും വേണ്ടാന്ന്. കളിയൊക്കെ മാഷ്ക്ക് തിരിഞ്ഞു. എന്ത്നാ ആദ്യം കാശും പണോം മേടിക്ക്ണേ? അവള് മാസാമാസം കിറ്കിറ്ത്യായിട്ട് സർക്കാര് ശമ്പളം കിട്ട്ണോളല്ലേ. ഇൻസ്റ്റാൾമെന്റില് സ്ത്രീധനം. എന്നാലും മാഷ് രക്ഷപ്പെട്ടു. ചെലവും ചീത്തപ്പേരും ഒന്നും വന്നില്ല. ഇപ്പോ അവളും പ്രാഞ്ചീസും കൂടിയന്ന്യാ മാഷ്ടെ എല്ലാ കാര്യോം നോക്കണേ. പ്രാഞ്ചീസ് മതീ മതീന്ന് പറ്ഞ്ഞോണ്ട്ന്നെ വയറ് നെറ്ച്ച് കള്ളും മേടിച്ച് കൊട്ക്കും.

നാലാം കൊടിച്ചിക്ക് നല്ല പഠിപ്പായി, അവള് ഡോക്ടറായി. ഒക്കെ മൂത്ത കൊട്ച്ച്യോള് കാശെറ്ക്കീട്ട്ന്നെ. പക്ഷെ അവള് ഒരു ഭയങ്കര നെറികേട് കാണിച്ചു. മൂത്ത കൊട്ച്ച്യോള് കരഞ്ഞ് കാല് പിടിച്ചോണ്ടാ, അല്ലെങ്കി മാഷ് അവളേം ആ പട്ടരു ഡോക്ടറേം അറ്ത്തേനെ. അവള് ടൌണില് വല്യ ആസ്പത്രി അല്ലാ നഴ്സിംഗ് ഹോമാ നട്ത്ത്ണേ. കൊട്ച്ച്യോളൊക്കെ പോയി കാണലുണ്ട്. അവളേം പിള്ളേരേം. മാഷെ അത് അറിയിക്കില്ലാന്ന് മാത്രം. മാഷ്ക്ക് ഒക്കെ അറിയാം. കൊട്ച്ച്യോള് മാഷ്ക്ക് ഒന്നും അറിയില്ലാന്ന് തന്നെയങ്ങ്ട് വിചാരിച്ചോട്ടെ. കുണ്ടി എത്ര കൊളം കണ്ടതാ.!!

റോസിക്കുട്ടിക്ക് തമ്പുരാൻ അധികം ആയിസ്സ് കൊട്ത്ത്ല്യ. അവളെ വേഗങ്ങട്ട് വിളിച്ചു, അതോണ്ട് വീട്ട്ല് ഒരു പട്ടര് നെരങ്ങിയ ദണ്ണം അവൾക്ക്ണ്ടായില്ല. അതിന് മുമ്പ് അവളങ്ങ്ട്ട് പോയി.

ന്നാലും അവളക്ക് ഒരു ആണിനെ പെറ്റിടാൻ എന്തായിര്ന്ന് ഒരു ചേതം?

കൊട്ച്ച്യോൾടെ അപ്പ്നാവാനാ കർത്താവ് വെച്ചത്.

പിന്നെന്താക്കാനാ?

Thursday, August 13, 2009

കർക്കടകം…രാമായണം…..വാവ്

ഒരുപാട് ചീത്തപ്പേരു കേട്ടിട്ടുള്ള ഒരു തല്ലിപ്പൊളി മാസമാണ് കർക്കടകം.
കള്ളക്കർക്കടകം, പഞ്ഞകർക്കടകം, പഷ്ണികർക്കടകം അങ്ങനെയങ്ങനെ പല പേരുകൾ.
പട്ടിണി കിടന്ന് പൊറുതി മുട്ടിയ പാവം ജനത്തിന് പ്രാകാനല്ലേ കഴിയുമായിരുന്നുള്ളൂ.
തിന്നാനൊന്നും കിട്ടാതെ ബോറടിച്ച് പ്രാന്തു പിടിച്ച വായ വെറും തോന്നലുകളിലാണ് അക്കാലം കഴിച്ച് കൂട്ടിയിരുന്നത്.
അതുകൊണ്ട് വായിൽത്തോന്നിയതെല്ലാം, അല്ലെങ്കിൽ വായയ്ക്ക് തോന്നിയതെല്ലാം വിളിച്ചു.
എത്രയെത്ര ശകാരങ്ങളും ചീത്തപ്പേരുകളുമാണ് ചുമ്മാ മാർജിൻ ഫ്രീ ആയി കിട്ടിയത്.
സംഗതി എന്തായാലും കർക്കടകത്തിന്റെ ചീത്തപ്പേരും ശകാരങ്ങളും ഇപ്പോൾ മാറിയിട്ടുണ്ട്.
നല്ല കാര്യം.
അതു മാത്രമോ? സ്റ്റാറ്റസും നല്ലോണം മെച്ചപ്പെട്ടില്ലേ ?
ഇപ്പൊ കർക്കടകം എന്നും മറ്റും വല്ല വെവരദോഷികളുമേ പറയൂ.
വിവരമുള്ളവർ രാമായണ മാസമെന്ന് ആദരവോടെയും ഭക്തിയോടെയും ഉരുവിടും.

ജനത്തിനെ രാമായണം വായിക്കാൻ പ്രേരിപ്പിക്കുന്നതിൽ നമ്മുടെ പത്രങ്ങളും ടി വി ചാനലുകളും തമ്മിൽ എന്തൊരു പത്തും തികഞ്ഞ പൊരുത്തമാണെന്നോ. കഥാസാരമായിട്ടും പ്രഗൽഭമതികളുടെ വിശദീകരണമായിട്ടും ക്വിസ് പരിപാടികളായിട്ടും കാര്യങ്ങൾ കസറുന്നുണ്ട്. രാമായണപുസ്തകത്തിന്റെ വില്പനയും ഉഷാറാകുന്നതുകൊണ്ട് പുസ്തകക്കച്ചവടക്കാർക്കും കള്ളക്കർക്കടകം എന്നു പറയേണ്ട കാര്യമില്ലാതായി.

തുണിപ്പീടികക്കാർക്കും നല്ലൊരു സുവർണ കാലത്തെയാണ് കർക്കടകം ഇപ്പോൾ സ്വന്തം ചുമലിൽ കയറ്റി കൊണ്ടുവരുന്നത്. ആടിപ്പെരുക്ക്, കിഴിവുകൾ, പലതരം സമ്മാന പദ്ധതികൾ… എല്ലാം കണ്ട് ജനം തുണിപ്പീടികയിൽ ഇരമ്പിക്കയറുന്നു. പഞ്ഞമോ എന്തു പഞ്ഞം? അതെ അതെ, രാമായണ മാസം പോലെ കർക്കടകമൊരു ജൌളി മാസം തന്നെ.

സ്വർണത്തിനു വിലയേറിയാൽ പോലും, സ്വർണപ്പീടികളിൽ കർക്കടകക്കിഴിവായി പണിക്കൂലി കുറച്ച് കിട്ടുമെന്ന ആകർഷണമുണ്ട്. കർക്കടകത്തിൽ സ്വർണം വാങ്ങുമ്പോൾ ഐശ്വര്യം സ്വർണപ്പീടികയിൽ നിന്ന് നമ്മുടെയൊക്കെ വീടുകളിലേക്ക് സ്ട്രെയിറ്റായി ഒരു വളവും തിരിവും കൂടാതെ കയറി വരുമെന്ന അറിയിപ്പും കൂടിയായാൽ പിന്നെ സ്വർണം വാങ്ങാതെ കഴിയുമോ ? അപ്പോൾ രാമായണമാസം പോലെ, ജൌളിമാസം പോലെ കർക്കടകമൊരു സ്വർണമാസം തന്നെ.
ഔഷധ കഞ്ഞിക്കും വിവിധ തരം മരുന്നു സേവയ്ക്കും ധാര, പിഴിച്ചിൽ, തിരുമ്മുകൾക്കും ഒക്കെ പറ്റിയ കാലമാണ് കർക്കടകം. എല്ലാ വൈദ്യവിശാരദന്മാരും പ്രത്യേകം പ്രത്യേകം മരുന്നുകളും കഞ്ഞിക്കിറ്റുകളും ഗംഭീരമായി തയാറാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തിൽ ബഹു കണിശക്കാരായ നമ്മൾ മരുന്നുകളും കഞ്ഞിയുമെല്ലാം ഓടി നടന്നു സംഘടിപ്പിച്ച് വീട്ടിൽ കൊണ്ടു പോയി കുടിയെടാ കുടി. സ്റ്റാറ്റസ് ഉയർന്നുയർന്ന് രാമായണമാസം പോലെ, ജൌളിമാസം പോലെ സ്വർണമാസം പോലെ കർക്കടകമൊരു ഔഷധമാസം കൂടിയായിരിക്കുന്നു.

ഇനി ഇതിലൊന്നും പെടാതെ പട്ടിണിക്കാരനോ പഞ്ഞക്കാരനോ ആയ വല്ല ദാരിദ്രവാസിയും ബാക്കിയുണ്ടെങ്കിൽ അവന് കർക്കടകത്തെ പഞ്ഞ മാസമെന്നോ കഞ്ഞി മാസമെന്നോ വായയ്ക്ക് രുചി തോന്നിയതു പോലെ വിളിക്കാവുന്നതാണ്.

അപ്പോൾ പിന്നെ ബാക്കിയാകുന്നത് കർക്കടക വാവാണ്. വർഷത്തിലൊരിക്കൽ സ്വന്തം അമ്മയമ്മൂമ്മമാർക്കും അച്ഛനപ്പൂപ്പന്മാർക്കും നമ്മൾ ശാപ്പാട് കൊടുത്ത് ദോഷങ്ങളെല്ലാമകറ്റി പുണ്യം സമ്പാദിക്കുന്ന ദിവസം. വർഷത്തിൽ ആ ഒരു ദിവസം അവർക്കുവേണ്ടിയും, ബാക്കി വർഷം മുഴുവൻ മക്കൾക്കും ചെറുമക്കൾക്കും വേണ്ടിയും ശാപ്പാട് കൊടുക്കുവാൻ പ്രയത്നിച്ച് കഴിയുന്ന മനുഷ്യന്റെ ജന്മം, വർഷത്തിലൊരിക്കൽ മാത്രം ശാപ്പാട് കിട്ടുന്ന ആ പ്രത്യേക സ്റ്റാറ്റസിലേക്ക് ഏതു നിമിഷത്തിലും മാറാവുന്നതേയുള്ളൂ.

അതിന് രാമായണം, തുണി, സ്വർണം, മരുന്ന് എന്നു തുടങ്ങിയ ആരുടേയും അനുമതി വേണ്ട.
കർക്കടകം തന്നെ ആവണമെന്നുമില്ല.

Wednesday, August 12, 2009

അയ്യോ!! ദേ, നിൽക്കണു ഒരു ഫെമിനിസ്റ്റ്

ഈയിടെ വിവാഹിതനായ ഒരു സുഹ്റുത്തീന്റെ ഇ-മെയിൽ കിട്ടി. വിവാഹം കഴിഞ്ഞ് രണ്ട് നാൾക്കകം ഔദ്യോഗിക ആവശ്യത്തിനായി നവവധുവിനെ തനിച്ചാക്കി പോകേണ്ടി വന്നതും കഴിയുന്നത്ര വേഗത്തിൽ മടങ്ങി വരാൻ ശ്രമിച്ചതുമെല്ലാം സരസമായി വിവരിച്ച മെയിൽ. ഭർത്താവ് തിരിച്ച് വന്നപ്പോൾ ഭാര്യ ലേശം പോലും പരിഭവപ്പെട്ടില്ല, എന്നാലും ഉള്ളിൽ പരിഭവം കാണുമോ എന്നു കരുതി, വൈകീട്ട് നഗരത്തിലെ വലിയൊരു സാരിക്കടയിൽ കൊണ്ടു പോയി ‘ഇഷ്ടപ്പെട്ട സാരി വാങ്ങിക്കോളൂ‘ എന്നു പറഞ്ഞപ്പോൾ ഭാര്യ ‘വേണ്ട, എനിക്ക് ധാരാളം സാരികളുണ്ടല്ലോ‘ എന്നാണത്രെ മറുപടി പറഞ്ഞത്. എന്നാൽ ‘ചൂരിദാറോ മിഡിയോ വാങ്ങിക്കൊള്ളൂ‘ എന്നായി നവവരൻ. ‘വേണ്ട, എനിക്ക് വസ്ത്രങ്ങളിൽ കമ്പമില്ല, നമുക്ക് വല്ല ബുക് ഷോപ്പിലും പോകാം‘ എന്ന് അഭിപ്രായപ്പെട്ട വധു, ഒരു ഫെമിനിസ്റ്റാണെന്നാണ് തോന്നുന്നതെന്ന് ആ സുഹ്റുത്ത് വ്യാകുലപ്പെടുന്നുണ്ടായിരുന്നു.

പെണ്ണുങ്ങൾക്കായി പ്രത്യേകം ലേബൽ ചാർത്തിയ പെരുമാറ്റരീതികളിൽ ചെറുതായി ഒരു വ്യത്യാസം കാണിക്കുന്നവളെ കണ്ടാൽ ചില ആണുങ്ങളും ചില പെണ്ണുങ്ങളും അപ്പോൾ ‘ദേ ഒരു ഫെമിനിസ്റ്റ് ‘ എന്നു പറഞ്ഞ് ബഹളം കൂട്ടും. പിന്നെ ചുവപ്പ് കണ്ട കാളയുടെ പരാക്രമമാണ്.

ഒരു പുത്തൻ ഭർത്താവ് ഭാര്യയെ സുഹ്റ്ത്ത് സദസ്സിൽ ഇങ്ങനെ പരിചയപ്പെടുത്തി. ‘എന്റെ ഭാര്യ, നാട്ടുകാരൊക്കെ ഫെമിനിസ്റ്റ് എന്നു പറയുന്നു.’

ഭർത്താവിന്റെ തോഴനു സഹിച്ചില്ല. ‘ഫെമിനിസമൊന്നും നിന്റ്ടുക്കൽ സമ്മതിക്കരുത്, മര്യാദക്ക് നല്ല ഒതുക്കമുള്ള ഭാര്യയായാൽ മതി‘.

ഈ ഭാര്യ എങ്ങനെ ഒരു ഫെമിനിസ്റ്റായി എന്നല്ലേ? കോളേജിൽ പഠിക്കുമ്പോൾ സ്ത്രീധനത്തെ ഒരു പിശാചായി ചിത്രീകരിച്ചു കൊണ്ട് ഒരു സെറ്റ് പെയിന്റിംഗുകൾ ചെയ്തു!!!.

കോളേജു മാഗസിനിൽ സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി കവിത എഴുതിയതും ഒന്നോ രണ്ടോ ജാഥകളിൽ മുദ്രാവാക്യം വിളിച്ചതും ചില്ലറ നാടകങ്ങളിൽ അഭിനയിച്ചതും ഒക്കെ കാരണമായി ഫെമിനിസ്റ്റുകളെന്ന അപഖ്യാതി കേൾക്കേണ്ടി വന്ന പെണ്ണുങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. ഫെമിനിസ്റ്റ് എന്നാൽ പുരുഷവിദ്വേഷി, പുരുഷ വിരോധി, കുടുംബം തകർക്കുന്നവൾ എന്നാണ് വ്യാവഹാരിക അർഥമെന്ന് എല്ലാവരും ഉറച്ച് വിശ്വസിക്കുകയും ചെയ്യുമ്പോൾ ആ അപഖ്യാതി കേൾക്കാതിരിക്കയല്ലേ വേണ്ടത്?
അതുകൊണ്ടാണ് ‘ഞാനൊരു കള്ളിയല്ല, ഞാനൊരു കൊലപാതകിയല്ല‘ എന്ന് പറയുന്ന ഗതികേടോടെ പെണ്ണുങ്ങൾ ‘ഞാനൊരു ഫെമിനിസ്റ്റല്ലാ, ഫെമിനിസ്റ്റല്ലാ‘ എന്നു വിളിച്ച് പറയാറ്. സത്യത്തിൽ ഇത്രമാത്രം ഭയപ്പാടോടെയും ദൈന്യത്തോടെയും കരഞ്ഞ് പറയാനുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ ഈ അവസ്ഥയ്ക്ക് ? ഞാൻ സ്ത്രീ പക്ഷത്തു നിന്നുകൊണ്ട് രാഷ്ട്രീയത്തേയും വിപ്ലവങ്ങളേയും പരിസ്ഥിതിയേയും സമ്പദ് വ്യവസ്ഥയേയും ശാസ്ത്രത്തേയും മതത്തേയും ആചാരാനുഷ്ഠാനങ്ങളേയും ചരിത്രത്തേയും കലയേയും സാഹിത്യത്തേയും ഇതെല്ലാം ഉൾക്കൊള്ളുന്ന ഈ വിശാല പ്രപഞ്ചത്തേയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന നിലപാട് ഇത്ര വലിയ ഒരു അപരാധവും ദുഷ്പേരുമാകുന്നതെങ്ങനെയാണ്?

പണ്ട് സ്വാതന്ത്ര്യ സമരക്കാലത്ത് ഇംഗ്ലീഷുകാർ ഇൻഡ്യ വിട്ടു പോകണം എന്നു വാദിച്ചിരുന്ന, അതിനായി തല്ലു കൊണ്ടും നിരാഹാരം കിടന്നും സമരം ചെയ്തിരുന്ന, ഒരു കൂട്ടം മനുഷ്യരെ ‘കോൺഗ്രസ്സ്കാരാ‘ എന്നു വിളിച്ച് പരിഹസിച്ചിരുന്നുവത്രെ. നല്ല ചങ്കുറപ്പുള്ളവർ, സ്വന്തം ബോധ്യങ്ങളിൽ നല്ല ഉറപ്പുള്ളവർ, അവർ മാത്രമേ ‘അതെ, ഞാനൊരു കോൺഗ്രസ്സുകാരനാണ്‘ എന്ന് സമ്മതിക്കുമായിരുന്നുള്ളൂ. സ്വാതന്ത്ര്യം പടി വാതിലിൽ വരാൻ തുടങ്ങിയപ്പോൾ, അധികാരത്തിന്റെ രുചിയക്ക് ആർത്തി പെരുത്ത് ഒരു ഫാഷൻ എന്ന രീതിയിൽ എല്ലാവരും കോൺഗ്രസ്സാവുകയും ഗാന്ധിത്തൊപ്പി വെയ്ക്കുകയും ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്ത കാലത്തെപ്പറ്റിയല്ല പറയുന്നത്. കോൺഗ്രസ്സ് എന്ന് കേട്ടാൽ അധികാരി വർഗ്ഗം നിഷ്ഠൂര മർദ്ദനങ്ങളുമായി വിറളിയെടുത്തിരുന്ന ദുരിതകാലത്തെ പറ്റിയാണ് പറയുന്നത്.

എല്ലാ മനുഷ്യർക്കും ഒരുമിച്ച് വഴി നടക്കുവാനും ഒന്നിച്ചിരുന്നുണ്ണുവാനും ഒന്നിച്ച് വിദ്യയഭ്യസിക്കാനും എല്ലാവർക്കും മനുഷ്യരായി ജീവിക്കാനും വേണ്ടി കഠിനമായ സമരമുറകൾ സ്വീകരിക്കേണ്ടതായി വന്ന അയിത്തോച്ചാടന പ്രസ്ഥാനത്തിനും, ക്രൂരമർദ്ദനത്തിനൊപ്പം അപലപനീയമായ വട്ടപ്പേരുകൾ ഇഷ്ടം പോലെ ലഭിച്ചിരുന്നു. സമരപരമ്പര വിജയങ്ങൾ കൊയ്തപ്പോൾ വട്ടപ്പേരുകൾ ബഹുമതികളായിത്തീർന്നു.

സമത്വമെന്ന സ്വപ്നത്താൽ മാത്രം പ്രചോദിതരായി ഒന്നുമില്ലാത്തവന്റെ ജീവിതം മെച്ചപ്പെടുത്താൻ അനിവാര്യമായ സമരം ചെയ്ത ഒരു കൂട്ടം മനുഷ്യരെ വേട്ടയാടിപ്പിടിച്ച് ‘അവനൊരു കമ്യൂണിസ്റ്റാ‘ എന്നു പറഞ്ഞ് ക്രൂരമായ പീഡനങ്ങൾ ഏൽപ്പിച്ചിരുന്ന കാലത്തും നല്ല ധൈര്യമുള്ളവർ, സ്വന്തം ആശയങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നവർ, അവർ മാത്രമേ ‘ശരിയാണ്, ഞാനൊരു കമ്യൂണിസ്റ്റാണ് ‘എന്ന് ഏൽക്കുമായിരുന്നുള്ളൂ.

ഭൂരിഭാഗം മതവിശ്വാസികളും, മുതലാളിത്തം മാത്രമാണ് ലോകാവസാനം വരെയും നിലനില്പൂള്ള ഒരേ ഒരു വ്യവസ്ഥിതി എന്നു വിശ്വസിക്കുന്നവരും, ഇപ്പോഴും കമ്യൂണിസ്റ്റാകുന്നത് കൊടിയ പാപമാണെന്ന് തന്നെയല്ലേ കരുതുന്നത്?

അധികാരം പാർട്ടിയുടെ കൈയിൽ വന്നു കഴിയുമ്പോഴാണല്ലോ സർവ വ്യാപികളായ പൌഡറിട്ടു മിനുങ്ങിയ എല്ലാ പുരോഗമനക്കാരും ഒരു ഇടത് ലൈനാവുന്നത്. അധികാരമില്ലാത്ത പാർട്ടിയിൽ , വെറും പാർട്ടി വിശ്വാസികൾ മാത്രമെ കാണൂ. പാർട്ടി അധികാരത്തിലെത്തുന്ന നല്ല നാളെയിൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്നു കരുതുന്ന അണ്ടനും അടകോടനും പാർട്ടിയുടെ തന്നെയും കണക്കിലൊന്നും പെടാത്ത അവരുടെ പെണ്ണുങ്ങളും മാത്രമായ വിശ്വാസികൾ.

ഇപ്പോഴും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഫെമിനിസവും ഫെമിനിസ്റ്റുകളും അവകാശബോധത്തിന്റെയും സമരങ്ങളുടേയും നിരന്തരവും അതീവ നീണ്ടതുമായ പാതയുടെ പ്രവേശനകവാടത്തിലെത്തിയിട്ടേയുള്ളൂ . അതുകൊണ്ട് പെണ്ണിന്റെ അവകാശങ്ങൾക്കായി പൊരുതുമ്പോൾ പോലും ഒരു പെണ്ണിന് എല്ലായ്പ്പോഴും നിലവിലുള്ള വ്യവസ്ഥിതിയുടെ നിയമങ്ങളെ അനുസരിക്കുന്നതായുള്ള ഒരു വിധേയ പ്രകടനപത്രിക പുറത്തിറക്കേണ്ടി വരാറുണ്ട്. ‘ഞാനൊരു നല്ല സ്ത്രീയാണ്, കുടുംബത്തിനകത്ത് ഒതുങ്ങിക്കഴിയുവാൻ ഇഷ്ടപ്പെടുന്നവൾ, പക്ഷെ, ഇതാ നോക്കു എന്റെ ഗതികേട് കൊണ്ട് എനിക്കിങ്ങനെ സമരം ചെയ്യേണ്ടി വരുന്നു.’ ക്ഷമാപണത്തോടെ തല കുമ്പിട്ടു കൊണ്ട് ഒരു ഘോരാപരാധം ചെയ്യുമ്പോലെ അവൾ സമരം ചെയ്യുന്നു. ഇൻഡ്യയിലെ മുസ്ലിമുകളോട് സദാ ഇൻഡ്യയോടുള്ള ലോയൽട്ടി തെളിയിക്കാൻ ആവശ്യപ്പെടാറുള്ളതു പോലെ, പെണ്ണും എല്ലായ്പ്പോഴും നിലവിലുള്ള വ്യവസ്ഥിതിയോട് തന്റെ ലോയൽട്ടി തെളിയിച്ച് കൊണ്ടിരിക്കണം. ‘ഞാൻ അവകാശം ചോദിക്കുകയല്ല, പ്ലീസ് ഗതികേട് കൊണ്ടാണ്, ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല. പുരുഷവിദ്വേഷിയോ പുരുഷവിരോധിയോ അല്ല. ഒരു പുരുഷന്റെ സംരക്ഷണത്തിൽ അടങ്ങിയൊതുങ്ങി കഴിയുവാൻ ആഗ്രഹിക്കുന്ന ഒരു പാവം; എന്നെ മനസ്സിലാക്കൂ പ്ലീസ്.‘

അവകാശബോധം അല്പം പോലും പ്രകടിപ്പിയ്ക്കാത്തവളും കഠിനമായി ചൂഷണം ചെയ്യപ്പെടുന്നവളുമായ പാവം പെണ്ണിനോട് ചില്ലറ പരിഗണനകളൊക്കെ ചുരുക്കം ചിലർ ഇപ്പോൾ കാണിക്കുന്നുണ്ട്. ‘നമ്മൾ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നവരാണ്, സ്ത്രീകളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്‘ എന്നൊക്കെ ഒരു അനുതാപം പ്രകടിപ്പിക്കാറുണ്ട്. ‘ജാതിയിൽ താഴ്ന്നവർക്ക് ഞാൻ വെള്ളം കൊടുത്തു, ചെരിപ്പിട്ട് മുറ്റത്തേക്ക് കയറാൻ സമ്മതിച്ചു, ഭക്ഷണം കൊടുത്തപ്പോൾ അയാളുടെ വിരലിൽ തൊട്ടുവെങ്കിലും ഞാൻ കുളിക്കാനൊന്നും പോയില്ല,‘ എന്നും മറ്റും ചില സവർണ്ണർ തങ്ങളുടെ പുരോഗമനവും പരിഷ്ക്കാരവും വിശദീകരിക്കുന്നതു പോലെയാണ് ഈ ഉപാധികളോടെയുള്ള പരിഗണന. ജാതിയിൽ താഴ്ന്നവൻ വല്ല അവകാശവും പറഞ്ഞു വന്നാൽ പിന്നെ തീർന്നു, ഉടനെ അവന്റെ കുടിലുകൾക്ക് തീ കൊടുക്കലായി,അവന്റെ പെണ്ണിനെ ബലാത്സംഗം ചെയ്യലായി, ആസിഡ് ഒഴിക്കലായി, എന്തക്രമവും അരങ്ങേറലായി. ഈ താഴ്ന്ന ജാതിക്കാരനെ പോലെ തന്നെ, അവകാശബോധത്തോടെ ഒരു സ്ത്രീ സമരത്തിനു പുറപ്പെട്ടാൽ സംഗതികളാകെ മാറും. ആ സ്ത്രീ ഉടനെ നല്ല തല്ലു കിട്ടേണ്ടവളും,തന്റേടിയും,ഒരുമ്പെട്ടോളും, ഇവിടത്തെ നല്ലവരായ സ്ത്രീ സമൂഹം ഒരിക്കലും അനുകരിക്കാൻ പാടില്ലാത്ത ഒരു മോശക്കാരിയുമാവുന്നതു കാണാം.

സ്ത്രീകൾക്ക് തന്നെ ഫെമിനിസ്റ്റുകളെക്കുറിച്ച് തീരെ അഭിപ്രായമില്ല എന്നാണ് പൊതു സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട്. ആദ്യം പെണ്ണുങ്ങളൊക്കെ ഫെമിനിസ്റ്റ് കൊടിക്കീഴിൽ അണിനിരക്കട്ടെ, പിന്നീടാവാം പുരുഷന്മാർ ഈ പ്രശ്നങ്ങളെ മനസ്സിലാക്കുന്നത് എന്നാണ് കൂടുതൽ പുരുഷന്മാരും അഭിപ്രായപ്പെടുന്നത്. അവശരും ദുർബലരും ദളിതരും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരും ദരിദ്രരും ന്യൂനപക്ഷങ്ങളും എല്ലാം ഏകാഭിപ്രായത്തോടെ ഒറ്റക്കെട്ടായി അവരുടെ പ്രശ്നങ്ങളെ അവതരിപ്പിക്കട്ടെ, അപ്പോൾ നമുക്ക് പരിഹാരത്തെക്കുറിച്ച് ആലോചിക്കാം എന്ന ഭൂരിപക്ഷത്തിന്റെ അങ്ങേയറ്റം അന്ധവും ഉദാസീനവുമായ നിലപാട് പോലെ.

ലോകം മുഴുവനും ഈ ഏർപ്പാടിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. നിലവിലുള്ള അവസ്ഥയെ - അത് എന്തുമാകട്ടെ - അതിനെ ചോദ്യം ചെയ്യാനോ , അതിൽ പ്രതിഷേധിക്കാനോ, അതിന്റെ മാറ്റത്തിനാവശ്യമായ വല്ല ചില്ലറ നിർദ്ദേശങ്ങളും നൽകാനോ ആരെങ്കിലും തുനിഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും നിന്ദിക്കുകയും ആകാവുന്നത്ര അടിച്ചമർത്തുകയും ചെയ്യുക എന്നതൊരു പൊതു സ്വഭാവമാണ്. പൊതു സമൂഹം മാറ്റങ്ങളെ എന്നും ഭയപ്പെട്ടിട്ടേയുള്ളൂ. രാജാവിന്റെ അനുവാദം കിട്ടിയിട്ട് വിപ്ലവം ഉണ്ടാക്കാൻ ഏതായാലും സാധിക്കുകയില്ലല്ലോ.

സ്ത്രീ പ്രശ്നങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിയുകയും സമരങ്ങൾക്ക് പിന്തുണ കൊടുക്കുകയും ചെയ്യുന്ന യഥാർഥ ഫെമിനിസ്റ്റുകളായ ചുരുക്കം സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈ പുരുഷന്മാരെ ‘പെൺകോന്തൻ‘ എന്നും ‘ശിഖണ്ഡി‘ എന്നും ഒക്കെ നല്ല ‘കറകളഞ്ഞ ആണുങ്ങളും ആണുങ്ങളേക്കാൾ ആണുങ്ങളായ പെണ്ണുങ്ങളും‘ പരിഹസിക്കും. കാര്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടെങ്കിൽ പോലും ഇത്തരം ചീത്തപ്പേരുകൾ ഫെമിനിസ്റ്റ് പുരുഷന്മാർക്കും പഥ്യമാവില്ല. പെണ്ണിനെ ഫെമിനിസ്റ്റ് എന്നു വിളിച്ചാൽ പിന്നെ അവൾക്ക് സ്വന്തം ജീവിതവും എല്ലാത്തരം സമരങ്ങളും സാഹിത്യവും കലയും ഒക്കെത്തന്നെ വൻ പ്രശ്നങ്ങളായിത്തീരുന്നു. ഫെമിനിസ്റ്റ് എന്നു വിളിക്കപ്പെടുന്നതോടെ അവൾ വെറും വിഡ്ഡിത്തം മാത്രം വിളമ്പുന്നവളായി ചിത്രീകരിക്കപ്പെടുന്നു. അതുകൊണ്ട് ശരിക്കും ഫെമിനിസ്റ്റുകളായ സ്ത്രീക്കും പുരുഷനും നീണ്ടതും നിരന്തരവുമായ സമരമാർഗ്ഗത്തിലൂടെയല്ലാതെ ഒന്നും നേടുവാൻ കഴിയില്ല. അവരുടെ പാതകളിൽ മുള്ളു മുരട് മൂർഖപ്പാമ്പുകൾ പതിയിരിക്കുന്നു. എങ്കിലും നിലപാടുകളെക്കുറിച്ച് വ്യക്തമായ ബോധമുള്ള എല്ലാ ഫെമിനിസ്റ്റുകളും ഒത്തിരികാലമായി സ്വന്തം ജോലി മുടങ്ങാതെ ചെയ്തു പോകുന്നുണ്ട്. തടസ്സങ്ങൾ അവരെ പിന്തിരിപ്പിക്കുന്നില്ല.

പെണ്ണിനു പഠിക്കാൻ കഴിഞ്ഞതും വോട്ടവകാശം കിട്ടിയതും സ്വത്തവകാശമുണ്ടായതും വീട്ടിനു പുറത്തെ ലോകം കാണാൻ കഴിഞ്ഞതും ജീവിക്കുന്ന ലോകത്തെക്കുറിച്ച് ചെറിയ തോതിലെങ്കിലും ബോധ്യമുണ്ടായതുമെല്ലാം സ്ത്രീ പ്രശ്നങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്ന, താൽക്കാലികമായെങ്കിലും ഫെമിനിസ്റ്റുകളായി മാറിയ പലരുടേയും പ്രയത്നഫലത്താലാണ്.അവരിൽ സ്വാതന്ത്ര്യസമരസേനാനികളും കമ്യൂണിസ്റ്റുകളും പുരോഗമനവാദികളും വിപ്ലവകാരികളും വീട്ടമ്മമാരും ഉൾപ്പെടും.സ്ത്രീപ്രശ്നങ്ങളെ ഗൌരവമായി പരിഗണിക്കുന്ന എല്ലാവരും ആ സമയത്തെങ്കിലും ഫെമിനിസ്റ്റുകളാവുന്നുവെന്ന് ചുരുക്കം. സമത്വമെന്ന ആശയത്തെ ഇടക്കെങ്കിലും ഓർമ്മിക്കുന്നവൻ ആ സമയത്തെങ്കിലും ഒരു കമ്യൂണിസ്റ്റാകുന്നതു പോലെ. എന്നാൽ ആ നിലപാട് സ്വന്തം ജീവിതമായിത്തന്നെ പരിവർത്തിപ്പിക്കുന്നവർ മാത്രമേ സത്യത്തിൽ ഉത്തരവാദപ്പെട്ട, മനുഷ്യസ്നേഹത്താൽ വെണ്മ പടർത്തുന്ന, അത്തരം വിലപിടിപ്പുള്ള പേരുകൾക്ക് അർഹരാകുന്നുള്ളൂ. അതു ചുമ്മാ ആർക്കും തോന്നുമ്പോൾ എടുത്തണിയാവുന്ന ഒരു മേൽക്കുപ്പായമല്ല. സമത്വമെന്ന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ശരിയായ കമ്യൂണിസ്റ്റിനും വിപ്ലവകാരിക്കും പുരോഗമനകാരിക്കും പരിസ്ഥിതിപ്രവർത്തകനുമെല്ലാം തങ്ങളുടെ സമരപാതകളിൽ ഒരു ഫെമിനിസ്റ്റാകാതെ നിർവാഹവുമില്ല.

സ്ത്രീയുടെ അവകാശ സമരങ്ങൾക്ക് മറ്റ് സമരങ്ങൾക്കൊന്നുമില്ലാത്ത പല ഗതികേടുകളുമുണ്ട്. അത് അടുക്കളയിലും കിടപ്പുമുറിയിലും പോലും മാറ്റമാവശ്യപ്പെടുന്നു.സമൂഹത്തിന്റെ അങ്ങേയറ്റം സ്വകാര്യമായ ശീലങ്ങളിൽ പോലും വിമർശനമുന്നയിക്കുന്നു. നിരന്തരമായ ഉത്തരവാദിത്തമാവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ പരിതസ്ഥിതിയെ നിർമ്മിക്കുന്നു. സ്ത്രീയോടും പുരുഷനോടും ഒരുപോലെ അവരുടെ സകല നിലപാടുകളെയും സദാ പുതുക്കിയെഴുതുവാൻ ആവശ്യമായ ജാഗ്രത കാണിക്കുവാൻ പറയുന്നു. സർവോപരി, പൊതു സമൂഹത്തോടും പരിസ്ഥിതിയോടും രാഷ്ട്രീയത്തോടും സമ്പദ് വ്യവസ്ഥയോടും കലയോടും സാഹിത്യത്തോടും മതവിശ്വാസങ്ങളോടും മനുഷ്യരിൽ സൂക്ഷ്മമായി സ്വാധീനം ചെലുത്തുന്ന പാരമ്പര്യത്തിലുറച്ചു പോയ ആചാരാനുഷ്ഠാനങ്ങളോടും അതിതീക്ഷ്ണമായ സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും പുലർത്താനാവശ്യപ്പെടുന്നു. ഭാഗികമായ പരിഷ്ക്കാരങ്ങളോ താൽക്കാലികമായ ഓട്ടയടക്കലുകളോ കൊണ്ട് ഈ അവകാശ സമരങ്ങൾ അവസാനിക്കുകയില്ല, അവസാനിക്കാൻ പാടില്ല. സമഗ്രമായ യാതൊരു കാഴ്ചപ്പാടുകളുമില്ലാത്ത, രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത, പൊതുസമൂഹത്തിൽ ഇത്രയും തീവ്രമായ ചുമതലകൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരുടെ ചുമലുകൾക്കാണ് ബലം?

അതുകൊണ്ട് പെൺസമരങ്ങൾ ഏറ്റവും ഒടുവിൽ മാത്രം വിജയം കാണുന്ന ‘ഒച്ച് ‘ സമരങ്ങളായിരിക്കും. ഓരോ ഇഞ്ചിലും ആ സമരങ്ങൾ അപമാനിതമായിക്കൊണ്ടിരിക്കും, അതി കഠിനമായി നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കും, അവയുടെ സാന്നിധ്യം എല്ലാ വിധത്തിലും തമസ്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കും.

ഒരു ചുക്കും ചെയ്യാൻ കഴിയാത്ത ‘വെറും പെണ്ണു‘ങ്ങളെ പോലെ.

Tuesday, August 11, 2009

പാർട്ടീന്ന് പറയണ തറവാട്

എം. വി രാഘവൻ നേതാവ് പറയണ സങ്കടത്തിന്റേം അവഗണനേടേം പറ്റിപ്പിന്റേം ഒക്കെ കഥകള് കുത്തിരുന്ന് വായിച്ചു. ചോദ്യം ചെയ്യാണ്ട് അനുസരിക്കലാണ് പാർട്ടീല് വേണ്ടത്. പിന്നെ ഗ്രൂപ്പ് കളി, അധികാരക്കൊതി, അഭിപ്രായം മാറ്റിപ്പറഞ്ഞ് ഒരൂട്ടം മലക്കം മറിച്ച്ല്, നമ്പൂരാര്ടേം പൊങ്ങിയ യാതിക്കാര്ടേം കുശ്മ്പ് ഒക്കെ അവ്ടേം ഗംഭീരായിട്ട്ണ്ട്.

ഉവ്വ്, രാഘവൻ നേതാവിനെപ്പോലെ മുമ്പും പലരേം പല കാരണങ്ങൾക്കായിട്ട് പാർട്ടീന്ന് പൊറത്താക്കീട്ട്ണ്ടല്ലോ. ഈ കാരണങ്ങളും അതിൽ പെട്ട്ണ്ടാവും. അവരും ഇങ്ങനെ കൊറെ സങ്കടം ഉള്ളില് തിക്കിവെച്ച്ട്ണ്ടാവും. ഒക്ക്യൊന്നും മുഴോൻ വായിക്കാമ്പറ്റീട്ട്ല്യ.

ഇത്ര്യൊക്കെ തൊഴുത്തിൽക്കുത്തും അധികാരക്കൊതീം കാല് വാരലും യാതിക്കുശ്മ്പും ഒക്കെള്ള ഒരു പാർട്ടി എങ്ങ്നെയാ പുരോഗമനത്തിന്റെ മൊത്തത്തിലുള്ള സൂക്ഷിപ്പുകാരായേന്നാ ന്റെ അതിശയം.
ഈ എം എസ് ഒട്ടും ശര്യല്ല എന്ന് വീറോടെ, വാശിയോടെ നമ്മ്ടേ ചരിത്രകാരൻ എം ജി എസ് നാരായണൻ പറയാറുണ്ട്. ഈ എം എസ്സിന്റെ മൊത്തം നെലപാടുകള് താൻ മാത്രാവണം കേമൻ കാർന്നോര്ന്നായുരുന്ന്ത്രെ!

ഏ കെ ജിയേം സഖാവ് ക്റ്ഷ്ണപിള്ളേം പറ്റി ആരും മോശം പറയണത് കേട്ടിട്ട്ല്യ. അവരെങ്കിലും ബാക്കീണ്ടെന്നറിയുമ്പോ ഒരു സമാധാനം. സഖാവ് ക്റ്ഷ്ണപിള്ള പാവം പാർട്ടിക്ക് ഒരു ഗമേം ഇല്ലാത്ത ദുരിതകാലത്ത് തന്നെ പാമ്പ് കടിച്ച് മരിച്ചൂലോ. ഏ കെ ജി പിന്നെ ശത്രുക്കൾക്ക് പോലും ദ്രോഹം ചെയ്യാത്ത ആളായിരുന്നൂന്നേയ്.

ഇങ്ങനെ ഒരു മൊശ്കോട്ൻ കാരണോരെപ്പോലെ അനന്തിരവന്മാരെ ദ്രോഹിക്കലായിരുന്ന് പാർട്ടീലെ എല്ലാ തല മുത്ർന്ന നേതാക്കന്മാരടേം പണീച്ചാല് നമ്മളെപ്പോലത്തെ ആൾക്കാർക്ക് എന്ത് വിശ്വസിക്കാനാന്ന് ആലോചിക്കുമ്പോ ഒരു ദണ്ണം!!!!. ഒരുപാട് വിശ്വാസം ഒരുമിപ്പിച്ച് വെച്ച ഒരു സംഗതിയല്ലേ പാർട്ടി? ആരേം അങ്ങനെ മുഴുവൻ വിശ്വൊസിക്കണ്ടാന്ന് വെക്ക്ണത് തന്ന്യാണോ നല്ലത്.

പൊതുവെ നാട്ട്ല് കൂട്ട് കുടുമ്മോം പഴേ തറവാട് കേമത്തോം ഒക്കെ പോയീലോ. അനന്തരവന്മാര് കാരണോന്മാരെ നല്ല കിട്കിടെ വെറപ്പിക്കേം ചെയ്ത് സ്വാതന്ത്ര്യോം പ്രഖ്യാപിച്ചു. അതു പോലെ പാർട്ടീല് ചെറ് നേതാക്കന്മാര് വിചാരിച്ചാൽ വല്യ നേതാക്കന്മാരടെ ഗമേം കൊതീം ചൂഷണോം ഒന്നും ചോദ്യം ചെയ്യാനോ അവരെ തിരുത്താനോ ഒന്നും പറ്റില്ലെങ്കിൽ, പിന്നെ? …. അതോ ചെറിയ നേതാക്ക്ന്മാർക്കും തമ്മ്ല് തമ്മ്ല് ഒന്നിച്ച് നിൽക്കാൻ പറ്റാണ്ട് ഗ്രൂപ്പ് കളീം അധികാരക്കൊതീം തൊഴുത്തിൽക്കുത്തും കാലുവാരലും ഒക്കെയായിട്ട് ഗുലുമാലാണോ?

പണ്ടത്തെ പോലെ കാശില്ലാത്ത ഗതികേട് ഒന്നും ഇപ്പൊ പാർട്ടീലില്ല. നല്ല കാശ്കാരൻ ദുബായ്ക്കാരന്റെ പോലെയല്ലേ ഇപ്പൊ ധനസ്ഥിതി. തറവാട്ട്ല് കാശും മൊതലും ഇഷ്ടം പോലെ,ന്നാലും എല്ലാരും തമ്മ്ല് തമ്മ്ല് വഴക്ക്. ഇവര്ടെ തല്ലൂട്ടം മാറീട്ട് വേണം, പാവപ്പെട്ട മനിഷേന്മാര്ടെ കാര്യങ്ങളൊക്കെ ഈ അമ്മാവന്മാരും അനന്തരവന്മാരും കൂടി നോക്കി ശരിപ്പെട്ത്താൻ.

എന്താ ചെയ്യാ?

കാത്തിരിക്ക്യന്നേ.

പാറൂനും പറ്ങ്ങോട്നും എച്മൂനും ഗോയിന്നനും ഒക്കെ വേറെ ന്താ ഒരു വഴീള്ളത്?

കാക്ക്ന്നേ.