Monday, June 28, 2010

ബ്ലാക്ക് & വൈറ്റ്

https://www.facebook.com/pratilipimalayalam/posts/849825108494402

(ജ്യോതിസ്സിന്റെ പെൺപതിപ്പിൽ - നവമ്പർ 2009 - ഈ കഥ വന്നിരുന്നു.)

അമ്മയ്ക്ക് നല്ല വെളുത്ത നിറമായിരുന്നു, വാർദ്ധക്യത്തിൽ അവർ ചുളിവുകളും പരിക്കുകളും തട്ടിയ തങ്കപ്പാവയായി കാണപ്പെട്ടു.

അച്ഛനാകട്ടെ നന്നെ കറുത്തവൻ, അവരെ ഒന്നിച്ച് കാണുമ്പോൾ പച്ചരിയും എള്ളും പോലെ തോന്നിയിരുന്നു.

അമ്മ, യാതൊരു പരിഗണനകളും ലഭിയ്ക്കാതെ മുപ്പത്താറു നീണ്ട വർഷങ്ങൾ അച്ഛനൊപ്പം ജീവിച്ചു.

അച്ഛന്റെ, കറുത്ത നിറമുള്ള ബന്ധുക്കളാരും അമ്മയെ അദ്ദേഹത്തിന്റെ ഭാര്യയായി കണ്ടില്ല. അതു കൊണ്ട് ഞങ്ങളെ മക്കളായും അവർക്ക് മനസ്സിലാക്കാനായില്ല.

ഒരിക്കൽ പോലും അമ്മായിമാരോ വല്യച്ഛന്മാരോ ഞങ്ങളെ മടിയിലിരുത്തിയിട്ടില്ല. വിരൽ കൊണ്ട് ഞങ്ങളെ സ്പർശിക്കുന്നത് മഹാപാപമായി അവർ കരുതി.

എങ്കിലും എല്ലാവരും പറഞ്ഞു.

‘ആ തള്ളയുടെ നിറം കിട്ടാമായിരുന്നു.’

ഞങ്ങൾ കറുപ്പ് വർണ്ണം കൂടുതലുള്ളവരായിരുന്നു. അല്പനേരം വെയിൽ തട്ടിയാൽ മുഖമാകെ എണ്ണയൊലിച്ചതു പോലെ, വഴുവഴുപ്പുള്ള കാളിമ പടർന്നു. ആത്മവിശ്വാസക്കുറവ് ഞങ്ങളുടെ കറുപ്പ് വർണ്ണത്തെ ഇരട്ടിയാക്കി പൊലിപ്പിച്ചു.

ഏറ് കൊണ്ട മോങ്ങലോടെ, വാൽ കാലുകൾക്കിടയിൽത്തിരുകി ഓടാൻ തുടങ്ങുന്ന കില്ലപ്പട്ടിയുടെ മുഖഭാവമുള്ള കുട്ടികളായിരുന്നു ഞങ്ങൾ.

അമ്മയുടെ ബന്ധുക്കളാകട്ടെ വെളുത്ത ശരീരമുള്ളവരായിരുന്നു. ചെളിയും മലവും പുരണ്ട പന്നിക്കുട്ടികളെ കാണുന്ന അറപ്പോടെ മാത്രമെ അവർ ഞങ്ങളെ വീക്ഷിച്ചുള്ളൂ. കരിം പൂച്ചകളെന്നും കറുത്ത പട്ടാളങ്ങളെന്നും അവർ ഞങ്ങളെ വിശേഷിപ്പിച്ചു.

അച്ഛനേയും അമ്മയേയും ഒന്നിച്ച് കാണുമ്പോൾ ‘ഓ, പുതിയ ഡ്രൈവറാണോ‘ എന്നു ഭാവിക്കുന്നത് അവരുടെ ഒരു വിദ്യയായിരുന്നു.

കുലീനമായ പ്രതികാരം നിർവഹിക്കുന്നതു പോലെ അമ്മയുടെ ഏത് ബന്ധുവിനേയും അമ്മയുടെ ഗ്രാമത്തിന്റെ പേരു പറഞ്ഞു വരുന്ന ഏതൊരാളേയും അച്ഛൻ എന്നും ഉള്ളഴിഞ്ഞ് സഹായിച്ചു പോന്നു.

അമ്മയ്ക്ക് വെളുത്തനിറത്തിന്റെ പേരിൽ അപൂർവമായെങ്കിലും ചില അംഗീകാരങ്ങൾ കൈവരുന്നുണ്ടെന്ന് ഞങ്ങൾക്ക് ചെറിയ കുട്ടികളായിരിക്കുമ്പോൾ പോലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞങ്ങൾ കറുപ്പ് നിറം മാറ്റാൻ സ്പോഞ്ചു കൊണ്ട് ഉരച്ചു കുളിച്ചു, പച്ച മഞ്ഞളും ചന്ദനവും അരച്ച് പുരട്ടി, നിറം വെളുപ്പിക്കുമെന്ന പരസ്യത്തോടെ മാർക്കറ്റിൽ ലഭ്യമായ പലതരം ക്രീമുകൾ പരീക്ഷിച്ചു. പക്ഷേ പ്ലാസ്റ്റിക് ഇമൽഷൻ പെയിന്റ് തേച്ചാലും പുറത്ത് കാണുമെന്ന വെല്ലുവിളിയോടെ ഞങ്ങളുടെ തൊലി കറുത്ത നിറത്തിൽ തിളങ്ങി.

ഒരു വെളുത്ത കുട്ടിയെ പ്രസവിക്കുവാൻ എനിക്ക് അതി കലശലായ മോഹമുണ്ടായത് അങ്ങനെയാണ്.

മുതിർന്ന സ്ത്രീയായപ്പോൾ ഞാനൊരു വെളുത്ത നിറമുള്ള പുരുഷനെ പ്രേമിച്ചു. അദ്ദേഹത്തിന്റെ റോസ് നിറമുള്ള കൈവിരലുകളും തുടുത്ത കാൽപ്പാദങ്ങളും എന്നെ മോഹിപ്പിക്കാതിരുന്നില്ല. ആ വെളുത്ത നെഞ്ചിൽ കാണപ്പെട്ട കറുത്ത രോമങ്ങളുടെ ശോഭ എന്റെ ഞരമ്പുകളെ ആലസ്യത്തിലാഴ്ത്തി.

പ്രേമം തുളുമ്പുന്ന എന്റെ കറുത്ത മിഴികളിലും ഉറച്ച അവയവഭംഗിയുള്ള ശരീരത്തിലും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘കറുപ്പിന് ഏഴഴകാണ്‘!!!

എന്നിലെ കറുത്ത നിറമുള്ള കാമുകിയെ അദ്ദേഹം ‘ക്റുഷ്ണശിലയുടെ കുളിർമ്മയും താളവുമുള്ള സുന്ദരി‘ എന്നു വിളിച്ചു.

എന്റെ ലോകത്തെ മുഴുവൻ കുടഞ്ഞെറിഞ്ഞ് ഞാൻ ആ വെളുത്ത പുരുഷന്റെ ഭാര്യയായി.

ഭർത്താവിന്റെ വീട്ടിലെ ആടും പശുവും പട്ടിയും പോലും വെളുത്തവരായിരുന്നു. വെണ്മയുടെ അമ്പരപ്പിക്കുന്ന ഒരു ലോകമായിരുന്നു ആ വീട്.

എന്നെ കാണുമ്പോൾ ആ വീട്ടിലെ പുറം പണിക്കാരികൾക്ക് അറപ്പു തോന്നി, അവരെല്ലാവരും വെളുത്തവരായിരുന്നുവല്ലോ.

ഞാനൊരു അഴുക്കായി അവിടെ അടിഞ്ഞു.

വെണ്മയുടെ ധനാഡ്യമായ വീട്ടു സദസ്സുകളിൽ ഒരു വേലക്കാരിയായിപ്പോലും ഇടം കിട്ടാത്ത ജീവിതം എന്നെ തളർത്തി.

കറുത്ത തൊലി മുഴുവൻ വലിച്ചൂരി, വെളുത്ത തൊലി വാരിപ്പുതയ്ക്കാൻ മോഹിച്ച് ഞാൻ ദിവസങ്ങൾ നീക്കിക്കൊണ്ടിരുന്നു.

ആ വെളുത്ത ലോകത്തിൽ എന്നെ കാണുമ്പോൾ എന്റെ ഭർത്താവിന്റെ വെളുത്ത മുഖത്ത് കാളിമയുണ്ടായി. ക്റുഷ്ണശില അദ്ദേഹത്തിന്റെ വെണ്മയിൽ പുരണ്ട ചെളിയായപ്പോൾ ‘എനി തിംഗ് ഔട്ട് ഓഫ് പ്ലേസ് ഈസ് ഡർട്‘ എന്നത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വചനമായിത്തീർന്നു.

എന്റെ പ്രേമം കോണിച്ചുവട്ടിലും സ്റ്റോർ മുറിയിലും വിറകു പുരയിലും നിന്ന് എന്നെ പരിഹസിച്ചു.

കറുത്ത ചെവികളും വെളുത്ത നിറവുമുള്ള ഞങ്ങളുടെ മകനെ, വെളുത്തു തുടുത്ത മനുഷ്യർ തൊടുകയോ മടിയിലിരുത്തുകയോ ചെയ്തില്ല.

ഒരു രാത്രിയിൽ ഭർത്താവ് എന്റെ ശരീരത്തിൽ നിന്നുയർന്നപ്പോൾ ഞാൻ കിടക്കറവെളിച്ചം തെളിയിച്ചു. എനിക്ക് കലശലായ ദാഹമുണ്ടായിരുന്നതു കൊണ്ട് കുറച്ച് വെള്ളം കുടിക്കേണ്ടിയിരുന്നു.

അപ്പോഴാണ് അദ്ദേഹം പറഞ്ഞത്.

‘നാശം, കെടുത്തുന്നുണ്ടോ ആ വിളക്ക്? ഇരുട്ടായതു കൊണ്ടാ ഇതൊക്കെ…….., വെളിച്ചത്തിൽ കണ്ടാൽ തൊടാനറയ്ക്കും, കരിമന്തി, എന്റെ ഗതികേടു കൊണ്ട്… അശ്രീകരം.‘

പിന്നീട് അദ്ദേഹം ശക്തിയായി കാർക്കിച്ചു, ചുവരരികിലുണ്ടായിരുന്ന വാഷ്ബേസിനിലേക്ക് തുപ്പി.

പക്ഷെ, തുപ്പൽ വീണത് വാഷ് ബേസിനിലല്ല, അല്പം മുൻപ് അദ്ദേഹത്തിന്റെ വിരലുകളിൽ ഞെരിഞ്ഞ എന്റെ കറുത്ത മുലകളിലാണ്.

ഞങ്ങളുടെ മകൻ മുല കുടിക്കുന്ന പ്രായമായിരുന്നു.

അന്നു രാത്രി പരിപൂർണമായും അനാഥമായ എന്റെ പ്രേമം സഹനത്തിന്റെ അവസാന കൂടാരവുമഴിച്ചു മാറ്റി.

പിറ്റേന്ന് ഞാൻ ആ വെണ്മയുള്ള വീടിനേയും ആ വെളു വെളുത്ത മനുഷ്യരേയും വിട്ടു പോന്നു.

കറുത്ത ചെവിയും വെളുത്ത നിറവുമുള്ള എന്റെ മകനെയും കൂട്ടി, ഞാൻ പലയിടങ്ങളിലും ജോലി തേടിപ്പോയി.

വെളുത്ത സ്ത്രീകൾക്കുള്ള ജോലികളിൽ നിന്നും ഒഴിവാക്കപ്പെട്ട എനിക്ക് കറുത്ത സ്ത്രീകൾക്കായി നീക്കിവെച്ച ജോലികൾ ചെയ്താണു മകനെ വളർത്തുവാൻ സാധിച്ചത്.

അവൻ ഗോതമ്പു നിറമുള്ള ഒരു സുന്ദരനായിത്തീർന്നു.

‘ഗോതമ്പിന്റെ നിറമുള്ള മകനു ഇത്ര കറുത്ത നിറമുള്ള അമ്മയോ? ‘എന്നു മകന്റെ കാമുകിയുടെ അമ്മ അത്ഭുതപ്പെട്ടു.

അവൻ ചിരിച്ചപ്പോൾ ഞാനും ചിരിച്ചു.

ആ പെൺകുട്ടിയുടെ അച്ഛൻ ചിരിച്ചില്ല.

‘വെളുത്ത നിറമുള്ളവരെ കാണുമ്പോൾ കൂടുതൽ കംഫർട്ടബിൾ ആയിത്തോന്നും. കറുത്ത നിറവും ചുരുണ്ട തലമുടിയും എന്തുകൊണ്ടോ, അങ്ങനെയല്ല’

അന്നാണ് കറുത്തവനായ അമേരിക്കൻ പ്രസിഡന്റിന് വധഭീഷണിയുണ്ടെന്ന വാർത്ത വന്നത്.

Tuesday, June 22, 2010

മരണഭയം

‘മിണ്ടരുത്!‘

കരച്ചിലിന്റെ ഒച്ച ഒതുങ്ങുന്നു.

‘ശബ്ദം കേട്ടാ അറക്കും നിന്നെ…..‘

ദീനമായ ഞരക്കവും നിലയ്ക്കുന്നു.

‘ഒറ്റത്തൊഴിയ്ക്ക് നിന്റെ അടിവയറ് കലക്കും….’

നിറഞ്ഞ ഗർഭം താങ്ങിപ്പിടിയ്ക്കുന്നു.

മരണഭയം…….

പുസ്തകങ്ങളിൽ മഹദ് വചനം പറഞ്ഞു.

ധീരൻ ഒരിയ്ക്കൽ മരിയ്ക്കുമ്പോൾ

ഭീരു പലവട്ടം മരിയ്ക്കുന്നു.

ശരിയാണ്.

കഴുത്തു ഞെരിക്കുന്ന വിരലുകൾക്കു മുൻപിൽ

ചവിട്ടാനുയരുന്ന കാലുകൾക്കു മുൻപിൽ

പലവട്ടം മരിച്ചു.

ആ കാലുകളെ ചുറ്റിപ്പിടിച്ച് കണ്ണീരാൽ കഴുകി മുടി കൊണ്ട് തുടച്ചു, വിരലുകളിൽ സുഗന്ധം പുരട്ടി. കൈകൂപ്പി കരഞ്ഞു മറിയുന്ന കണ്ണുകളുമായി ദയയുടെ മന്ത്രം ചൊല്ലി.

എന്നിട്ടും ഭയക്കേണ്ടി വന്നപ്പോൾ അവസാന

രണ്ടക്ഷരത്തിന്റെ ബാക്കിയെ വരമായറിഞ്ഞ്

പാളത്തിന്റെ ഇരുണ്ട് തണുത്ത മടിത്തട്ടിലമർന്നിട്ടും…….

മര്യാദയ്ക്ക് അറിയാത്തതിന്റെ ദണ്ഡവുമായി, പ്രാർത്ഥിച്ച വരം അണ്ഡകടാഹങ്ങളെ വിറപ്പിച്ചുകൊണ്ട്…………….. തൊട്ടപ്പുറത്തു കൂടി പാഞ്ഞകന്നു.

ഭയം ഒരു തീനാക്കായി നക്കിത്തുടങ്ങവേ

ബാക്കിയായത് എന്നത്തേയും ജപമായിരുന്നു.

അർജുനാ ഫൽഗുനാ………

Monday, June 7, 2010

ലാജഹോമം

ശനിയാഴ്ചകളിൽ ഉച്ചയൂണ് കഴിഞ്ഞാൽ വരാന്തയിലിട്ടിരുന്ന ചാരുകസേരയിലിരുന്ന് അമ്മീമ്മ വളരെ വിസ്തരിച്ച് മാതൃഭൂമി പത്രം വായിയ്ക്കും.

ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞപ്പോൾ……………..

അപരിചിതനായ ഒരു വൃദ്ധൻ മടിച്ച് മടിച്ച് പടി കയറി വന്നു. ആ ചലനങ്ങളിൽ പോലും ദൈന്യവും ആത്മവിശ്വാസമില്ലായ്മയും ദൃശ്യമായിരുന്നു.

അയാളെ കണ്ടപ്പോൾ അമ്മീമ്മ പാമ്പിനെ കണ്ടതു പോലെ പരിഭ്രമിച്ചുകൊണ്ട് എണീറ്റു. വിറപൂണ്ട കൈകളിൽ നിന്ന് പത്രം താഴെ വീണു. അവരുടെ മുഖം വിളറി. ദുർബലനായ ആ വൃദ്ധനെ അവർ വല്ലാതെ ഭയപ്പെടുന്നതു പോലെയുണ്ടായിരുന്നു.

അടുത്ത നിമിഷം അയാൾ അമ്മീമ്മയുടെ കാൽക്കൽ കമിഴ്ന്ന് വീണ് ഏങ്ങലടിയ്ക്കുവാൻ തുടങ്ങി. വിങ്ങിക്കരച്ചിലിൽ ആ ശരീരമാകെ കുലുങ്ങുന്നുണ്ടായിരുന്നു. വട്ടക്കഴുത്തുള്ള മുഷിഞ്ഞ ബനിയനുള്ളിൽ നിന്ന് പുറത്ത് കടന്ന വെന്തിങ്ങ അമ്മീമ്മയുടെ കാൽക്കൽ ചുരുണ്ട് കിടന്നു. അതിലെ കുരിശു രൂപം കറുത്ത തറയിൽ വെട്ടിത്തിളങ്ങി.

ഒരു പുരുഷൻ വിങ്ങിപ്പൊട്ടി ഏങ്ങലടിച്ച് കരയുന്നത് ഞാനാദ്യമായി കാണുകയായിരുന്നു.

‘അച്ചപ്പാ എണീക്ക്, എണീക്ക്. മതി.., മതിയാക്ക്……..’ എന്തുകൊണ്ടോ അത് അമ്മീമ്മയുടെ സാധാരണ ശബ്ദമായിരുന്നില്ല.

അച്ചപ്പനോ, ഈ വിചിത്രമായ പേരുമായി ഇയാളെവിടുന്ന് വന്നു?

കുറച്ച് കഴിഞ്ഞപ്പോൾ ഏങ്ങലുകളും ശരീരത്തിന്റെ കുലുക്കവും മെല്ലെ കുറഞ്ഞു . അയാൾ എഴുന്നേറ്റ് മാറി. അതുവരെ ഒരു വിഗ്രഹം പോലെ നിശ്ചലയായി നിന്ന അമ്മീമ്മയിലും അപ്പോൾ ചലനമുണ്ടായി.

തോളിലിട്ടിരുന്ന മുഷിഞ്ഞ തോർത്തുമുണ്ടെടുത്ത് നിറഞ്ഞൊഴുകുന്ന കണ്ണുകളും മുഖവും അയാൾ അമർത്തിത്തുടച്ചു.

‘ഇന്നോട് പൊറുത്ത് തരണം, ഇനിക്ക് മനസ്സമാധാനല്യാണ്ടായിട്ട് വരിഷങ്ങളായി. കർത്താവ് എന്നും രാത്രീല് വന്ന് പറയും അച്ചപ്പാ നീ പാപം ചെയ്തോനാന്ന്. ഇപ്പോ ഇപ്പോ രാത്രി മാത്രല്ലാ, പകലും വരാൻ തൊടങ്ങി. വരുമ്പോ ഒരുഷ്ണെടുക്കാങ്ങനെ, പിന്നെ പരോശോം ദാഹോം,…….. ഇന്നോട് പൊറ്ക്കണം.’

ഗദ്ഗദം അയാളുടെ വാക്കുകളെ വിഴുങ്ങി.

അമ്മീമ്മ ഒന്നും പറഞ്ഞില്ല. അവർ മറ്റേതോ ലോകത്തിലായിരുന്നുവെന്ന് തോന്നി.

‘ഇന്നോട് ചിയ്യാൻ പറഞ്ഞത് ഞാൻ ചീതു. അല്ലാണ്ട് നിക്ക് ങ്ങളോട് എന്ത് വിരോധാ? ഇന്നോട് പൊറുക്ക്ണം.‘ അയാൾ കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു.

‘പോട്ടെ, അച്ചപ്പാ. കാലം എത്ര കഴിഞ്ഞു. അതൊക്കെ ന്റെ മനസ്സീന്നേ പോയി. കാര്യം ആ കാലത്ത് ഞാനൊരുപാട് ദണ്ണപ്പെട്ടൂന്നുള്ളത് നേരന്ന്യാ, പൊഴേല് ചാടിച്ചാവണന്ന് തോന്നീട്ട്ണ്ട്. ന്നാലും ഇപ്പോ സകലതും മറന്നു. ഇനി അതും പറഞ്ഞ് സങ്കടപ്പെടണ്ട.’

അമ്മീമ്മയുടെ ശബ്ദത്തിൽ അസാധാരണമായ ഒരു കണ്ണീർ നനവുണ്ടായിരുന്നു. അതാകട്ടെ അപരിചിതമായ ഏതോ വേദനകളുടെ അടിയൊഴുക്കുകളായി എന്നെ പിടിച്ചുലയ്ക്കുവാൻ തുടങ്ങി.

അമ്മീമ്മ വളരെ പൊടുന്നനെ ആത്മവിശ്വാസവും ധൈര്യവും തുളുമ്പുന്ന സ്വരൂപം വീണ്ടെടുത്തു. അച്ചപ്പനോട് ഇരിയ്ക്കുവാൻ പറഞ്ഞു, അയാളുടെ വീട്ടു വിശേഷങ്ങൾ താല്പര്യപൂർവം അന്വേഷിച്ചു. പാറുക്കുട്ടിയെ വിളിച്ച് വെള്ളം കൊടുക്കാൻ നിർദ്ദേശിച്ചു.

വെള്ളവുമായി പുറത്തേയ്ക്ക് വന്ന പാറുക്കുട്ടിയുടെ മുഖം ഒരു വലിയ ഫുട്ബോൾ പോലെ വീർത്തിരുന്നു. അവർക്ക് അയാളോട് കലശലായ വിരോധമുണ്ടെന്ന് എനിക്ക് മനസ്സിലായി.

‘നിക്ക് കർത്താവിന്റെ കരുണയോണ്ട് വെഷമൊന്നൂല്യാ, മോൻ ദുബായില് ഓട്ടലിൽ നിൽക്കേണ്, മാസാമാസം ബേങ്കിൽക്ക് കാശയയ്ക്കും. പെമ്മക്കളെ രണ്ടാളേം കെട്ടിച്ച് വിട്ട്, അവരടെ മാപ്ലാരും ദൂബായീലന്നെയാ, മീൻ വിക്ക്ണോട്ത്താ പണി. അവറ്റ്ങ്ങൾക്ക് സുഖം തന്ന്യാ. വീട്ട്ല് ഇപ്പോ ഞാനും മേറീം മാത്രേള്ളു.‘

അച്ചപ്പന്റെ ശബ്ദത്തിൽ നിന്ന് സങ്കടം ഒഴിഞ്ഞു പോയിരുന്നു, പകരം അവിടെ അഭിമാനം സ്ഥലം പിടിച്ചു.

അമ്മീമ്മ ചിരിച്ചു.

‘നന്നായി. അപ്പോ കർത്താവ് കൂടെ തന്നെണ്ട്. അതാ വേണ്ടത് എപ്പളും. ദൈവാധീനം.‘

അയാളുടെ മുഖം വാടി.

‘കർത്താവ് എന്നും കൂടേണ്ട്, കുരുത്തക്കേടാ കാട്ട്യേന്ന് പറഞ്ഞ്, ഞാൻ സങ്കടം സഹിയ്ക്കാണ്ട് മേറിയോട് ഒക്കെ പറയ്യ്യേ, അപ്പ അവളാ പറഞ്ഞേ ങ്ങളേ വന്ന് കാണാൻ. അല്ലാണ്ട് കുമ്പ്സേരിച്ച്ട്ട് ഒന്നും ഒരു കാര്യോല്ലാന്ന് അവള് പറഞ്ഞു. ന്റെ ദണ്ണം അവളറീണ പോലെ ആരാ അറീയാ. അപ്പോ ഞാനിങ്ങ്ട് പോരേര്ന്ന്.‘

‘ഇനീം വരുമ്പോ മേരിയേം കൂട്ടിക്കൊണ്ട് വരു.‘

അമ്മീമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വൃദ്ധന്റെ കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

അയാൾക്ക് ചായയും അരിക്കൊണ്ടാട്ടം വറുത്തതും പാറുക്കുട്ടി കടുത്ത ദുർമുഖത്തോടെ സൽക്കരിച്ചു.

പ്രീഡിഗ്രി പരീക്ഷ എഴുതിക്കഴിഞ്ഞിരുന്ന എന്നോട് നന്നായി പഠിയ്ക്കണമെന്നും മിടുക്കിയാവണമെന്നും അമ്മീമ്മയെ വയസ്സുകാലത്ത് പൊന്നു പോലെ നോക്കണമെന്നും ഉപദേശിയ്ക്കാൻ അച്ചപ്പൻ മറന്നില്ല.

ഞാൻ തല കുലുക്കി.

മടങ്ങിപ്പോകാൻ എണീറ്റ അയാൾ കൈകൂപ്പി തൊഴുതുകൊണ്ട് അമ്മീമ്മയോട് പറഞ്ഞു, കുമ്മായം പൂശാതെ മുഷിഞ്ഞു കിടക്കുന്ന വീട് വെള്ളയടിയ്ക്കുന്ന പണി കൊടുക്കണമെന്ന്, അമ്മീമ്മ പൂർണ്ണമായും പൊറുത്തുവെന്ന് അപ്പോഴയാൾക്ക് ഉറപ്പാകുമെന്ന്……. അങ്ങനെയെന്തൊക്കെയോ……….

ആദ്യമൊന്നു മടിച്ചെങ്കിലും അമ്മീമ്മ വഴങ്ങി.

വയസ്സൻ വീണ്ടും കരഞ്ഞു.

‘ന്നെ ങ്ങള് പ് രാകര്ത്, ങ്ങടെ പ് രാക്ക് തട്ട്യാ ……….‘

‘അച്ചപ്പൻ കല്പിച്ച് കൂട്ടി ചെയ്തതല്ലല്ലോ. പിന്നെന്ത്നാ അച്ചപ്പനെ ശപിയ്ക്കണേ? വെഷമിയ്ക്കാണ്ട് പോക്കോളൂ. കുമ്മായം പൂശാൻള്ള തയാറൊക്കെയായിട്ട് വന്നാ മതി അട്ത്താഴ്ച.‘

അമ്മീമ്മയെ ഒന്നുകൂടി തൊഴുത്, കണ്ണും മുഖവും വീണ്ടും തുടച്ച്, തളർന്ന കാൽ വെപ്പുകളോടെ അയാൾ പടി കടന്നു പോയി.

പാറുക്കുട്ടി ശരം വിട്ടതുപോലെ അകത്തു നിന്നും പുറത്തേയ്ക്ക് വന്നു. എളിയിൽ രണ്ട് കൈയും വെച്ച് നിവർന്ന് നിന്ന് അമ്മീമ്മയെ സൂക്ഷിച്ച് നോക്കി.

‘ങ്ങക്ക് ന്തിന്റെ സൂക്ക്ടാ? നിങ്ങളല്ലാണ്ട് ആ മാപ്ല്യോട് ഷെമിയ്ക്കോ? അവന്റെ ഒരു കരച്ച്ലും പിഴിച്ച്ലും. ചൂലെടുത്ത് മോന്തയ്ക്ക് നാല് വീശണേന് പകരം……….‘

അവരുടെ വാക്കുകൾ ക്ഷോഭം കൊണ്ടാവണം ഇടറിപ്പൊട്ടി.

‘നീ സമാധാനപ്പെട് പാറൂട്ടി, സാരല്യാ, ഷെമിയ്ക്കണംന്ന് പറഞ്ഞ് നെഞ്ഞ് പൊട്ടി ഒരാള് വരുമ്പോ നമ്മള് ഷെമിയ്ക്കണം. അയാൾടെ മാത്രം കുറ്റല്ലല്ലോ. എന്റെ ഭാഗത്തും തെറ്റ്ണ്ട്. നിക്കും അന്ന് ചെറ്പ്പം . കാര്യങ്ങള് മുഴുവൻ കാണാൻള്ള കഴിവ്ണ്ടായിര്ന്നില്ല.’

‘നിങ്ങ്ടെ ഭാഗത്ത് എന്ത് തെറ്റാണ്ടായേ? ന്നെ കഥ പറ്ഞ്ഞ് പറ്റിയ്ക്കണ്ട. ങ്ങള് ആ മാപ്ലേനോട് ഷെമിച്ചത് നിക്ക് സഹിയ്ക്കാൻ പറ്റ്ണില്യ. അശ്രീകരം…….തല്ലിക്കൊല്ലണം അവനെ…….‘

അമ്മീമ്മ ചിരിച്ചുവെങ്കിലും ആ ചിരിയിൽ വിഷാദം ഓളം വെട്ടിയിരുന്നു.

‘ചേട്ട്നും മന്നീം അപ്പാവും കൂടീ വല്യ വഴക്കായി സ്വത്ത് ഭാഗം തിരിയ്ക്കണംന്ന് തെരക്ക്ണ്ടാക്കി മന്നീടെ വീട്ട്ല് പോയത് മഠത്തില് വല്യ വെഷമായിരുന്നു. ന്ന്ട്ട് ഒരു കൂസലും ഇല്ലാണ്ട് മന്നി നമ്മ്ടെ കടവിൽ കുളിയ്ക്കാൻ വന്നൂന്നറിഞ്ഞപ്പോ എനിക്ക്ങ്ങ്ട് കലി വന്നു. അപ്പാവെ കരേപ്പിച്ചിട്ട് അപ്പാവിന്റെ കടവില് വന്ന് ന്ത്നാ കുളിയ്ക്കണേന്ന് ഒരു ദേഷ്യം. മ്മ്ടെ കിട്ടൻ മൂപ്പ്ന്റെ മോനാ വന്ന് പറഞ്ഞ്ത്. അവന് പത്ത് പന്ത്രണ്ട് വയസ്സെണ്ടാവൂ. ഞാനവനെ അപ്പോ തന്നെ കടവിൽക്ക് ഓടിച്ചു, നിക്ക് കുളിയ്ക്കണം, മന്നി വേഗം കുളിച്ച് പോണംന്ന് പറഞ്ഞയച്ചു. …………..’

ഒരു നിമിഷം നിറുത്തിയിട്ട് അമ്മീമ്മ തുടർന്നു.

‘അതിന്റെ എന്താവശ്യായിരുന്നു നിക്ക്? മന്നി സൌകര്യം പോലെ കുളിച്ച് പൊക്കോട്ടെ എന്നു വെച്ചാ മതിയായര്ന്നു. അവൻ കൊച്ചാണെങ്കിലും ആങ്കുട്ട്യല്ലേ? ആ ചെക്കൻ കുളിയ്ക്കണ മന്നിയെ എത്തി നോക്കീന്നായി കേസ്. ആർത്തി വന്നാ പിന്നെ അച്ഛനും മോനും ആങ്ങളേം പെങ്ങളേം ഒന്നുല്യാന്ന് നിക്ക് അറിയാൻ വൈകി.’

‘അതിന് ഭർത്താവും കുട്ട്യോളും ഒന്നൂല്യാത്ത ഒരു പെണ്ണിനോട് കാട്ട്ണ പണ്യാ കാട്ട്യേ? ച്ഛി……..’

പാറുക്കുട്ടിയുടെ കോപം തെല്ലും ശമിച്ചിട്ടുണ്ടായിരുന്നില്ല.

അമ്മീമ്മ പിന്നെ ഒന്നും പറഞ്ഞില്ല. പത്രവുമെടുത്ത് അകത്തെ മുറിയിലേയ്ക്ക് പിൻ വാങ്ങുകയാണുണ്ടായത്.

ഞാനും പാറുക്കുട്ടിയും ഉമ്മറത്തെ വരാന്തയിൽ തനിച്ചായി.

‘അച്ചപ്പനോട് എന്തിനാ ഇത്ര ദേഷ്യം?‘

അവർ ഒരു നിമിഷം എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് വളരെ താഴ്ന്ന ശബ്ദത്തിൽ പിറുപിറുത്തു.

‘അവൻ ആ തെണ്ടി, അമ്മേടെ ജാക്കറ്റ് വലിച്ച് കീറീട്ട്ണ്ട്, വെട്ട്വോഴീല് വെച്ച്, അമ്പലത്തില് പോക്മ്പോ. നിനക്ക് സാമില്യല്ലോ രാത്രീല് കൂടെ കെട്ക്കാൻ,അപ്പോ ഞാൻ വരട്ടെന്ന് ചോദിച്ചു അവൻ….. കാര്യം മോളടെ അമ്മാമൻ സാമി കാശും കള്ളും കൊട്ത്ത് ഏർപ്പാടാക്കീതാന്ന്ച്ചാലും അവൻ അങ്ങനെ ചെയ്യാൻ പാട്ണ്ടോ? അമ്മേ കെട്ടിപ്പിടിയ്ക്കാൻ നോക്കീന്നും ഉമ്മ വെയ്ക്കാൻ നോക്കീന്നും ഒക്കെ പറഞ്ഞേര്ന്നു അപ്പോ മ്മ്ടെ നാട്ടാരേയ്………നേരറിയില്ല്യ’.

ഹോമത്തിൽ മലരു പൊരിയുന്ന ഗന്ധത്തോടെ, വെള്ളത്തേക്കാൾ കട്ടികൂടിയ, തുടുത്തു ചുവന്ന, ചോര നാട്ടുവഴിയിൽ ഒഴുകിപ്പരന്നു; ചിതറിപ്പോയ മുൾക്കിരീടവും കുരിശിന്റെ വഴികളും കടന്ന്……. മുമ്പോട്ട്…..നിലയ്ക്കാതെ…….