Friday, July 30, 2010

ഒരു ഗ്രാം തങ്കത്തിൽ………………… കറുത്ത സ്വർണ്ണം

https://www.facebook.com/groups/1498796040413252/permalink/1591133724512816/

എന്തിനായിരിയ്ക്കും തങ്കക്കുട്ടി അമ്മയെ വരാൻ പറഞ്ഞയച്ചത്?

കപ്പക്കാരി മറിയ അക്കാര്യം പറഞ്ഞപ്പോൾ മുതൽ രമയ്ക്ക് മനസ്സിനു എടങ്ങേറായി. മറിയക്കാണെങ്കിൽ കൂടുതലൊന്നും അറിഞ്ഞു കൂടാ.

വെളിച്ചായ നേരത്ത് തങ്കക്കുട്ടി വേലിയ്ക്കരികെ വന്നു വിളിച്ചുവത്രെ ‘മറിയച്ചേടത്തീ, അമ്മേ ചന്തേല് കാണുല്ലോ, അപ്പോ ഇത്രേടം ഒന്നു വരാമ്പറയണം.‘ അത്രയും പറഞ്ഞ് പെരയ്ക്കകത്തോട്ട് കയറിപ്പോവുകയും ചെയ്തുവത്രെ.

രാവിലത്തെ പങ്കപ്പാടിനിടയ്ക്കായതു കൊണ്ട് മോളോട് ഒന്നും ചോദിച്ചറിയാൻ മറിയയ്ക്ക് അപ്പോ കഴിഞ്ഞതുമില്ല.

‘അവിടെ വിശേഷിച്ചൊന്നൂല്യല്ലോ മറിയേ?‘ എന്ന് ഇതിനിടയ്ക്ക് ഒരു നൂറു കുറി രമ ചോദിച്ച് കഴിഞ്ഞു.

ആ വെപ്രാളം കാണുമ്പോ അന്വേഷിയ്ക്കാതെ പോന്നതിൽ മറിയയ്ക്ക് കലശലായ വിഷമം തോന്നുന്നുണ്ട്.

വെറും പത്തൊൻപത് വയസ്സുള്ള കുട്ടിയെ അങ്ങനെ എടുപിടീന്ന് കല്യാണം കഴിപ്പിയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ? വല്ല വർക്കീസിലോ മറ്റോ തൂക്കിക്കൊടുപ്പ് ജോലിയോ ജൌളിക്കടയിൽ തുണികളെടുത്ത് കൊടുക്കുന്ന ജോലിയോ ഒക്കെ ചെയ്ത് പത്തു കാശുണ്ടാക്കിയിട്ട് പതുക്കെ പോരേ കല്യാണം എന്നായിരുന്നു രമയുടെ മനസ്സിലിരിപ്പ്.

മറിയയും കൂടി നല്ലോണം ശുപാർശ ചെയ്തിട്ടാണ് തങ്കക്കുട്ടിയെ രാജുവിന് കല്യാണം കഴിപ്പിച്ച് കൊടുത്തത്. അവൻ മറിയേടെ അയൽപ്പക്കക്കാരനാണ്.

പ്ലംബിംഗ് പണിയ്ക്ക് രാജുവിനെ കഴിച്ചേയുള്ളൂ ആരും. നല്ല ആരോഗ്യമുള്ള ചെറുക്കൻ, ചീത്ത സ്വഭാവമൊന്നുമുള്ളതായി മറിയ കേട്ടിട്ടില്ല. അമ്മേം അച്ഛനും അവനും മാത്രം. ചെറുതാണെങ്കിലും ഒരു വീടുണ്ട്. ചേച്ചിയെ നേരത്തെ കല്യാണം കഴിപ്പിച്ചു,

പിന്നെ അവന്റെ അമ്മ ഇത്തിരി നാക്കുകാരിയാണ്. അച്ഛൻ അരകല്ലിന് കാറ്റ് പിടിച്ചത് പോലെ ഇരിയ്ക്കുന്നതാവും തള്ള സാമർഥ്യക്കാരിയാവാൻ കാര്യമെന്ന് മറിയ വിചാരിയ്ക്കാറുണ്ട്.

രാജുവിന് തങ്കക്കുട്ടിയെ കണ്ടപ്പോ ഇഷ്ടമായി. അവന്റെ അമ്മയ്ക്ക് അത്ര പിടിച്ചില്ല. തങ്കക്കുട്ടിയ്ക്കല്ല കുറ്റം. രമേടെ സ്ഥിതിയാണ് കാരണം. അവൾക്ക് കേറിക്കെടക്കാൻ ഒരു വീടും കൂടിയില്ല. ആസ്പത്രീടടുത്ത പുറമ്പോക്കിലൊരു തട്ടിക്കൂട്ട് പെരയിലാണ് താമസം

ആലോചിച്ചാൽ രമേടെ കാര്യം വലിയ കഷ്ടമാണ്. തങ്കക്കുട്ടിയ്ക്ക് ആറുമാസം പ്രായണ്ടായിരുന്നപ്പോളാണ് ഭർത്താവായിരുന്ന പണ്ടാരക്കാലൻ തമിഴത്തീടെ കൂടെ പൊറുതിയായത്. കറുത്തുരുണ്ട ഒരു എണ്ണമൈലിയായിരുന്നു ആ കാക്കാലത്തി. രമേടെ മാതിരി ഒണക്കക്കൊള്ളിയല്ല. നല്ല മൊതലുള്ള ദേഹം.

അവള് അയാളേം കൊണ്ട് നാട് വിട്ടു. പിന്നെ കണ്ടിട്ടില്ല.

രമ ആ കൊശവന്റെ താലീം കഴുത്തിലിട്ട് നെറ്റീലും നെറ്കേലും സിന്ദൂരോം പൂശി മലക്കറി വിറ്റ് കഴിഞ്ഞു കൂടി. അയാള് പോയീന്ന് അവളാരോടും പറയില്ല. ഭർത്താവ് ദാ അപ്പറത്തെ കടേല് പണി ചെയ്യുന്നുണ്ട് എന്ന മട്ടിലാണ് അവളെപ്പോഴും.

അതിലിത്തിരി ലാഭവുമുണ്ട് എന്നു വെച്ചോ. ആണൊരുത്തൻ ചോദിയ്ക്കാനും പറയാനും ഉണ്ടെന്ന് ഭാവിച്ചാ പിന്നെ ബാക്കി ഉണ്ണാക്കന്മാരായ ആണുങ്ങളൊക്കെ ഒരകലത്തില് നിന്നോളും. അല്ലെങ്കിൽ പിന്നെ പറയട്ടെ, വരട്ടെ, തൊടട്ടെ, കെടക്കട്ടെ എന്നും ചോദിച്ച് തൊയിരം തരാതെ പിന്നാലെ കൂടും. വാല് പൊക്കണ കണ്ടാ അറീല്ലേ മനസ്സിലിരിപ്പ്?

തങ്കക്കുട്ടിയെ രാജുവിന് കൊടുക്കാൻ രമ വേഗം സമ്മതിച്ചതും അതുകൊണ്ടാണെന്ന് മറിയയ്ക്ക് നല്ല ബോധ്യമുണ്ട്. ഒരു ആൺ തുണയായല്ലോ.

അവന്റെ വീട്ടുകാർക്ക് പണ്ടം പോരാ, സാരി പോരാ, കല്യാണത്തിന് ആർഭാടം പോരാ എന്നൊക്കെ പലതരം പരാതികളുണ്ടായെങ്കിലും രമ കല്യാണം ഭംഗിയായി നടത്തി.

രാജുവിന് ഒരു മോട്ടോർ സൈക്കിളും മോതിരവും മാലയും കൊടുത്തു.

തങ്കക്കുട്ടീടെ കാതിലും കഴുത്തിലും കൈയിലും പണ്ടങ്ങളൊക്കെ ഇടീച്ച്, ഭേദപ്പെട്ട തുണികളും പാത്രങ്ങളും എരട്ടക്കട്ടിലും മെത്തേം മേശപ്പൊറത്ത് വയ്ക്കണ ഫാനും ഒക്കെയായിട്ടാണ് രാജുവിന്റെ കൂടെ അയച്ചത്. ആ വകയിൽ ഇപ്പോ രണ്ട് ലക്ഷം രൂപ കടവുമുണ്ട്.

വിളുമ്പിൽ ഇത്തിരി സ്വർണക്കസവുള്ള കൈത്തറി സാരിയും ഒരു താലിയും മാലയും മാത്രമാണ് അവൻ തങ്കക്കുട്ടിയ്ക്കായി കൊടുത്തത്.

തങ്കക്കുട്ടിയ്ക്ക് രമ ചാർത്തിച്ച പണ്ടങ്ങളൊക്കെ രാജുവിന്റെ അമ്മ അവര്ക്ക് വിശ്വാസമുള്ള തട്ടാനെക്കൊണ്ട് വന്ന് തൂക്കിയ്ക്കുകയും ഉരച്ച് നോക്കിയ്ക്കുകയും ചെയ്തപ്പോൾ രമയ്ക്ക് മാത്രല്ല മറിയയ്ക്കും നല്ലോണം വിഷമം തോന്നി.

പിന്നെ സമാധാനിച്ചു.

ചെറുക്കന്റെ വീട്ടുകാരല്ലേ? അവർക്കിത്തിരി ഗമയും പൊങ്ങച്ചവും വീറും വാശിയും ഒക്കെ ഉണ്ടാകും. പെൺ വീട്ടുകാർ എപ്പോഴും താഴ്ന്ന് നിൽക്കേണ്ടവരല്ലേ.

രാജു രണ്ട് മാസമായി ദുബായിലേയ്ക്ക് പോയിട്ട്. എഴുത്തും പണവും വന്നു തുടങ്ങീട്ടില്ല. ദുബായിലെത്തീന്ന് പറഞ്ഞു ഒരു ദിവസം അവന്റെ അമ്മ. തങ്കക്കുട്ടിയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും അവളും വിവരമൊന്നും പറഞ്ഞില്ല.

നല്ല വിശേഷമെന്തെങ്കിലുമാവും കുട്ടിയ്ക്ക് പറയാനുള്ളത്. അതിനാവും അമ്മയോട് വരാൻ പറഞ്ഞത്.

മറിയ രമയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു.

‘ഒക്കെ നല്ലതാവും. വെറുതേ ഓരോന്നാലോചിച്ച് കൂട്ടണ്ട. മൊഖം ഒന്നു തെളിച്ച് പിടിയ്ക്ക്. ഇതിപ്പോ അമ്മേ കാണുമ്പോ കുട്ടി പേടിയ്ക്കുല്ലോ.‘

ബേക്കറിയിൽ നിന്ന് രമ കുറേ മധുര പലഹാരം പൊതിഞ്ഞ് വാങ്ങി. വെറും കൈയോടെ മോളെ കെട്ടിച്ച വീട്ടിലേയ്ക്ക് ചെന്നു കയറുന്നതെങ്ങനെയാണ്? പഴക്കടയിൽ നിന്ന് നേന്ത്രപ്പഴവും മേടിച്ചു.

റേഷൻ കട മുക്കിൽ മറിയയ്ക്കൊപ്പം ബസ്സിറങ്ങുമ്പോൾ രമയ്ക്ക് പരിഭ്രമം തോന്നുന്നുണ്ടായിരുന്നു. പാറക്കോവിലിലേയ്ക്ക് ഒരു വെടി വഴിപാട് നേർന്നു. കുട്ടി സുഖമായിരിയ്ക്കുന്നുവെന്ന് തന്നെ കേൾക്കാൻ ഇട വരണേ!

കാലം വളരെ മോശമാണ്. പണത്തിനോട് എല്ലാവർക്കും ഒരു പോലെ ആർത്തി പെരുത്തിരിയ്ക്കുന്ന കാലം. എപ്പോ വേണമെങ്കിലും എന്തു ദുർബുദ്ധിയും തോന്നാവുന്ന കാലം.

പടിക്കെട്ട് കയറി മുറ്റത്തെത്തിയപ്പോഴേയ്ക്കും തങ്കക്കുട്ടി ഓടി വന്നു.

‘അമ്മേ… അമ്മ വന്നല്ലോ. ഞാൻ ……..‘

രമയുടെ കണ്ണു നിറഞ്ഞു. കുട്ടിയ്ക്ക് വലിയ ക്ഷീണമൊന്നുമില്ല. അവൻ പോയതുകൊണ്ടുള്ള സങ്കടമാവണം മുഖത്തിന് അൽപ്പം വാട്ടമുണ്ട്.

മറിയ ചിരിച്ചു. ‘മോളേ, അമ്മയ്ക്കിത്തിരി നല്ല ചായ ഇട്ട് കൊടുക്ക്. ഉച്ച്യ്ക്ക് ഊണൊന്നും കഴിച്ചിട്ടില്ല. ഞാൻ വീട്ടിലേയ്ക്ക് നടക്കട്ടെ. രമ ഇന്ന് പോണുണ്ടോ?നാളെ നമ്ക്ക്……..’

‘മറിയച്ചേട്ത്തി ഇവിടെ ഇരിയ്ക്കോ, ഇത്തിരി കഴിഞ്ഞിട്ട് പോവാം.‘

മറിയക്ക് പൂർത്തിയാക്കാനവസരം കൊടുക്കാതെ തങ്കക്കുട്ടി ഇടയിൽ കടന്നു.

രമ തളർച്ചയോടെയാണ് വരാന്തയിൽ ഇരുന്നത്. അതു കണ്ടപ്പോൾ മറിയയ്ക്കും വിഷമമായി.

തങ്കക്കുട്ടി രണ്ട് പാത്രം നിറയെ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ടു വന്നു.

കഞ്ഞിവെള്ളം അകത്തു ചെന്നപ്പോൾ രമയ്ക്ക് ഒരാശ്വാസം തോന്നി. മറിയയും ചിറി തുടച്ച് പാത്രം താഴെ വെച്ചു.

‘അമ്മേം അച്ഛനും എവിടെ മക്കളേ? ഉച്ച മയക്കാണോ?‘

തങ്കക്കുട്ടി മിണ്ടിയില്ല. അവൾ താലിയിൽ തെരുപ്പിടിച്ചുകൊണ്ട് എന്തോ ആലോചിയ്ക്കയായിരുന്നു. രമ ചോദ്യമാവർത്തീച്ചപ്പോഴാണു അവളുടെ മറുപടി വന്നത്.

‘അവരിവിടില്ല, നാത്തൂന്റവിടെയ്ക്ക് പോയിരിയ്ക്കാണ്.‘

കൂടുതലൊന്നും പറയാതെ അവൾ കഞ്ഞിപ്പാത്രങ്ങളുമെടുത്ത് അകത്തേയ്ക്ക് പോയി.

ഓ! അപ്പോൾ അതാണു കാര്യം. അവരിവിടില്ല. തനിച്ചിരിയ്ക്കാൻ വിഷമമായിട്ട് അമ്മയെ കൂട്ട് വിളിച്ചതാണ്. അതിനെന്താ? അവർ വരുന്നതു വരെ ഇവിടെ ഇരിയ്ക്കാം. വരാൻ വൈകുകയാണെങ്കിൽ തനിയ്ക്ക് നാളെ പോയാലും മതിയല്ലോ.

വെറുതേ ഓരോന്നാലോചിച്ച് പേടിച്ചു.

രമ ദീർഘമായി നിശ്വസിച്ചു. മറിയ മുറുക്കാൻ പൊതിയഴിച്ച് ഒന്നു മുറുക്കി.

പുറത്തെയ്ക്ക് വന്ന തങ്കക്കുട്ടി സാരി മാറ്റിയിരുന്നു. വലിയൊരു ബാഗും പിടിച്ചിരുന്നു. അവൾ അതിവേഗം വാതിൽ പൂട്ടി താക്കോൽ മറിയയെ ഏൽപ്പിച്ചു.

‘എണീയ്ക്ക് അമ്മേ, നമുക്ക് വീട്ടിൽ പോകാം. അവരു വരുമ്പോ താക്കോല് മറിയച്ചേട്ത്തി കൊടുക്കും.’

‘നീയെന്താ കാട്ട്ണേ? അവരു വരുമ്പോ നീയിവിടെ ഇല്ലാണ്ടിരിയ്ക്കാൻ പാടുണ്ടോ? ഇതെന്താ കുട്ടിക്കളിയാ? കഴുത്തില് താലി വീണാ പിന്നെ ഭർത്താവും അവര്ടെ വീടും അവര്ടെ അച്ഛനുമമ്മേം ഒക്കെയാ പെൺകുട്ടിയ്ക്ക് പ്രധാനം. അല്ലാണ്ട് പെറന്ന വീടല്ല.’

‘അവരാ പറഞ്ഞേ, എന്റെ വീട്ടില് പോയി നിന്നോളാൻ. ഇനി രാജുവേട്ടൻ വരുമ്പോ ഇങ്ങട്ട് വന്നാ മതീന്ന്‘

‘രാജു എന്നാ വരാ?’

‘രണ്ട് മൂന്നു കൊല്ലം കഴീമ്പോ വരും. വരുമ്പോ എന്റെ പണ്ടങ്ങൾക്ക് പകരം പുതിയത് പണീപ്പിച്ച് തരാം എന്നു പറഞ്ഞിട്ട്ണ്ട്.‘

‘ങേ, അപ്പോ നിന്റെ പണ്ടങ്ങള് എന്ത് ചെയ്തു?‘

‘അതൊക്കെ വിറ്റിട്ടാ, രാജുവേട്ടൻ ദുബായിലേയ്ക്ക് പോയത്. താലി മാല മാത്രം വിറ്റിട്ടില്ല. പക്ഷെ, ആ താലീം മാലേം കറ്ത്ത് കറ്ത്ത് വരാ. അമ്മ ഇതൊന്ന് നോക്കിയേ.കണ്ടോ കറത്തിരിയ്ക്കണത്? സ്വർണം മൂന്നു മാസാവുമ്പോഴേയ്ക്കും ഇങ്ങനെ കറ്ക്കോ അമ്മേ?‘

തങ്കക്കുട്ടി ഊരി നീട്ടിയ കറുപ്പുരാശി പടർന്ന മങ്ങിയ മാലയും താലിയും രമയുടെ വിണ്ടു കീറി പരുത്ത കൈവെള്ളയിൽ, ഒരു ചോദ്യചിഹ്നമായി പുളഞ്ഞു .

Sunday, July 18, 2010

കർക്കടക നോവ്

അഞ്ച് ഏക്ര് പറമ്പില് വെല്യോരു പെര.

എട്ടേട്ടു മെടംന്ന് പറേം.

ആ മിറ്റത്തിന്റെ നടൂല് കൈയ് കോരുത്ത് നിന്നാ വട്ടെത്താത്ത തടീള്ള ഒരു മാവ്. അതങ്ങ്നെ പടര്ന്ന് പന്തലിച്ച് കാടായിറ്റ് കൊടേം പിടിച്ച് ഒറ്റ നിപ്പാ.

വരിഷാ വരിഷം തോനെ മാങ്ങേണ്ട്. മാങ്ങ്ക്കാച്ചാല് ദിത്തറ വെലുപ്പോം തോനെച്ച കഴ്മ്പൂണ്ട്. ഒരെണ്ണം തിന്നാ പള്ള്ങ്ങ്ട് നെറഞ്ഞ് ഏമ്പക്കാ വരും. ദൊക്കെ പറിക്കിണേ വട്ടേര്ന്ന്.

വട്ട് പണിക്കാരനേര്ന്ന്. ഒരു കഴഞ്ച മാമിസം മേത്ത്ന്ന് കിള്ളിയാ പറ്റ്ല്യ. അത്ര മെല്ലിച്ചിട്ട്, കരീഷി കറ്ത്ത്ട്ടേര്ന്ന്, വട്ട്. ആറു മക്കടെ തന്ത, കോതേടെ മൂപ്പൻ.

വട്ടേ, വെറക് കീറ്,

വട്ടേ, കുറുന്തോട്ടീം കഞ്ഞുണ്ണീം പറിയ്ക്ക്,

വട്ടേ, തേക്ക്കൊട്ട നീർത്ത്,

വട്ടേ, വേലി കെട്ട്,

വട്ടേ……..വട്ടേ………

പട്ടമ്മാര് എപ്പളും വിളിക്കും.

വട്ട് ങേ…ങേ….ന്ന് വിളിയേക്കേം എല്ലാ പണീംട്ക്കേം ചിയ്യും.

കോത വാകേം ഇഞ്ചേം താളീം മൈലാഞ്ചീം കൊണ്ടരും. കത്തൂരി മഞ്ഞളും മാങ്ങേരെ ശൂര്ള്ള ഇഞ്ചീം മലഞ്ചെരൂന്ന് പറയ്ക്കും. വെള്ളാരങ്കല്ല് പൊടിച്ചാരിച്ച് കോലപ്പൊടിണ്ടാക്കും. എണ്ണ കാച്ചാൻ പച്ച മരുന്നൊക്കെ കാട്ടിലു തെണ്ട്യ്ടന്ന് തപ്പിപ്പിടിക്കും. ഒക്കെ ചോന്ന് എട്ടേട്ടു മെട്ത്തീ കൊട്ക്കും.

ആറു കുരിപ്പോളും കോതേന്റെ പിന്നാലന്ന്യേ. മൂക്കളേം ഒലിപ്പിച്ച്, തേമ്പ്യ കുണ്ടീം, ഗെരണീന്റെ പൊട്ട്ച്ച പള്ളേം, ഒക്കെയായിറ്റ്………….ഒര് കോണം കൂടില്യാണ്ട്.

എപ്പ നോക്ക്യാലും വെശ്ക്കന്നേ, അവറ്റ്ക്ക്. വെട്ടോഴീല് കാണ്ണ പൂച്ചിക്കേം ഞാറക്കേം പൊട്ടിക്കേം ചെറ്റിപ്പ്ഴോം പറ്ച്ച് തിന്ന് കിട്ടുന്നേടത്ത്ന്നൊക്കെ പച്ച്ള്ളോം കുട്ച്ച് ങ്ങ്നെ നട്ക്കും. തൊള്ളേലിടാൻ ഒന്നും കിട്ടീല്ലെങ്കി അപ്പോ അകറും.

മെട്ത്തീ ച്ല്ല്മ്പോ ത്തിരി നെല്ല് കിട്ടും, വിചേഴാണെങ്കി ഇത്തിരിക്കോളം എണ്ണേം. തവിടാ ചക്കയാ മാങ്ങ്യാ എച്ചിലാ ന്താച്ചാലും കോത രണ്ട് കൈയും നീട്ടും. ക്ടാങ്ങൾടെ തൊള്ളേൽക്ക് വെല്ലോം ഇടണ്ടേ?

അമ്മ്യാരു കുട്ട്യോളു ചോയ്ക്കും, ‘എന്ത് കിട്ട്യാലും നീയും മക്കളും തിന്നും ല്ലേ? തൂരാത്ത വയറാ ല്ലേ?

നീയ് പെരുച്ചാഴിയ്യേം പിടിച്ച് തിന്നുംന്ന് കേട്ടൂലോടീ…. അറയ്ക്കില്ല്യേടീ നിൻക്ക് ?

നിൻക്കൊക്കെ എന്ത് അറ്പ്പ് ല്ലേ?’

കോത തൊള്ള തൊറ്ക്കാണ്ട്ന്നെ, ഇളിച്ചോണ്ട്, കൈയ് നീട്ടി കാണിയ്ക്കും.

കർക്ക്ട മാസം പെറ്ന്നാല് ചത്തൊടുങ്ങ്യാ മതീന്നാവും കോതയ്ക്ക് . മഴാന്ന്ച്ചാല് ങ്ങനീണ്ടോ ഒര് പെയിത്ത്…..………

കുടീല് വെള്ളം ചോർന്നിട്ട് ഇരിയ്ക്കാമ്പ്റ്റ്ല്ല. ഒര് വാഴേല്യോ ചേമ്പെല്യോ തലേല് പൊത്തണം. തിന്നാനും കുടിയ്ക്കാനും ഒന്നുല്ല. പച്ചോള്ളം എന്തോരാ മുക്കിക്കുടിയ്ക്കാ?

മഴേല്ലെങ്കി വല്ലോടത്തും തെണ്ടാൻ പോവ്വേര്ന്ന്.

ക്ടാങ്ങള് ഒന്നുല്യാണ്ടാമ്പോ വല്ല ചെതലോ പുറ്റോക്കെ മാന്തി തിന്നും. മഴേല് അതൂങ്ങട് ഒലിച്ച് പോമ്പോണ്ട്ലോ ദണ്ണട്ക്കും കോത്യ്ക്ക്.

അന്ന് അങ്ങനെന്ന്യാർന്ന്. കർക്ക്ട വാവേര്ന്ന്.

നാലു ദെവസായി വല്ലതും പള്ളേലിക്ക് ഇട്ട്ട്ട്. മിറ്റത്തൂന്ന് പറ്ച്ച കൂണു വാട്ടിയ വെള്ളം ന്നലെ മോന്തിയ്ക്ക് കുടിച്ചതാ.

വായയ്ക്ക് പിത്ത കയ്പ്. കെട്ട നാറ്റം.

ചേമ്പെലേം തലേല് പൊത്തി മെട്ത്തില്ക്ക് വട്ട് പോയീത് വല്ലതും ഇത്തിരി തിന്നാൻ കിട്ടുന്ന്ച്ചട്ട് തന്ന്യാ.

നനഞ്ഞൊലിച്ച് കിടുകിട്ന്നനെ വെറ്ച്ച്ട്ടാ വട്ട് ചെന്നെ.

മാവ്ക്ക്ണ കാരണം മിറ്റത്ത് തോനെ മഴേണ്ടാവല്ല്യ.

തന്തപ്പട്ടര് മുറുക്ക്യോണ്ട് കോലായേ കുത്തിരിക്ക്ണ്ടേര്ന്ന്.

‘ന്താടാ വട്ടേ, മഴേത്ത് എഴുന്നള്ളിയേക്കണത്? ചിങ്ങം പെറ്ക്കാണ്ട് ഒരു പണീല്യാ ബടെ, നീ ചെല്ല്.‘

വട്ട് ഒന്നിളിച്ചു. ഒര് തരി, ഒര് പൊട്ട് എന്തേലും തിന്നാൻ…………..

ചിറ്റ്ലും നോക്കി, മേപ്പ്ട്ടും നോക്കി. അപ്പളാ വട്ട് അത് കണ്ടതേ.

ആ മാവുമ്മ്യൊര് വണ്ടങ്കാച്ചി മാങ്ങ, ചോന്ന് ചോന്ന് ങ്ങനെ നിക്കാ.

‘തമ്പ്രാ……….ആ മാങ്ങ …….പറ്ച്ചോട്ട്മ്പ്രാ…എന്തേലും ….തിന്ന്ട്ട് നാലഞ്ചായിമ്പ്രാ………‘

വട്ട്ന്റെ ആ നെലോളി കേട്ട്പ്പോ തന്തപ്പട്ടര് ഇറേത്ത്ക്ക് നീങ്ങീട്ട് മേപ്പ്ട്ടക്ക് നോക്കി.

വെറ്റേന്റെ തുപ്പല് തെറിപ്പിച്ച്ട്ട് ഒറ്ക്ക്നെ പറ്ഞ്ഞേയ്, ‘ഭേഷ്, മിട്ക്ക്നാ നീയ്, നല്ല സൂക്ഷം കണ്ണിന്, ങാ അത് നീ കേറിപ്പറ്ച്ചോ…….മാങ്ങ്യെങ്കി മാങ്ങ തിന്നോ…..‘,

ന്ന്ട്ടാ അവുത്തേയ്ക്ക് പോയീതേ.

വട്ട് മാവുമ്മേങ്ങ്ട് പൊത്തിപ്പിടിച്ച് കേറി, പണ്ടാറ വഴ്ക്കലേർന്ന്, മഴോണ്ട് കുതർന്ന് നിക്കല്ലേ…

പിട്യാ പോയി…………

വട്ട്ന്റെ ആക്കറേം പൂതീം വെശ്പ്പും ഒക്കെ അപ്പ്ടിയോടെ മാറി……

അന്ന് കോതയ്ക്കും കുരിപ്പോൾക്കും മാത്തിരം നോവേര്ന്ന്…… നാട്ട്കാര്ക്കൊക്കെ വാവേര്ന്ന്.

കർക്ക്ട വാവ്………..

Thursday, July 8, 2010

ഒരു ചോള വിചാരം കൂടി…………………

https://www.facebook.com/echmu.kutty/posts/919298864916075

മണ്ണിഷ്ടികകളുടെ എണ്ണമെടുത്ത് ലോഗ് ബുക്കിലെഴുതുന്ന ജോലി ചെയ്യുന്ന കാലത്താണ് അഭിജീത്തിനെ പരിചയപ്പെട്ടത്.

തുടുത്തു ചുവന്ന സുന്ദരനായ ചെറുപ്പക്കാരൻ എൻജിനീയർ.

മണ്ണ് കുട്ടകളിൽ നിറച്ച്, ഇഷ്ടികയുണ്ടാക്കുന്ന യന്ത്രത്തിനു സമീപത്തായി അളന്നിട്ടിരുന്നത് സ്ത്രീകളായിരുന്നു. സാരി കൊണ്ട് തറ്റുടുക്കുകയും മൂക്കിൽ ഒരു വട്ടക്കുട്ട കമിഴ്ത്തിയതു മാതിരിയുള്ള മൂക്കുത്തി ധരിയ്ക്കുകയും ചെയ്തിരുന്ന കറുത്ത സ്ത്രീകൾ. അവർ പറഞ്ഞിരുന്ന ഗ്രാമ്യമായ ഹിന്ദി എനിക്ക് ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എപ്പോഴും എന്തിനും സംശയം ചോദിച്ചതാവാം അഭിജീത്ത് എന്നെ ശ്രദ്ധിയ്ക്കാൻ കാരണം.

ഞങ്ങൾ വളരെ വേഗം സുഹൃത്തുക്കളായി.

കേരളം കാണുവാൻ അഭിജീത്തിന് വലിയ ആഗ്രഹമായിരുന്നു. എപ്പോഴും കടലിനെക്കുറിച്ച് സംസാരിയ്ക്കുവാൻ അയാൾ ഇഷ്ടപ്പെട്ടു. ഉത്തരേന്ത്യയിൽ ജനിച്ച് വളർന്നവൻ കടൽ കണ്ടിട്ടുണ്ടായിരുന്നില്ല.

ജോലി കഴിഞ്ഞ് ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ ശ്രുതി മധുരമായി ഹിന്ദി ഗാനങ്ങൾ ആലപിയ്ക്കുന്നത് അയാളുടെ പതിവായിരുന്നു.

വൻ നഗരങ്ങൾക്ക് അങ്ങനെയൊരു സൌകര്യമുണ്ട്. പാടാം, ചിരിയ്ക്കാം, പൊട്ടിക്കരയാം………… ഒരാളും തിരിഞ്ഞു നിന്ന് എന്തു പറ്റി എന്ന് ചോദിയ്ക്കില്ല. മനുഷ്യർ ഒരു മഹാസമുദ്രമായി ഒഴുകി നീങ്ങുമ്പോഴും ഓരോരുത്തരും അങ്ങേയറ്റം ഏകാകികളായായിരിയ്ക്കും.

ശനിയാഴ്ച ഉച്ചയ്ക്ക്, ക്യാന്റീനിൽ നിന്ന് രുചിയില്ലാത്ത ഭക്ഷണം നുള്ളിത്തിന്നുമ്പോൾ അഭിജീത്ത് എന്നെ ക്ഷണിച്ചു.

‘നാളെ ലഞ്ച് കഴിയ്ക്കുന്നത് എന്റെ വീട്ടിലാകാം. മാജി നല്ല സർസോം കാ സാഗും മക്കയ് കി റോട്ടിയും സൽക്കരിയ്ക്കും.‘

അങ്ങനെയാണ് ഞായറാഴ്ച രാവിലെ ഒരു പതിനൊന്നു മണിയോടെ ഞാൻ അഭിജീത്തിന്റെ വീട്ടിലെത്തിയത്.

തണുപ്പ് പടിയിറങ്ങാതെ തന്നെ ചൂടിന് വഴിയൊഴിഞ്ഞുകൊണ്ടിരുന്ന കാലമായിരുന്നു.

അഭിജീത്തിന്റെ വൃദ്ധരായ മാതാപിതാക്കന്മാർ എന്നെ ഹാർദ്ദമായി സ്വീകരിച്ചു. അവർക്ക് വയസ്സു ചെന്നതിനു ശേഷം ജനിച്ച മകനായിരിയ്ക്കണം അഭിജീത്ത്. അല്ലെങ്കിൽ അറുപതുകളിലെത്തിക്കഴിഞ്ഞിരിയ്ക്കുന്ന അവർക്ക് ഇരുപതുകളിൽ നിൽക്കുന്ന മകനല്ല കൊച്ചുമകനാണുണ്ടാകേണ്ടിയിരുന്നത്.

ജിലേബി കലർത്തിയ ചൂട് പാൽ തന്ന് സ്വാദിന്റെ ഒരു പുതിയ ലോകം അവരെനിക്ക് മുൻപിൽ തുറന്നു.

കടുകിന്റെ തളിരിലകൾ മസാല ചേർത്ത് വരട്ടിയുണ്ടാക്കുന്ന സർസോം കാ സാഗിന്റെ സുഗന്ധം വീടു മുഴുവൻ പരന്നിരുന്നു. അഭിജീത്തിന്റെ അമ്മ എന്റെ മുൻപിൽ വെറും തറയിലിരുന്ന് മക്കയ് കി റോട്ടിയുണ്ടാക്കാൻ ചോളമാവ് നല്ല ബലം പ്രയോഗിച്ച് കുഴച്ചു കൊണ്ടിരുന്നു.

അവർ വാ തോരാതെ സംസാരിച്ചു. എല്ലാമൊന്നും എനിക്ക് മനസ്സിലായില്ല. അപ്പൊഴൊക്കെ ഇംഗ്ലീഷിൽ വിശദീകരിയ്ക്കാനുള്ള സന്മനസ്സ് അച്ഛൻ പ്രദർശിപ്പിച്ചു. അതിൽക്കൂടുതൽ അദ്ദേഹം സംസാരിച്ചതേയില്ല.

അവർ ശരിയ്ക്കും ലാഹോറുകാരാണ്. രാജ്യം വിഭജിയ്ക്കപ്പെട്ടപ്പോൾ ഇങ്ങോട്ട് പോരേണ്ടതായി വന്നു. ഹിന്ദി സിനിമയിലെ പ്രശസ്ത നടൻ രാജേന്ദർ കുമാർ അവരുടെ ഗ്രാമക്കാരനായിരുന്നുവത്രെ.

ബദാമും പിസ്തയും നിക്കറിന്റെ പോക്കറ്റുകളിൽ നിറച്ച് , ഇടയ്ക്കിടെ കൊറിച്ചുകൊണ്ട് വീടിനു മുൻപിലെ പുൽപ്പരപ്പിൽ ഓടിക്കളിച്ചിരുന്ന ബാല്യകാലത്തെക്കുറിച്ച് അവർ അഹ്ലാദത്തോടെ സംസാരിച്ചു. സ്വന്തം വീട്ടിലെ തടിച്ചു കൊഴുത്തിരുന്ന പശുവിനെയും അതിന്റെ കിടാവിനെയും വാത്സല്യത്തോടെ ഓർമ്മിച്ചു. അയൽക്കാരായിരുന്ന മുസ്ലിം കുടുംബം, ഈദിന് നൽകാറുണ്ടായിരുന്ന മധുരമൂറുന്ന സേവിയയെ ധ്യാനിച്ചു. പാലൂറി വരുന്ന മുഴുത്ത മണികളുള്ള ചോളം ചുട്ടു തിന്നാറുണ്ടായിരുന്ന വൈകുന്നേരങ്ങളെ മാറോടണച്ചു.

എന്തൊരു നല്ല കാലമായിരുന്നു അത്!

പെട്ടെന്ന് ഭീദിതമായ ഭൂകമ്പത്തിന്റെ ആഘാതമേല്പിച്ച് എല്ലാം തല കീഴായി മറിഞ്ഞു.

അന്തസ്സോടെ നല്ല നിലയിൽ കഴിഞ്ഞിരുന്ന അവർക്ക് ഇവിടെ വന്ന് നിലക്കടല വിറ്റും പേപ്പർ ബാഗുകൾ ഉണ്ടാക്കി കടകളിൽ കൊടുത്തും, തുണികൾ ചുമന്ന് നടന്ന് വീടുകളിൽ പോയി വിൽപ്പന നടത്തിയും ജീവിയ്ക്കേണ്ടി വന്നു.

ചിന്നിച്ചിതറിപ്പോയ ജീവിതം ഓരോ ഇഞ്ചായി തുന്നിയെടുക്കണമായിരുന്നുവല്ലോ.

മനുഷ്യർ എത്ര വിചിത്ര ജീവികളാണ്! അവർ തന്നെ എല്ലാറ്റിനെയും നിഷ്ക്കരുണം തച്ചുടയ്ക്കുന്നു, തകർത്തെറിയുന്നു. എന്നിട്ട് ശൂന്യതയിൽ നിന്നു പോലും എല്ലാമെല്ലാം നിർമ്മിയ്ക്കുവാൻ വിയർപ്പൊഴുക്കി അദ്ധ്വാനിയ്ക്കുകയും ചെയ്യുന്നു.

ചോളമാവു കുഴച്ച് നനഞ്ഞ ഒരു തുണികൊണ്ട് മൂടിയ ശേഷം അമ്മ എനിക്ക് അവരുടെ പനിനീർപ്പൂന്തോട്ടം കാണിച്ചു തന്നു. അപ്പോഴാണ് ബാൽക്കണിയ്ക്കപ്പുറത്തെ മുറിയിലെ ചുമരിൽ എന്റെ കണ്ണുകളുടക്കിയത്. വെളുത്ത നിറമുള്ള ഭിത്തിയിൽ ഒരു കെടാ വിളക്ക് കത്തിച്ച് വെച്ചിരിയ്ക്കുന്നു!

എനിയ്ക്കൊന്നും മനസ്സിലായില്ല.

ഫോട്ടോയോ വിഗ്രഹമോ ഇല്ലാതെ ആരുടെ മുൻപിലാണ് ഈ വിളക്കെരിയുന്നത്?

പ്രകാശമെന്ന ഈശ്വരനിൽ മാത്രം വിശ്വസിച്ചുകൊണ്ടാകുമോ ഈ ദീപം കത്തിച്ചിരിയ്ക്കുന്നത്?

എന്റെ ആകാംക്ഷ ഒരു ചോദ്യമായപ്പോൾ അഭിജീത്തിന്റെ അമ്മ ദീർഘമായി നിശ്വസിച്ചു. അതൊരു പൊള്ളുന്ന ജ്വാലയായിരുന്നു.

‘പ്രീതമാണത്, ജിത്തുവിന്റെ ബുവാ. ഫോട്ടൊ ഒന്നുമില്ല. എല്ലാം പോയി. ജീവനും കൊണ്ട് ഓടി വന്നപ്പോൾ എല്ലാം നഷ്ടപ്പെട്ടു. അവളേയും ………..’

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

‘അവളെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. പൂർണ ഗർഭിണിയായിരുന്നതുകൊണ്ടാവാം എന്നെ വെറുതെ വിട്ടത്. ഭയന്നു വെറുങ്ങലിച്ചു പോയ ഞാൻ, രാത്രി ഒരു മരിച്ച കുഞ്ഞിനെ പ്രസവിച്ചു. ആ ശരീരം ജിത്തുവിന്റെ ദാദിമായ്ക്ക് ഒരു പഴന്തുണിയിൽ പൊതിഞ്ഞ് വണ്ടിയിൽ നിന്ന് പുറത്തേക്കെറിയേണ്ടതായി വന്നു. അവരുടെ ആദ്യത്തെ പൌത്രനെ………

ഞങ്ങൾ ഏറെ കഷ്ടപ്പെട്ട് ഇവിടെയെത്തി. എല്ലാ അഭയാർത്ഥി ക്യാമ്പിലും പോയി, സ്ത്രീകളെ കയറ്റി വന്നിരുന്ന എല്ലാ വണ്ടികളിലും തിരഞ്ഞു. കല്ലിലടിച്ച പൂങ്കുലകൾ പോലെ ഒരുപാട് സ്ത്രീ ശരീരങ്ങൾ, എരിയുന്ന കണ്ണുകളുമായി ഞങ്ങൾ നടന്നു, എവിടെ …….. എവിടെയാണു പ്രീതം? അവളെയും ഈ രൂപത്തിലാകുമോ കണ്ടു കിട്ടുന്നത്?

അതിനിടയിൽ ഒരു ദിവസം, ക്യാമ്പിൽ ആണും പെണ്ണുമായ ആരെല്ലാമോ ഒച്ചവെച്ച് കരയുന്നതിനിടയ്ക്ക്, അർദ്ധബോധത്തിലോ അബോധത്തിലോ കിടന്നിരുന്ന ആ ശരീരം…………

അവളുടെ അമ്മ തൊട്ടപ്പോൾ പ്രീതം നടുങ്ങി, ഞെട്ടിത്തെറിച്ചു. അപ്പോഴും അവൾ മെല്ലെ അരക്കെട്ടുയർത്താൻ ശ്രമിച്ച് കാലുകൾ അകത്തി വിടർത്തിക്കാണിച്ചുകൊണ്ടിരുന്നു…… ……

രണ്ട് മൂന്നു ദിവസത്തിനകം അവൾ മരിച്ചു.

ജിത്തുവിന്റെ ദാദിമാ പിന്നീട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. നീണ്ട മുപ്പതു വർഷം അവർ ഈ നാട്ടിൽ ജീവിച്ചിരുന്നു. ആ കാലമത്രയും …………‘

അംഗഭംഗപ്പെട്ട ഭാഗ്യഹീനമായ ഈ ഭൂമിയുടെ അരക്കെട്ടിൽ നിന്ന് പിന്നെയും പിന്നെയും…… സഹനത്തിന്റെ മറുപുറത്തോളമെത്തുന്ന നിലവിളികൾ ഉയരുന്നു. ആരെല്ലാമോ എവിടെയെല്ലാമോ നുറുങ്ങിയൊടുങ്ങുന്നു, എരിഞ്ഞു ചാമ്പലാകുന്നു.

വെട്ടിയവർക്കും വെട്ടേറ്റവർക്കും, തോൽവി വളരെ നേരത്തെ നിശ്ചയിക്കപ്പെട്ട, ഈ മത്സരത്തിന്റെ അവസാന വൃത്തത്തിൽ ബാക്കിയാകുന്നത്, എരിയുന്ന കനൽ മനങ്ങളും വറ്റാത്ത കണ്ണീർത്തുള്ളികളും ഒരു സമുദ്രത്തിലുമെത്താത്ത രക്തപ്പുഴകളും……………

പ്രകാശം സാക്ഷി.........