Wednesday, September 26, 2012

കോതേടെ കുരിപ്പ് ......


(2010 ജൂലൈ 18 ന് എച്മുവോടുലകത്തില്‍ വന്ന കര്‍ക്കടക നോവ്  എന്ന കഥയുടെ രണ്ടാം ഭാഗം)

അയ്യോ! ഇതാരാ ഈ കെടക്കണത്?
 
മ്മ്ടെ കോത ല്ലേ ....  കുട്ടി  കോതേനെ  മറന്നാ ? എട്ടേട്ട്  മെടത്തിലെ  മൂപ്പ്ന്‍.... ആ മാങ്ങക്കൊതിയന്‍ ... വട്ടിന്‍റെ പെണ്ണ് കോത ...

ഇതെന്താ  തുപ്പലും  ഒലിപ്പിച്ച് കെതച്ച്  കെതച്ച് ഇത്ര പരവശായിട്ട് ?  കുടീ പോയി കെടന്നൂടേ ?

കുടിയാ? വല്ല പ്രാന്തൂണ്ടാ ങ്ങ്ക്ക്.......കുട്യൊക്കെ പണ്ട് ...... ടെറസ്സ്  വീടാ കോതക്കിപ്പോ . വീട്ന്ന് പറ്ഞ്ഞാ മതി അപ്പോക്കൊട്ക്കും മ്മ്ടെ  സര്‍ക്കാര്  വീടെയ്.  ഇബ്റ്റോള്‍ടെ  കാലല്ലേ? അപ്പ്ടി ആനുകൂല്യാന്ന് ഇബറ്റ്ക്ക്... പെറ്റ് വീണാ മതി, മക്കള്‍ക്ക് ആനുകൂല്യായി..... മ്മ്ടെ മക്ക് ള്ടെ   പോലെ പഠിക്കോന്നും വേണ്ട. സ്ക്കൂള്ള്  പോയില്ലെങ്കിലും പത്ത് പാസ്സാവും.  കോളേജില്‍  പക് തി നാള്  പോയാ മതി ...അപ്പോ ടീച്ചറും  ഇഞ്ചിനീരും   ലോക്കട്ടറും ഒലക്കേടേ മൂടും തേങ്ങാക്കൊലേം   ഒക്കെയാവും.... വേലാന്ന് പറേമ്പ് ളക്കും വേല  കൊട്ക്കും സര്‍ക്കാറ്.  പിന്നെ വരിഷാവരിഷം വേലക്കേറ്റായി... വേലേന്ന് പിരീമ്പളക്കും ആ ആപ്പീസിലെ ഏറ്റം വല്യ  സാറായ്ണ്ടാവും ഒരു വിവരോം ഇല്യാത്ത ഇവറ്റോള്  . കലികാലംച്ചാ ദാ  ഇദാ ണ്. ഒക്കെ  നശിക്കാന്ണ്ടായ ഒര് കാലം. 

അതൊക്കെ പോട്ടെ. ...നല്ല   വീട്ണ്ടായിട്ട് എന്തിനാ ഈ നട്ടപ്ര വെയിലത്ത് റോഡിലു   കെടക്കണത് ?
 
ങ്ങ്ക്കെന്താ? ഇബറ്റോള്ക്ക് എന്ത്ണ്ടായാലും കാര്യല്ല്യ. നന്നാവില്ല്യ.  ഇബറ്റ്ക്ക് ങ്ങനെ മണ്ണും ചെളീം അഴ് ക്കും നാറ്റോം  ഒക്കെയായിറ്റ് കഴ്യാനാ പൂതി.  സറ്ക്കാറ്   ഇബറ്റ്യേ നന്നാക്കണ പക് തി കാശും നേരോം കാശില്ല്യാത്ത  പട്ടമ്മാര്ക്കോ   നമ്പൂരാര്ക്കോ    നായമ്മാര്ക്കോ വേണ്ടി  ചെലവാക്ക്യാ മതി.... അവരൊക്കെ  നന്നായി പൊലിച്ച് പൊലിച്ച്  വരും.  നല്ല  ഐശ്ശൊര്യത്ത് ല് . കതിര് ക്കൊലമാതിരി.  ഇത് പട്ടിയോള്  തിന്നൂല്യാ പയ്യ്ക്കളെ  തീറ്റുല്യാ. മ്മ്ടെയൊക്കെ കാര്‍ന്നോമ്മാരു പണ്ട് ഇബറ്റേ ചുര്ട്ടി   ഒത്ക്കി ഒരു  മുക്കില്  വെച്ചീര്‍ന്നത് വെറ്തെ അല്ലാന്നും. ഇബറ്റോള് ടെ  മണ്ടേല്  ഒന്നൂല്യാന്ന് അറിഞ്ഞ്ട്ട്  തന്യാ .  

കോതമ്മാമ്മേ.......കോതമ്മാമ്മേ..... എണീക്കോ..ഒന്ന് എണീറ്റിരിക്കോ.

ടീ കോതേ, മ്മ്ടെ  മടത്തിലെ ടീച്ച്റ്ടെ  കുട്ട്യാടീ ......നെന്നെ അമ്മാമ്മാന്ന് വിളിക്ക്ണ്. നീയ് ഏണ്ച്ചേടി....അബള് എണീക്ക് ല്ല. ഇപ്പോ പഴേ പോലെ ബകുമാനൊന്നൂല്ല..... മടംന്നും പട്ട്മ്മാര്ന്നൊന്നും പറഞ്ഞാല്...ആര് ക്കാ ഒര്  വെല?
 
അമ്മാമ്മയ്ക്ക് വയ്യാണ്ടാണ്. ആശുപത്രീല് പോവാം. ഒരു വണ്ടി വിളിക്കാം.

ങ്ങക്ക് തലയ്ക്ക്  സുഖല്ല്യേ ന്‍റെ കുട്ട്യേ? വെറ്തെ കണ്ട നാട്ടില് കട്ടപ്പെട്ട്  നയിച്ച്ണ്ടാക്കണ നാലു കാശ് കളേണ്ട.  അബള് ടെ ദുബായിക്കാരന്‍ കുരിപ്പ്  ചത്തേപ്പിന്നെ ങ്ങന്യാ. ലേശം വെളിവ് കേട്ണ്ട്. 

അയ്യോ! അതെപ്പോഴായിരുന്നു?

വട്ട് മാങ്ങക്കൊത്യോണ്ട് മാവുമ്മേന്ന് വീണ് ചത്തില്ലേ ആ കര്‍ക്ക്ടം മാസം കാലത്ത്  .. അത് കയിഞ്ഞ്  ഇബളും കുരിപ്പോളും തെണ്ടിത്തിരിഞ്ഞ്  മെടത്ത് ല് പൊറം പണീം ട്ത്ത് ങ്ങ്നെ കഴീമ്പോ വയറ്റെളക്കോം ശര്‍ദ്ദീണ്ടായിട്ട് ആദ്യന്നെ   ഇബള്ടെ കൊടിച്ച്യോള് രണ്ടെണ്ണ്ങ്ങട് ചത്തു. അവറ്റിണ്ടായിട്ട് എന്ത് കാര്യാ പ്പോ? ഒരു വസ്തൂല്യാ.  പിന്നേണ്ടാര്‍ന്നില്ലേ നാലെണ്ണം? ഒന്ന് പൊഴേല് പോയി.... പിന്നൊരെണ്ണം മ്മ്ടെ കെ എന്‍ നായര്ടെ  ജനതാ ബസ്സ് മുട്ടി വെടി തീര്ന്നു..... അപ്പോ പാവം നായര് കാശൊക്കെ കൊട്ത്ത് ഇബള് ക്ക് .  നല്ല മനസ്സാ അങ്ങോര്ടെ.  അതോണ്ടൊന്നും ഇബ്റ്റ നന്നാവില്ല്യ.  ആ കാശ് മുഴ്ക്കനപ്പാടെ  പോലീസാര് പീട്ങ്ങി. നായര്ടടൂത്ത് ന്ന്  ഞീം മേടിച്ചരാടീന്ന്   പറ്ഞ്ഞ് പോലീസ് കള്ളമ്മാര്. ഇബ്റ്റോള് ക്ക്  കള്ള്മ്മാരേം പോല്ലീസ് നേം നല്ലോരേം ഒന്നും കണ്ടാലറീല്ല്യ.   തല മണ്ട  കാലിയല്ലേന്നും ഇബ്റ്റേടെ.   

ഈശ്വരാ! 

ഒക്കെം  കഴിഞ്ഞപ്പോ ഒരു കുരിപ്പും ഒരു കൊട്ച്ചീം ബാക്കിണ്ടായി.ആ കൊട്ച്ചിയാ ഇപ്പോ ടെറ്സ്സ് വീട്ടിലു പാര്‍ക്കണേ. അവള്‍ടെ  മോന്   ഇപ്പോ നല്ല ജോലീണ്ട്.  ഗോര്‍മ്മേണ്ട് വണ്ടീലാ പോക്കും വരവും ......ഒക്കെ കേമായി... ആനുകൂല്യം കൊണ്ട്  അപ്പടി മെച്ചായി........എന്നാലും അവസാനം അറബി നാട്ടീപ്പോയ കുരിപ്പിന്‍റന്തി കൊഴപ്പാവുന്നേയ് ...  ഒരു ബുദ്ദീല്യാ .... കാശ് കണ്ടാ അപ്പ കൊതിയാവൂം ചെയ്യും..... ഗോര്‍മ്മേണ്ട് വണ്ടീല് പോയിട്ടൊന്നും ഒരു വസ്തൂല്യാ....ആ വെള്ത്ത വണ്ടീലു ഒരു കരിങ്കൊരങ്ങ്നെ ഇര്ന്ന് പോണ്ണ് കാണ്ണണം.  ആ....ഒരു കാര്യണ്ട്.  വണ്ടിക്ക് കണ്ണ് പറ്റ് ല്യാ. 
 
ഒന്ന് മിണ്ടാണ്ടീരിക്കോ,  ദേ കോതമ്മാമ്മ കരയണു.......വിക്കി വിക്കി കരേണു .

അത് വെയിലത്ത് കെടന്ന്ട്ട് കണ്ണീന്ന്  മടമടാ വെള്ളട്ക്കണതാ. നീ  വെട്ടോഴീന്ന് ഏണ്ച്ച്  ന്‍റെ  വാര്‍ക്ക വംഗ്ലാവില് ചെന്ന്  കെട്ക്കടീ കോതേ... വെറ്തെ ആള്ക്കാരെ കാട്ടാന്........

ന്‍റെ മോന്‍  പോയീന്‍റെ കുട്ട്യേ... ഓറ്  കള്ളമ്മാരാര്‍ന്ന്......വാഴേലാ  ലാ കെട്ത്ത്യേര്ന്ന് ,  ....ന്‍റെ ദെയ് വേ..........എക്ക്  സകിക്കാന്‍ വയ്യീലോ .

അമ്മാമ്മ കരയല്ലേ ....... എന്‍റെ ഈശ്വരാ! നീയെന്തിനാ ഈ പാവത്തിനെ ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തണത്?

അത് ങ്ങ്ക്ക് എന്ത് തേങ്ങ്യാ അറിയാ? ങ്ങള്  ന്നെ ഏതാണ്ട് ഒട്ങ്ങ്യേ  ഗോസായി  നാട്ടിലാന്ന് കേട്ടൂലോ. ഇബ്ടത്തെ കഥ വല്ലൂം നിങ്ങക്കറിയോ?  ഞാമ്പറയാം എന്താണ്ടായേന്ന്........ ദുബായില്   എമ്പാടും സൊര്‍ണ്ണക്കടേള്ള മ്മ്ടെ വിച്ചു സാമിയാ ഇബള് ടെ കുരിപ്പിനെ അറബി നാട്ടില്ക്ക് കെട്ടീട്ത്ത്ത്. അങ്ങോര്ക്ക് എന്തിന്‍റെ സൂക്ക്ടായിരുന്നൂന്ന് അറീല്ല.    കൊറ്ച്ച് നാള് കൊഴപ്പൊന്നൂല്യാണ്ട്  കൂടെ  നിന്ന്..... കൊറ്ച്ച് കാശൊക്ക്യായി...... അപ്പ കുരിപ്പിന്  തൊട്ങ്ങീലേ കള്ളസ്സൊര്‍ണത്തിന്‍റെ ഏറ്പ്പാട്.. അയില് കള്ള്ത്തരം കാട്ട്യാ അവര് വിടോ .........കള്ള സ്സൊറ്ണ്ണക്കാര്ക്കും ണ്ട് ഒരു നെയമോം നെറീം. ഇബളടെ കുരിപ്പിന് കാശിന്‍റെ ആര്‍ത്ത്യോണ്ട് പറ്റീതാ.. ഹേയ്, വിച്ചു  സാമിയൊന്നും  ഒരു  കള്ളത്തരോം കാട്ട് ല്യ ന്‍റെ കുട്ട്യേ . കാശ്  കണ്ട്  അറ്പ്പും  പൂതീം മാറീട്ട് ള്ള  സാമിയൊന്നും   കക്ക്  ല്യാന്ന്.  ഇബള്‍ടെ  പണ്ടാറ കുരിപ്പ് ഏവ്ടെ പൈസേല് പെറ്റ് വളര്ന്ന സാമിയേവ്ടെ?  അല്ലെങ്കിലന്നെ പട്ടമ്മാരും  നമ്പൂരാരും  നായമ്മാരും ഒന്നും ജേലില്  പോണ്ട  നാറ്റള്ള  പണ്യൊന്നും ഒരു കാലത്തും ചെയ്യില്ല്യ. 

ങാ , ഇന്നട്ട്     കള്ളസ്സൊര്‍ണ്ണക്കാര്  ഇബള് ടെ കുരിപ്പിനെ പിടിച്ച്ട്ട് തല്ലി തവിട്  പൊട്യാക്കി , മീന് വറ്ക്കാന്‍  വരയണ പോലെ വരഞ്ഞിട്ടാ ങ്ങട്ട് എത്തിച്ചേ..... വാഴേല് ല് പത്ത് പതിനഞ്ച്  നാള്   കിടന്ന്  പുഴു അരിച്ച് ചത്ത്കെട്ട് പണ്ടാറായി...

ഈശ്വരാ! മതി........ ഒന്ന്  നിര്‍ത്തണുണ്ടോ? എനിക്ക്  കേട്ടത് മതി .. അമ്മാമ്മേ...അമ്മാമ്മേ....എണീക്കോ,   നമുക്ക്  വീട്ടീപ്പോവാം , ഞാന്‍ കൊണ്ടാക്കട്ടെ വീട്ടില്..?

യ്ക്ക്  പോണ്ട. ന്‍റെ കുട്ട്യേ . അബ്ടെ  ന്‍റ മോന്ണ്ട്    ഞായല്ലമ്മേ,  ഞായൊന്നും ചെയ്തീറ്റ് ല്ല ….ന്‍റെ  മ്മേ, വേദ്നോണ്ട് ദണ്ണ്ട്ക്ക്ണ് ന്‍റെ മ്മേ......ന്ന്  അബ് ന്  ചങ്ക് പൊട്ടി  കരേണ് അബ്ടെ  കേക്ക് ണ് ണ്ട് ...നിക്ക് അബ്ടെ കെട്ന്ന്  അത് കേക്കാന്  വയ്യേ,  ന്‍റെ ദെയ് വേ.......

അബനൊന്നും ചെയ് തിറ്റ് ല്യാ...... ഓറ്  പെട് ത്തീറ്റാണ്.... അബന് തൊള്ളേട്ണ്  കേട്ടാ....
ന്‍റെ  ദയ് വേ....നീയ് കേട്ടാ..  ആ നൊലോളി നീ  കേട്ടാ.......    

Monday, September 17, 2012

‘വയറു മുട്ടിപ്പോവട്ടെ....എല്ലാവരുടേയും വയറു മുട്ടിപ്പോവട്ടെ’


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ജൂലായ് 28ന് പ്രസിദ്ധീകരിച്ചത്. )

സൂര്യോദയത്തിനു മുമ്പുള്ള പുലര്‍ വേളകളില്‍ നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ചെന്നാല്‍ ഈ ശാപം കേള്‍ക്കാമെന്ന് എനിക്കീയിടെയാണ് ബോധ്യമായത്. ശപിക്കുന്നത് മറ്റാരുമല്ല, പാവപ്പെട്ട വൃത്തിയാക്കല്‍ തൊഴിലാളികളാണ്. അധികവും വളരെ താഴ്ന്ന ജാതിയിലും ജീവിത നിലവാരത്തിലും ഉള്ള ദരിദ്ര സ്ത്രീകള്‍. ചൂലുകളുയര്‍ത്തി, പുല്ലുമാന്തി പോലെ മൂന്നു പല്ലുകളുള്ള നീണ്ട ബ്രഷുകളുയര്‍ത്തി ആ സ്ത്രീകള്‍ എല്ലാ ട്രെയിന്‍ യാത്രക്കാരേയും അവരെ അമ്മാതിരി ജോലിക്കു വെച്ചിട്ടുള്ള ഇന്ത്യന്‍ റെയില്‍വേയേയും ഒടുവില്‍ ഗതികെട്ട സ്വന്തം വയറിനേയും ശപിക്കുന്നു വയറു മുട്ടിപ്പോവട്ടെ.....

അവരെ കാണുമ്പോള്‍ നമുക്ക് അറപ്പു തോന്നുന്നുണ്ട്. വിദേശികള്‍ ആ സ്ത്രീകളെ കണ്ട് മുഖം ചുളിച്ചു, തല ചെരിച്ചു നടന്ന് പോകുന്നു. അതു കാണുമ്പോള്‍ ഒട്ടും തന്നെ തിളങ്ങാത്ത ദരിദ്ര ഇന്ത്യയെ അവര്‍ തിരിച്ചറിഞ്ഞേക്കുമോ എന്ന അപമാനത്താല്‍ നമ്മുടെ മുഖം കുനിയുന്നു. അങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ തന്നെയാണു നീ എന്ന ഏറ്റവും മഹത്തായ സമത്വവചനം ഉദ്ഘോഷിയ്ക്കുന്ന നമ്മുടെ ഉന്നത ഭാരതീയ സംസ്ക്കാരത്തിനോ ഓക്കാനം വരുത്തുന്ന ആ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന നമ്മള്‍ യാത്രക്കാര്‍ക്കോ ഇന്‍ഡ്യന്‍ റെയില്‍ വേ എന്ന പടുകൂറ്റന്‍ സ്ഥാപനത്തിനോ ഒന്നും ചെയ്യാന്‍ സാധിക്കുന്നുമില്ല.

എത്ര വൃത്തികേടായും ദുര്‍ഗന്ധപൂരിതമായുമാണ് നമ്മള്‍ റെയില്‍ വേ സ്റ്റേഷനുകളും ട്രാക്കുകളും തീവണ്ടികളും എന്തിനു നമ്മുടെ ഏതൊരു പൊതുസ്ഥലവും സൂക്ഷിച്ചിട്ടുള്ളത്. ശ്രീ വൈക്കംമുഹമ്മദ് ബഷീറാണു നമ്മുടെ ഇമ്മാതിരി ദു:ശീലങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയും അവ മാറ്റിയെടുക്കണമെന്ന് എപ്പോഴും ഉപദേശിക്കുകയും ചെയ്തിരുന്നത്. അദ്ദേഹത്തോളം ഉല്‍ക്കണ്ഠ അധികമാരും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. നമ്മുടെ നാട്ടില്‍ സമത്വ സുന്ദരമായി വിതരണം ചെയ്യപ്പെടുന്ന ഒന്നാണു മാലിന്യങ്ങളും അതില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധവുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഒരു കൂട്ടം മനുഷ്യര്‍ മറ്റൊരു കൂട്ടം മനുഷ്യരുടെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്നത് എന്തുകൊണ്ടാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് അംഗീകരിക്കാവുന്ന ഒരു ജീവിതമാര്‍ഗ്ഗമായി തോന്നുന്നതെന്നറിയില്ല. അതുകൊണ്ടാണല്ലോ തീവണ്ടികള്‍ ട്രാക്കുകളില്‍ വിതറുന്ന മാലിന്യം വൃത്തിയാക്കാന്‍ ചൂലും ബ്രഷുമായി നിത്യേനെ വൃത്തിയാക്കല്‍ തൊഴിലാളികള്‍ കടന്നു വരുന്നത് . തീവണ്ടികളില്‍ നിന്നു മാത്രമല്ല, വീടുകളില്‍ നിന്നു പോലും മനുഷ്യ വിസര്‍ജ്ജ്യം നീക്കം ചെയ്യുന്നവരായി ഏകദേശം പതിമൂന്നുലക്ഷത്തോളം മനുഷ്യര്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഈ ആധുനിക ഐ ടി യുഗത്തിലും കഴിഞ്ഞു കൂടുന്നുണ്ട്.

ഇന്ത്യന്‍ റെയില്‍ വേയില്‍ ഏകദേശം നാല്‍പത്തിമൂവായിരം കോച്ചുകളിലായി ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം ടോയ് ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. അവയില്‍ നിന്നു പുറന്തള്ളപ്പെടുന്ന വിസര്‍ജ്ജ്യങ്ങള്‍ രാജ്യമെമ്പാടുമുള്ള ട്രാക്കുകളെ വൃത്തികേടാക്കുന്നു. ദുര്‍ഗന്ധം പരത്തി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളെ അസഹ്യമായ ഒരനുഭവമാക്കി മാറ്റുന്നു. അതിനോടൊപ്പം തന്നെ റെയില്‍ ട്രാക്കുകളുടെ അയല്‍പക്കങ്ങളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സൌജന്യമായി പലതരം രോഗങ്ങളും സമ്മാനിക്കുന്നുണ്ടാവണം. തോട്ടികളുടെ അഖിലേന്ത്യാ സംഘടനയായ സഫായി കര്‍മചാരി ആന്ദോളന്‍ ദില്ലി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് പെറ്റീഷനില്‍ ഈ അപരിഷ്കൃതമായ ടോയ് ലറ്റ് സംവിധാനം ഒഴിവാക്കുകയും പകരം ബയോ ടോയ്ലറ്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. പത്തുമാസങ്ങള്‍ക്കു മുമ്പ് വന്ന ഈ വിധിയനുസരിച്ച് വളരെ കുറച്ചു മാത്രം, ട്രെയിനുകളില്‍ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ബയോ ടോയ് ലറ്റുകള്‍ ഏര്‍പ്പെടുത്തി. പൊതുവേ വൃത്തിബോധം കുറഞ്ഞ ഇന്ത്യന്‍ ദരിദ്ര ജനത ഈ സൌകര്യം എങ്ങനെ ഉപയോഗിക്കുമെന്ന് റെയില്‍വേയ്ക്ക് ആശങ്കയുള്ളപ്പോള്‍ പോലും .....
വിത് ഇമ്മീഡിയറ്റ് ഇഫക്റ്റായി കോടതി വിധി നടപ്പിലാക്കാന്‍ കോടിക്കണക്കിനു രൂപയുടെ ബാധ്യത വരുന്നതുകൊണ്ടാണു റെയില്‍വേയ്ക്ക് സാധിക്കാതെ പോകുന്നതത്രെ...എങ്കിലും കഴിയുന്നത്ര വേഗത്തില്‍ കൂടുതല്‍ കൂടുതല്‍ ട്രെയിനുകളിലേക്ക് ബയോ ടോയ് ലറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം റെയില്‍ വേയുടെ അടിയന്തര പരിഗണനയിലുണ്ട്

എന്തായാലും പ്രശസ്ത സിനിമാ നടന്‍ ആമീര്‍ഖാന്‍ സത്യമേവ ജയതേ എന്ന തന്‍റെ ടെലിവിഷന്‍ പരിപാടിയില്‍ അടുത്ത ദിവസങ്ങളിലാണു സ്വതന്ത്ര ഇന്ത്യയിലെ തോട്ടികളുടെ ഗതികെട്ട ജീവിതത്തെ ചൂണ്ടിക്കാണിച്ചത്. മറ്റു മനുഷ്യരുടെ വിസര്‍ജ്ജ്യങ്ങള്‍ വൃത്തിയാക്കുന്ന ആ പാവപ്പെട്ടവരില്‍ തന്നെ കുറച്ചു പേര്‍ കൂടുതല്‍ നല്ല ജോലികള്‍ നേടിയിട്ടും പൊതു സമൂഹം ഇപ്പോഴും കടുത്ത നിന്ദയോടെ മാത്രം അവരെ കാണുന്നതിനെക്കുറിച്ചും ആ പരിപാടിയില്‍ അനുഭവസാക്ഷ്യങ്ങളുണ്ടായി. പ്രധാനമന്ത്രി ഈ പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഏറ്റവും പ്രധാന കാര്യമായി എടുക്കാമെന്ന് ആമീര്‍ഖാനു വാക്കു കൊടുത്തതായുള്ള പത്ര വാര്‍ത്തകളും ആ പരിപാടിയെ തുടര്‍ന്ന് കാണാന്‍ കഴിഞ്ഞു. 

ഇതെല്ലാം ഈ ഗതികെട്ട ജനതയുടെ തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുമെന്ന് അതീവ നിഷ്കളങ്കമായ ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് കരുതാമെങ്കിലും അതത്ര എളുപ്പമായിരിക്കാന്‍ വഴിയില്ല. നമ്മുടെ ചുറ്റുമുള്ള വാര്‍ത്തകള്‍ എപ്പോഴും അതാണു പറഞ്ഞിട്ടുള്ളതും ഇപ്പോഴും പറയുന്നതും. ജാതി ശ്രേണിയില്‍ താഴ്ന്നവരുടെ വളരെ സാമാന്യമായ ജീവിതാവകാശങ്ങള്‍ പോലും പൊതുവേ എല്ലാവരേയും അലോസരപ്പെടുത്തുന്നവയാണ്. അവര്‍ക്ക് കിട്ടുന്ന നിസ്സാരമായ ആനുകൂല്യങ്ങള്‍ കൂടി നിറുത്തല്‍ ചെയ്യണമെന്നുള്ള മുറവിളി എല്ലായിടത്തും കൂടുതല്‍ കൂടുതല്‍ മുഴങ്ങുന്നു. അതേസമയം അവരിലെ പുരുഷന്മാര്‍ മൃഗീയമായി വധിക്കപ്പെടുന്നു, സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു, കൊച്ചുകുട്ടികളുടെ തലമുടി മുറിക്കപ്പെടുന്നു..........

പണത്തിനുവേണ്ടി മറ്റുള്ളവരുടെ മലം കോരാന്‍ തയാറുള്ളവരെക്കുറിച്ച് അത്രമേല്‍ വേദനിക്കാനൊന്നുമില്ലെന്നും ഏതു പണിക്കും അതിന്‍റേതായ അന്തസ്സുണ്ടെന്നും വാദിക്കുന്നവരുണ്ട്. എങ്കിലും അന്യന്‍റെ മലം കോരുന്നവനെ വീട്ടില്‍ കയറ്റിയിരുത്തി ചായ കൊടുക്കാനാവില്ലെന്നും അവര്‍ സിദ്ധാന്തിക്കും. നമ്മുടെ വിചിത്രമായ നിയമങ്ങളും വിശ്വാസങ്ങളും അങ്ങനെയാണല്ലോ. സ്വന്തം മാലിന്യം സ്വയം നീക്കം ചെയ്യാത്തവര്‍ മാന്യരും അന്യന്‍റെ മാലിന്യം നീക്കം ചെയ്യുന്നവര്‍ തൊട്ടു കൂടാത്തവരും........

ഹേയ്, നമ്മള്‍ മലയാളികള്‍ അങ്ങനൊന്നുമല്ലെന്നും സമത്വചിന്തയുള്ള പുരോഗമനവാദികളാണെന്നും വമ്പ് പറയാന്‍ വരട്ടെ. താഴ്ന്ന ജാതിക്കാരന്‍ ഓഫീസര്‍ ഇരുന്ന കസേരയും ഒപ്പിട്ട ഫയലുകളും ചാണകം തളിച്ച് പരിപൂതമാക്കിയത്........ആരായിരുന്നു?

Sunday, September 9, 2012

യോഗം, സമയം, കാലം ...........



                                    

                  


കുടുംബാസൂത്രണക്കാരുടെ പണ്ടത്തെ  പരസ്യമുണ്ടല്ലോ നാം രണ്ട്   നമുക്ക് രണ്ട്  അതുപോലെ   ആദ്യം ഒരു ആൺകുട്ടി, പിന്നെ മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി, അങ്ങനെയായിരുന്നു നാനിക്കുട്ടിയമ്മയുടേയും രാമൻ നായരുടേയും സന്താന ഭാഗ്യം.

നല്ല ആരോഗ്യമുള്ള കുട്ടികൾ, രാമൻ നായർക്ക് ഗ്രാമത്തിലെ ഹൈസ്കൂളിൽ ഗുമസ്തപ്പണി, നാനിക്കുട്ടിയമ്മയ്ക്ക് തറവാട്ട് ഭാഗമായി കിട്ടിയ മുപ്പതു  പറ മുപ്പൂവൽ നിലം, ഒരേക്കർ തെങ്ങും പറമ്പിൽ അടച്ചുറപ്പുള്ള ഒറ്റ നില കെട്ടിടം………നാനിക്കുട്ടിയമ്മയാവട്ടെ  ഉഷാറായി ഗൃഹഭരണം നടത്തുവാൻ കഴിവുള്ള ഒരു ബെസ്റ്റ്  കുടുംബിനിയുമാണ്. ജോലിക്കു പോകണം, സ്വന്തം കാലില്‍ നില്‍ക്കണം എന്ന മാതിരിയുള്ള ഒരു ദുര്‍ വിചാരവും ഇല്ല.

ഇതൊക്കെ പോരേ മനുഷ്യനു സുഖമായി കഴിഞ്ഞു കൂടുവാൻ? മനുഷ്യന്റെ കാര്യമല്ലേ? മതിയെന്നൊരു വിചാരം, അല്ലെങ്കില്‍ തൃപ്തിയെന്നൊരു സാധനം അവനുണ്ടാവില്ലല്ലോ. അങ്ങനെ മനുഷ്യന്‍ തൃപ്തിപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ പുരോഗതിയുണ്ടാവില്ലെന്നാണു ലോകമെമ്പാടുമുള്ള മഹാജ്ഞാനികള്‍ ഒക്കെ പറഞ്ഞു കേള്‍പ്പിച്ചിട്ടുള്ളതും . 

രാമൻ നായർക്ക് പട്ടണത്തിലെ സ്കൂളിലേയ്ക്ക് മാറ്റം കിട്ടിയതോടെയാണ് കാര്യങ്ങൾ പിടി വിട്ടു പോയത്. നാല്‍പത്തഞ്ച് കിലോമീറ്റർ ദൂരെ പോയി ജോലി ചെയ്തു വരാൻ  ബുദ്ധിമുട്ടായതുകൊണ്ട് വീടും പറമ്പും  കൃഷിയുമൊക്കെ വിറ്റു തുലച്ച് പട്ടണത്തിലേയ്ക്ക് പോകണ മെന്ന്  വീട്ടുകാരൻ വാശി  പിടിയ്ക്കാനാരംഭിച്ചു.  

ആരോടും പറയാത്ത ഒരു രഹസ്യവും കൂടി രാമൻ നായർക്കുണ്ടായിരുന്നു. ഒരു ഗള്‍ഫ്  സ്വപ്നം.  വിസയ്ക്കായി നഗരത്തിലെ ഒരു  ഏജന്റിന്റെ പക്കൽ കുറച്ച് കാശും കൊടുത്തിട്ടുണ്ട്. നല്ല മണമുള്ള സെന്‍റും പൂശി, തിളങ്ങുന്ന വസ്തങ്ങളും ധരിച്ച് , അറബി  ഭൂമിയിലെയും അറബി വീട്ടിലെയും അറബി ആകാശത്തിലേയും  വിശേഷങ്ങള്‍ വിളമ്പാന്‍ പറ്റുന്ന ആ  ഗമ ഓര്‍ത്ത് അയാള്‍ കോരിത്തരിക്കാറുണ്ടായിരുന്നു.  ഒരു തല്ലിപ്പൊളി സര്‍ക്കാര്‍ സ്കൂളിലെ, പൊടി പിടിച്ച്   ഇരട്ട വാലന്‍ ഓടിക്കളിക്കുന്ന കുറച്ച് ഉണക്ക ഫയലുകളും  നോക്കി,  ക്ലര്‍ക്കായി അവസാനിക്കാനാണോ രാമന്‍ നായര്‍  ഈ ഭൂമിയില്‍ ജനിച്ചത്?  തന്നെയുമല്ല, നാനിക്കുട്ടിയമ്മയെ  ഈ ഗ്രാമത്തിന്റെ അപരിഷ്കൃത രീതികളിൽ നിന്നൊക്കെ മോചിപ്പിയ്ക്കണം. അളിയന്മാരുടെ കൺ വെട്ടത്തിലും മേൽ നോട്ടത്തിലും നിന്ന് രാമൻ നായർക്ക് ഒഴിവാകുകയും വേണം.

തന്നെയും മക്കളേയും കൊന്നാലും സ്വന്തം നാട് വിടില്ല എന്ന് നാനിക്കുട്ടിയമ്മ കട്ടായം പറഞ്ഞു. ഞാൻ ഉശിരുള്ള ഒരു ആണാണെങ്കിൽ നിന്നേം മക്കളേം കൊണ്ട് പട്ടണത്തിലേയ്ക്ക് മാറുമെന്ന് രാമൻ നായരും വെല്ലു വിളിച്ചു.

നായർക്ക് നല്ലോണം വാശികയറി. ങാഹാ, അത്രയ്ക്ക് അഹമ്മതി പാടുണ്ടോ പെണ്ണുങ്ങൾക്ക്? സ്വന്തം തറവാടിന്റെ സാമീപ്യവും ങ്ങളമാരുടെ അതിരറ്റ സ്നേഹവും ജനിച്ചു വളർന്ന നാട്ടിലുള്ള താമസവുമാണ് നാനിക്കുട്ടിയമ്മയുടെ കാര്യപ്രാപ്തിയ്ക്കും വീറിനും മിടുക്കിനുമൊക്കെ കാരണമെന്ന് കല്യാണം കഴിച്ച അന്ന് തന്നെ മനസ്സിലായതാണ്. കഴുത്തിലു താലി വീണാല്‍ നാലഞ്ചു മണിക്കൂറിനകം പെണ്ണിനെ സ്വന്തം വീട്ടില്‍  നിന്നും നാട്ടില്‍   നിന്നും പരിചയക്കാരില്‍ നിന്നും ഒക്കെ  മാറ്റി താമസിപ്പിക്കണം. അല്ലെങ്കില്‍ ഭര്‍ത്താവിനെ  വേണ്ട മാതിരി ബഹുമാനിച്ചില്ലാന്നും സ്നേഹിച്ചില്ലാന്നും  ഒക്കെയാവും ഫലം .   

നാനിക്കുട്ടിയമ്മയെ അങ്ങനെ  മാറ്റിത്താമസിപ്പിക്കാന്‍ പറ്റിയില്ല.   രാമന്‍ നായരുടെ മാതാപിതാക്കന്മാര്‍ നന്നെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതുകൊണ്ട് ചില ബന്ധുക്കളുടെ സന്മനസ്സിലാണ് അയാള്‍  വളര്‍ന്നതും പഠിച്ചതും ഒക്കെ.  ഈനാട്ടില്‍  ജോലിക്കു വന്ന്  കല്യാണവും തരപ്പെട്ടപ്പോള്‍ പിന്നെ അയാളും ഇവിടം  വിട്ട് എങ്ങും പോയില്ല. 

എന്നുവെച്ച് ആണൊരുത്തന്‍റെ ഒപ്പത്തിനൊപ്പം ആവോ ഒരു പെണ്ണ് എത്രയായാലും?
 
നാനിക്കുട്ടിയമ്മയ്ക്ക് ലേശം മിടുക്ക് കൂടുതലല്ലേ എന്ന്  രാമന്‍ നായര്‍ക്ക് എപ്പോഴും തോന്നാറുണ്ട്. പെണ്ണുങ്ങൾക്ക് എന്ത് കഴിവുണ്ടായാലും ആണുങ്ങളുടെ മുൻപിൽ അല്പം താഴ്ന്ന് വണക്കത്തോടെ  വിനയത്തോടെ നിൽക്കണം. ആണുങ്ങളെ വേണ്ട മാതിരി  ബഹുമാനിച്ച് ശീലിക്കണം. അതാണു  അതിന്റെ ശരി. നാനിക്കുട്ടിയമ്മയ്ക്ക് വണക്കവും ബഹുമാനവും അല്‍പം  കുറവാണോ എന്ന്  ആര്‍ക്കും സംശയം തോന്നുന്ന വിധത്തിൽ രാമൻ നായരുടെ ഒപ്പത്തിനൊപ്പമാണ് എപ്പോഴും നില്പ്.

ഭാര്യ എന്ന നിലയ്ക്ക് ഒരു കുറ്റവും നാനിക്കുട്ടിയമ്മയെ പറ്റി പറയാനില്ല. നല്ല പാചകം, വെടിപ്പും വൃത്തിയുമുള്ള വീട്, രാമൻ നായരുടെ എല്ലാ ആവശ്യങ്ങളും പകലും രാത്രിയും കണ്ടറിഞ്ഞ് ചെയ്യുന്നതിൽ നാനിക്കുട്ടിയമ്മ ഒരു വീഴ്ചയും വരുത്താറുമില്ല.

എന്നാലും ആ ഒപ്പത്തിനൊപ്പം നിൽക്കുന്ന രീതി രാമൻ നായരെ വല്ലാതെ അലട്ടിയിരുന്നു.ഒരു കുറച്ചില്   തോന്നുകയാണ്  അയാള്‍ക്ക് എപ്പോഴും. 

വഴക്ക് മൂത്ത് രാമൻ നായർ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പോയി. പോവുമ്പോൾ കരയോഗക്കാരോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച നാട്ടുകാരോടും നാനിക്കുട്ടിയമ്മ എന്ന അശ്രീകരം പിടിച്ച സ്ത്രീയ്ക്കുള്ള സകല കുറവുകളേയും കുറിച്ച് വിശദമായി പറയുകയും ചെയ്തു.

അതനുസരിച്ച് നാനിക്കുട്ടിയമ്മ ഒരു നല്ല ഭാര്യയേ അല്ല, ഭാര്യയുടെ ഒരു ചുമതലയും അവർ വേണ്ട വണ്ണം നിർവഹിച്ചിട്ടില്ല. പോരാത്തതിന് അഹങ്കാരിയും അനുസരണയില്ലാത്തവളും കൂടിയാണ്. ആത്മാഭിമാനമുള്ള ആണൊരുത്തന് അവരുടെ നായരായി കഴിയാൻ പറ്റില്ല.

അതു ശരി, നാനിക്കുട്ടിയമ്മ പിന്നെ ആത്മാഭിമാനമില്ലാത്തവളാണോ? അല്ല, അതുകൊണ്ട് അവർ ഒട്ടും സമയം കളയാതെ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തു.

കേസ് ഉഷാറായി നടന്നു.

പക്ഷെ,ഉദ്യോഗസ്ഥനായ ഭർത്താവാണ് രാമൻ നായരെങ്കിലും സ്വത്തും വരുമാനവും ഒക്കെ കണക്ക് നോക്കുമ്പോൾ നാനിക്കുട്ടിയമ്മയ്ക്കാണ് കൂടുതലുള്ളത്. തന്നെയുമല്ല, അഞ്ചു പൈസ രാമൻ നായർ തനിയ്ക്കും മക്കൾക്കും ചെലവിനു തരേണ്ടെന്നും നാനിക്കുട്ടിയമ്മ ചുണയായി കോടതിയിൽ പറഞ്ഞു.

അയ്യേ, നാണക്കേട്. എനിയ്ക്കെന്തിനാ ആ പിച്ചക്കാശ്? ഞാൻ അസ്സലായി അധ്വാനിച്ച് എന്റെ മക്കളെ നോക്കും.

വിവാഹ മോചനം നടന്നു. മാസത്തിൽ രണ്ട് ദിവസം മക്കളെ കാണാൻ രാമൻ നായർക്ക് നാനിക്കുട്ടിയമ്മയുടെ വീട്ടിൽ വരാനുള്ള അനുവാദവും കോടതി നൽകി.

അടിച്ചതിനകത്ത് കയറ്റരുത്, ആ നാണം കെട്ടവനെനാനിക്കുട്ടിയമ്മയുടെ സഹോദരന്മാർക്ക് ഉറച്ച അഭിപ്രായമായിരുന്നു.

ഞങ്ങളല്ലേ വഴക്കായത് ഓപ്പേ? അച്ഛനും മക്കളും കൂടി പിരിയാൻ പറ്റോ? ഒപ്പിട്ടാ തീരണ ബന്ധല്ലല്ലോ അത്…..‘കൂടുതൽ ക്രുദ്ധനായ മൂത്ത സഹോദരനോട് നാനിക്കുട്ടിയമ്മ ചോദിച്ചു.
പിന്നെ ആരും എതിർത്തില്ല.

അങ്ങനെ എല്ലാ മാസവും രണ്ടാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ വൈകുന്നേരം അഞ്ചു മണിയോടെ രാമൻ നായർ നാനിക്കുട്ടിയമ്മയുടെ വീട്ടിൽ ഹാജരായി മക്കളെ കണ്ടുകൊണ്ടിരുന്നു. വരുമ്പോഴെല്ലാം കുട്ടികൾക്ക് മുട്ടായിയോ വല്ല കളിപ്പാട്ടമോ വാഴയ്ക്കാപ്പമോ ഒക്കെ പൊതിഞ്ഞു കൊണ്ടു വന്ന് നൽകുമായിരുന്നു. പണ്ടൊന്നുമില്ലാത്ത ഒരു പുതിയ ശീലമായിരുന്നു അത്.

നാട്ടുകാർക്ക് ആദ്യമൊക്കെ ലേശം കൌതുകമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞ അച്ചീം നായരും തമ്മിലെങ്ങനെയാവും സംസാരിയ്ക്കുന്നതും പെരുമാറുന്നതും എന്ന് ഓർത്ത് എല്ലാവരും അല്പം തല പുകയ്ക്കാതിരുന്നില്ല. ആ പ്രത്യേക വൈകുന്നേരങ്ങളിൽ ഗ്രാമീണർ വേലിയ്ക്കൽ നിന്ന് ഉൽക്കണ്ഠയോടെ നാനിക്കുട്ടിയമ്മയുടെ പുരയിടത്തിനു ചുറ്റും എത്തിനോക്കിക്കൊണ്ടിരുന്നു.

ചിലർ അമ്പലനടയിൽ വെച്ച് രാമൻ നായരോട് കുശലം ചോദിച്ചു, ‘ന്താ നായരേ സുഖല്ലേ? വേറെ കല്യാണോന്നും നോക്ക്ണില്ലേ?‘

രാമൻ നായർക്ക് അത് മഹാ ചേപ്രയായിത്തോന്നി. അപ്പോഴെല്ലാം നാനിക്കുട്ടിയമ്മയോട് കടുത്ത വൈരാഗ്യവും പകയും ണ്ടാകാതിരുന്നില്ല. അവളൊരുത്തിയാണ്……..അവളുടെ വാശിയാണ്……….. അല്ലെങ്കിൽ ഈ നാണം കെട്ട ചോദ്യമൊന്നും കേൾക്കേണ്ടി വരില്ലായിരുന്നു. ഈ നശിച്ച നാട്ടിൽ നിന്ന് എന്നേ മാറിപ്പോകാമായിരുന്നു.

നാനിക്കുട്ടിയമ്മയോട് മംഗലം കഴിയ്ക്കേണ്ടേ എന്ന് ആരു ചോദിച്ചാലും അവർ നറും പാല് പോലെ വശ്യമായ പുഞ്ചിരിയോടെ പറയും, ‘വേണം, നല്ലൊരാളെ കിട്ടിയാ അപ്പോ കഴിയ്ക്കാംന്ന് തന്ന്യാ വെച്ചിരിയ്ക്കണേ. എനിയ്ക്കത്ര വയസ്സൊന്നും ആയിട്ടില്ല്യാല്ലോ, കിട്ടും, നല്ലൊരാളെ കിട്ടാണ്ടിരിയ്ക്കില്ല്യ.

ചോദിച്ചവരാരും രണ്ടാമത് നാനിക്കുട്ടിയമ്മയോട് ചോദ്യം ചോദിച്ചില്ല. അവരുടെ ആത്മവിശ്വാസവും തന്റേടവും സകലരേയും പരവശരാക്കിക്കളഞ്ഞു. ഒരു കുറവുമില്ലാത്ത തറവാട്ടുകാരി ചെറുപ്പക്കാരിയെപ്പോലെയല്ലേ രണ്ട് പെറ്റ് ഒരു കല്യാണവും ഒഴിഞ്ഞതിന് ശേഷവും നാനിക്കുട്ടിയമ്മ സംസാരിയ്ക്കുന്നത്?

രാമൻ നായർക്ക് ഗള്‍ഫിൽ പോകാനൊന്നും പറ്റിയില്ല, ഈ നാട്ടിലെ ക്ലർക്കുദ്യോഗം പോലെ അന്തസ്സുള്ള ഒരു പണിയൊന്നും ഏജന്റ് അറബി നാട്ടില് കണ്ട് വച്ചിരുന്നില്ല. വിസയൊക്കെ ശരിയാക്കാം, എന്നാലും എന്ത് ജോലിയും ചെയ്യാൻ തയാറായി ഇരിയ്ക്കണം എന്ന് ആ വിദ്വാൻ പറഞ്ഞത് നായർക്ക് തീരെ പിടിച്ചില്ല. അങ്ങനെ എന്തു നാണം കെട്ട പണീം ചെയ്ത് അറബി നാട്ടില്‍  ജീവിയ്ക്കാന്‍ നായര്‍  ജനിച്ച നാട്ടില്‍  ഒരു എരപ്പനായിട്ടൊന്നുമല്ലല്ലോ കഴിഞ്ഞുകൂടുന്നത്.   സ്ഥാനികളായ മനുഷ്യരെ അങ്ങനെ പരിഹസിച്ചാലോ?
 
ഗള്‍ഫ്  സ്വപ്നം അനന്തമായി നീണ്ടു.

നഗരത്തിലെ വാടക വീട്ടിലും ശല്യമായിരുന്നു നായർക്ക്. ഒരു സ്വസ്ഥതയും തരാതെ, ചെകുത്താന് ഭ്രാന്തു പിടിച്ചാൽ അലറുന്നതു പോലെയുള്ള പാട്ടുകൾ മാത്രം കേട്ട് ആസ്വദിയ്ക്കുന്ന അയല്പക്കമായിരുന്നു ആദ്യം കിട്ടിയത്. പാതിരാത്രിയിലും ഈ കോക്കാൻ പാട്ട് കേട്ടാലേ അവറ്റകൾക്ക് കഴിയാൻ പറ്റൂ.  അങ്ങനെ  രാമൻ നായർ ആദ്യത്തെ വീട് മാറി.

അടുത്ത വീട്ടിൽ എപ്പോഴും പൊട്ടിയൊലിയ്ക്കുന്ന പൈപ്പുകളും ബ്ലോക്കാകുന്ന കക്കൂസുമായിരുന്നു ശല്യം.

മൂന്നാമത്തെ വീട്ടിൽ പോലീസ് റെയിഡ് ഉണ്ടായിട്ടുണ്ടത്രെ, മുൻപ് എപ്പോഴോ. വീടിന്റെ ബ്രോക്കർ ആ വിവരമൊന്നും നായരോട് പറഞ്ഞിട്ടില്ലായിരുന്നു.  പാതിരാത്രിയിൽ ആരെങ്കിലുമൊക്കെ വന്ന് വാതിലിൽ തട്ടി വിളിച്ച്, “നളിനീ, ഞാനാടീ, തൊറക്കടീ  എന്നൊക്കെ പറയുമ്പോൾ ആർക്കാണു സഹിയ്ക്കാൻ പറ്റുക?

പിന്നെ ഭക്ഷണം വലിയ ഒരു ദുരിതമായി മാറി. വീട്ടിൽ നിത്യവും കിണ്ണത്തിൽ എന്തെങ്കിലും  കഴിയ്ക്കാനുണ്ടെങ്കിലേ കാപ്പിക്കടപ്പണ്ടത്തിന് ആശയും  സ്വാദും ഉണ്ടാകൂ എന്ന് നായർക്ക് സ്വയം തോന്നാൻ തുടങ്ങി. ധോബിയ്ക്ക് നായരുടെ വസ്ത്രത്തിന്  അങ്ങനെ സ്പെഷലൊന്നുമില്ലല്ലോ, എല്ലാരുടെയും പോലെ അഴുക്കു വസ്ത്രങ്ങൾ തന്നെ. ധോബിച്ചൊറിയുടെ ശല്യവും കൂടി പാവത്തിനു  സഹിയ്ക്കേണ്ടി വന്നു.

വീട്ടു പണിയ്ക്ക് ഒരു അമ്മയോ പെങ്ങളോ അമ്മായിയോ ചെറിയമ്മയോ ഒന്നും ഇല്ലെങ്കിൽ പിന്നെ ഏറ്റവും ആദായം ഒരു ഭാര്യയുണ്ടാവുന്നതാണ് എന്ന് രാമൻ നായർ മനസ്സിലാക്കി. ഇവരിലാരെങ്കിലുമുണ്ടെങ്കിൽ ഭാര്യയെ  ഒന്നു കളഞ്ഞു നോക്കാമെങ്കിലും ഇവരാരും കൂടെ താമസിയ്ക്കാനില്ലെങ്കിൽ അങ്ങനെ ആട്ടിക്കളയാതിരിയ്ക്കുന്നതാണ് ബുദ്ധിയെന്നും നായർക്ക് തോന്നി. ഒരു പെണ്ണിനെ തോൽ‌പ്പിയ്ക്കാൻ മറ്റൊരു പെണ്ണ് തന്നെ വേണം! വെറുതെയല്ല  നാലു തല തമ്മില്‍  ചേര്‍ന്നാലും നാലു മുല  തമ്മില്‍ ചേരില്ല എന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞത്. 

ഇത്രയുമൊക്കെ ആലോചിച്ചിട്ടാണു  നായർ രണ്ടാമതും കല്യാണം കഴിയ്ക്കാൻ തീരുമാനിച്ചത്. പെണ്ണുങ്ങൾ എത്ര ഭയങ്കരികളാണെന്ന് അയാൾക്ക് ശരിയ്ക്കും മനസ്സിലായതും അപ്പോഴായിരുന്നു. സത്യം മാത്രം അവരോട് ഒരിയ്ക്കലും പറഞ്ഞു പോകരുതെന്ന് നായർ പഠിച്ചു. തന്നെയുമല്ല സ്ത്രീകൾക്ക് ഈ കൊണ്ടാടപ്പെടുന്ന മാതൃത്വമൊന്നും യഥാർത്ഥത്തിലില്ലെന്നും കുഞ്ഞുങ്ങൾ അവരുടെ ജീവന്റെ ജീവനൊന്നുമല്ലെന്നും അയാൾ തിരിച്ചറിഞ്ഞു.

ആലോചനകളുടെ ആദ്യ പാദത്തിൽ തന്നെ രാമൻ നായർ പെൺ വീട്ടുകാരോടും പെണ്ണിനോടും സത്യമെല്ലാം തുറന്നു പറയാറുണ്ടായിരുന്നു. മാസത്തിൽ രണ്ടു തവണ കുട്ടികളെ കാണാൻ പോകാറുണ്ടെന്ന് കേട്ടപ്പോൾ കണ്ണില്‍ എഴുതുന്ന കണ്മഷി കവിളില്‍   വാരിത്തേച്ച പോലെ പെണ്ണുങ്ങളുടെ മുഖം  ഇരുണ്ടു. അപ്പോ കുട്ടികളുടെ അമ്മേം കാണില്ലേ എന്ന്  എല്ലായ്പ്പോഴും പെൺ വീട്ടുകാരും  ചിലപ്പോൾ കല്യാണാര്‍ഥികളായ പെണ്ണുങ്ങൾ നേരിട്ടു തന്നെയും ജീവന്‍ പോകുന്ന  സ്വരത്തില്‍  ഉൽക്കണ്ഠപ്പെട്ടു. കാര്യമെന്താണെന്ന് വെച്ചാൽ കല്യാണം കഴിഞ്ഞാൽ പിന്നെ കുട്ടികളെ കാണാൻ അയാൾ പോകരുത്. അത് പെണ്ണുങ്ങൾക്ക് സഹിയ്ക്കാൻ പറ്റില്ല, ഇനി പെണ്ണുങ്ങൾ വല്ല വിധേനയും സഹിച്ചു കളയാമെന്ന് വെച്ചാൽ തന്നെ അവരുടെ വീട്ടുകാർക്ക് തീരെ സഹിയ്ക്കാൻ സാധിയ്ക്കില്ല.

സ്ത്രീകൾക്ക് വേറൊരു സ്ത്രീ പ്രസവിച്ച കുഞ്ഞുങ്ങളോട് യാതൊരു സ്നേഹവുമില്ലെന്ന് നായർക്ക് ഉറപ്പായി. സ്വന്തം മക്കളെ മാത്രമേ നാഴികയ്ക്ക് നാൽ‌പ്പതു വട്ടം അമ്മത്തം അമ്മത്തം എന്ന്  ജപിയ്ക്കുന്ന ഈ പെൺ വർഗം സ്നേഹിയ്ക്കു. പഠിച്ച കള്ളികളാണ്. ആറേഴു വീട്ടിൽ കയറി പെണ്ണു കണ്ടപ്പോഴേയ്ക്കും നായർക്ക് മടുത്തു കഴിഞ്ഞിരുന്നു. എന്നാലും മുഴുവൻ പ്രതീക്ഷയും കൈവിടാൻ അയാൾ മടിച്ചു. ദല്ലാളുടെ ആശ്വാസ വാക്കുകളായിരുന്നു പ്രധാന കാരണം. ആ വകയിൽ ദല്ലാൾ കുറെ പണം ഈടാക്കുകയും ചെയ്തിരുന്നു.

പതിവു പോലെ അന്നും രണ്ടാമത്തെ ശനിയാഴ്ച രാമൻ നായർ മുസ്ലിം ഹോട്ടലിൽ നിന്ന് രണ്ട് ബിരിയാണിയും ബേക്കറിയില്‍ നിന്ന് കുറച്ച് മധുര പലഹാരങ്ങളും പൊതിഞ്ഞു വാങ്ങി കുട്ടികളെ കാണുവാനെത്തി. ബിരിയാണി കണ്ടപ്പോൾ ശിവന്റേയും ഉഷയുടേയും കണ്ണുകൾ ആഹ്ലാദം കൊണ്ട് വിടർന്നു. രാത്രിയാവാൻ അവർക്ക് തിരക്കാവുകയായിരുന്നു. സന്ധ്യയ്ക്ക് എങ്ങനെ ബിരിയാണി തിന്നും? കുട്ടികളുടെ ആ ആശ കണ്ട് രാമൻ നായർക്ക് പാവം തോന്നി. അടുത്ത തവണയും ബിരിയാണി വാങ്ങിക്കൊണ്ടു വരണമെന്ന് അയാൾ തീരുമാനിച്ചു

മഴ വന്നത് പൊടുന്നനെയായിരുന്നു. വലിയ തുള്ളികളായി അത് ആർത്തിരമ്പി പെയ്തു. കൊള്ളിയാന്‍ മിന്നീട്ടും ശക്തിയായി ഇടി വെട്ടീട്ടും പോലും ഉഷ അയാളോട് ഇറവെള്ളത്തിൽ വഞ്ചിയിറക്കിക്കളിയ്ക്കാൻ കൊഞ്ചി. അയാൾ എങ്ങനെയാണ് വേണ്ടെന്ന് പറയുക? ചെറിയ കുട്ടിയുടെ  ഒരു ആശയല്ലേ? മഴയത്ത് കുട്ടികൾക്കൊപ്പം അയാളും കളിച്ചു. മുണ്ടും കുപ്പായവും  കുറച്ച്  നനഞ്ഞതൊന്നും കാര്യമാക്കിയില്ല. മഴയാവട്ടെ എന്തോ നിശ്ചയിച്ചതു മാതിരി തിരി മുറിയാതെ ഉറച്ചു പെയ്യുക തന്നെയായിരുന്നു. പതിവിലും വേഗത്തിൽ സന്ധ്യയും പിന്നെ ഇരുട്ടും വന്നു. ചീവീടുകളുടേയും തവളകളുടെയും കരച്ചിലുയർന്നു.

കുട്ടികൾ ഉമ്മറത്തിരുന്നു തന്നെ ബിരിയാണിപ്പൊതി അഴിച്ച് സ്വാദോടെ കഴിയ്ക്കാൻ തുടങ്ങി. കുട്ടികൾ ആഹാരം കഴിയ്ക്കുന്നതും നോക്കിയിരുന്ന് അയാൾ ഒരു സിഗരറ്റ് വലിച്ചു തീർത്തു. കുടയെടുക്കാതെ ഇങ്ങോട്ടിറങ്ങാൻ തോന്നിയ മണ്ടൻ നിമിഷത്തെ പലതവണ മനസ്സിൽ ശപിച്ചു.

മഴ നിന്നാലല്ലേ ഇറങ്ങിപ്പോകാൻ പറ്റൂ. മഴയില്ലെങ്കിൽ നടക്കാമായിരുന്നു. ലാസ്റ്റ് ബസ്സ് പോയാലും വല്ല പാണ്ടി ലോറിയുമെങ്കിലും കിട്ടാതിരിയ്ക്കില്ല

ഉഷ അയാളുടെ മടിയിലിരുന്നു ഉറക്കം തൂങ്ങാൻ തുടങ്ങി, ശിവനും കോട്ടുവായിടുന്നുണ്ടായിരുന്നു. മക്കള് പോയി കിടന്നുറങ്ങിക്കോ, അച്ഛൻ അടുത്താഴ്ച വരാമെന്ന്  പറഞ്ഞ് അയാൾ കുട്ടികളെ അകത്തേയ്ക്കയച്ചു. കുട്ടികള്‍ പോയപ്പോള്‍ ഒരു കാല്‍ ചവിട്ടു പടിയിലേക്കിറക്കി വെച്ചും മറുകാല്‍ വരാന്തയില്‍ തന്നെ ഉറപ്പിച്ചും  പലവട്ടം അയാള്‍ മഴയിലേക്കിറങ്ങിപ്പോകാന്‍ തുനിഞ്ഞു. നാശം....മഴ തുടരുക തന്നെയാണ്.

 രാമന്‍ നായര്‍ക്ക് പ്രപഞ്ചത്തോടു മുഴുവന്‍ വൈരാഗ്യം തോന്നി.

ഭക്ഷണം കഴിയ്ക്കാം. അപ്പോഴേക്കും മഴ മാറും.   അത് നാനിക്കുട്ടിയമ്മയായിരുന്നു. അയാള്‍ ഈര്‍ഷ്യയോടെ മനസ്സില്‍ വിചാരിച്ചു, അതെ, ഇവളോട്  പറഞ്ഞിട്ടാണു മഴ  പെയ്യാന്‍ തുടങ്ങിയത്, അതുകൊണ്ടാണല്ലോ മഴ നില്‍ക്കുന്ന സമയം ഇത്ര കൃത്യമായിട്ട് അറിയുന്നത്. 

അത് കുന്നത്തെ അമ്പലത്ത് ല് പൂരം പൊറ്പ്പാട് അല്ലേ.....ഇന്നാ കൊടികേറ്റം.അപ്പോ ഒരു മഴ പതിവാ......കൊടി കേറിയാ മഴ മാറും, കൊട്ട് കേക്കാല്യ മഴ കാരണം, അല്ലെങ്കി ഞാന്‍ പറയാണ്ട്ന്നെ അറിഞ്ഞേര്ന്ന്  കൊടികേറ്റാന്ന്  നാനിക്കുട്ടിയമ്മ അയാളുടെ  മനസ്സ്   വായിച്ചതു പോലെ തുടര്‍ന്നു. 

അയാള്‍ ഒന്നും മിണ്ടിയില്ല.

തയാറാക്കി വെച്ചിരുന്നതു പോലെ രണ്ട് നിമിഷത്തില്‍ നാനിക്കുട്ടിയമ്മ കഞ്ഞിയും പയറും ചമ്മന്തിയും പപ്പടവുമെല്ലാം വിളമ്പിക്കൊണ്ടു വന്നു. എല്ലാം അയാള്‍ക്ക്  വളരെ ഇഷ്ടമുള്ള വിഭവങ്ങള്‍ തന്നെ.  ഒന്നും ഓര്‍ക്കാതെ  അയാള്‍ കഞ്ഞി  കുടിച്ചു പോയി. തല പൊക്കി നോക്കിയപ്പോള്‍   നാനിക്കുട്ടിയമ്മ കണ്ണെടുക്കാതെ ശ്രദ്ധിക്കുകയാണെന്നറിഞ്ഞ് അയാള്‍ക്കല്‍പം ലജ്ജ തോന്നാതിരുന്നില്ല. മോശമായിപ്പോയി.....കഞ്ഞി കിട്ടാത്തവനെപ്പോലെ...പക്ഷെ, സത്യമായും കഞ്ഞിക്കും  പയറിനും ഒരു ഹോട്ടലിലുമില്ലാത്തത്ര സ്വാദുണ്ടായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു ചുമ്മാ തോന്നിയതുമാവാം. 

നിലവിലുള്ള ഭര്‍ത്താവിന്‍റെ മാത്രമല്ല, ബന്ധമൊഴിഞ്ഞ ഭര്‍ത്താവിന്‍റെ ഹൃദയത്തിലേക്കുള്ള വഴിയും ഉദരത്തിലൂടെയാണെന്ന്  അങ്ങനെ വെളിപ്പെട്ടിട്ടും അതൊരു പഴഞ്ചൊല്ലാവാതിരുന്നത് അത്രയധികം വനിതാ മാസികകള്‍  അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാവാനേ തരമുള്ളൂ.  

ആഹാരത്തിന്‍റെ രുചിയലിഞ്ഞിറങ്ങിയ  തൊണ്ടയില്‍ നിന്നാണോ അതോ നിറഞ്ഞ വയറില്‍ നിന്നാണോ ആ വിളി ഉയര്‍ന്നതെന്ന് രാമന്‍ നായര്‍ക്ക് മനസ്സിലായില്ല.. 

നാനീ....

കരയോഗം കെട്ടിടം ഇത്ര ചന്തത്തില്‍, അതി ഗംഭീരമായി   പുതുക്കിപ്പണിതത് നാരായണന്‍ കു ട്ടിയാണ്. ഉദ്ഘാടനത്തിനു വന്നതാവട്ടെ  എന്‍ എസ് എസ്സിന്‍റെ ജനറല്‍ സെക്രട്ടറിയും.   എന്തായിരുന്നു സ്വീകരണം! തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കര്‍ണനും പാമ്പാടി രാജനും ഒന്നിച്ചായിരുന്നു ആ എഴുന്നള്ളത്തില്‍ പങ്കെടുത്തത്. മൂന്ന് ആനകളും തലയെടുപ്പില്‍  അങ്ങനെ മല്‍സരിച്ചു നില്‍ക്കുന്നത് കണ്ട് നാട്ടുകാര്‍ കോരിത്തരിച്ചു.  മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ ഗംഭീര തായമ്പകയും നാടടച്ച്  നായന്മാര്‍ക്ക് മുഴുവന്‍ സദ്യയും ഉണ്ടായിരുന്നു. 

കഴിഞ്ഞ നാലഞ്ചു കൊല്ലമായി കുന്നത്തമ്പലത്തിലെ  പൂരം പുറപ്പാടും  നാരായണന്‍ കുട്ടിയുടെ  ചെലവില്‍ തന്നെയാണു നടക്കുന്നത്. എല്ലാ കൊല്ലവും പൂരപ്പകിട്ട്  കൂടിക്കൂടി വരികയാണ്. അടുത്ത കൊല്ലത്ത പൂരത്തിനു അമ്പലത്തിന്‍റെ ശ്രീകോവില്‍ സ്വര്‍ണം പൊതിയും , അതിനുള്ള കാര്യങ്ങള്‍ ഉഷാറായിട്ട് നടക്കുന്നുണ്ട്.  

നാരായണന്‍ കുട്ടിക്ക് ഗള്‍ഫില്‍ അതികേമമായിട്ടുള്ള ബിസിനസ്സാണ്, പണം ഇങ്ങനെ അറബിക്കടലു പോലെ അദ്ദേഹത്തിനു ചുറ്റും അലയടിക്കുന്നു. നാട്ടുകാര്‍ക്ക് പലര്‍ക്കും ഗള്‍ഫില്‍ ജോലിയും   കിട്ടിയിട്ടുണ്ട്. കുന്നത്തെ  ദേവീടെ ഫോട്ടോയ്ക്കൊപ്പം നാരായണന്‍ കുട്ടിയുടെ ഫോട്ടോയും കൂടി നാട്ടുകാരില്‍  ചിലരൊക്കെ പൂജാമുറിയില്‍ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.

ഉണ്ടാവും. മനുഷ്യര്‍ക്ക് ജോലീം കാശും കാറും ഒക്കെയായി അന്തസ്സായിട്ട്  കഴിഞ്ഞു  കൂടാന്‍ വഴിയുണ്ടാക്കി കൊടുക്കുന്നയാള്‍ അല്ലെങ്കില്‍ കൊടുക്കുമെന്ന് മനുഷ്യര്‍ക്ക് തോന്നുന്നയാള്‍ ദൈവമോ ദൈവത്തിനൊപ്പമോ ഒക്കെയാവും.അതാണു മനുഷ്യരുടെ വിശ്വാസത്തിന്‍റെ ഒരു രീതി. 

കരയോഗത്തിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍  നാരായണീയവും ഗീതയും മാത്രമല്ല , പഠിപ്പിക്കുന്നത്. വിവിധതരം കൈത്തൊഴിലുകളും പലഹാരപ്പണിയും ഒക്കെയുണ്ട്. വൃദ്ധസദനമുണ്ട്.  നായര്‍ മാട്രിമോണിയല്‍ സര്‍വീസുണ്ട്.   മാര്യേജ് കൌണ്‍സലിംഗും ഉണ്ട്.  നമ്മുടെ നാട്ടില്‍  ഇപ്പോള്‍ വിവാഹമോചനങ്ങള്‍ കടത്തിന്‍റെ  പലിശ പോലെ പെരുകിപ്പെരുകി വരികയാണല്ലോ.  ദേ, ഇപ്പോ വിവാഹമോചനം കിട്ടീട്ട് വേണം  ഒരു  മാറ്റിനിക്കു പോവാന്‍ എന്ന മട്ടില്‍  ഓടിവരുന്ന സ്ത്രീകള്‍ക്ക് നാനിക്കുട്ടിയമ്മയും ഇവളൊഴിഞ്ഞാല്‍ മതി നൂറെണ്ണം ഉണ്ട് എന്‍റെ ലിസ്റ്റില് എന്ന മട്ടില്‍  ബൈക്കില്‍ പാഞ്ഞു  വരുന്ന  പുരുഷന്മാര്‍ക്ക് രാമന്‍ നായരുമാണ് കൌണ്‍സലിംഗ് നടത്തുന്നത്.

ആരും ചിരിക്കുകയൊന്നും വേണ്ട.   അന്നത്തെ ആ തിരി മുറിയാത്ത മഴയെ ബാക്കി  നാട്ടിലുള്ള എല്ലാവരും മറന്നു കളഞ്ഞ മാതിരി അവര്‍ക്ക് രണ്ടാള്‍ക്കും മറക്കാന്‍ പറ്റില്ലല്ലോ. 

എല്ലാറ്റിനും ഒരു യോഗം , സമയം, കാലം ഒക്കെയുണ്ടല്ലോ അല്ലേ? അതിപ്പോള്‍ മിടുമിടുക്കനായ നാരായണന്‍ കുട്ടി ജനിക്കാനായാലും ....... യോഗം,സമയം,കാലം  ഒക്കെ ശരിയാവണ്ടേ? 

ശരിയാവണം.