Tuesday, December 13, 2011

പെൺ പരിസ്ഥിതി


“ചില പരിസ്ഥിതി വിചാരങ്ങൾ “എന്ന പേരിൽ മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം  പേജിലും  “പെൺ പരിസ്ഥിതി“ എന്നപേരിൽ ബൂലോകം ഓൺലൈൻ ബ്ലോഗ് പത്രത്തിലും നാളത്തെ കേരളം എന്ന ബ്ലോഗിലും ഈ ലേഖനം വന്നിട്ടുണ്ട്.


ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ………

പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാ‍രണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനം,  പ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം.. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്.

രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പോയ മേഖലകൾ പൂരിപ്പിയ്ക്കണമെന്ന അപേക്ഷയോടെ) തീരുമാനങ്ങളിലോ ഒന്നും നേരിട്ടൊരിയ്ക്കലും പങ്ക് വഹിയ്ക്കാൻ കാര്യമായ അവസരമില്ലാത്തതു പോലെ (ഇടയ്ക്ക് ബിനാമിയാവാൻ പറ്റാറുണ്ടേ!) പരിസ്ഥിതി തീരുമാനങ്ങളിലും വലിയ അവസരമൊന്നും സ്ത്രീകൾക്ക് കിട്ടാറില്ല. എങ്കിലും എല്ലാറ്റിന്റേയും സൈഡ് ഇഫക്ടുകളും നേരിട്ടുള്ള ഇഫക്ടുകളും കൂടുതൽ ആഞ്ഞടിയ്ക്കുമെന്നതുകൊണ്ട് സ്ത്രീകൾക്ക് ഇവയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ എന്ന ചുമതലയുമുണ്ട്. 

അല്ലാ, സ്ത്രീകൾക്ക് മാത്രം മതിയോ ഈ പരിസ്ഥിതി? മനുഷ്യ രാശിയ്ക്ക് മുഴുവൻ നിലനിൽ‌പ്പ് ഉണ്ടാവേണ്ടുന്ന കാര്യമായതുകൊണ്ട് പുരുഷന്മാർക്കും വേണ്ടേ? അതുകൊള്ളാം, അപ്പോൾ ഈ മനുഷ്യർക്ക് മാത്രമായിട്ടെങ്ങനെയാണ് നിലനില്പ് വരുന്നത്?എന്നുവെച്ചാൽ സമസ്ത ജീവജാലങ്ങൾക്കും ജീവനില്ലാത്ത ജാലങ്ങൾക്കുമൊക്കെ വേണം ഈ പറഞ്ഞ പരിസ്ഥിതി. എന്നാൽ മറ്റു ജീവജാലങ്ങൾക്കില്ലാത്ത വിവേകവും വിവേചന ബുദ്ധിയുമുണ്ടെന്നഭിമാനിയ്ക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ നിന്ദിയ്ക്കുന്നതും, അപമാനിയ്ക്കുന്നതും, ബലാത്സംഗം ചെയ്യുന്നതും, തകർത്തു തരിപ്പണമാക്കി മുച്ചൂടും മുടിച്ചു കളയുന്നതും ഈ പരിസ്ഥിതിയെയാണല്ലോ.

പ്രപഞ്ചത്തിലെ എല്ലാ സഹജീവികളോടുമുള്ള പരിഗണന, ഉത്തരവാദിത്തം, ചുമതല ഇതെല്ലാം ചേർന്നതായിരിയ്ക്കേണ്ടേ പരിസ്ഥിതിയോടുള്ള ഓരോ മനുഷ്യരുടേയും ഇടപെടൽ? അതു വെറുതേ ഏതെങ്കിലും (ഉദാഹരണത്തിന് ഇപ്പോഴത്തെ കണക്കിൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള) മരം നട്ടു പിടിപ്പിയ്ക്കലും “അയ്യോ! മനുഷ്യാ വെട്ടല്ലേ വെട്ടല്ലേ മരം വെട്ടല്ലേ“ എന്ന കരച്ചിലും മാത്രമല്ലല്ലോ. അതൊരു സമ്പൂർണ ജീവിത പദ്ധതിയാവണം.  ഒറ്റക്കാര്യത്തിൽ മാത്രമായി പരിസ്ഥിതി അവബോധവും സംരക്ഷണവും സാധ്യമല്ല.

നൂറു കണക്കിന് പരുത്തി വസ്ത്രങ്ങൾ (വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങളോ ആവട്ടെ) അലമാരിയിൽ ശേഖരിച്ച് സൂക്ഷിച്ചു വെച്ച് ഞാൻ പരുത്തി വസ്ത്രം മാത്രം ധരിയ്ക്കുന്നവനാണെന്ന്, സിന്തെറ്റിക് വസ്ത്രങ്ങൾ സ്പർശിയ്ക്കാത്തവനാണെന്ന് സിദ്ധാന്തിയ്ക്കുന്ന ഒരാൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമഗ്രമായി ആലോചിയ്ക്കുന്നുണ്ടോ?ഇല്ല, കാരണം, അയാൾ ആവശ്യത്തിലും വളരെയേറെ പരുത്തി ഉപഭോഗം ചെയ്യുന്നു. അതിനൊപ്പം പരോക്ഷമായി മറ്റ് ഒട്ടനവധി കാര്യങ്ങളും അനാവശ്യമായി ചെലവഴിയ്ക്കപ്പെടുന്നുണ്ടല്ലോ. ഉദാഹരണമായി ചായം, തുന്നാൻ വേണ്ട നൂല്, വസ്ത്രമുണ്ടാക്കാൻ വരുന്ന അധ്വാനം, ഇവയെല്ലാം  എത്തിയ്ക്കാനാവശ്യമായ ഗതാഗതം, അതിനു വേണ്ട ഇന്ധനംഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ? 

മരം വെട്ടരുതെന്ന് മുദ്രാവാക്യം മുഴക്കി പൊരിവെയിലിൽ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് സമരം ചെയ്യുന്നവർ ടിഷ്യു പേപ്പർ കൊണ്ട് വിയർപ്പ് തുടയ്ക്കുന്നതു മാതിരിയുള്ള തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾ പോരാ നമുക്ക്. വിദേശ രാജ്യങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലതും ഉണ്ടെന്നും ഇവിടെ ഒന്നുമില്ലെന്നും അരിശം കൊള്ളാറുണ്ട് പലരും. ഇങ്ങനെ അരിശപ്പെടുമ്പോൾ അവിടങ്ങളിലെ ഭൂവിസ്തൃതിയും മനുഷ്യരുടെ എണ്ണത്തിലുള്ള കുറവും ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം. താരതമ്യം തികച്ചും സമഗ്രമാകണം എന്നർഥം.

തടുക്കാൻ ഒരു തരത്തിലും പ്രാപ്തിയില്ലാത്തവരുടെ തലയിൽ, സ്വന്തം വീട്ടിലെ മാലിന്യം നമ്മൾ വലിച്ചെറിഞ്ഞുകൊടുക്കുമ്പോഴല്ലേ വിളപ്പിൽശാലകളും ബ്രഹ്മപുരങ്ങളും ലാലൂരുകളും ഞെളിയൻപറമ്പുകളും ഉണ്ടാകുന്നത്? അമേരിയ്ക്കയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പലതരം മാലിന്യങ്ങൾ കപ്പൽ കയറി വരുന്നതും  നമ്മൾ ഓരോരുത്തരും രാവിലെ കുടുംബശ്രീ സ്ത്രീകൾക്ക് എടുത്തുകൊണ്ടു പോകാനും, മേൽ‌പ്പറഞ്ഞ ഏതെങ്കിലും പറമ്പുകളിൽ ഉപേക്ഷിക്കാനുമായി വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് ബക്കറ്റിൽ നിറച്ചു വെയ്ക്കുന്നതും തമ്മിൽ പറയത്തക്ക വലിയ വ്യത്യാസമില്ല. ഈ പറമ്പുകൾ ഉണ്ടാവാതെയിരിയ്ക്കാൻ നമ്മൾ എന്തുചെയ്യണം? നമ്മുടെ പങ്ക് മാലിന്യമെങ്കിലും അവിടങ്ങളിൽ ചെന്ന് ചേരാതിരിയ്ക്കാനും അങ്ങനെ അവിടങ്ങളിലെ സഹോദരർക്ക് ശല്യമുണ്ടാവാതിരിയ്ക്കാനും നമ്മൾ ശ്രദ്ധിയ്ക്കണം. വിദൂരസ്ഥമായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിയ്ക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവിനെക്കുറിച്ചും ഈയവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്. വാഹനമോടിയ്ക്കാൻ ആവശ്യമായ ഇന്ധനമുൾപ്പടെ, ആ വാഹനം ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പടെ……….. ഫ്ലാറ്റുകളിലും വീടുകളിലും താമസിയ്ക്കുന്ന നമ്മളുണ്ടാക്കുന്ന മാലിന്യം സ്വയം നിർമ്മാർജ്ജനം ചെയ്യുമെന്ന ഒരു നിലപാടിലെത്തുകയും അതു പ്രാവർത്തികമാക്കുകയും വേണം.

ഓയിൽക്കമ്പനികളുടെ മുന്നിൽ കൈകൂപ്പി മുട്ടിലിഴഞ്ഞ് മൂക്കുകൊണ്ട് “ക്ഷ“ വരയ്ക്കുന്ന സർക്കാർ നയങ്ങൾ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുമ്പോൾ ഒരു ജനത എന്ന നിലയിൽ എന്തു ചെയ്യാനാകുമെന്ന് നമ്മൾ ആലോചിയ്ക്കണം. ഒരു കെട്ട് വിറകിനും ഒരു ബക്കറ്റ് വെള്ളത്തിനും ഒരു പിടി ധാന്യത്തിനും വേണ്ടിപ്പോലും പലർക്കും മുൻപിൽ തുണിയഴിയ്ക്കേണ്ടി വരുന്ന പട്ടിണിപ്പാവങ്ങളായ സ്ത്രീകൾ നിറഞ്ഞ ഇന്ത്യയിലാണ് നാം കഴിയുന്നതെന്നും കൂടി ഓർമ്മിച്ച്, മാലിന്യങ്ങളിൽ നിന്ന് ഗ്യാസുണ്ടാക്കുന്ന പദ്ധതികൾ പോലെയുള്ള വ്യവസ്ഥേതരമായ ബദൽ ജീവിതരീതികൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമ്മൾ ശ്രദ്ധിയ്ക്കേണ്ടതില്ലേ?

കറുത്ത ഗ്ലാസ്സിട്ട കൂറ്റൻ വാഹനങ്ങളിലെ വലിയൊരു ഇരിപ്പിടത്തിൽ ഒറ്റയ്ക്കിരുന്ന് ചീറിപ്പായുന്നതിലല്ല അന്തസ്സെന്ന് നമ്മൾ അറിയണം. അത്യധികം ഇന്ധനച്ചെലവുണ്ടാക്കുന്ന വാഹനങ്ങളോടുള്ള ഭ്രമം കുറയുമ്പോൾ മാത്രമേ നമുക്ക് നടപ്പാതകളുണ്ടാവൂ. സൈക്കിൾ പാതകളുണ്ടാവൂ. നമ്മുടെ പൊതുവാഹനങ്ങളെ കുറ്റമറ്റതാക്കി സംരക്ഷിയ്ക്കുന്ന മനോഭാവം വളരൂ. യാതൊരു ഗത്യന്തരവുമില്ലെങ്കിൽ മാത്രമേ നമ്മൾ സ്വകാര്യ വാഹനത്തെ ശരണം പ്രാപിയ്ക്കാവൂ. ഈ മനോഭാവമുള്ള ജനതയ്ക്കു മുൻപിൽ വികലമായ നയങ്ങൾ മാറ്റിയെഴുതുവാൻ ചിലപ്പോൾ സർക്കാർ നിർബന്ധിതമായേക്കും. അതിന് ആദ്യം വേണ്ടത്  മറ്റുള്ളവർ എല്ലാം മാറട്ടെ എന്നിട്ട് ഞാൻ മാറാം എന്ന നിലപാട് ഓരോരുത്തരും അവരവർക്കാവുന്ന ഏറ്റവും ലളിതമായ രീതിയിലെങ്കിലും തിരുത്തിയെഴുതുകയാണ്.

സ്വർണവും വജ്രവും അതി കേമമായ നിക്ഷേപമാണെന്ന് പൊതുവേ വിശ്വസിയ്ക്കപ്പെട്ടു വരുന്നുണ്ട്. സ്ത്രീകളുടെ ആഭരണഭ്രമത്തെക്കുറിച്ച് എല്ലാവരും നെടുങ്ങനെയും കുറുങ്ങനെയും സംസാരിയ്ക്കുകയും എഴുതുകയും അഭിനയിയ്ക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്.  പണം ചെലവഴിയ്ക്കാൻ പ്രാപ്തി (പർച്ചേസിംഗ് പവർ) അധികമുള്ള പുരുഷന്റെ സമ്മതമില്ലാതെ ഈ ഭ്രമം സ്ത്രീയ്ക്ക് പൂർത്തീകരിയ്ക്കാൻ കഴിയില്ലെങ്കിലും ആഭരണത്തോടുള്ള ആശ അവൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതത്രെ. സ്വർണവും വജ്രവും ഏറ്റവും മനുഷ്യത്വ വിരുദ്ധമായ സാഹചര്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്നവയാണ്, വളരെ ലഭ്യതക്കുറവുള്ളവയാണ്, പരിസ്ഥിതിയെ അമ്പേ തകർത്തുകൊണ്ട് സൃഷ്ടിയ്ക്കപ്പെടുന്നവയുമാണ്. ഓരോ കഴഞ്ച് സ്വർണത്തിലും ഏറ്റവും ചെറിയ വജ്രത്തരിയിലും പോലും ഒരുപാട് ദരിദ്ര മനുഷ്യരുടെ രക്തവും കണ്ണീരും വിയർപ്പും ജീവനുമുണ്ട്. ഈ നഷ്ടപ്പെടലുകൾക്ക് പകരമായി അവർക്കോ അവരുടെ പരിസ്ഥിതിയ്ക്കോ ഒന്നും ലഭ്യമാവുന്നില്ലെന്നു മാത്രമല്ല, സർവ നാശത്തിലേയ്ക്ക് അതവരെ എത്തിയ്ക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്വർണവും വജ്രവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. അതേറ്റവും അധികം വാങ്ങുന്നവർ മലയാളികളും. ഈ ദു:ശ്ശീലത്തിൽ നിന്ന് നമുക്ക് മോചനമുണ്ടാവേണ്ടേ?

ഗോവധം പാടില്ലെന്ന് ഘോരഘോരം വാദിയ്ക്കുന്നവർ പോലും പ്ലാസ്റ്റിക് പാക്കറ്റുകൾ തിന്നു ശ്വാസം മുട്ടി, നുരയും പതയും തുപ്പി മരിയ്ക്കുന്ന നാൽക്കാലികളെ വളരെ കുറച്ചേ കാണാറുള്ളൂ. കാരണം പാടില്ലെന്ന് പറയുന്ന ഞാനും ആവാമെന്ന് പറയുന്ന നീയും ഉൾപ്പെടുന്ന എല്ലാവരും വലിച്ചെറിയാറുണ്ടല്ലോ ഈ പ്ലാസ്റ്റിക് പാക്കറ്റുകൾ! വേദനയേയും രോഗങ്ങളേയും മരണത്തേയും പോലെ മനുഷ്യ നിർമ്മിതമായ പരിസ്ഥിതി നാശത്തിനും രാജ്യാതിർത്തികളോ ജാതി മത വർഗ വർണ ഭേദമോ ഇല്ല. 

എന്തിനും ഏതിനും വാഹനമോടിയ്ക്കുമ്പോൾ, വാഹനങ്ങളിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയും പാത്രങ്ങളും മാലിന്യങ്ങളും നദികളിലും റോഡുകളിലും അലക്ഷ്യമായി വലിച്ചെറിയുമ്പോൾ, മരങ്ങളെ നിഷ്ക്കരുണം കൊന്നൊടുക്കുമ്പോൾ, ആഹാരവും വെള്ളവും ഊർജ്ജവും പ്രകൃതീ പദാർഥങ്ങളും നിരുത്തരവാദപരമായി പാഴാക്കുമ്പോൾ, ആർത്തി പെരുത്ത് അന്തരീക്ഷവും വിളഭൂമിയും കൊടും വിഷങ്ങളാൽ  മലിനമാക്കുമ്പോൾ മനുഷ്യന്റെ മുഖച്ഛായ തന്നെ മാറുന്നു. അവിടെ  മനുഷ്യത്തത്തിനു പകരം സ്വാർഥതയും പരിഗണനയില്ലായ്മയും നീചതയും കൈവരുന്നു. അതാണോ നമ്മൾ സ്വാംശീകരിയ്ക്കേണ്ട മൂല്യമെന്ന് സ്വയം തീരുമാനിയ്ക്കേണ്ടതാണ്. 

തച്ചു തകർക്കപ്പെടുന്ന പരിസ്ഥിതിയോട് യാതൊരു പരിഗണനയും ഇല്ലാതെ, നശിപ്പിയ്ക്കാവുന്നതിന്റെ പരമാവധിയും ചെയ്തതിനു ശേഷം  ജാതിയും മതവും സൂക്ഷിച്ചു നോക്കി തരം തിരിച്ച്, അല്പം പണവും സഹായവും അനാഥാലയങ്ങളിലോ അമ്പലത്തിനോ പള്ളിയ്ക്കോ  നൽകിയുള്ള പാപം പോക്കൽ കൊണ്ട് ഒരു പ്രയോജനവുമില്ല. അങ്ങനെ എളുപ്പവഴിയിൽ പരിഹരിച്ച് കുറ്റബോധമില്ലാതാക്കാനാവാത്തതാണ് പരിസ്ഥിതിയെ നശിപ്പിയ്ക്കുന്ന നമ്മുടെ സ്വാർഥത എന്നർഥം. ആ സ്വാർഥതയെ അതിജീവിയ്ക്കാൻ കൃത്യമായ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമാണ്. എത്ര കുറവ് മാലിന്യം സൃഷ്ടിയ്ക്കപ്പെടുന്നുവെന്നും പ്രകൃതിയോടും പരിസ്ഥിതിയോടും എന്തുമാത്രം സമതുലനം പുലർത്തുന്നുവെന്നും കണക്കാക്കി മാത്രമേ നമ്മുടെ സംസ്ക്കാരവും  നമ്മുടെ ജാതിയും മതവും നമ്മുടെ രാജ്യവും നമ്മുടെ ലിംഗവും കേമം മഹാ കേമം എന്ന് ആർപ്പു വിളിയ്ക്കാവൂ. അപ്പോൾ ആർക്കും ആർപ്പു വിളിയ്ക്കാൻ ശേഷിയുണ്ടാവുകയില്ലെന്ന് നമുക്കറിയാമല്ലോ. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ.

തീർത്തും അത്യാവശ്യമുള്ള സമയത്തു മാത്രം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് ശരിയായ പരിസ്ഥിതി സംരക്ഷണമാകുന്നത്. പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും  നമ്മെപ്പോലെ തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ. 

സ്ത്രീത്വത്തിന് പരിസ്ഥിതി സംരക്ഷണത്തിലെ പ്രത്യേക റോൾ എന്താണെന്ന് ആലോചിയ്ക്കുമ്പോഴാണ് പെണ്മയെപ്പറ്റി നമുക്ക് ഇങ്ങനെ വിശദീകരിയ്ക്കേണ്ടത്. അങ്ങേയറ്റത്തെ തീവ്ര വിപ്ലവകാരിയോ, പദവികളുള്ള ഉദ്യോഗസ്ഥയോ, അവാർഡുകൾ നേടിയ എഴുത്തുകാരിയോ സാധാരണ തൂപ്പുകാരിയോ ആരുമാവട്ടെ, ഒരു പുതു ജന്മത്തെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരികയും പോറ്റി വളർത്തുകയും ജീവിത കാലം മുഴുവൻ അതിനെക്കുറിച്ച് ചിന്തിച്ച് ഉൽക്കണ്ഠപ്പെടുകയും ഒക്കെ ചെയ്യുന്നവളാണല്ലോ സ്ത്രീ. മറ്റൊരു ജിവന്റെ നന്മയ്ക്കാ‍യി സ്വന്തം ജീവിതവും സുഖങ്ങളും സൌകര്യവും എല്ലാം ചക്രവാളത്തിന്റെ അതിരോളം മാറ്റി വെയ്ക്കാൻ കഴിവുള്ളവൾ.

അവആഭരണങ്ങളും ലതരം വസ്ത്രങ്ങളുമണിഞ്ഞ് വെളുക്കാനുള്ള  ക്രീമുകളും തല മുടിളരാനുള്ള എണ്ണകളും വാരിത്തേച്ച് അയ്യോ! പയറുകറിയുണ്ടാക്കാനറിയില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്തു കാര്യം എന്നു സങ്കടപ്പെടേണ്ടവളല്ല. ഭ്രാന്തോളം വളരുന്ന ഭക്തിയും ആന കുത്തിയാൽ ഇളകാത്ത അന്ധവിശ്വാസങ്ങളുമായി ടി വി സീരിയലിലെ മന്ദബുദ്ധികളും ആത്മാഭിമാനമില്ലാത്തവരുമായ നല്ല സ്ത്രീകളാണെന്ന് ഭാവിച്ചും സ്ഥാപിച്ചും കഴിയേണ്ടവളല്ല. അങ്ങനെയല്ലാത്ത  പെണ്ണുങ്ങളെ ല്ലപ്പോഴുമെങ്കിലും കാണേണ്ടി വന്നാൽ അവരെ രിഹസിച്ചും നിന്ദിച്ചും അപമാനിച്ചും ഒറ്റപ്പെടുത്തേണ്ടവളല്ല. തോരാത്ത കണ്ണീർപ്പുഴയിലൊഴുകി വീട്ടു മൂർത്തിയായ ഒരു അമ്മപ്പൈങ്കിളിത്തേങ്ങലായി ങ്ഹും.. ങുഹും.. എന്ന് മോങ്ങേണ്ടവളുമല്ല……
 
ഇമ്മാതിരിയുള്ള ബുദ്ധിശൂന്യതകൾക്ക്  പകരം അനീതിയേയും ചൂഷണത്തിനേയും എതിർക്കുവാനും പ്രകൃതിയേയും പരിസ്ഥിതിയേയും സഹജീവികളേയും ബഹുമാനിച്ചാദരിച്ച് സ്നേഹിയ്ക്കുവാനും മൂല്യബോധവും ഉത്തരവാദിത്തവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനും വേണ്ട  ചുമതലയെ ഏറ്റെടുക്കുവാൻ കെൽ‌പ്പുള്ളളാകണം സ്ത്രീ. ഏറ്റവും കുറഞ്ഞ ഉപഭോഗവും ഏറ്റവും കുറഞ്ഞ മാലിന്യ ഉല്പാദനവുമാണ് ഏറ്റവും ശ്രേഷ്ഠമായ പരിസ്ഥിതി അവബോധമെന്ന് സ്വയം പഠിയ്ക്കാനും അടുത്ത തലമുറയെ അത് ചൂണ്ടിക്കാണിയ്ക്കാനും സ്ത്രീയ്ക്ക് കഴിയണം.

ആണത്തമെന്നാൽ പഴക്കം കൊണ്ട് കെട്ടു നാറി പുളിച്ചു പോയ ജീർണ മൂല്യങ്ങളെയും എന്തിനേയും ചൂഷണം ചെയ്യാൻ മടിയ്ക്കാത്ത വ്യവസ്ഥാപിത നയങ്ങളേയും നെഞ്ചോട് ചേർത്ത്, പ്രകൃതിയെയും പരിസ്ഥിതിയേയും പ്രപഞ്ചത്തേയും സ്ത്രീയേയും ഭാവി തലമുറയേയും വരുതിയിൽ നിറുത്തി കീഴടക്കിയെന്ന് മീശ പിരിയ്ക്കുന്നതും രാഷ്ട്രീയവും ഭരണപരവും മതപരവും രിത്രപരവും സാമ്പത്തികവുമായ മേൽക്കോയ്മ പ്രകടിപ്പിച്ച് അട്ടഹാസവും ബലാത്സംഗവും മർദ്ദനങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും ആഘോഷിയ്ക്കുന്നതുമാണെന്ന സർവാബദ്ധ ധാരണയിൽ നിന്ന് പുരുഷന്മാരും മോചിതരാകേണ്ടതുണ്ട്

എല്ലാത്തരം ചൂഷണങ്ങൾക്കും എതിരെ സമരം ചെയ്യുകയും പ്രകൃതിയേയും പരിസ്ഥിതിയേയും ബഹുമാനിച്ച് ആദരിയ്ക്കുകയും എല്ലാ സഹജീവികളോടും സമത്വത്തിലധിഷ്ഠിതമായ സ്നേഹമര്യാദകൾ പുലർത്തുകയും ഭാവി തലമുറയോട് നൂറു ശതമാനം ഉത്തരവാദിത്തമുള്ളവരാകുകയും അവരെയും പൂർണമായും പ്രചോദിപ്പിയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ പുരുഷനാകുന്നുള്ളൂവെന്ന ബോധവൽക്കരണം പുരുഷന്മാർക്ക് തീർച്ചയായും ആവശ്യമുണ്ട്.

ഭൂമി സർവംസഹയൊന്നുമല്ലെന്നും ഭൂമിയുടെ വളരെച്ചെറിയ ഒരു പ്രതിഷേധം പോലും മാനവരാശിയെ മുച്ചൂടും മുടിച്ചു കളയുമെന്നും നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രകൃതിയെക്കുറിച്ചും ഭൂമിയുടെ എല്ലാ അവകാശികളെക്കുറിച്ചും എഴുതിക്കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു നമുക്കിടയിൽ. അദ്ദേഹം നമ്മെ നിരന്തരമായി ഓർമ്മിപ്പിച്ചിരുന്നുവല്ലോ. 

“ഇതാ അന്തിമകാഹളം മുഴങ്ങുന്നു.“

നമ്മൾ കേൾക്കുന്നുണ്ടോ?





80 comments:

Echmukutty said...

തീർത്തും അത്യാവശ്യമുള്ള സമയത്തു മാത്രം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് ശരിയായ പരിസ്ഥിതി സംരക്ഷണമാകുന്നത്. പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും നമ്മെപ്പോലെ തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ.

ഉപഭോഗം കഴിയുന്നത്ര കുറയ്ക്കുക - ഉദാഹരണമായി ഇരുപതു ലിറ്റർ വെള്ളത്തിൽ കുളിയ്ക്കുന്നയാൾ പതിനെട്ട് ലിറ്റർ വെള്ളത്തിൽ കുളിയ്ക്കാൻ ശ്രമിയ്ക്കുക, കഴിയുമെങ്കിൽ അത് കുറച്ചും കൂടി കുറയ്ക്കുവാൻ ശ്രമിയ്ക്കുക.

പുനരുപയോഗം ഒരു മതാചാരം പോലെ ശീലിയ്ക്കുക ‌-ഉദാഹരണമായി ഒരു സഞ്ചി ഒറ്റ ഷോപ്പിംഗ് നടത്തി വലിച്ചെറിഞ്ഞു കളയാതെ കഴിയുന്നത്ര ഉപയോഗിയ്ക്കുവാൻ തുനിയുക.

ഉപയോഗ രീതിയിൽ വ്യത്യാസം വരുത്തുക ‌- പൊട്ടിയ ബക്കറ്റ് പൂച്ചട്ടിയാക്കുവാൻ ശ്രമിയ്ക്കുക.

പുനരുൽ‌പ്പാദനത്തിന് പ്രയത്നിയ്ക്കുക - ഉപയോഗമില്ലാത്ത ടയറുകൊണ്ട് ഇരിപ്പിടങ്ങൾ ഉണ്ടാക്കി നോക്കുക.

ചില്ലറ ഉദാഹരണങ്ങൾ പറഞ്ഞുവെന്നേയുള്ളൂ.

ഈ ശീലങ്ങൾ പല്ലു തേയ്ക്കുന്നതു മാതിരിയുള്ള നിത്യപ്പതിവാക്കാൻ ഓർമ്മിയ്ക്കുക. ഇവയ്ക്കൊന്നും ഒരു സർക്കാരിന്റെയും ഓർഡിനൻസോ ബില്ലോ നമുക്കാവശ്യമില്ലെന്നും തിരിച്ചറിയുക.

Bijith :|: ബിജിത്‌ said...

എന്‍റെ പൊട്ടിയ ബക്കറ്റുകളും, തേഞ്ഞ ടയറും എച്ചുമ്മുവിന് കൊണ്ടു തരാം കേട്ടോ...
അടുത്ത തലമുറയില്‍ നിന്നും കടം വാങ്ങിയതെന്ന് പറയുന്ന ഇന്നത്തെ പരിസ്ഥിതി അവര്‍ക്ക് തിരിച്ചു കൊടുക്കാന്‍, പലിശ ഇല്ലെങ്കിലും മുതലെങ്കിലും, പറ്റുമോ ആവോ...

Yasmin NK said...

നല്ല ലേഖനം എച്ചുമൂ..മാധ്യമത്തില്‍ വായിച്ചിരുന്നു.അഭിനന്ദനങ്ങള്‍

കെ.എം. റഷീദ് said...

നമ്മുടെ പല ശീലങ്ങളും നാം പഠിക്കുന്നത് സ്കൂള്‍ കാലഘട്ടത്തില്‍ നിന്നുമാണ് ഒന്നാം കളാസ്സുമുതല്‍ നാം ഉരിവിട്ടു പഠിക്കുന്നത് പരിസ്ഥിതിയെ പരമാവധി ചൂഷണം ചെയ്യണം എന്നാണ് , ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാദ്യമാല്ലത്ത്ത പോലെ ഭൂമി മലിനമാക്കപ്പെടുകയും വന്ധീകരിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. തങ്ങളുടെ വീട്ടിലെ മാലിന്യം നീക്കം ചെയ്തു എന്ന് സമാധാനിക്കുമ്പോഴും അത് വലിച്ചെറിഞ്ഞത് അപരന്റെ തൊടിയിലാണെന്ന് നാം ഓര്‍ക്കാറില്ല.

ശ്രീ said...

ഇതൊന്നും ആര്‍ക്കുമറിയായ്കയല്ല ചേച്ചീ...മാറി ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും ആരും തയ്യാറല്ല.
നമ്മെക്കൊണ്ടാകുന്ന രീതിയില്‍ മാറ്റം വരുത്താന്‍ നമുക്കോരോരുത്തര്‍ക്കും ശ്രമിച്ചു തുടങ്ങാം.

മൻസൂർ അബ്ദു ചെറുവാടി said...

ഭംഗിയായി വിഷയത്തിലേക്ക് ഇറങ്ങി ചെന്ന് പറഞ്ഞ ലേഖനം.

“ഇതാ അന്തിമകാഹളം മുഴങ്ങുന്നു.“

നമ്മൾ കേൾക്കുന്നുണ്ടോ?

ആശംസകള്‍ എച്ച്മൂ

പ്രയാണ്‍ said...

ഏത് ചൂഷണവും തടയണമെങ്കില്‍ കൃത്യമായ നിയമ നടത്തിപ്പാണ് ആവശ്യം... പക്ഷേ നമുക്കിടയില്‍ നിയമം നടത്തേണ്ടവരാണ് ആദ്യം തന്നെ ലംഘിക്കുന്നത്... കൈക്കൂലികൊടുത്തും രാഷ്ട്രീയ ഇടപെടല്‍ നടത്തിയും ശിക്ഷ ലഭിക്കാതെ തടിതപ്പാന്‍ കൊച്ചുകുട്ടികളടക്കം സാമര്‍ത്ഥ്യം ഉള്ളവരായിക്കുന്നു. കര്‍ശനമായ ശിക്ഷയുണ്ടെങ്കില്‍ എന്തും നമുക്ക് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.
പക്ഷേ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുതെന്നും തരം തിരിക്കണമെന്നും നിയമം കൊണ്ടുവരുമ്പോള്‍ അതിന്നു ബദല്‍ സംവിധാനം ഒരുക്കേണ്ടത് ആ നിയമം കൊണ്ടുവരുന്നവരാണ്‍. പാര്‍ട്ടിയുടെ നിലനില്‍പ്പിനെപ്പറ്റി മാത്രം ചിന്തിക്കുന്ന "രാഷ്ട്രത്തെപ്പറ്റി ചിന്തിക്കാത്ത അരാഷ്ടീയരായ രാഷ്ട്രീയക്കാര്‍ക്ക്" ഇതൊക്കെ നോക്കാന്‍ എവിടെ സമയം:(

Prabhan Krishnan said...

ശരിയായ ബോധവല്‍ക്കരണം കൊണ്ടും പരിശീലനം കൊണ്ടും നല്ല മാറ്റമുണ്ടാക്കാന്‍ കഴിയും.
നഴ്സറി തലം മുതല്‍തന്നെ പരിസര ശുചീകരണവും, അതിനുള്ളപരിശീലനവും നല്‍കിപ്പോന്നാല്‍ അടുത്തതലമുറയിലെങ്കിലും ഒരു വ്യത്യാസം വന്നേക്കാം..!
തുടക്കം ക്ലാസ്സ് മുറികളില്‍ നിന്നും സ്കൂളില്‍നിന്നും,പിന്നെ വീട്ടില്‍ നിന്നും ആവുമ്പോള്‍ ആ ശീലം കുട്ടികളിലെങ്കിലും വളരും.നിശ്ചയമായും ഇത് പ്രാവര്‍ത്തികമാക്കേണ്ട കാലം അതിക്രമിച്ചു.

ആശംസകളോടെ...പുലരി

ജന്മസുകൃതം said...

പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും നമ്മെപ്പോലെ തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ.

തുടക്കം വീട്ടില്‍ നിന്നും പിന്നെ ക്ലാസ്സ് മുറികളില്‍ നിന്നും സ്കൂളില്‍നിന്നും ആകട്ടെ ....
ആശംസകളോടെ....

Kalavallabhan said...

മറക്കുന്ന ഈ തിരിച്ചറിവ്‌ ഓർമ്മിപ്പിക്കുവാൻ പരിസ്ഥിതിയെ സാരിയുടുപ്പിക്കണമായിരുന്നോ ?

Sabu Hariharan said...

ചൂഷണം ചെയ്യുന്നവർ ചെയ്യട്ടെ..
ഒരു ചോദ്യം മാത്രം.

ഈ വർഷം എച്ച്മു എത്ര ചെടി നട്ടു?
സത്യം പറയുമല്ലോ :)

മുകിൽ said...

മുന്‍പു വായിച്ചതെങ്കിലും വീണ്ടും വിഷയത്തിന്റെ പ്രസക്തിയോര്‍ത്തു വായിച്ചു..

Akbar said...

>>> ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം.<<

ഇച്ഛാശക്തി ഇല്ലാതെ പോകുന്നതാണ് നമ്മുടെ പരാജയം. നാം പരിസ്ഥിതിയെപറ്റി വാതോരാതെ സംസാരിക്കുകയും അന്യന്റെ പറമ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുകയും ചെയ്യുന്നു. എച്ചുമു കാര്യങ്ങളെ നന്നായി വിലയിരുത്തി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പലപ്പോളും അണക്കെട്ടുകൾ പണിയുന്ന സമയത്തും ആണവ നിലയങ്ങൾ വരുന്ന സമയത്തും മാത്രം ഉണ്ടാകുന്ന ഒന്നാണു പരിസ്ഥിതി, എന്നാൽ അത് ഒരു ജീവിത ചര്യ തന്നെ ആണെന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സ്വന്തം വീട്ടിലെ ചപ്പു ചവറുകൾ അന്യന്റെ പറമ്പിലും റോഡിലും നിക്ഷേപിക്കുന്നതിൽ ഒരു മടിയുമില്ലാത്ത നമ്മൾ രണ്ടു നേരവും കുളിക്കുന്നവരാണെന്ന് സ്വയം പൊങ്ങച്ചം പറയുന്നു...സമൂഹത്തിന്റെ വീക്ഷണത്തിലാണു മാറ്റം വരേണ്ടത്.അത് ഓരോ വ്യക്തിയിൽ നിന്നും തുടങ്ങണം..

നല്ല പോസ്റ്റ് ആശംസകൾ

കുസുമം ആര്‍ പുന്നപ്ര said...

എച്ചുമെ..ഞാനെന്‍റ വീട്ടിലെ മാലിന്യം എന്‍റ 6സെന്‍റിനകത്ത് പെരുച്ചാഴി കുഴിച്ചുതന്ന പൊനത്തിലാണെ നിക്ഷേപിക്കുന്നത്. ഒള്ള സത്യമാണേ...
പിന്നെ ലേഖനം വളരെ നന്നായിരിക്കുന്നു. മാധ്യമത്തില്‍ വന്നതിന് അഭിനന്ദനം

yousufpa said...

നമുക്ക് നിയമമുണ്ടായിട്ടും. അതുൾക്കൊള്ളാതെ അവനവൻ സിദ്ധാന്തത്തിൽ ജീവിക്കുന്നതിനോടാണ്‌ എന്റെ കലിപ്പ്.

ഉമ്മു അമ്മാര്‍ said...

ഇത് വായിച്ചപ്പോള്‍ ഒന്നും വെയിസ്ട്ടായി തള്ളിക്കളയാന്‍ കാണുന്നില്ലല്ലോ...

വളരെ നല്ല ലേഖനം. നാം നിസ്സാരമായി കരുതി വിട്ടുകളയുന്ന കാര്യങ്ങള്‍.. നമ്മുടെ പരിസരം അലങ്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ അന്യന്റെ പറമ്പ് നാം അലങ്കോലമാക്കുന്നു......

ഭൂമി സർവംസഹയൊന്നുമല്ലെന്നും ഭൂമിയുടെ വളരെച്ചെറിയ ഒരു പ്രതിഷേധം പോലും മാനവരാശിയെ മുച്ചൂടും മുടിച്ചു കളയുമെന്നും നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഭാവുകങ്ങള്‍ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്.........

അനില്‍കുമാര്‍ . സി. പി. said...

ഉപകാരപ്രദവും, ശ്രദ്ധേയവുമായ ഇത്തരം ലേഖനങ്ങള്‍ ഇനിയും എച്ച്മുവില്‍ നിന്നും പ്രതീക്ഷിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റൊരു ജിവന്റെ നന്മയ്ക്കാ‍യി സ്വന്തം ജീവിതവും സുഖങ്ങളും സൌകര്യവും എല്ലാം ചക്രവാളത്തിന്റെ അതിരോളം മാറ്റി വെയ്ക്കാൻ കഴിവുള്ളവൾ...

അവൾ ആഭരണങ്ങളും പലതരം വസ്ത്രങ്ങളുമണിഞ്ഞ് വെളുക്കാനുള്ള ക്രീമുകളും തല മുടി വളരാനുള്ള എണ്ണകളും വാരിത്തേച്ച് അയ്യോ! പയറുകറിയുണ്ടാക്കാനറിയില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്തു കാര്യം എന്നു സങ്കടപ്പെടേണ്ടവളല്ല. ഭ്രാന്തോളം വളരുന്ന ഭക്തിയും ആന കുത്തിയാൽ ഇളകാത്ത അന്ധവിശ്വാസങ്ങളുമായി ടി വി സീരിയലിലെ മന്ദബുദ്ധികളും ആത്മാഭിമാനമില്ലാത്തവരുമായ നല്ല സ്ത്രീകളാണെന്ന് ഭാവിച്ചും സ്ഥാപിച്ചും കഴിയേണ്ടവളല്ല....!

ഉജ്ജ്വലമായി ഇതുപോലെയൊക്കെയെഴുതി മാധ്യമങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്ന എച്ച്മുവിന് ഇതോടൊപ്പം ഒരു കൊട്ട അഭിനന്ദനങ്ങൾ...!
ദേ..പിടിച്ചോ ..കേട്ടൊ

SHANAVAS said...

എച്ച്മുവിന്റെ ഉന്നത നിലവാരം പുലര്‍ത്തുന്ന ചിന്തകള്‍ കൊള്ളാം..ഉപഭോഗത്തില്‍ ആറാടി നില്‍ക്കുന്ന മലയാളി സമൂഹം പലതും മനസ്സിലാക്കാതെ പായുകയാണ്..മനസ്സിലാകുമ്പോള്‍ വളരെ വൈകിയും പോയിരിക്കും..കേരളത്തിന്റെ ഏതാണ്ട് എല്ലാ ദുശീലങ്ങളിലും കൈവേച്ചല്ലോ???പ്രത്യേകിച്ച് നമ്മുടെ മാന്യ മഹിളാമണികളുടെ...ആശംസകള്‍..

മനോജ് കെ.ഭാസ്കര്‍ said...

തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾമാത്രമായി എച്ചുവോടെ ലേഖനവും മാറാതിരിക്കട്ടെയെന്ന് ആശിക്കുന്നു.

“നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ...?”

അഭിനന്ദനങ്ങള്‍.........

khaadu.. said...

അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന് ഘോര ഘോരം പ്രസങ്ങിക്കുന്നവര്‍ പോലും ഒന്നും ചെയ്യുന്നില്ലെന്നതാണ് സത്യം...

ഭൂമിയുടെ പല പെരുമാട്ടങ്ങളിലും അന്തിമകാഹളം തന്നെയാണ് നമ്മള്‍ കാണേണ്ടത്...

മാസങ്ങള്‍ക്ക് മുന്‍പ് നാളത്തെ കേരളത്തില്‍ കണ്ടിരുന്നു ഇത് ..
നല്ല ലേഖനം...

അഭിനന്ദനങ്ങള്‍...

Echmukutty said...

പൊട്ടിയ ബക്കറ്റും തേഞ്ഞ ടയറും മാത്രമല്ല, ബിജിത്, ഓരോ പദാർഥവും ഉപയോഗിയ്ക്കുമ്പോൾ ഇതൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്തവരെക്കുറിച്ചു നമ്മൾ ഓർമ്മിയ്ക്കണം. അപ്പോൾ ഒരു പക്ഷെ, അധിക ഉപഭോഗം നിയന്ത്രിയ്ക്കാൻ നമുക്ക് കഴിഞ്ഞേക്കും. ആദ്യം തന്നെ വന്നു വായിച്ചതിന് നന്ദി കേട്ടോ.
മുല്ല അഭിനന്ദിച്ചതിൽ സന്തോഷം.
റഷീദ് പറഞ്ഞത് സത്യമാണ്. എന്തുകൊണ്ട് നമ്മൾ ഇങ്ങനെ ഭാവി തലമുറയോട് ഉത്തരവാദിത്തമില്ലാത്തവരായി പോകുന്നു? ഇനിയും വന്ന് വായിയ്ക്കുമല്ലോ.
അതെ, ശ്രീ എല്ലാവർക്കും എല്ലാം അറിയാം. പക്ഷെ, ഒന്നും നടപ്പിലാകുകയില്ല എന്നു മാത്രം. വായിച്ചതിൽ സന്തോഷം.
മൻസൂറിനു നന്ദി.
പ്രയാൺ വന്നതിലും സന്തോഷം. വീടുകളിലെ ജൈവ അവശിഷ്ടങ്ങൾ എന്തായാലും നമുക്ക് വീട്ടിൽ തന്നെ സംസ്ക്കരിയ്ക്കാൻ കഴിയും. പ്ലാസ്റ്റിക്കും ഗ്ലാസ്സും പോലെയുള്ള സാധനങ്ങൾക്കാണ് പുറത്തു നിന്നുള്ള സഹായം വേണ്ടി വരിക. എന്തായാലും നിയമം കർശനമാകുന്നതോടൊപ്പം നമ്മുടെ സഹോദരങ്ങൾ നമ്മുടെ ഭാവി തലമുറ അവരുടെ നന്മ എന്ന വിചാരമുള്ള നമ്മൾ കൂടി ഭാഗഭാക്കാവേണ്ടതുണ്ട്.
പ്രഭൻ വന്നതിൽ സന്തോഷം.അഭിപ്രായത്തിന് നന്ദി.
ലീല ചേച്ചിയുടെ ആശംസകൾക്ക് നന്ദി.ഇനിയും വരണേ.
അയ്യോ! കലാവല്ലഭന് അങ്ങനെ തോന്നിയതെന്താണാവോ? എഴുതുമ്പോൾ വംഗാരി മാതായി എന്ന വനിതാ പരിസ്ഥുതി പ്രവർത്തകയോടുള്ള ആദരവായിരുന്നു മനസ്സ് നിറയെ. അതുകൊണ്ടാണ് പെൺ പരിസ്ഥിതി എന്ന് പേരിട്ടത്.വന്നതിൽ സന്തോഷം.

സേതുലക്ഷ്മി said...

എച്മു,
നമ്മുടെതു പോലെ കുത്തഴിഞ്ഞ ഒരു ഭരണ സംവിധാനത്തിൽ,ഓരോ വ്യക്തിയും സ്വയം ബോധവൽക്കരിക്കപ്പെട്ട് പരിസ്ഥിതി നന്നാക്കുമെന്ന് എനിക്കു വിശ്വാസമില്ല. ശക്തമായ നിയമങ്ങളിൽ കൂടി, കൃത്യമായ ശിക്ഷാ വിധികളിൽ കൂടി ആദ്യം ഒരവബോധം ഉണ്ടായാലേ പറ്റൂ. പൊളിഞ്ഞിളകാത്ത റോഡുണ്ടാവണം,റോഡുകൾക്കരികിൽ മരങ്ങളുണ്ടാവണം. മരങ്ങളിൽ ക്യാമറക്കണ്ണുകളുണ്ടാവണം. കണ്ടു പിടിച്ച് ഉടൻ ഫൈൻ ചെയ്യുന്ന നിയമപാലകരുണ്ടാവണം. ഇതിനൊക്കെ മുല്ലപ്പെരിയാർ പന്തലിൽ മാലയിട്ടിരുന്നു ഫോട്ടോ എടുക്കുന്നതല്ല നാടിനെ സേവിക്കൽ എന്നു തിരിച്ചറിയുന്ന ജന പ്രതിനിധികളുണ്ടാവണം.
ഇതൊക്കെ നമ്മുടെ ഈ നാട്ടിൽ...!!
ശാന്തം പാപം...!!1

Echmukutty said...

എണ്ണിയൊന്നുമില്ല സാബു,ഈ ജീവിതത്തിൽ ഞാൻ കുറെ ചെടി നട്ടു, ചിലയിടങ്ങളിൽ അതു പടർന്ന് പന്തലിച്ച് വഴിയോരങ്ങളിൽ തണൽ കൊടുക്കുന്നുണ്ട്. അവിടെ പോയപ്പോൾ ആ തണലിലിരുന്ന് ഹുക്ക വലിയ്ക്കുന്നവർ എന്നോട് പറഞ്ഞു. അവരെന്നെ എന്നും ഓർക്കാറുണ്ടെന്ന്.....
മുകിൽ വേഗം വന്നല്ലോ. സന്തോഷം.
അക്ബർ വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
സുനിൽ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. ഇനിയും വരുമല്ലോ.
ആഹാ! കുസുമം അഭിനന്ദിച്ചതിലും മാലിന്യ നിർമ്മാർജ്ജനത്തിന്റെ ഒരു വഴി രേഖപ്പെടുത്തിക്കണ്ടതിലും വലിയ സന്തോഷം.
പലപ്പോഴും മനുഷ്യനോളം അവനവൻ, അവനവന്റെ കാര്യം എന്നു വിചാരിയ്ക്കുന്ന ഒരു ജന്തുവുമില്ല ഈ പ്രപഞ്ചത്തിലെന്ന് യൂസുഫ്പായ്ക്കറിയുമായിരിയ്ക്കും. പിന്നെ കലിപ്പു കൊണ്ടിട്ട് കാര്യമില്ലല്ലോ. വന്നതിൽ വലിയ സന്തോഷം.

Abdulkader kodungallur said...

ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചു കൊണ്ടുള്ള ഈ പരിസ്ഥിതി ലേഖനം ചിന്തോദ്ദീപകവും , സാമൂഹ്യ പരിഷ്ക്കരണ സഹായിയുമാണ് എന്നതില്‍ അഭിമാനിക്കുകയും ഒപ്പം ലേഖികയെ ആത്മാര്‍ഥമായി അഭിനന്ദിക്കുകയും ചെയ്യുന്നു . പരിസ്ഥിതി സംരക്ഷണം എന്നത് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണ്. . അതിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരും , കൊഞ്ഞനം കുത്തുന്നവരും ഉള്‍പ്പെടുന്നത് സാമൂഹ്യ ദ്രോഹികളുടെ പട്ടികയിലാണെന്ന് അവരറിയുന്നില്ല . ഒരു മരം മുറിക്കുന്നതിനു മുന്‍പ് പത്തെണ്ണം പുതുതായി വെച്ചുപിടിപ്പിക്കണം എന്ന് ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞ പ്രവാചകന്റെ അനുയായികള്‍ എന്ന് മേനി നടിക്കുന്നവര്‍ പോലും തന്‍കാര്യം വരുമ്പോള്‍ അത് മറക്കുന്നു. അയല്‍വാസിയുടെ വളപ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ അറിയുന്നില്ല അവരുടെ മനസ്സു തന്നെയാണ് മാലിന്യക്കൂമ്പാരമായി മാറുന്നതെന്ന് .
ഈ ലേഖനം കാലാകാല പ്രസക്തം . ഭാവുകങ്ങള്‍ .

SIVANANDG said...

ഞാന്‍ ഞാന്‍ മാത്രമാണെന്ന ചിന്തയില്‍ ചുരുങ്ങി കൂടാതെ കണ്ണും കാതും മനസ്സും മറ്റുള്ളവര്‍ക്കും വേണ്ടി അല്പം തുറന്നാല്‍ പലതും ചെയ്യന്‍ കഴിയും. ബോധവല്‍ക്കരണം വളരെ അത്യാവശ്യമാണ്.നല്ല ലേഖനം

sm sadique said...

എന്റെ അന്വേഷണം നീണ്ടു..... നിലനില്പിലേക്ക് നീണ്ടു... ഒടുവിൽ, ഞാൻ ആകാശത്തിലേക്ക് നോക്കി വാ പൊളിച്ചു. എന്നോടൊത്ത് ‘അവരും’ ഉണ്ടായിരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാവരും വായിച്ചിരിക്കേണ്ട ലേഖനം .
അഭിനന്ദനങ്ങള്‍ ..

ബഷീർ said...
This comment has been removed by the author.
ബഷീർ said...

പരിസ്ഥിതിയിലും ആണ്‍ പെണ്‍ വേര്‍ തിരിവോ ?
നാക്കിട്ടടിക്കുന്ന പെണ്ണുങ്ങള്‍.. അമ്മായിമ്മ പോരുകള്‍.. നാത്തൂന്‍ പൊരുകള്‍.. സ്വര്‍ണ്ണ ഭ്രമം..അസൂയ ,.കുശുമ്പ്.. കണ്ണുകടി.. ഫെമിനിസം..ഈ വക പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന കാര്യങ്ങള്‍ എല്ലാം ഇല്ലാതാക്കാന്‍ കഴിയുമോ എച്ചുമൂ... :)

നാം അധിവസിക്കുന്ന ഭൂമിയെ കഷ്ടപ്പെടുത്തുന്നത് എത്രയോ ചുരുക്കിയാല്‍ അത്രയും നന്ന്
ലേഖനം നന്നായിട്ടോ

Echmukutty said...

ഉമ്മു അമ്മാർ വന്നത് സന്തോഷമായി. ഇനിയും വരണേ.
അനിലിന് നന്ദി.
അഭിനന്ദനങ്ങൾക്ക് നന്ദി , കേട്ടൊ മുരളീഭായ്.
ഷാനവാസ് ഇക്ക വന്നതിൽ സന്തോഷം.
മനോജിന് നന്ദി.
ഖാദുവിനും നന്ദി. ആരു ചെയ്തില്ലെങ്കിലും നമ്മൾ ചെയ്യുമെന്നൊരു തീരുമാനം എടുക്കാനാകുമോ എന്നെങ്കിലും നമുക്ക് തീരുമാനിച്ചു കൂടെ?
നിയമം ഉണ്ടാവുകയും അത് കുറ്റമറ്റ രീതിയിൽ നടപ്പിലാവുകയും വേണം. എങ്കിലും അതിന് ഭരണാധികാരികളെ പ്രേരിപ്പിയ്ക്കാൻ ആരാണു മുന്നിട്ടിറങ്ങുക? എല്ലാ മാറ്റങ്ങൾക്കും ആരാണു തുടക്കം കുറിയ്ക്കേണ്ടത്? എന്നും ദുരിതമനുഭവിയ്ക്കുന്നവർ തന്നെയല്ലേ സമരം ചെയ്യാറ്? രാഷ്ട്രീയമായ ആർജ്ജവവും ഇച്ഛാശക്തിയും ചുമതലാ ബോധവും ഉത്തരവാദിത്തവും ഭരണകർത്താക്കൾക്കെന്ന പോലെ ജനത്തിനും ആവശ്യമാണ്. സേതു വന്നതിലും അഭിപ്രായമെഴുതിയതിലും വലിയ സന്തോഷം.
അബ്ദുൽഖാദർ ജിയ്ക്ക് നന്ദി. ഇനിയും വരുമല്ലോ.
ശിവാനന്ദിനും സാദിക്കിനും നന്ദി.
ഇസ്മയിലിന് നന്ദി.
ബഷീർ എഴുതിയത് എനിയ്ക്ക് ശരിയ്ക്കും മനസ്സിലായില്ല. എന്തു തരം പോരും അസൂയയും കുശുമ്പും കണ്ണുകടിയും ഉണ്ടാവുന്നത് മറ്റൊരാളെ അംഗീകരിയ്ക്കാൻ സാധിയ്ക്കാതെ വരുമ്പോഴാണ്.അതേ സമയം അയാളെ ചൂഷണം ചെയ്യാനുള്ള അടങ്ങാത്ത ത്വരയും ഉള്ളപ്പോഴാണ്. ഇല്ലാതാക്കേണ്ടുന്ന ഒരു ദു:ശീലം തന്നെയാണ് ഇത്. സ്വർണ്ണ ഭ്രമം പരിസ്ഥിതിയെ എങ്ങനെ ബാധിയ്ക്കുന്നുവെന്ന് അല്പമൊന്നാലോചിച്ചാൽ അറിയാൻ കഴിയും. എന്നാൽ ഫെമിനിസം പരിസ്ഥിതിയ്ക്ക് കോട്ടം തട്ടിയ്ക്കുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല.

ഗീത said...

വളരെ പ്രസക്തമായ കാര്യങ്ങൾ എച്മു. പണ്ടുകാലത്തുള്ളവർ ഈ പുനരുപയോഗം പോലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു. ചോറ് പൊതിഞ്ഞുകൊണ്ടു പോകുന്ന ന്യൂസ്പേപ്പർ ഉണ്ടുകഴിഞ്ഞ് മടക്കി വച്ച് തിരിച്ച് കൊണ്ടുചെല്ലണം എന്ന് അമ്മ പറഞ്ഞിട്ടുള്ളത് ഓർമ്മ വരുന്നു. മിനിമം ഒരു 3 ദിവസമെങ്കിലും ആ പേപ്പർ ഉപയോഗിക്കും. അക്കാര്യം ഇപ്പോഴത്തെ പിള്ളേരോട് പറഞ്ഞാലുള്ള മറുപടി ഓ ഇ അമ്മക്ക് എല്ലാത്തിനും ഭയങ്കര പിശുക്കാ എന്നാണ്.
തീർച്ചയായും വളരെ നല്ല ലേഖനം എച്ച്മു.

mini//മിനി said...

വായിച്ചു പഠിക്കേണ്ട ലേഖനം,,
എനിക്കിഷ്ടപ്പെട്ട വരികൾ ഇതാണ്,,,
‘ആണത്തമെന്നാൽ പഴക്കം കൊണ്ട് കെട്ടു നാറി പുളിച്ചു പോയ ജീർണ മൂല്യങ്ങളെയും എന്തിനേയും ചൂഷണം ചെയ്യാൻ മടിയ്ക്കാത്ത വ്യവസ്ഥാപിത നയങ്ങളേയും നെഞ്ചോട് ചേർത്ത്, പ്രകൃതിയെയും പരിസ്ഥിതിയേയും പ്രപഞ്ചത്തേയും സ്ത്രീയേയും ഭാവി തലമുറയേയും വരുതിയിൽ നിറുത്തി കീഴടക്കിയെന്ന് മീശ പിരിയ്ക്കുന്നതും രാഷ്ട്രീയവും ഭരണപരവും മതപരവും ചരിത്രപരവും സാമ്പത്തികവുമായ മേൽക്കോയ്മ പ്രകടിപ്പിച്ച് അട്ടഹാസവും ബലാത്സംഗവും മർദ്ദനങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും ആഘോഷിയ്ക്കുന്നതുമാണെന്ന സർവാബദ്ധ ധാരണയിൽ നിന്ന് പുരുഷന്മാരും മോചിതരാകേണ്ടതുണ്ട്’
ഇങ്ങനെയുള്ള ധാരണകളിൽ നിന്ന് മോചനം ഉണ്ടാകുന്ന കാലം വരുമോ?

കൊച്ചു കൊച്ചീച്ചി said...

ഉപഭോഗം മാത്രമല്ല, ഉപഭോക്താക്കളും കുറയണം, എച്ച്മൂ. എഴുന്നൂറുകോടിയിലധികമായി ജനസംഖ്യ. ഇതിങ്ങനെ പെറ്റുപെരുകിക്കൊണ്ടിരിക്കുന്നത് എവിടെച്ചെന്നാണ് ഒന്നവസാനിക്കുക? കൂടുതല്‍ ആളുകളും ജനിക്കുന്നത് വളരേയറെ ദാരിദ്ര്യമുള്ള സമൂഹങ്ങളിലാണ്. അവരുടെ ആഡംബരസ്വപ്നങ്ങള്‍ ഇനിയും ബാക്കിയല്ലേ - ആരാണ് അവരോട് അരുതെന്നു പറയുക?

റോസാപ്പൂക്കള്‍ said...

ഇത് വായിച്ചിരുന്നു.എച്ചുമു.അഭിനന്ദനങ്ങള്‍ ഈ നല്ല ലേഖനത്തിന്

പട്ടേപ്പാടം റാംജി said...

കുറ്റം പറയല്‍ മാത്രമായി മനുഷ്യന്‍ മാറിയിരിക്കുന്നു. സ്വയം അവന്‍ ഇതിനൊക്കെ അവനായത്‌ ചെയ്യണം എന്ന കാര്യത്തെക്കുറിച്ച് ഓര്‍ക്കാന്‍ പോലും മറന്നിരിക്കുന്നു. ലേഖനത്തില്‍ പറഞ്ഞത്‌ പോലെ നീയെന്തേ അങ്ങനെ ചെയ്തത് എന്ന് ചോദിച്ചാല്‍ മറ്റവന്‍ എന്തേ ചെയ്യാത്തത്‌ എന്ന് തിരിച്ച് ചോദിക്കലാണ് മറുപടി. സ്വയം തന്നെ തന്നാല്‍ ആവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകുകയും മറ്റുള്ളവര്‍ക്ക് ഉപദ്രവം വരരുത് എന്ന തരത്തില്‍ തോന്നി പ്രവൃത്തിക്കാനും കുറ്റം പറയല്‍ മാത്രം ഒരാചാരം പോലെ തുടരുന്നത് ഒഴിവാക്കാനും മനസ്സിനെ പാകപ്പെടുത്തി എടുക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് അല്പം മാറ്റം വരും.
നല്ല ലേഖനം.

Manoraj said...

ലേഖനം നന്നായി എച്മു.

എച്മു ഇതില്‍ പറഞ്ഞത് പോലെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറയേണ്ടിവരും. ലേഖനമെഴുതിയ എച്മുവും ഇത് വായിച്ച ഞാനും മേല്‍‌വായിച്ചവരുമെല്ലാം ഒരു വായനക്കൊടുവില്‍ ഇത് വിട്ടുകളയുന്നു. അല്ലെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ. ഈ ലേഖനം മുന്‍പ് വായിച്ചിരുന്നു എന്ന് ഇവിടെ തന്നെ ഒട്ടേറെ പേര്‍ സൂചിപ്പിച്ചു. അവരാരും ആ വായനക്ക് ശേഷമെങ്കിലും എന്ത് മാറ്റങ്ങള്‍ സ്വയം വരുത്തിയെന്ന് ഇവിടെ സൂചിപ്പിച്ചില്ല. ഭൂമിയുടെ മൊത്തം അവകാശികളെ പറ്റി എഴുതിയിരുന്ന ആ മഹാന്‍ പറഞ്ഞത് പോലെ നമ്മളെല്ലാവരും അന്തിമകാഹളത്തിനായി കാതോര്‍ക്കുകയാണ്. ഈ ഞാനും തീരെ മോശമല്ല:)

ഈ ലേഖനത്തിലെ ചിന്തകള്‍ കുറേയേറെയെങ്കിലും പ്രാവര്‍ത്തീകമാക്കിയാല്‍ കുറച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഏതൊക്കെ പ്രാവര്‍ത്തികമാക്കാം അല്ലെങ്കില്‍ നമുക്ക് ചെയ്യാവുന്നതെന്ത് എന്നതിലേക്ക് ഒരു ചൂണ്ടുപലകയിടുന്നുണ്ട് ചില ഉദാഹരണങ്ങളിലൂടെ എച്മു. നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.

jayanEvoor said...

നമോവാകം!

ആത്യന്തികമായി ഈ ഭൂമിയും നശ്വരമാണെന്നറിയാമെങ്കിലും, വല്ലാതെ കൊതിച്ചു പോകുന്നു, ഇത് എന്നും നിലനിന്നെങ്കിൽ എന്ന്!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

"...ഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ?.."
ഈ ചോദ്യം എല്ലാ നാവിലും വളരണം.എന്നിട്ട് നടക്കും എന്നൊരുത്തരം സ്വയമെടുക്കണം.
വ്യക്തികള്‍ അവനവന്‍റെ ജീവിതം കൊണ്ട് തുടങ്ങട്ടെ പിന്നെ കുടുംബം,നാട് അങ്ങിനെ പടിപടിയായി ഉയര്‍ത്തട്ടെ,ഇനി നാട്ടിലെക്കെത്തിയില്ലെന്കിലും കഴിയുമെങ്കില്‍ സ്വന്തം ജീവിതത്തിലെങ്കിലും നിലനിര്‍ത്തപ്പെടുമല്ലൊ..

Pradeep Kumar said...

പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള യോഗ്യത എനിക്കില്ല... കാരണം, അറിഞ്ഞും അറിയാതെയും ഞാനും പരിസ്ഥിതി ചൂഷണം എന്ന കുറ്റകൃത്യത്തില്‍ പങ്കാളിയാവുന്നുണ്ട്.....

ലേഖനത്തെപ്പറ്റി - എച്ചുമിവിന്റെ ലേഖനങ്ങള്‍ മുഖ്യധാരാ പ്രിന്റ് മാധ്യമങ്ങളില്‍ വരുന്നു എന്നതു തന്നെ ലേഖനത്തിന്റെ നിലവാരത്തിന്റെ നിദര്‍ശനങ്ങളാണല്ലോ.സംശയമില്ല.....
എന്നാല്‍ എച്ചുമുവിന്റെ ലേഖനങ്ങളെക്കാള്‍ എനിക്കിഷ്ടം ആ തൂലികയില്‍ നിന്നു വരുന്ന കഥകളാണ്.എച്ചുമിവിന്റെ സര്‍ഗാത്മക രചനകളുടെ പത്തരമാറ്റ് തിളക്കം ലേഖനത്തിന് വന്നിട്ടില്ല എന്നു തോന്നിയത് ഒരു പക്ഷേ എന്റെ വിലയിരുത്തലിന്റെ പോരായ്മയായിരിക്കും....

ശങ്കരനാരായണന്‍ മലപ്പുറം said...

പ്രസക്തമായ വിഷയം തന്നെ. നന്നായി എഴുതി.

Harinath said...

വികസനത്തേക്കുറിച്ചു ചർച്ച ചെയ്യുന്ന വേദികളിലെല്ലാം പരിസ്ഥിതിക്ക് ആവശ്യമായ പ്രാധിനിത്യം ഉറപ്പാക്കണം.
ആഡംബരവും ധാരാളിത്തവും ഒഴിവാക്കുക.
പുനരുപയോഗത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
അത്യാവശ്യമില്ലാതെ യാതൊരു സാധനവും വാങ്ങാതിരിക്കുക.
ഒന്നുവാങ്ങുമ്പോൾ മറ്റൊന്ന് സൗജന്യമായി നൽകുന്നത് അനാവശ്യ ഷോപ്പിങ്ങിന്‌ തുല്യമാണെന്നറിയുക.
പരിസ്ഥിതി സംരക്ഷണം ആഗ്രഹിക്കുന്നവർ AC പൂർണ്ണമായും ഉപേക്ഷിക്കുക. വൈദ്യുതി ലാഭിക്കാമെന്നുമാത്രമല്ല അസഹനീയമായ ചൂടിനെക്കുറിച്ച് ബോധവാനാവുകയും ചെയ്യും.

വി.എ || V.A said...

മുമ്പുതന്നെ വായിച്ചിരുന്നു. പലതും പ്രവൃത്തിയിൽ കൊണ്ടുവരാൻ സാധിക്കും എന്നത് വാസ്തവമാണ്. മൂന്നുസെന്റും അതിലൊരു വീടുമുള്ള എനിക്ക്, കുസുമം ആർ പുന്നപ്ര പറഞ്ഞതുപോലെ ചെയ്യാനേ തരമുള്ളൂ. ഇവിടെ സൂചിപ്പിച്ചതൊക്കെ ആളുകളോട് പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിക്കാമെന്ന് വാഗ്ദാനം നൽകുന്നു.....എച്ച്മുവിന്റെ ഈ ശ്രമത്തിന് അനുമോദനങ്ങൾ.....

നാമൂസ് said...

shraddheyam.!

ente lokam said...

Echmu.abhinandangal.mumbu vayichirunnu....

രമേശ്‌ അരൂര്‍ said...

പരിസ്തിയും പ്രകൃതിയും ഒക്കെ ഇങ്ങനെ ഇടയ്ക്ക് ചര്‍ച്ചാ വിഷയം ആക്കുന്നത് നല്ലതാണ് ...നമ്മള്‍ മാത്രമാണ് ഭൂമിയുടെ അവകാശികള്‍ എന്നാണല്ലോ ഭൂരിപക്ഷം മനുഷ്യരുടെയുംചിന്ത ..

പഥികൻ said...

കാലികപ്രാധാന്യമുള്ള വിഷയം...വികസിത രാജ്യങ്ങൾ ഈ യാഥാർത്ഥ്യം പണ്ടേ മനസ്സിലാക്കി കഴിഞ്ഞു....നമ്മുടെ നാട്ടിൽ ഇപ്പോഴും എനിക്കു ശേഷം പ്രളയം എന്നതു തന്നെ പ്രമാണം..

ശ്രീനാഥന്‍ said...

പരിസ്ഥിതി പ്രശ്നം സ്ത്രീയുടെ വീക്ഷണകോണിൽ നിന്ന്, സ്ത്രീപരിസരത്തു നിന്ന് കാണാനുള്ള ശ്രമമാണ് ഈ കുറിപ്പിന്റെ പ്രത്യേകതയെന്നു തോന്നുന്നു. നന്നായിട്ടുണ്ട്. സ്വർണ്ണത്തെക്കുറിച്ചുള്ള പരാമർശം എടുത്തു പറയേണ്ടതാണ്.

ഭാനു കളരിക്കല്‍ said...

പരിസ്ഥിതി ബോധം - ഒരു ജീവിത ശൈലി എന്നായിരുന്നു ഈ ലേഖനത്തിനു ചേര്‍ന്ന പേര്. അങ്ങനെ ഒന്നാകുമ്പോള്‍ അത് വളരെ ധനാല്‍മകമായ ഒരു ആഹ്വാനം കൂടി ആകുമായിരുന്നു. എന്തായാലും ലേഖനം ആ കടമ നിര്‍വ്വഹിക്കുന്നു. അഭിനന്ദനങ്ങള്‍. (പെണ്‍പരിസ്ഥിതി എന്നു കേട്ടപ്പോള്‍ ഉത്തരാധുനീക ഭൂതം എച്ചുമുവിനെയും പിടികൂടിയോ എന്നു പേടിച്ചു.)
ചോറ്റുപാത്രവും പുസ്തകങ്ങളും കൊണ്ടുനടക്കുന്ന ബാഗില്‍ തന്നെ പച്ചക്കറിയും പഴങ്ങളും വാങ്ങിച്ച് ഞാന്‍ പ്ലാസ്ട്ടിക്കിനോടുള്ള എന്റെ പ്രതിഷേധം അറിയിക്കാറുണ്ട്. പച്ചവെള്ളമേ കുടിക്കു, അതും വീട്ടിലോ ഒഫീസിലൊ. അതുകൊണ്ട് കുപ്പികള്‍ വലിച്ചെറിയേണ്ടി വരാറില്ല. ഇനി കുളി ആണ്. അത് ആഴ്ചയില്‍ ഒരുതവണ ആക്കിയാല്‍ എന്തേ എന്ന് ഇത് വായിച്ചപ്പോള്‍ ഒരു തോന്നല്‍. :)

സീത* said...

നല്ല ലേഖനം എച്ച്മു...കാലികപ്രസക്തം... ഈ കാര്യങ്ങളിലൊക്കെ നമ്മൾ വികസിത രാജ്യങ്ങളെ ഒന്നു നോക്കുന്നത് നന്നായിരിക്കും...

Unknown said...

കാലികപ്രസക്തമായ രചന.
ആശംസകള്‍

Anurag said...

നല്ല ലേഖനം അഭിനന്ദനങ്ങള്‍

കൊല്ലേരി തറവാടി said...

നൊസ്റ്റാള്ജി യായുടെ പേരില്‍ വെക്കേഷന്‍ നാളുകളില്‍ കത്തിച്ചു കളഞ്ഞ പെട്രോളിനെക്കുറിച്ച്‌ ഒരു നിമിഷം ഓര്ത്തുകപോയി ഞാന്‍ എച്ചുമുവിന്റെ ഈ കുറിപ്പു വായിച്ചപ്പോള്‍..

ആധുനിക ലോകത്തില്‍ മിക്കവാറും എല്ലാവരും എന്നെപ്പോലെ സ്വാര്ത്ഥളത മുഖമുദ്രയാക്കിയവര്ത്തടന്നെയായിരിയ്ക്കും..പുറംലോകത്തേയ്ക്ക്‌ മിഴികളര്പ്പി യ്ക്കാതെ മാളത്തില്‍ തലപൂഴ്ത്തി സ്വന്തം പ്രശ്നങ്ങളെ പര്വ്വ.തീകരിച്ചും പരിഹാരം തേടിയും പരോപകാരത്തിന്റേയും സഹജീവനത്തിന്റേയും അതിനുവേണ്ടിയുള്ള സഹനത്തിന്റേയും അര്ത്ഥരമറിയാതെ വെറുതെ ജീവിച്ചു മരിയ്ക്കുന്നവര്‍.. താനും തന്റെ പ്രിയപ്പെട്ടവരും മാത്രം.! അതിനപ്പുറമുള്ളവര്‍ മനുഷ്യരായി അംഗീകരിയ്ക്കുവാന്പോംലും കഴിയാത്തവിധം സങ്കുചിതമായിരിയ്ക്കുന്നു ആധുനിക മനുഷ്യമനസ്സുകള്‍.അതുതന്നെയാണ്‌ ഇന്നു സമൂഹം നേരിടുന്ന ഏറ്റവും കാതലായ പ്രശ്നവും.

ഈ പോസ്റ്റു വായിച്ചു കഴിഞ്ഞ്‌' ഈ ചേച്ചിയ്ക്കിതെന്തിന്റെ സൂക്കേടാ" എന്ന്‌ ചിന്തിച്ച്‌ ഷാരുക്കിനെ മനസ്സില്‍ ധ്യാനിച്ച്‌ "ഫെയര്‍ & ഹാന്‌്സമസം" വാരിതേച്ച്‌ റാ-വണ്‍ സ്റ്റയ്‌ലില്‍ ഏഴാം അറിവും തേടി പുതുപുത്തന്‍ വാഹനത്തിന്റെ കീ വിരല്തുരമ്പില്‍ കറക്കി വളച്ചൊതുക്കിയെടുത്ത പങ്കാളിയുമായി കറങ്ങാനിറങ്ങുന്ന വേലായുധന്മാ്രാണ്‌ ഇന്നത്തെ യുവതലമുറയില്‍ അധികവും.അരാഷ്ട്രീയവല്ക്ക രിക്കപ്പെട്ട കാമ്പസ്‌..ഐ.ടി വിപ്ലവം...കാമ്പസ്‌ സെലക്ഷന്‍...തെരുവിലിലയാതെ, ഒട്ടും വിയര്ക്കാ തെ, ഇളം പ്രായത്തിലെ കയ്യില്‍ വന്നു ചേരുന്ന കൂറ്റന്‍ പാക്കേജുകള്‍.സരസ്വതി ദേവിയുടെ കടാക്ഷം,ഒപ്പം ലക്ഷ്മി ദേവിയുടെ അനുഗൃഹം..ധാരാളിത്തത്തിന്റെ സൗഭാഗ്യങ്ങളില്‍ അഭിരമിച്ചില്ല്ലെങ്കിലല്ലെ അവരെ കുറ്റം പറയാന്‍ പറ്റു...

വികസനം തന്നെയാണിത്‌."ചേച്ചേീയ്‌ നമ്മുടെ നാടും പുരോഗമിച്ചു" എന്നാരും പറഞ്ഞുപോകുന്ന വികസനം.അംഗീകരിയ്ക്കുന്നു ഉള്ളുതുറന്നുത്തന്നെ...

കഠിന തപസ്സിനൊടുവില്‍ വരപ്രാപ്തി നേടി അതിന്റെ ആത്മവിശ്വാസത്തില്‍ അഹങ്കാരത്തോടെ സുഖലോലുപതയില്‍ മുഴുകുന്ന പുരാണത്തിലെ അസുരമാരെ അനുസ്മരിപ്പിയ്ക്കും വിധം രാഷസീയരൂപം കൈവന്നിരിയ്ക്കുന്നു നമ്മുടെ മോഹങ്ങള്ക്ക് ‌...അളവില്ലാതെ അണ മുറിഞ്ഞൊഴുകുന്ന ആസക്തി ഭൂമിദേവിയുടെ സ്വസ്ഥതയ്ക്ക്‌ വല്ലാതെ ഭംഗം വരുത്തിയിരിയ്ക്കുന്നു... "വെളിച്ചം ദുഃഖമാണുണ്ണി...തമസ്സല്ലോ സുഖപ്രദം."എന്ന കവിവചനം അറിയാതെ ഓര്ത്തു പോകുന്നു...വെളിച്ചം എന്ന പദം കൊണ്ട്‌ കവി ഉദ്ദേശിച്ചത്‌ "വികസനം" തന്നെയല്ലെ എന്നും തോന്നിപോകുന്നു ഇതൊക്കെ കാണുമ്പോള്‍,.കേള്ക്കു മ്പോള്‍.പൊറുക്കുക..,വികസന വിരോധിയായ ഈ പഴയ മനസ്സിനോട്‌...

വെറുമൊരു ജലരേഖ കണക്കെ ക്ഷണനേരംകൊണ്ടു മാഞ്ഞുപോകുമെങ്കിലും നന്നായി എച്ചുമു ഈ പോസ്റ്റ്‌...വായിയ്ക്കുന്ന ആ നിമിഷങ്ങളിലെങ്കിലും ഒരു തിരിഞ്ഞുനോട്ടത്തിനും പുനര്വി്ചിന്തനത്തിനും ഉപകരിയ്ക്കും എല്ലാവര്ക്കും ...തുടര്ന്നും എഴുതുക.

ATo Z വിഷയങ്ങള്‍ അനായാസേന കൈകാര്യം ചെയ്യുന്ന എച്ചുമുട്ടി ബൂലോകത്തില്‍ ഒരു സംഭവം തന്നേയാണു കേട്ടോ..

Unknown said...

ഒരിക്കെലെങ്കിലും നടക്കും എന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിക്കാനാവാത്ത സുന്ദരമായ സ്വപങ്ങളെ കുറിച്ച വാച്ചലതോയോടെ സംസാരിക്കുന്നു ..

mayflowers said...

പൊന്നുമോളെ,ഇതില്‍ എന്തിനെപ്പറ്റിയാണ് പറയാത്തത്!
ലേഖനം വന്ന അന്ന് തന്നെ മാധ്യമത്തില്‍ വായിച്ചിരുന്നു.
ഈ മിടുക്കിക്കുട്ടിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒരു പോസിറ്റിവ് എനര്‍ജി ഉള്ളില്‍ വന്നു നിറയുന്നതായി തോന്നാറുണ്ട്.
ഞങ്ങളുടെ നാട്ടിലും ഒരു പരിസ്ഥിതി സംരക്ഷണ സമരം നടന്ന്‌ കൊണ്ടിരിക്കുകയാണ്.പെണ്ണുങ്ങള്‍ തന്നെയാണ് മുന്‍ പന്തിയിലുള്ളത്.
"ഓരോ കഴഞ്ച് സ്വർണത്തിലും ഏറ്റവും ചെറിയ വജ്രത്തരിയിലും പോലും ഒരുപാട് ദരിദ്ര മനുഷ്യരുടെ രക്തവും കണ്ണീരും വിയർപ്പും ജീവനുമുണ്ട്."
ഈ വരികള്‍ വായിച്ചപ്പോള്‍ സ്വര്‍ണത്തോട് ഉണ്ടായിരുന്ന വെറുപ്പ്‌ ഒന്ന് കൂടി.
മോളെ കണ്ടിരുന്നെങ്കില്‍ കൈ പിടിച്ചഭിനന്ദിക്കുമായിരുന്നു..

Sukanya said...

നല്ല പരിസ്ഥിതി അവബോധം വായനക്കാരില്‍ ഉണ്ടാക്കുന്ന വിധത്തില്‍ വളരെ നാന്നായി എഴുതി.
നമ്മളൊക്കെ പാഠം നന്നായി പഠിക്കും. ശ്രീ പറഞ്ഞപോലെ എല്ലാവര്ക്കും എല്ലാം അറിയാം. പക്ഷെ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ അലസരും ആണ്.

സായം സന്ധ്യ said...

അഭിനന്ദനങ്ങള്‍, എച്ചുമു..ലേഖനത്തിലെ ഒടുമിക്ക കാര്യങ്ങളും വളരെ ഭംഗിയായ് പ്രാവര്‍ത്തികമാക്കുന്ന ഒരാളാണ് ഞാന്‍ . പലരും പറഞ്ഞത് പോലെ ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല. സഹജീവികരുണയുള്ള മനസ്സുണ്ടായാല്‍ മതി.

എന്റെ ഇത്തിരിനീള ബാല്‍ക്കണിയില്‍ പൊട്ടിയ ബക്കറ്റിലും,പഴയ പ്ളാസ്റ്റിക് പാത്രങ്ങളിലുമായ് മല്ലിയും,പുതിനയും,പച്ചമുളകും,തുളസിയുമെല്ലാം പച്ചപ്പോടെ ചിരിക്കുന്നുണ്ട്. അടുക്കളയിലെ പച്ചക്കറി വേസ്റ്റ് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഫലപ്രദ മാര്‍ഗ്ഗം.

പേനയുടെ റീഫില്ലടക്കം,സകല പ്ളാസ്റ്റിക് സാധനങ്ങളും ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നിറയുമ്പോള്‍ ഞാനെന്റെ പഴനിയെ വിളിക്കും. പഴനിയും ഭാര്യയും വരും.എത്ര വേണ്ടെന്ന് പറഞ്ഞാലും അവരെനിക്ക് കുറച്ചു കാശ് തരും.ഇടയ്ക്ക് നാട്ടില്‍ പോയി വരുമ്പോള്‍ നല്ല പച്ചക്കപ്പലണ്ടി കൊണ്ട് വന്നുതരും.

പാല്‍ക്കവറുകളും.മറ്റ് പ്ളാസ്റ്റിക് കവറുകളും കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കും. എന്റെ നേതൃത്വത്തില്‍ കാമ്പസിലെ എല്ലാ വീടുകളില്‍ നിന്നും കവറുകള്‍ ശേഖരിച്ചു മാസത്തിലൊരിക്കല്‍ 10കി.മീ അപ്പുറത്തുള്ള recycling unitil എത്തിക്കും.

സ്കൂളില്‍ ,മാസത്തിലൊരിക്കല്‍ മിഠായി കടലാസ്സ് ശേഖരണം മത്സരം നടത്തും. ഏറ്റവും നീളമുള്ള മാലയ്ക്കാണ് സമ്മാനം.ഈ മാലകള്‍ കലാപരിപാടികളില്‍ ഉപയോഗിക്കുകയും ചെയ്യും!!!

പ്ളാസ്ടിക് കവറുകള്‍ കൊണ്ട് നല്ല മനോഹരങ്ങളായ പൂക്കളും, മാലകളും, മാറ്റുകളും ഉണ്ടാക്കും, എന്റെ കുട്ടികള്‍...

ഇതൊക്കെ അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളാണോ, സുഹൃത്തുക്കളേ?

സായം സന്ധ്യ said...

വിട്ടുപോയ ചിലത് കൂടി..

സ്വര്‍ണ്ണമല്ലാത്തത് ഒന്നിനേയും കാത് അനുവദിക്കാത്തത് കൊണ്ട് ഒരു ചെറിയ കമ്മല്‍ മാത്രമാണ് എന്റെ ശരീരത്തിലെ സ്വര്‍ണ്ണ സാന്നിദ്ധ്യം.

വീട് പണിയ്ക്ക് മരം ഉപയോഗിച്ചതിന്റെ പ്രായശ്ചിത്തമായ്, പണി പൂര്‍ത്തിയായ വര്‍ഷം തന്നെ പത്തു മരങ്ങള്‍ നട്ടു, വീട്ടുവളപ്പില്‍, മാവു,പ്ളാവ്,ഇലഞ്ഞി,വേപ്പ്,ചാമ്പ അങ്ങിനെ കുറേപ്പേര്‍.ഓരോ അവധിയ്ക്കും നാട്ടിലേയ്ക്കോടുന്നത് ഇവരെ കാണാന്‍ കൂടിയാണ്.

വീകെ said...

‘പല്ലു‘ സംരക്ഷണം ഒരു ജീവിതചര്യയാക്കി നമ്മെ വളർത്തിയതു പോലെ
‘പരിസ്ഥിതി‘ സംരക്ഷണവും ഒരു ജീവിതചര്യയാക്കി നാം വളർത്തിയെടുക്കണം.

അഭിനന്ദനങ്ങൾ എച്ച്മു.

Echmukutty said...

ഗീതയെ കണ്ടിട്ട് കുറെ നാളായി. അമ്മയുടെ പിശുക്ക് എന്ന കമന്റിലൊന്നും പുരകോട്ട് പോകേണ്ടതില്ല, നമ്മൾ. കാരണം പരിസ്ഥിതിയോടും മറ്റ് ജീവജാലങ്ങളൊടും ഉത്തരവാദിത്തമുള്ള ഒരു തലമുറയാവണം നമ്മുടെ മക്കളുടേത് എന്ന ദൃഢനിശ്ചയം ഓരോ അമ്മയ്ക്കും അച്ഛനും ഉണ്ടായേ തീരു.
മിനിടീച്ചർ ആശങ്കപ്പെടുന്നതു പോലെ അങ്ങനെ ഒരു കാലം വരുമോ എന്നെനിയ്ക്കും അറിയില്ല.
അത് ശരിയാണ്. കൊച്ചുകൊച്ചീച്ചി പറഞ്ഞതു പോലെ ഉപഭോക്താക്കൾ കുറയണം. കാരണം ആളെണ്ണം അനിയന്ത്രിതമായി വർദ്ധിയ്ക്കുകയും അവർക്ക് കഴിയാനുള്ള ഇടം മുഴുപ്പ് വെയ്ക്കാതെ തുടരുകയും ചെയ്യുമ്പോൾ ആവശ്യമുള്ളതിനു തീർച്ചയായും ക്ഷാമം നേരിടും. വന്നതിൽ വലിയ സന്തോഷം.
റോസാപ്പൂക്കൾക്ക് നന്ദി.
രാംജി വന്നല്ലോ. പറഞ്ഞതു ശരിയാണ്. എല്ലാവർക്കും മറ്റെ ആൾ ചെയ്യുന്നുണ്ടോ എന്ന പറച്ചിലല്ലാതെ ഞാൻ ചെയ്യുന്നുണ്ടോ എന്ന നോട്ടം കുറവു തന്നെയാണ്.
പരിസ്ഥിതി നമ്മെ കൈ പിടിച്ച് നിർബന്ധിച്ച് ഒന്നും ചെയ്യിയ്ക്കുകയില്ലാത്ത കാലത്തോളം നമ്മൾ ഒന്നും അറിയില്ലെന്ന മട്ടിൽ കണ്ണടച്ച് നമുക്ക് പൂച്ചസ്സന്യാസി കളിയ്ക്കാം. പരിസ്ഥിതി നിർബന്ധിയ്ക്കുന്ന മുഹൂർത്തത്തിൽ നമ്മുടെ പ്രയത്നത്തിനു ഫലം ഉണ്ടായിക്കാണുമോ അതു കാണാൻ നമ്മൾ ബാക്കിയുണ്ടാവുമോ എന്നൊന്നും അറിയാത്തിടത്തോളം എല്ലാം ഇങ്ങനെയൊക്കെ പോട്ടെ. മനോരാജ് വന്നതിലും അഭിപ്രായം എഴുതിയതിലും അഭിനന്ദിച്ചത്തിലും സന്തോഷം.
ജയൻ പറഞ്ഞത് തികച്ചും വാസ്തവം. അതെ, എല്ലാം അറിയാമെങ്കിലും പിന്നെയും ഒരു മോഹം.....

the man to walk with said...

കേള്‍ക്കുന്നുണ്ട് ..ആ നാശത്തിന്റെ കാഹളം

ആശംസകള്‍

വേണുഗോപാല്‍ said...

പരിസ്ഥിതി സംരക്ഷണത്തിന് നൂറു മാര്‍ഗ്ഗങ്ങള്‍ പറയുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കാന്‍ നാം കൈകൊള്ളുന്ന വിമുഖത ... അതാണ്‌ പതുക്കെ പതുക്കെ സര്‍വനാശത്തിലേക്ക് നമ്മെ നയിക്കുന്നത് ...

ശ്രീമതി കല പറഞ്ഞ ചെറിയ ഉദാഹരണം വെള്ളത്തിന്റെ ഉപയോഗം . രണ്ടു ബക്കറ്റ്‌ വെള്ളത്തില്‍ കുളിച്ചു ഞാന്‍ ഓഫീസിലേക്ക് പോവുമ്പോള്‍ വഴിയില്‍ മുനിസിപല്‍ പൈപ്പ് പൊട്ടി പാഴായി പോകുന്ന ജലത്തെ കുറിച്ച് ഒരു കംപ്ലൈന്റ്റ്‌ കൊടുത്തു . തിരിച്ചു പോകുമ്പോഴും വെള്ളം അതെ രീതിയില്‍ പാഴായി പോകുന്നത് കണ്ടാല്‍ ....
ഇതാണ് സ്ഥിതിയെങ്കില്‍ ഞാന്‍ മാത്രം എന്തിനു സഹിക്കണം എന്ന മനോഭാവം സാധാരണ മനുഷ്യനില്‍ ഉടലെടുക്കുന്നു .
അപ്പോള്‍ പര്സ്ഥിതി സംരക്ഷണം ശരിയായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സാധ്യമാകൂ . അത് ആദ്യം വേണ്ടത് ഇവിടുത്തെ അധികാരി വര്‍ഗത്തിനാണ് ...

ആശംസകള്‍

Harinath said...

'കൊല്ലേരി തറവാടി' പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു.

ഇവിടെ റോഡുകൾക്കുവേണ്ടി നിരവധി വൃഷങ്ങളും സസ്യങ്ങളും നശിപ്പിക്കുന്നു. മലിനീകരണവും അസംസൃതവസ്തുക്കളുടെ ഉപയോഗവും വേറെ. മറ്റുള്ളവരൊക്കെ കാറിൽ പൊകുമ്പോൾ ഞാൻ മാത്രം അതുപയോഗിക്കാതിരുന്നിട്ടെന്തുകാര്യം എന്നുചിന്തിക്കരുത്. പരമാവധി പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കുക. അത്യാവശ്യത്തിനുമാത്രം കാറോ ഇരുചക്രവാഹനങ്ങളോ ഉപയോഗിക്കുക.

Echmukutty said...

മുഹമ്മദ് വന്നതിൽ സന്തോഷം. അതെ, ആ അഭിപ്രായം ശരിയാണ്. കഴിയുമെങ്കിൽ കുറച്ച് പേരെയെങ്കിലും ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുക, അല്ലെങ്കിൽ സ്വന്തം ജീവിതത്തിലെങ്കിലും പാലിയ്ക്കുക.
പ്രദീപ് കുമാർ വന്നതിൽ സന്തോഷം. ഇങ്ങനെയൊരു ലേഖനം കുറ്റമറ്റതായി തയാറാക്കാനുള്ള അറിവൊന്നും എനിയ്ക്കില്ല. ചെറിയ ഒരു പരിശ്രമം നടത്തി എന്നു മാത്രം.ലേഖനത്തിനു തിളക്കമില്ലാത്തത് എന്റെ അറിവ് കുറവുകൊണ്ട് തന്നെയാണ്.
ശങ്കരനാരായണന് നന്ദി.
ഹരിനാഥന്റെ നിർദ്ദേശങ്ങൾ വളരെയേറെ സ്വാഗതാർഹമാണ്.ഇനിയും വന്ന് വായിയ്ക്കുമല്ലോ.

Echmukutty said...

വി എ രണ്ടാമതും വായിച്ചതിൽ വലിയ സന്തോഷം.
നാമൂസിന് നന്ദി.
എന്റെ ലോകത്തിനും രമേശ് അരൂരിനും നന്ദി.
വികസിത രാജ്യങ്ങളിൽ ഭൂവിസ്തൃതി കൂടുതലും ജനസംഖ്യ കുറവുമാണ്.അതു പോലെ ചില കാര്യങ്ങളിലെങ്കിലും രാഷ്ട്രീയമായ ഇച്ഛാശക്തിയും ആർജ്ജവവും അവർ പ്രദർശിപ്പിയ്ക്കാറുണ്ട്. അവരുടെ നന്മകളെ കാണാതിരിയ്ക്കുക എന്നതും തിന്മകളെ അവരേക്കാൾ ഭംഗിയായി കോപ്പിയടിയ്ക്കുക എന്നതും നമ്മുടെ ശീലമാണ്. പഥികൻ വന്നതിൽ സന്തോഷം.
ശ്രീനാഥൻ മാഷ് പറഞ്ഞതു ശരിയാണ്. അത്തരമൊരു ചെറിയശ്രമം ആയിരുന്നു ഈ ലേഖനം.
ഭാനുവേ, ഉത്തരാധുനിക ഭൂതമോ? എന്റ്മ്മച്ചി! ഭൂതത്തെ കണ്ടാൽ എനിയ്ക്ക് പേടിയാവും. തലക്കെട്ട് ഭാനു പറഞ്ഞ മാതിരി മാറ്റിയിടട്ടെ? പിന്നെ കുളിയ്യ്ക്കണത് ഒരാഴ്ചയിലൊരിയ്ക്കൽ എന്ന് ചുമ്മാ ആലോചിച്ചതാവും എന്ന് കരുതുന്നു.
സീതയ്ക്കും തെച്ചിക്കോടനും അനുരാഗിനും നന്ദി.
കൊല്ലേരി ഇത്ര വലിയ ഒരു കമന്റെഴുതിയതിൽ സന്തോഷം. നല്ല വാക്കുകൾക്ക് നന്ദി.
അത്രമാത്രം നെഗറ്റീവ് സ്വപ്നങ്ങളാണോ എല്ലാം മൈ ഡ്രീംസ്? നമുക്ക് ഒന്നും തന്നെ പ്രതീക്ഷിയ്ക്കാനില്ല എന്നു തന്നെയാണോ?
മേഫ്ലവേഴ്സ് ഇങ്ങനെ അഭിനന്ദിച്ചതിൽ വലിയ സന്തോഷം. ഇനിയും വായിയ്ക്കുമല്ലോ.
സുകന്യ പറഞ്ഞത് ശരിയാണ്. വായിച്ചതിന് നന്ദി.
സായംസന്ധ്യയുടെ ആദ്യ കമന്റ് കൂടുതൽ പ്രസക്തമയിരുന്നു. അത് ഇവിടെ വരുത്താൻ എനിയ്ക്ക് സാധിയ്ക്കുന്നില്ല. ഇതൊന്നും ഉട്ടോപ്യൻ ആശയങ്ങളല്ല, ഇങ്ങനെയും മനുഷ്യർ ഉണ്ട് എന്ന് വിളിച്ചു പറയുന്ന ആ കമന്റ് ഇവിടെ പോസ്റ്റ് ആവാത്തതിൽ വിഷമമുണ്ട്. വന്നതിലും വിലപ്പെട്ട വിവരങ്ങൾ തന്നതിലും വലിയ നന്ദി.
വി കെയ്ക്ക് നന്ദി. അഭിനന്ദിച്ചതിൽ സന്തോഷം.
മാൻ റ്റു വാക് വിത് നു നന്ദി.
ശരിയാണു വേണുഗോപാൽ പറഞ്ഞത്. നിരുത്സാഹപ്പെടുവാനുള്ള ഒരുപാട് കാരണങ്ങൾ ചുറ്റുമുണ്ട്. നമ്മുടെ ഭാവിതലമുറയെ ഓർക്കുമ്പോൾ ഈ കാരണങ്ങൾ കൊണ്ടൊന്നും നമ്മൾ തളരരുത് എന്നാണ് മറുപടിയായി പറയുവാൻ കഴിയുന്നത്. വന്നതിലും അഭിപ്രായം എഴുതിയതിലും നന്ദി.

ഉമാ രാജീവ് said...

പലപ്പോളും പ്രതികരിക്കണമെന്ന് തോന്നാറുണ്ട്, എന്നാല്‍ 100 ഗ്രാം കടുക് മേടിക്കുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കവറും കയ്യില്‍ പിടിച്ച് കാര്‍പോര്‍ച്ചും , പൈപ്പുകള്‍ നെടുകെയും കുറുകെയും പായുന്ന ഇത്തിരി മുറ്റത്ത് എന്തു ചെയ്യാന്‍ എന്നോര്‍ത്തു വിഷമിച്ച് വെള്ളിയാഴ്ചയാവാന്‍ കാത്തിരിക്കുകയാണ് പതിവ്...അന്നാണ് കുടുംബശ്രീക്കാര്‍ പ്ലാസ്റ്റിക് എടുക്കുന്നത്.

നല്ല ലേഖനം ............

എന്‍.ബി.സുരേഷ് said...

സ്ത്രീയും ഭൂമിയും പുരുഷന്റെ കാല്‍ക്കീഴില്‍ കിടന്നു കൊള്ളണം എന്ന ചിന്തയ്ക്ക് എതിരെയാണ് ലോകത്ത് ഇക്കോ ഫെമിനിസം എന്ന ചിന്താപദ്ധതി രൂപപ്പെട്ടു വന്നത്. ആ വഴിക്കാണ് ഈ എഴുത്തും പോകുന്നത്. നല്ലത്.

ഓക്കേ കോട്ടക്കൽ said...

പരിസ്ഥിതി സംരക്ഷണം പലര്‍ക്കും വാചകമടിയില്‍ മാത്രമുള്ള കാലം...
നല്ല വരികള്‍ക്ക് ആശംസകള്‍...
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

Mohiyudheen MP said...

എചുമു ചേച്ചി, ഇപ്രാവശ്യം ഈ വഴി വരാന്‍ അല്‍പം വൈകി, വളരെ നല്ല ഒരു ലേഖനം ... മുഖ്യധാര മാധ്യമത്തില്‍ വന്നതില്‍ ഒരു അതിശയോക്തിയുമില്ല... പരിസ്ഥിതിയേയും പ്രകൃതിയേയും സംരക്ഷിക്കേണ്‌ടത്‌ അത്യന്താപേക്ഷികമാണ്‌. നന്നായെഴുതി അഭിനന്ദനങ്ങള്‍...

ചന്തു നായർ said...

വരാൻ വളരെ താമസിച്ചു....ഈ ലേഖനത്തിനു എന്റെ എല്ലാ ഭാവുകങ്ങളും...പിന്നെ ഒരു നിർദ്ദേശം....ലേഖനം പലപ്പോഴും പലകാര്യങ്ങളിലുമായി പടരുന്നു...എന്ന് തോന്നി..തോനിയകാര്യങ്ങൾ പിന്നെ വിശദീകരിക്കാം....

MINI.M.B said...

ഏറ്റവുമധികം ഭീഷണിയാകുന്ന പ്ലാസ്ട്ടികിന്റെ കാര്യം നോക്കാം. കത്തിക്കാന്‍ പറ്റില്ല, വലിച്ചെറിയാന്‍ പാടില്ല,കുഴിചിടാനും പാടില്ല. കഴിയുന്നതും കടയില്‍ നിന്നുംവാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇത് റീസൈക്കിള്‍ ചെയ്തു ഉപയോഗിക്കുന്നത് ഫലപ്രദമാവുകയും ചെറിയൊരു തുക അതിനു പ്രതിഫലമിടുകയും ചെയ്‌താല്‍ കുറെയൊക്കെ പരിഹരിക്കാമെന്ന് തോന്നുന്നു.

സുസ്മേഷ് ചന്ത്രോത്ത് said...

എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടതായി എനിക്ക് തോന്നിയത്,ചുറ്റുപാടുകളോട് സ്ത്രീകള്‍ പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകത വീട്ടില്‍ നിന്ന് തുടങ്ങണമെന്നാണ്.വാസ്തവത്തില്‍ പല ആണുങ്ങളും-എനിക്കു പരിചയമുള്ള കേരളത്തിലും കുറച്ചൊക്കെ അറിയാവുന്ന തമിഴ്നാട്ടിലും-ആണുങ്ങള്‍ ഭാര്യമാരെ പേടിക്കുന്നവരാണ്.പലപ്പോളും അനാവശ്യമായി പോലും.എന്നാലോ ആ സാഹചര്യം പലപ്പോഴും വീട്ടിലിരിക്കുന്ന സ്ത്രീകള്‍ അറിയാറുമില്ല.അറിയുന്നവരോ ക്രിയാത്മകമായി അതിനെ ഉപയോഗപ്പെടുത്താറുമില്ല.ഉപയോഗപ്പെടുത്തുന്നതോ തുണി വാങ്ങുന്നതിലും സ്വര്‍ണ്ണം വാങ്ങുന്നതിലും കുട്ടികളെ ചാനലുകളില്‍ മത്സരിപ്പിക്കാന്‍ വിടുന്നതിലും മറ്റും മറ്റും.. ഇത് സ്ത്രീകള്‍ക്കെതിരായി ഞാന്‍ പറഞ്ഞതല്ല.ആണുങ്ങളെ മൊത്തത്തില്‍ കളിയാക്കിയതുമല്ല.അതായത് പരിസ്ഥിതി സംബന്ധമായതോ മാനവികമായതോ ആയ ഏത് കാര്യവും സ്ത്രീകള്‍ക്ക് കുറേക്കൂടി പ്രായോഗികമായി നടപ്പാക്കാനാവും.അഥവാ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കാനാവും.എന്നാല്‍ അലസതയില്‍ ലയിക്കാനാണ് പല സ്ത്രീകള്‍ക്കും താല്പര്യം.അത് കൃത്യമായ ധാരണയില്ലായ്മയും ആവാം.കുറ്റപ്പെടുത്തേണ്ടതില്ല,അവരെ ബോധവത്കരിക്കുക ഒരാവശ്യമാണെന്ന് തോന്നുന്നു.
ഉദാഹരണം-സ്വര്‍ണ്ണത്തിനെതിരെ പെണ്‍മക്കളില്‍ ഒരു ചിന്ത വളര്‍ത്താന്‍ അമ്മമാര്‍ക്ക് കഴിയും.അത്തരത്തില്‍ വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടി സ്വര്‍ണ്ണത്തോട് ഭ്രമം കാണിക്കാന്‍ സാധ്യത കുറവാണ്.അതവളുടെ ആദര്‍ശമായി ജീവിതത്തിലുടനീളം നില്‍ക്കുകയും അത് കുറച്ചുപേരിലേക്കെങ്കിലും ഒരു സംസാരമായി മാറുകയും ചെയ്യും.ഒരിക്കല്‍ സംസാരത്തില്‍ വന്നുകഴിഞ്ഞ ഒരു വിഷയത്തെ കുറേക്കൂടി പ്രായോഗികമായി കുടുംബത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ കഴിയും.
മറ്റൊരു ഉദാഹരണം-വളപ്പില്‍ ഒരു ഫലവൃക്ഷം നടുന്നതിന് സ്ത്രി മുന്‍കൈ എടുത്താല്‍ മതി.കുട്ടികള്‍ അതിനെ ഏറ്റെടുത്തോളും.വിരട്ടാന്‍ വരുന്ന ഭര്‍ത്താവിനെ പറഞ്ഞുനിര്‍ത്താന്‍ അമ്മയ്ക്കോ അനിയത്തിക്കോ കഴിയണമെന്നില്ല എന്നാല്‍ ഭാര്യയ്ക്ക് കഴിയും.(എന്നിട്ടും കേള്‍ക്കാത്ത/മനസ്സിലാക്കാത്ത പോഴന്‍മാരോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.)
എന്തായാലും പരിസ്ഥിതി സംരക്ഷണം വളരെ ആവശ്യമാണ് ഏതു കാലത്തും രാജ്യത്തും.
ഇവിടെ ബസിലിരിക്കുന്പോള്‍ കഴിഞ്ഞ അഞ്ച് കൊല്ലം ബിനോയ് വിശ്വം നട്ടുപിടിപ്പിച്ച മരങ്ങളെ വഴിവക്കില്‍ കാണുന്പോള്‍ ഞാന്‍ വല്ലാതെ ആഹ്ലാദിക്കാറുണ്ട്.അതിന്‍റെ തുടര്‍ച്ചയ്ക്ക് ഈ സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും എടുത്തതായി അറിവില്ല.എന്നാലും കുറെയൊക്കെ ശത്രുക്കളെ അതിജീവിച്ചുകളഞ്‍ഞു.അവ വഴിവക്കില്‍ വളരുമായിരിക്കും.
എച്ച്മുക്കുട്ടി എഴുതിയ കുറിപ്പ് നന്നായി.
എന്നാലാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കാം.

സുസ്മേഷ് ചന്ത്രോത്ത് said...

എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടതായി എനിക്ക് തോന്നിയത്,ചുറ്റുപാടുകളോട് സ്ത്രീകള്‍ പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകത വീട്ടില്‍ നിന്ന് തുടങ്ങണമെന്നാണ്.വാസ്തവത്തില്‍ പല ആണുങ്ങളും-എനിക്കു പരിചയമുള്ള കേരളത്തിലും കുറച്ചൊക്കെ അറിയാവുന്ന തമിഴ്നാട്ടിലും-ആണുങ്ങള്‍ ഭാര്യമാരെ പേടിക്കുന്നവരാണ്.പലപ്പോളും അനാവശ്യമായി പോലും.എന്നാലോ ആ സാഹചര്യം പലപ്പോഴും വീട്ടിലിരിക്കുന്ന സ്ത്രീകള്‍ അറിയാറുമില്ല.അറിയുന്നവരോ ക്രിയാത്മകമായി അതിനെ ഉപയോഗപ്പെടുത്താറുമില്ല.ഉപയോഗപ്പെടുത്തുന്നതോ തുണി വാങ്ങുന്നതിലും സ്വര്‍ണ്ണം വാങ്ങുന്നതിലും കുട്ടികളെ ചാനലുകളില്‍ മത്സരിപ്പിക്കാന്‍ വിടുന്നതിലും മറ്റും മറ്റും.. ഇത് സ്ത്രീകള്‍ക്കെതിരായി ഞാന്‍ പറഞ്ഞതല്ല.ആണുങ്ങളെ മൊത്തത്തില്‍ കളിയാക്കിയതുമല്ല.അതായത് പരിസ്ഥിതി സംബന്ധമായതോ മാനവികമായതോ ആയ ഏത് കാര്യവും സ്ത്രീകള്‍ക്ക് കുറേക്കൂടി പ്രായോഗികമായി നടപ്പാക്കാനാവും.അഥവാ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കാനാവും.എന്നാല്‍ അലസതയില്‍ ലയിക്കാനാണ് പല സ്ത്രീകള്‍ക്കും താല്പര്യം.അത് കൃത്യമായ ധാരണയില്ലായ്മയും ആവാം.കുറ്റപ്പെടുത്തേണ്ടതില്ല,അവരെ ബോധവത്കരിക്കുക ഒരാവശ്യമാണെന്ന് തോന്നുന്നു.
ഉദാഹരണം-സ്വര്‍ണ്ണത്തിനെതിരെ പെണ്‍മക്കളില്‍ ഒരു ചിന്ത വളര്‍ത്താന്‍ അമ്മമാര്‍ക്ക് കഴിയും.അത്തരത്തില്‍ വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടി സ്വര്‍ണ്ണത്തോട് ഭ്രമം കാണിക്കാന്‍ സാധ്യത കുറവാണ്.അതവളുടെ ആദര്‍ശമായി ജീവിതത്തിലുടനീളം നില്‍ക്കുകയും അത് കുറച്ചുപേരിലേക്കെങ്കിലും ഒരു സംസാരമായി മാറുകയും ചെയ്യും.ഒരിക്കല്‍ സംസാരത്തില്‍ വന്നുകഴിഞ്ഞ ഒരു വിഷയത്തെ കുറേക്കൂടി പ്രായോഗികമായി കുടുംബത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ കഴിയും.
മറ്റൊരു ഉദാഹരണം-വളപ്പില്‍ ഒരു ഫലവൃക്ഷം നടുന്നതിന് സ്ത്രി മുന്‍കൈ എടുത്താല്‍ മതി.കുട്ടികള്‍ അതിനെ ഏറ്റെടുത്തോളും.വിരട്ടാന്‍ വരുന്ന ഭര്‍ത്താവിനെ പറഞ്ഞുനിര്‍ത്താന്‍ അമ്മയ്ക്കോ അനിയത്തിക്കോ കഴിയണമെന്നില്ല എന്നാല്‍ ഭാര്യയ്ക്ക് കഴിയും.(എന്നിട്ടും കേള്‍ക്കാത്ത/മനസ്സിലാക്കാത്ത പോഴന്‍മാരോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.)
എന്തായാലും പരിസ്ഥിതി സംരക്ഷണം വളരെ ആവശ്യമാണ് ഏതു കാലത്തും രാജ്യത്തും.
ഇവിടെ ബസിലിരിക്കുന്പോള്‍ കഴിഞ്ഞ അഞ്ച് കൊല്ലം ബിനോയ് വിശ്വം നട്ടുപിടിപ്പിച്ച മരങ്ങളെ വഴിവക്കില്‍ കാണുന്പോള്‍ ഞാന്‍ വല്ലാതെ ആഹ്ലാദിക്കാറുണ്ട്.അതിന്‍റെ തുടര്‍ച്ചയ്ക്ക് ഈ സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും എടുത്തതായി അറിവില്ല.എന്നാലും കുറെയൊക്കെ ശത്രുക്കളെ അതിജീവിച്ചുകളഞ്‍ഞു.അവ വഴിവക്കില്‍ വളരുമായിരിക്കും.
എച്ച്മുക്കുട്ടി എഴുതിയ കുറിപ്പ് നന്നായി.
എന്നാലാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കാം.

valsan anchampeedika said...

Good work.മാനവജന്മം സഫലമാകാൻ 27 വിവിധ മരങ്ങൾ ജീവിക്കുന്ന കാലത്ത് ഓരോരുത്തരും നടണം.അശ്വത്ഥമേകം പിചുമർദ്ദമേകം ന്യുഗ്രോധമേകം.......കപിത്ഥ
വില്വാമല ക ത്രയഞ്ചാ പഞ്ചാമ്രനാളീ നരകം ന യാതി എന്നു ശാസ്ത്രം.
http://valsananchampeedika.blogspot.com

Echmukutty said...

ഇത് സായംസന്ധ്യ മെയിലായി അയച്ച കമന്റാണ്. ഇവിടെ പോസ്റ്റ് ചെയ്യാനുള്ള അറിവ് ഇപ്പോഴേ എനിയ്ക്ക് കൈവന്നുള്ളൂ. വളരെ പ്രസക്തമായ കാര്യങ്ങൾ എന്ന നിലയിൽ ഇതെന്റെ കൂട്ടുകാർ അറിയണമെന്ന ആഗ്രഹത്തോടെ....

അഭിനന്ദനങ്ങള്‍, എച്ചുമു..ലേഖനത്തിലെ ഒടുമിക്ക കാര്യങ്ങളും വളരെ ഭംഗിയായ് പ്രാവര്‍ത്തികമാക്കുന്ന ഒരാളാണ് ഞാന്‍ . പലരും പറഞ്ഞത് പോലെ ഇതൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ല. സഹജീവികരുണയുള്ള മനസ്സുണ്ടായാല്‍ മതി.

എന്റെ ഇത്തിരിനീള ബാല്‍ക്കണിയില്‍ പൊട്ടിയ ബക്കറ്റിലും,പഴയ പ്ളാസ്റ്റിക് പാത്രങ്ങളിലുമായ് മല്ലിയും,പുതിനയും,പച്ചമുളകും,തുളസിയുമെല്ലാം പച്ചപ്പോടെ ചിരിക്കുന്നുണ്ട്. അടുക്കളയിലെ പച്ചക്കറി വേസ്റ്റ് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഫലപ്രദ മാര്‍ഗ്ഗം.

പേനയുടെ റീഫില്ലടക്കം,സകല പ്ളാസ്റ്റിക് സാധനങ്ങളും ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നിറയുമ്പോള്‍ ഞാനെന്റെ പഴനിയെ വിളിക്കും. പഴനിയും ഭാര്യയും വരും.എത്ര വേണ്ടെന്ന് പറഞ്ഞാലും അവരെനിക്ക് കുറച്ചു കാശ് തരും.ഇടയ്ക്ക് നാട്ടില്‍ പോയി വരുമ്പോള്‍ നല്ല പച്ചക്കപ്പലണ്ടി കൊണ്ട് വന്നുതരും.

പാല്‍ക്കവറുകളും.മറ്റ് പ്ളാസ്റ്റിക് കവറുകളും കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കും. എന്റെ നേതൃത്വത്തില്‍ കാമ്പസിലെ എല്ലാ വീടുകളില്‍ നിന്നും കവറുകള്‍ ശേഖരിച്ചു മാസത്തിലൊരിക്കല്‍ 10കി.മീ അപ്പുറത്തുള്ള recycling unitil എത്തിക്കും.

സ്കൂളില്‍ ,മാസത്തിലൊരിക്കല്‍ മിഠായി കടലാസ്സ് ശേഖരണം മത്സരം നടത്തും. ഏറ്റവും നീളമുള്ള മാലയ്ക്കാണ് സമ്മാനം.ഈ മാലകള്‍ കലാപരിപാടികളില്‍ ഉപയോഗിക്കുകയും ചെയ്യും!!!

പ്ളാസ്ടിക് കവറുകള്‍ കൊണ്ട് നല്ല മനോഹരങ്ങളായ പൂക്കളും, മാലകളും, മാറ്റുകളും ഉണ്ടാക്കും, എന്റെ കുട്ടികള്‍...

ഇതൊക്കെ അത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളാണോ, സുഹൃത്തുക്കളേ?
വിട്ടുപോയ ചിലത് കൂടി..

സ്വര്‍ണ്ണമല്ലാത്തത് ഒന്നിനേയും കാത് അനുവദിക്കാത്തത് കൊണ്ട് ഒരു ചെറിയ കമ്മല്‍ മാത്രമാണ് എന്റെ ശരീരത്തിലെ സ്വര്‍ണ്ണ സാന്നിദ്ധ്യം.

വീട് പണിയ്ക്ക് മരം ഉപയോഗിച്ചതിന്റെ പ്രായശ്ചിത്തമായ്, പണി പൂര്‍ത്തിയായ വര്‍ഷം തന്നെ പത്തു മരങ്ങള്‍ നട്ടു, വീട്ടുവളപ്പില്‍, മാവു,പ്ളാവ്,ഇലഞ്ഞി,വേപ്പ്,ചാമ്പ അങ്ങിനെ കുറേപ്പേര്‍.ഓരോ അവധിയ്ക്കും നാട്ടിലേയ്ക്കോടുന്നത് ഇവരെ കാണാന്‍ കൂടിയാണ്.

Echmukutty said...

ഇത് ശ്രീ സുസ്മേഷ് ചന്ത്രോത്ത് അയച്ച മെയിലാണ്. കമന്റായി കാണാതിരുന്നതുകൊണ്ട് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു.


എച്ച്മുക്കുട്ടി പറഞ്ഞതിലെ പ്രസക്തമായ കാര്യങ്ങളില്‍ ഏറ്റവും പ്രാധാനപ്പെട്ടതായി എനിക്ക് തോന്നിയത്,ചുറ്റുപാടുകളോട് സ്ത്രീകള്‍ പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകത വീട്ടില്‍ നിന്ന് തുടങ്ങണമെന്നാണ്.വാസ്തവത്തില്‍ പല ആണുങ്ങളും-എനിക്കു പരിചയമുള്ള കേരളത്തിലും കുറച്ചൊക്കെ അറിയാവുന്ന തമിഴ്നാട്ടിലും-ആണുങ്ങള്‍ ഭാര്യമാരെ പേടിക്കുന്നവരാണ്.പലപ്പോളും അനാവശ്യമായി പോലും.എന്നാലോ ആ സാഹചര്യം പലപ്പോഴും വീട്ടിലിരിക്കുന്ന സ്ത്രീകള്‍ അറിയാറുമില്ല.അറിയുന്നവരോ ക്രിയാത്മകമായി അതിനെ ഉപയോഗപ്പെടുത്താറുമില്ല.ഉപയോഗപ്പെടുത്തുന്നതോ തുണി വാങ്ങുന്നതിലും സ്വര്‍ണ്ണം വാങ്ങുന്നതിലും കുട്ടികളെ ചാനലുകളില്‍ മത്സരിപ്പിക്കാന്‍ വിടുന്നതിലും മറ്റും മറ്റും.. ഇത് സ്ത്രീകള്‍ക്കെതിരായി ഞാന്‍ പറഞ്ഞതല്ല.ആണുങ്ങളെ മൊത്തത്തില്‍ കളിയാക്കിയതുമല്ല.അതായത് പരിസ്ഥിതി സംബന്ധമായതോ മാനവികമായതോ ആയ ഏത് കാര്യവും സ്ത്രീകള്‍ക്ക് കുറേക്കൂടി പ്രായോഗികമായി നടപ്പാക്കാനാവും.അഥവാ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കാനാവും.എന്നാല്‍ അലസതയില്‍ ലയിക്കാനാണ് പല സ്ത്രീകള്‍ക്കും താല്പര്യം.അത് കൃത്യമായ ധാരണയില്ലായ്മയും ആവാം.കുറ്റപ്പെടുത്തേണ്ടതില്ല,അവരെ ബോധവത്കരിക്കുക ഒരാവശ്യമാണെന്ന് തോന്നുന്നു.
ഉദാഹരണം-സ്വര്‍ണ്ണത്തിനെതിരെ പെണ്‍മക്കളില്‍ ഒരു ചിന്ത വളര്‍ത്താന്‍ അമ്മമാര്‍ക്ക് കഴിയും.അത്തരത്തില്‍ വളര്‍ന്നുവരുന്ന ഒരു പെണ്‍കുട്ടി സ്വര്‍ണ്ണത്തോട് ഭ്രമം കാണിക്കാന്‍ സാധ്യത കുറവാണ്.അതവളുടെ ആദര്‍ശമായി ജീവിതത്തിലുടനീളം നില്‍ക്കുകയും അത് കുറച്ചുപേരിലേക്കെങ്കിലും ഒരു സംസാരമായി മാറുകയും ചെയ്യും.ഒരിക്കല്‍ സംസാരത്തില്‍ വന്നുകഴിഞ്ഞ ഒരു വിഷയത്തെ കുറേക്കൂടി പ്രായോഗികമായി കുടുംബത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ കഴിയും.
മറ്റൊരു ഉദാഹരണം-വളപ്പില്‍ ഒരു ഫലവൃക്ഷം നടുന്നതിന് സ്ത്രി മുന്‍കൈ എടുത്താല്‍ മതി.കുട്ടികള്‍ അതിനെ ഏറ്റെടുത്തോളും.വിരട്ടാന്‍ വരുന്ന ഭര്‍ത്താവിനെ പറഞ്ഞുനിര്‍ത്താന്‍ അമ്മയ്ക്കോ അനിയത്തിക്കോ കഴിയണമെന്നില്ല എന്നാല്‍ ഭാര്യയ്ക്ക് കഴിയും.(എന്നിട്ടും കേള്‍ക്കാത്ത/മനസ്സിലാക്കാത്ത പോഴന്‍മാരോട് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല.)
എന്തായാലും പരിസ്ഥിതി സംരക്ഷണം വളരെ ആവശ്യമാണ് ഏതു കാലത്തും രാജ്യത്തും.
ഇവിടെ ബസിലിരിക്കുന്പോള്‍ കഴിഞ്ഞ അഞ്ച് കൊല്ലം ബിനോയ് വിശ്വം നട്ടുപിടിപ്പിച്ച മരങ്ങളെ വഴിവക്കില്‍ കാണുന്പോള്‍ ഞാന്‍ വല്ലാതെ ആഹ്ലാദിക്കാറുണ്ട്.അതിന്‍റെ തുടര്‍ച്ചയ്ക്ക് ഈ സര്‍ക്കാര്‍ ഇതുവരെ നടപടികളൊന്നും എടുത്തതായി അറിവില്ല.എന്നാലും കുറെയൊക്കെ ശത്രുക്കളെ അതിജീവിച്ചുകളഞ്‍ഞു.അവ വഴിവക്കില്‍ വളരുമായിരിക്കും.
എച്ച്മുക്കുട്ടി എഴുതിയ കുറിപ്പ് നന്നായി.
എന്നാലാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കാം.

K Govindan Kutty said...

വായിക്കുന്നവർക്ക് ഓരോരുത്തർക്കും ഓരോന്നല്ലേ തോന്നുക. എനിക്ക് തോന്നിയത് സംശയം പങ്കിടുന്ന ഏട്ടത്തിയോടും അനിയത്തിയോടും ഇഷ്ടമായിരുന്നു. പിന്നെ, തെണ്ടി മയിസ്രേട്. ഞാനും അവരെ പണ്ടെന്നോ കണ്ടിരിക്കുന്നു. അര നൂറ്റണ്ടു മുമ്പ്. സി പി കാളിക്കുട്ടി എന്നായിരുന്നു അന്ന് അവരുടെ പേർ. നാൽക്കവലയിലും അമ്പലനടയിലും ആറ്റിറമ്പിലും വയൽ വരമ്പിലും നിന്ന് അവർ പലരെയും പേരെടുത്തു പറഞ്ഞു. മേനോന്റെയും മാസ്റ്ററുടെയും പേരുകൾ കൂടെക്കൂടെ കേട്ടു. മേനോന് പെണ്ണുങ്ങളോടും ബസ്സുകളോടുമുള്ള ഇഷ്ടം പ്രസിദ്ധമായിരുന്നു. പോസ്റ്റ് മാസ്റ്റർ ആയിരുന്ന മാസ്റ്റർക്ക് ആധാരം അപഗ്രഥിക്കുന്നതും മാധ്യസ്ഥം വഹിക്കുന്നതും ആയിരുന്നു ഹരം. തെണ്ടി മയിസ്രേട്ടിനെ പിൻ തുടർന്നു പോയപ്പോൾ ഒടുവിൽ എത്തിയത് വലിയ വലിയ വാചകങ്ങളിലായിരുന്നോ എന്ന് സംശയം.

സുധി അറയ്ക്കൽ said...

പഴയ പോസ്റ്റുകളിൽ നിന്നും ഇവിടം വരെ എത്തി.ഇന്നലെ രാവിലെ തുടങ്ങിയതാ.ഓരോ കഥകൾ വായിക്കുമ്പോഴും എന്തൊക്കെ വികാരങ്ങളാ ഉണ്ടാകുന്നതെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.

അക്ഷരപകര്‍ച്ചകള്‍. said...

ദുശ്ശീലങ്ങൾ കുറച്ചൊന്നുമല്ല മലയാളികള്ക്ക്. നമ്മൾ ഒരുമിച്ചു വിചാരിച്ചാൽ ഇതിൽ നിന്നെല്ലാം മുക്തിയുമുണ്ടാകും. വളരെ ലളിതവും സുന്ദരവുമായി പരിസ്ഥിതി ബോധവൽക്കരണം ചെയ്ത ലേഖനമാണ് ഇത് എച്ചുമു. ഇത് പരമാവധി വായനക്കാരിലേക്ക് എത്തിക്കുകയാണ് വേണ്ടത്.ഹൃദയം നിറഞ്ഞ ആശംസകൾ.