Wednesday, July 31, 2013

വേരുകളുടെ പടലങ്ങളില്ലാതെ.....



https://www.facebook.com/echmu.kutty/posts/179595295553106
( 2013 ജൂലായ്  31  ന്  ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തത്. )

വേരുകളെ കുറിച്ച് ഒന്നും  എഴുതാനോ പറയാനോ ആലോചിക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല. കാരണം  വേരുകളുടെ പടലങ്ങളില്ലാത്ത, അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍  കുടുംബചരിത്രങ്ങളുടെ  യാതൊരു  ഭണ്ഡാരപ്പുരകളുമില്ലാത്ത ഒരാളാണു ഞാന്‍.  പശ്ചാത്തലമില്ലാത്ത  ഒരു  ചിത്രം  പോലെയോ    വാദ്യവൃന്ദങ്ങളില്ലാത്ത ഒരു  ഗാനം  പോലെയോ  ഉള്ള  ജീവിതം.  എന്‍റെ തറവാട് , എന്‍റെ  അമ്മ വീട്, എന്‍റെ അച്ഛന്‍ വീട്, എന്‍റെ ബന്ധു വീടുകള്‍  ഇങ്ങനെയൊന്നും തന്നെ എനിക്കവകാശപ്പെടാന്‍ ഇല്ല. എന്തിന് എല്ലാവരും എന്‍റെ  ജാതി എന്ന്   പറയുന്നതു പോലെ... ഞാന്‍ ഒരു നമ്പൂതിരിയാണെന്നോ  എന്നോ  അല്ലെങ്കില്‍ ഞാന്‍  ഒരു  ചോവനാണെന്നോ  അതുമല്ലെങ്കില്‍  ഞാനൊരു പുലയനാണെന്നോ  ഉറപ്പായി  നെഞ്ചൂക്കോടെ  പറയാന്‍  എനിക്ക് കഴിയില്ല. അമ്മാതിരി  രക്തം എന്നിലൊരിക്കലും തിളക്കുകയില്ല.   എല്ലാ ജാതികളിലും മതങ്ങളിലും ഉള്ളിന്‍റെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന എന്‍റേതിന്‍റെ  മേന്മയും ഇതാ  നോക്കു, ഇതാണ്  എന്‍റേത്  എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിട്ടുന്ന ആഹ്ലാദാഭിമാനവും നമ്മടെ കൂട്ടത്തിലെയാ എന്ന ഐക്യപ്പെടലും എനിക്ക് എന്നും അപരിചിതമാണ്.

ജാതിയെഴുതാത്ത സര്‍ട്ടിഫിക്കറ്റുമായി ഇന്‍റര്‍വ്യൂവിനു പോയപ്പോഴൊക്കെ  സ്ത്രീകളാണ് ഇന്‍റര്‍വ്യൂ ബോര്‍ഡിലെങ്കില്‍ അവര്‍ അതൊരു  വലിയ  പ്രശ്നമാക്കിയിട്ടുണ്ട് . അച്ഛന്‍റെ  ജാതിയിലേക്ക്  മാറാത്തത് വലിയൊരു തെറ്റാണെന്ന് അവര്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കും. അച്ഛന്‍റെ  ജാതിയിലേക്ക്  ചേര്‍ക്കപ്പെടാന്‍ അമ്മയുടെ  വയറ്റില്‍ പിറന്ന മക്കള്‍ക്ക്  യോഗ്യതയും  ജാതിശുദ്ധിയും  പോരെന്ന് അച്ഛന്‍ തന്നെ കരുതിയിരുന്നുവെന്ന പരമാര്‍ഥം  ഞങ്ങള്‍ ആരോട്  പറയാനാണ് ? പറഞ്ഞാലും അനാവശ്യമായി ഉച്ചത്തില്‍ സംസാരിച്ച്  സ്വന്തം അധികാരഗര്‍വും ജാതീയതയും എല്ലാ ചീഞ്ഞളിഞ്ഞ സാമൂഹിക വ്യവസ്ഥിതികളോടും ഉള്ള താദാത്മ്യവും അമിതമായി  പ്രകടിപ്പിക്കുന്ന അവര്‍ക്ക് അതു  മനസ്സിലാവുകയുമില്ല.

വേരുകളെക്കുറിച്ചാണല്ലോ  ഞാന്‍  പറഞ്ഞു തുടങ്ങിയത്. എന്‍റെ  വേരുകള്‍ക്ക്  അമ്മീമ്മയോളവും  അമ്മയോളവും  അച്ഛനോളവും  മാത്രമേ  പഴക്കമുള്ളൂ.  

അച്ഛന്‍റെ  അച്ഛന്‍  മിടുക്കനായ  ഒരു സിവില്‍  എന്‍ജിനീയറായിരുന്നു.  അദ്ദേഹത്തെ  ഞാന്‍ കണ്ടിട്ടില്ല.  എന്നെയോ  സഹോദരിമാരെയോ   കാണാന്‍ അദ്ദേഹമൊരിക്കലും  താല്‍പര്യപ്പെട്ടതുമില്ല . ഞങ്ങളെ  സ്വന്തം മകന്‍റെ  മക്കളായി മനസ്സിലാക്കുന്നതിലും  അദ്ദേഹത്തിനു  എളുപ്പം  മറ്റൊരു  ജാതിയില്‍  പെട്ട  സ്ത്രീയുടെ ഉദരഫലങ്ങളായി  മാത്രം മനസ്സിലാക്കുവാനായിരുന്നു. അമ്മയെ പരിണയിക്കുക വഴി    വിവാഹമെന്ന തെറ്റും  അതില്‍  ഉണ്ടായിരിക്കേണ്ട ഒടുങ്ങാത്ത കുറ്റബോധവും  അച്ഛനില്‍ എന്നും  സജീവമായി നിലനിറുത്തുന്നതില്‍  ഇത്തരം  തിരസ്ക്കാരങ്ങള്‍  പൂര്‍ണമായും വിജയിച്ചു. അമ്മയെ അല്ല വിവാഹം  കഴിക്കേണ്ടിയിരുന്നതെന്നും ഞങ്ങളല്ല മക്കളായി പിറക്കേണ്ടിയിരുന്നതെന്നും അച്ഛന്‍  ജിവിതകാലമത്രയും വിശ്വസിച്ചു പോന്നു. അതുകൊണ്ടാണോ എന്നറിയില്ല , അച്ഛന്‍റെ വേരുകളെക്കുറിച്ച്  ഒന്നും  തന്നെ ഞങ്ങളോട്  വെളിപ്പെടുത്തുവാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. അച്ഛന്‍റെ അമ്മ സ്കൂള്‍ ടീച്ചറായിരുന്നു .  അവര്‍ അച്ഛന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍  തന്നെ മരിച്ചു പോയിരുന്നു.  അച്ഛന്‍റെ അച്ഛന്‍  ഒരു കുഞ്ഞുള്ള സ്ത്രീയെ   രണ്ടാമതും വിവാഹം കഴിച്ചിരുന്നു.   അതില്‍  അദ്ദേഹത്തിനു  മക്കളൊന്നും ജനിക്കുകയുണ്ടായില്ല.

ഞങ്ങള്‍ സഹോദരിമാര്‍ക്ക്  ഞങ്ങള്‍ മാത്രമേ  ബന്ധുക്കളായി ഉണ്ടായിരുന്നുള്ളൂ.  കല്യാണങ്ങള്‍ക്കോ  മറ്റു വിശേഷങ്ങള്‍ക്കോ വളരെ  അപൂര്‍വമായി  പോകുമ്പോള്‍  പോലും  ഞങ്ങളുടെ  ബന്ധുക്കള്‍ ഞങ്ങളുടെ  കുടുംബം എന്നൊരു  സങ്കല്‍പമേ  ഞങ്ങളിലുണ്ടായിരുന്നില്ല. അത്തരം ഒരു സങ്കല്‍പം വളര്‍ന്നു വരാന്‍ ആവശ്യമായ യാതൊരു വൈകാരിക പിന്തുണയും ആരില്‍ നിന്നും  ഒരു കാലത്തും ഞങ്ങള്‍ക്ക്  ലഭ്യമായതുമില്ല. ഒരു കഷണം  ചോക്ലേറ്റായോ വാല്‍സല്യമൂറുന്ന ഒരു  ഉമ്മയായോ പോലും  ആരും  ഞങ്ങളെ  സ്വീകരിച്ചില്ല.  അതുകൊണ്ടാവണം ആരേയും ഞങ്ങളോട് ബന്ധപ്പെടുത്തി  അമ്മാവന്‍  എന്നോ  അമ്മായി  എന്നോ  ഞങ്ങള്‍ക്ക്  പറയാനില്ലാതായത്. അവര്‍  അച്ഛന്‍റെ  സഹോദരിയോ അമ്മയുടെ  സഹോദരനോ  മാത്രമായിരുന്നു. അച്ഛന്‍റെ  അച്ഛന്‍, അപ്പൂപ്പന്‍ ആയി മാറിയില്ല  ഒരിക്കലും.  അമ്മയുടെ അമ്മ, പാട്ടി ആയില്ല  ഒരിക്കലും. ഞങ്ങളുമായി ഒരു  ബന്ധവുമില്ലാത്തവര്‍. എവിടെയായിരിക്കുമ്പോഴും ഞങ്ങള്‍  അവിടത്തേതായിരുന്നില്ല. നമ്മൂടെ മക്കള്‍ എന്നോ  ഇവിടത്തെ കുഞ്ഞുങ്ങള്‍ എന്നോ  ഞങ്ങള്‍  ഒരിടത്തും  സംബോധന ചെയ്യപ്പെട്ടില്ല. ഞങ്ങളുടെ ജന്മബന്ധങ്ങളില്‍ അതങ്ങനെയായതു കൊണ്ടാവാം  പിന്നീട്  ജീവിതത്തിലെ മിക്കവാറും എല്ലാ ബന്ധങ്ങളിലും ആ ഏച്ചുകൂട്ടലും സഹിക്കലും മുന്നിട്ടു നിന്നത്. നീയല്ല, നിന്നപ്പോലെ  ഒരാളല്ല  ഞങ്ങളുടെ വീട്ടില്‍ വരേണ്ടിയിരുന്നതെന്നും നിനക്ക് ഈ കുടുംബത്തിലെത്താനുള്ള  യോഗ്യതയില്ലെന്നും  ഞങ്ങളൂടെ ബന്ധങ്ങളില്‍ മിക്കവാറും  എല്ലാവരും  സാധിക്കുമ്പോഴെല്ലാം പറഞ്ഞു പോന്നു. അതുകൊണ്ട്  ജാതിയുടേയോ മതത്തിന്‍റെയോ തറവാടിന്‍റെയോ ചങ്ങലകളില്ലാതെ, യാതൊരു മുന്‍ വിധികളുമില്ലാതെ സ്വീകരിക്കുന്നവരോട്  അവര്‍ ആരു തന്നെ  ആയാലും  അഗാധമായ ഒരു അടുപ്പം  എപ്പോഴും  ഉണ്ടാകാറുണ്ട് ..... തലമുടിയുടെ ഉള്ളു കുറയാന്‍ തുടങ്ങീട്ടും മുടിയിഴകള്‍ നരയ്ക്കാന്‍ തുടങ്ങീട്ടും  വളരാന്‍ കൂട്ടാക്കാത്ത  മനസ്സിന്‍റെ ഓരോ  ചാപല്യങ്ങള്‍ കൊണ്ടാവാം.. .. എപ്പോഴും നിരാകരിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും  മാത്രമായിരുന്ന  അഭിമാനത്തിന്‍റെ നീറുന്ന ഓര്‍മ്മകള്‍ കൊണ്ടാവാം...  
 
അമ്മ സ്വന്തം വീടിനെപ്പറ്റിയും  ബാല്യത്തെപ്പറ്റിയും പഠിത്തത്തെപ്പറ്റിയും എല്ലാം   തികഞ്ഞ  മൌനിയായിരുന്നു.  അമ്മയുടെ ഒരു  നേട്ടത്തെപ്പറ്റിയും അവര്‍ പറഞ്ഞിരുന്നില്ല. എന്‍റെ  മിടുക്ക് എന്‍റെ കഴിവ് എന്നൊക്കെപ്പറയുവാന്‍ വേണ്ട ആത്മവിശ്വാസം അവര്‍ ഒരുകാലത്തും പ്രദര്‍ശിപ്പിച്ചിരുന്നില്ല.  അമ്മയ്ക്ക്  യാതൊരു ബാല്യകാലസ്മൃതികളുമില്ലെന്നു  മാത്രമല്ല  വിദൂരമായ  ഓര്‍മ്മകള്‍ പോലുമില്ല  എന്നു ഞാന്‍  വളരെക്കാലം  വിചാരിച്ചുകൊണ്ടിരുന്നു.  അമ്മ ഗുരുതരമായി രോഗബാധിതയായി   ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരിക്കല്‍  അവരുടെ  ഒരു ബാല്യകാലസഖി, എനിക്ക്  ഒട്ടും  കേട്ടു പരിചയമില്ലാത്ത ഒരു  ഓമനപ്പേരില്‍ അത്യധികം  അരുമയോടെ അമ്മയെ  വിളിച്ചുകൊണ്ട്   കൊടുങ്കാറ്റു പോലെ  മുറിയിലെത്തി.  അവര്‍  പെരുമഴ പോലെ  ആ മുറിയില്‍ പെയ്തു നിറഞ്ഞു. അമ്മയ്ക്ക്  പ്രായം കുറയുന്നതും അമ്മ പാവാടയും സ്കൂള്‍ സഞ്ചിയുമായി നടന്നു പോകുന്നതും നീന്തല്‍ പഠിക്കുന്നതും  മുല്ലമൊട്ടുകള്‍  കോര്‍ത്ത് മാല ചൂടുന്നതും  വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതും  മറ്റും അന്നാണ് ഞാനാദ്യമായി അറിഞ്ഞത്....

അപ്പോള്‍ എന്തുകൊണ്ടോ  എനിക്ക് കരച്ചില്‍ വന്നു.

അച്ഛന്‍റെ ഒരു ബാല്യകാല സുഹൃത്തിനേയും ഈയിടെ കാണാനിടയായി. അങ്ങനെയല്ല പറയേണ്ടത്. വളരെ നേരത്തെ  കാണുകയും സാമാന്യത്തിലും  എത്രയോ അധികം   പരിചയത്തിലാവുകയും ചെയ്തിരുന്നുവെങ്കിലും  അദ്ദേഹവും അച്ഛനും  രണ്ടാം ക്ലാസ്സു മുതല്‍ മെഡിക്കല്‍  കോളേജു വരെ ഒന്നിച്ചു പഠിച്ചതാണെന്ന് ഇപ്പോള്‍  മാത്രമാണ് ഞാനറിഞ്ഞത്. അച്ഛന്‍റെ  ബാല്യകാലത്തെപ്പറ്റി  ഒന്നും തന്നെ പറഞ്ഞില്ലെങ്കിലും മെഡിക്കല്‍ കോളേജിലെ അഞ്ചു  വര്‍ഷത്തെ പഠന  ദിവസങ്ങളെക്കുറിച്ച്  അദ്ദേഹം സുദീര്‍ഘമായി സംസാരിച്ചു. ഡോക്ടര്‍  പൈ, ഡോക്ടര്‍ രാമന്‍, ഡോക്ടര്‍ രാഘവാചാരി  എന്നീ പ്രഗല്‍ഭരായ അധ്യാപകരെ ഓര്‍മ്മിച്ചു.  പിന്നീട്  അതിപ്രശസ്തരായിത്തീര്‍ന്ന  ചില  സഹപാഠികളുടെ അക്കാലത്തെ വികൃതികള്‍  വിവ രിക്കുമ്പോള്‍  ചുളിവുകള്‍  വീണു കഴിഞ്ഞ ആ മുഖത്തും തിളക്കം കുറഞ്ഞു കുഴിഞ്ഞ   കണ്ണുകളിലും  തീപ്പെട്ടിക്കരി കൊണ്ട് മീശ  കറുപ്പിച്ചിരുന്ന ഒരു ഇരുപതുകാരന്‍ കുസൃതിയോടെ  എത്തിനോക്കുന്നുണ്ടായിരുന്നു.  

വേരുകളെപ്പറ്റി  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരുന്നത്  അമ്മീമ്മയാണ്. തഞ്ചാവൂരിനടുത്ത് ശുദ്ധമല്ലി  എന്നൊരു  ഗ്രാമമുണ്ടെന്നും അവിടത്തെ അഗ്രഹാരത്തില്‍  നിന്നും  പുറപ്പെട്ടു പോന്ന അനന്തരാമയ്യര്‍,  കൃഷ്ണയ്യര്‍, രാമയ്യര്‍,  നാരായണയ്യര്‍ എന്നീ  നാലു സഹോദരങ്ങളില്‍ അനന്തരാമയ്യരുടെ സന്തതീപരമ്പരയാണ് അമ്മീമ്മയുടേതെന്നും അങ്ങനെയാണ് ഞാന്‍  മനസ്സിലാക്കിയത് . ആയിരത്തി എഴുന്നൂറുകളിലായിരുന്നു ഔപമന്യഭ ഗോത്രത്തില്‍ പെട്ട ശൈവഭക്തരായ  ഈ സഹോദരന്മാര്‍ കേരളത്തിലെത്തിയത്. വൈഷ്ണവരുടെ  പീഡനവും തഞ്ചാവൂര്‍ രാജാവിന്‍റെ  ഖജനാവിനുണ്ടായ ദാരിദ്ര്യവുമായിരുന്നുവത്രെ  ആ പലായനത്തിനു കാരണം. രാജാവ്  അമിതമായി  നികുതി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ആള്‍പ്പണം എന്ന നികുതി ആളെണ്ണിയായിരുന്നു വാങ്ങിയിരുന്നത്. അപ്പോള്‍  നാടുവിട്ടു പോയാല്‍ പിന്നെ  കുടുംബത്തില്‍  ആളുകളുടെ  എണ്ണം കുറയുന്നതനുസരിച്ച്  നികുതിപ്പണവും കുറയുമല്ലോ. അവരുടെ അമ്മ സ്വന്തം  സാന്നിധ്യമുണ്ടെന്ന്  ആശ്വസിപ്പിച്ച്   കാമാക്ഷി ദേവിയുടെ ഒരു ശിലാവിഗ്രഹവും പൊതിഞ്ഞു കൊടുത്ത് മക്കളെ മറു നാട്ടിലേക്ക് അയക്കുകയായിരുന്നു.

എന്തായാലും  കാമാക്ഷിദേവി വളരെക്കാലം മഴയും വെയിലും കൊണ്ട് മഠത്തെരുവിന്‍റെ  ഒരു വശത്ത് അനാഥയെപ്പോലെയിരിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. മനുഷ്യര്‍ക്ക്  മഠങ്ങളുണ്ടായതും ദേവിയ്ക്ക് ഇടമില്ലാതായതും  ഒരു പക്ഷെ,  വി കെ എന്‍  പറഞ്ഞ കാരണത്താലായിരിക്കണം. ദേവിയ്ക്ക്  പഞ്ചഭൂതങ്ങളും ച്ഛായ്,  നിസ്സാരം... മനുഷ്യനു അഞ്ചു പോയിട്ട്  അരഭൂതം വന്നാല്‍ പോലും അഹോ!   ഗുരുതരം..  ഇടമില്ലെന്നേയുള്ളൂ,  അക്കാലങ്ങളില്‍ ആരെങ്കിലുമൊക്കെ ദേവിക്കു  മുന്‍പില്‍ ചെരാത് തെളിയിച്ചിരുന്നു. വിദൂരദേശത്തു നിന്നു  വന്ന്  മഴയും വെയിലുമേറ്റ്  ഇങ്ങനെ തനിച്ച് വഴിവക്കില്‍ നൂറ്റാണ്ടുകള്‍ കുത്തിയിരിക്കണമെന്നത് ദേവിയുടെ നിയോഗമായിരിക്കാമെന്ന്  മുതിര്‍ന്നു കഴിഞ്ഞപ്പോള്‍  എനിക്ക് തോന്നാറുണ്ടായിരുന്നു. 

തഞ്ചാവൂരും  കുംഭകോണവും ശുദ്ധമല്ലിയും  കാണാന്‍  അമ്മീമ്മ അതിയായി മോഹിച്ചിരുന്നു. എന്നെ  സാരമായി വളര്‍ത്തിയെടുത്ത,  അവരുടെ  ഒരു മോഹവും  എനിക്ക്  സാധിപ്പിക്കാന്‍  കഴിഞ്ഞില്ല. എന്നെ  ഓര്‍ത്ത്  അഭിമാനിക്കാന്‍ പറ്റിയ   ഒരു  ചെറിയ പ്രവൃത്തി പോലും  അവര്‍ ജീവിച്ചിരുന്നപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല.  

എന്നാലും   ഈയിടെ  തഞ്ചാവൂരും  കുംഭകോണവും ശുദ്ധമല്ലിയും  കാണുവാന്‍,   ഞാന്‍  പോയിരുന്നു . എന്നെ ആരും അറിയാത്ത ഒരിടത്ത് ... ചുറ്റി നടക്കുന്നതിന്‍റെ  സൌകര്യത്തില്‍... അപ്പോള്‍   കൂടെ അമ്മീമ്മയുണ്ടെന്ന്  ഞാന്‍  വെറുതേ വിചാരിച്ചുകൊണ്ടിരുന്നു...അനന്തരാമയ്യരും സഹോദരങ്ങളും   നടന്ന അഗ്രഹാരത്തെരുവിലൂടെ ... അദ്ദേഹം  തൊഴുതിരുന്ന അമ്പലങ്ങളിലൂടെ  അമ്മീമ്മയ്ക്കൊപ്പം  നടക്കുകയാണെന്ന്  ഞാന്‍  വെറുതേ വിചാരിച്ചു കൊണ്ടിരുന്നു. 

Tuesday, July 30, 2013

ജാതികളും മതങ്ങളും പിന്നെ രാഷ്ട്രീയവും സ്നേഹത്തിനോട് ഇങ്ങനെ ചെയ്യുന്നു...


https://www.facebook.com/echmu.kutty/posts/179214235591212

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ജൂലായ്  12   ന് പ്രസിദ്ധീകരിച്ചത്.)
 
ലോകത്തിലേറ്റവും ഉദാത്തമായ വികാരമാണ് സ്നേഹമെന്ന്  നമ്മള്‍ വളരെ  ചെറുപ്പം മുതല്‍ പഠിക്കുന്നു. സ്നേഹമാണഖിലസാരമൂഴിയില്‍  എന്ന്  പ്രഖ്യാപിക്കാത്ത  മനുഷ്യരുണ്ടാവില്ല. വലിയ  മേടയില്‍ കയറി ഘോരഘോരം  പറഞ്ഞില്ലെങ്കിലും  കനപ്പെട്ട ഗ്രന്ഥങ്ങള്‍  എഴുതി  വിശദീകരിച്ചില്ലെങ്കിലും എല്ലാ  മനുഷ്യരും  അവരവരുടെ  ഏറ്റവും സ്വകാര്യമായ നിമിഷങ്ങളില്‍  തങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടവരോട്  സ്നേഹത്തേക്കാള്‍  വലുതായി ഈ പ്രപഞ്ചത്തിലൊന്നും തന്നെയില്ല   എന്ന്  പറയുന്നവരാണ്. 

 ആ വാചകത്തില്‍  തരിമ്പും വിശ്വാസമില്ലാതെയാവുമോ നമ്മളൊക്കെ ഇതിങ്ങനെ  ഉരുവിടുന്നത്? പറയുന്നവരും കേള്‍ക്കുന്നവരും ഒരു പോലെ വഞ്ചിതരാകുന്ന ഒരു വെറും വാചകം....പറഞ്ഞും കേട്ടും വായിച്ചും  എഴുതിയും ഏറ്റവും  എളുപ്പത്തില്‍ മറന്നു മറന്നു പോകുന്ന  ഒന്ന്... 

വ്യത്യസ്ത ജാതികളില്‍ പെട്ട സ്ത്രീയും പുരുഷനും തമ്മില്‍  സ്നേഹിക്കുമ്പോള്‍  അവരെ  ഈ ഭൂമിയില്‍ നിന്നു തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന മാനസികാവസ്ഥ  മനുഷ്യരില്‍ ഉണ്ടാകുന്നത് സ്നേഹത്തേക്കാള്‍  വലുതായി മറ്റു പലതും ഉള്ളതുകൊണ്ട് തന്നെയാവണമല്ലോ. കഴിഞ്ഞ വര്‍ഷം  നവംബറില്‍ തമിഴ്  നാട്ടിലുണ്ടായ  ഒരു   ലഹളയ്ക്ക് കാരണമായത്  ഒരു ദളിത് യുവാവും ഉയര്‍ന്ന  ജാതിക്കാരിയായ  ഒരു യുവതിയും തമ്മിലുള്ള സ്നേഹവും  രജിസ്റ്റര്‍  വിവാഹവുമാണ്. മാനക്കേടുകൊണ്ട്  തകര്‍ന്നു പോയിട്ടാണെന്ന് പറയുന്നു, വിവാഹം  നടന്ന് ഒരു മാസമായപ്പോള്‍  യുവതിയുടെ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ സാമുദായിക ലഹളയില്‍  മൂന്നു  ദളിത് ഗ്രാമങ്ങള്‍  പൂര്‍ണമായും അഗ്നിക്കിരയായി. യുവതിയുടെ  മാതാവ്  നല്‍കിയ ഹേബിയസ്  കോര്‍പ്പസ്  ഹര്‍ജിയനുസരിച്ച് ഇക്കഴിഞ്ഞ  ദിവസം  കോടതിയില്‍  ഹാജരായ  യുവതി ദലിത് യുവാവുമായുള്ള വിവാഹം സ്വന്തം ബന്ധുക്കള്‍ അംഗീകരിക്കും വരെ  മാതാവിനൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് അവരുടെ  അമ്മ വീട്ടിലേക്ക്  തിരികെ പോയി. 

 യുവതിയുടെ ആഗ്രഹം മാനിച്ചുകൊണ്ട്  മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന്‍റെ പിറ്റേന്ന്   തന്നെ  ആ ദളിത് യുവാവ് റെയില്‍ വേ ട്രാക്കില്‍ മരിച്ചു കിടക്കുന്നതായി  റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്. കൊന്നതാണെന്നും  ആത്മഹത്യ ചെയ്തതാണെന്നും വാദങ്ങളുണ്ട്. കഴിഞ്ഞ എട്ടൊമ്പതു മാസമായി  വിവാഹം കഴിച്ച്  ജീവിച്ചിരുന്ന യുവതിയും യുവാവും ഒരിക്കല്‍ പോലും പരസ്പരം തള്ളിപ്പറയുകയോ കുടുംബാംഗങ്ങളെ  കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കുടുംബാംഗങ്ങള്‍ തമ്മിലും കുറ്റപ്പെടുത്തലോ  ചെളി  വാരിയെറിയലോ ഒന്നുമുണ്ടായിട്ടില്ല. യുവതീ യുവാക്കന്മാരുടെ പിതാക്കന്മാര്‍ സ്കൂളില്‍ ഒന്നിച്ചു പഠിച്ചവരും സുഹൃത്തുക്കളുമായിരുന്നു. നിലനില്‍പ് രാഷ്ട്രീയവും  ജാതി സ്പര്‍ദ്ധയുമാണ് ഈ  പിഞ്ചു  ജീവിതങ്ങളെ  ഇങ്ങനെ  ഇല്ലാതാക്കിയെതന്നും പെണ്‍കുട്ടിയും അമ്മയും ഇപ്പോഴും  അതിന്‍റെ ബലിയാടുകളാണെന്നും ശക്തമായ  അഭിപ്രായങ്ങളുണ്ട്.  ഒരു  മുന്‍കരുതലെന്ന നിലയില്‍  ദളിത് യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട്  സാമുദായിക ലഹളകള്‍  ഇല്ലാതിരിക്കാന്‍, ഈ ദിവസങ്ങളില്‍  സര്‍ക്കാര്‍  പോലീസിനെ  നാടു മുഴുവന്‍  വിന്യസിച്ചിട്ടുമുണ്ട്. ജാതികളിലും മതങ്ങളിലും മാത്രം വിശ്വസിക്കുന്ന നമുക്കും  ആ നമ്മള്‍ തെരഞ്ഞെടുക്കുന്ന നമ്മുടെ ഗവണ്‍മെന്‍റുകള്‍ക്കും ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാന്‍  കഴിയും,  പ്രത്യേകിച്ച് നിലനില്‍പിനായി  എന്തും ചെയ്യുന്ന രാഷ്ട്രീയ ഉമ്മാക്കിക്കളിയില്‍ ഭയന്നു  മൂത്രമൊഴിച്ചു പോകുന്ന  സാഹചര്യത്തില്‍....   

ഇത്  തമിഴ്നാട്ടിലെ  മാത്രം  കഥയല്ല. മഹത്തായ സാംസ്ക്കാരിക പാരമ്പര്യം അവകാശപ്പെടുന്ന  സഹിഷ്ണുതയുടെ കൊടി  ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുന്ന നമ്മുടെ രാജ്യമാകമാനം ഇതു  തന്നെയാണ് അവസ്ഥ .  കര്‍ണാടകമായാലും ബംഗാളായാലും രാജസ്ഥാനായാലും  ദില്ലിയായാലും ആസ്സാമായാലും   ഇക്കാര്യത്തില്‍  ഒരു മാറ്റവുമില്ല. യഥാര്‍ഥത്തില്‍  വളരെ പുരാതന  കാലം മുതലേ ജാതിയേയും മതത്തേയും  മാത്രം  അതിരറ്റ്  സ്നേഹിക്കുന്ന  ഒരു ജനത തന്നെയായിരുന്നു നാമെന്നും.  മനുഷ്യരെ  തമ്മില്‍  അകറ്റാനും വിഭജിക്കാനും  ഒരുപക്ഷെ, ഇത്രയധികം  ബാഹ്യമായും  ആന്തരികമായും ആത്മീയമായും   താല്‍പര്യപ്പെടുന്ന മറ്റൊരു ജനതയുണ്ടാവുമോ എന്നറിയില്ല.  നമ്മുടെ  എല്ലാ വിശ്വാസങ്ങളും ആചാരങ്ങളും താല്‍പര്യങ്ങളും  ജാതി മതങ്ങളുടെ തീര്‍ത്തും സങ്കുചിതമായ ചട്ടക്കൂടുകള്‍ക്കകത്തു  മാത്രം ഒതുങ്ങുന്നവയാണ്. അതുകൊണ്ടാണ് ജാതിമതവികാരങ്ങളില്‍ തീപ്പൂട്ടി അധികാരം കൈയാളാന്‍ എല്ലാവര്‍ക്കും സാധിക്കുന്നത്.

നമ്മുടെ  ജാതിയോ  മതമോ നമ്മള്‍ നിശ്ചയിച്ച്  തെരഞ്ഞെടുക്കുന്നതല്ല,  മാതാപിതാക്കന്മാരെ തെരഞ്ഞെടുക്കുവാന്‍ ആവാത്തതു മാതിരി ജാതി മതങ്ങളും  നമ്മുടെ ബോധപൂര്‍വമായ  തെരഞ്ഞെടുപ്പിനു അപ്പുറമാണ്. അത്തരം ഒരു  അബോധപൂര്‍വമായ ഉള്‍പ്പെടലാണ് നമുക്ക്  സ്വന്തം ചിന്തയേക്കാള്‍, സ്വന്തം തീരുമാനത്തേക്കാള്‍, സ്വന്തം തെരഞ്ഞെടുപ്പിനേക്കാള്‍  പ്രധാനമെന്ന്  നമ്മള്‍ തന്നെ നിശ്ചയിക്കുന്നു. അതുകൊണ്ടാണല്ലോ പരസ്പരം ആത്മാര്‍ഥമായി  സ്നേഹിക്കുക എന്നതൊരു  മാപ്പില്ലാത്ത കുറ്റമായി മാറുന്നത്. ബലാല്‍സംഗമോ കൊലപാതകമോ  തട്ടിക്കൊണ്ട് പോയി പണം  ചോദിക്കലോ പോലെയുള്ള  ഹീനമായ കുറ്റങ്ങളേക്കാള്‍  അധമമായ തെറ്റായിത്തീരുന്നു  പലപ്പോഴും ജാതി മതങ്ങളെ അവഗണിച്ചുകൊണ്ടുള്ള സ്ത്രീ പുരുഷ  സ്നേഹം. സ്നേഹത്തിലേര്‍പ്പെട്ടവര്‍ക്ക് മാത്രമല്ല, അതത് ജാതി മതങ്ങളിലെ അംഗങ്ങള്‍ക്കു പോലും ജീവനും ധനവും മാനവും  നഷ്ടപ്പെടുന്നു. സ്ത്രീകളും  പെണ്‍കുട്ടികളുമാണ് ജാതിമതാചാരമനുസരിച്ചുള്ള  ജീവിതത്തിലേര്‍പ്പെടാത്തതുകൊണ്ട് അധികവും വധിക്കപ്പെടാറെങ്കിലും  പുരുഷന്മാരും ചിലപ്പോഴൊക്കെ കുരുതികൊടുക്കപ്പെടാറുണ്ട്. ദളിത് പുരുഷനാണെങ്കില്‍  അയാള്‍  കൊല്ലപ്പെടാനുള്ള  സാധ്യത ഏകദേശം  സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഒപ്പമാണ്.

നമ്മുടെ പോലീസുകാര്‍ ഇക്കാര്യത്തില്‍  മിക്കവാറും എല്ലായ്പോഴും കൊലപാതകികള്‍ക്കൊപ്പമാണ് നിലയുറപ്പിക്കാറ്. ദലിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയും ന്യൂനപക്ഷവിരുദ്ധതയും പോലീസുകാരുടെയും എല്ലാത്തരം അധികാരങ്ങളുടെയും   മുഖമുദ്രകളായതുകൊണ്ട് ഇരയാക്കപ്പെടുന്നവരുടെ  പരാതികളൊന്നും നിയമപാലകര്‍ കാര്യമായി പരിഗണിക്കാറു തന്നെയില്ല. എന്നിട്ടും  ഒരു  മാസത്തില്‍  എഴുപതു എണ്‍പതു കൊലപാതകങ്ങളെങ്കിലും വീടിന്‍റേയും  ജാതിയുടേയും മതത്തിന്‍റേയും ഗോത്രത്തിന്‍റേയും  ഒക്കെ  അഭിമാനം നിലനിറുത്താന്‍ വേണ്ടി നടത്തപ്പെടുന്നുണ്ട് ഇന്ത്യയിലെന്ന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ വിമന്‍ വെളിപ്പെടുത്തുന്നു. ഈ കണക്ക് തികച്ചും അപൂര്‍ണമാണെന്നും കമ്മീഷന് അഭിപ്രായമുണ്ട്.

വിശ്വസിക്കാതെ വാചകം പറയുന്ന നമ്മള്‍ ഓരോരുത്തരും ഈ പരിതസ്ഥിതികള്‍ക്ക് ഉത്തരവാദികളാണ്.  രാഷ്ട്രീയത്തേയോ  മതങ്ങളേയോ   ഇവ  രണ്ടും ഒന്നിച്ച്  ചേര്‍ന്ന്  നിലനിറുത്തുന്ന   അധികാരത്തേയോ പഴിചാരുന്നതുകൊണ്ട് താല്‍ക്കാലികമായ ഒരു ആശ്വാസമാകും എന്നല്ലാതെ അതുകൊണ്ട്  നമ്മുടെ ഉത്തരവാദിത്തം തീരുന്നില്ല.  സ്നേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും  ആദരിക്കുകയും ചെയ്യാത്തവര്‍ക്ക്  സ്വകാര്യമായി പോലും സ്നേഹത്തോളം വലുതായി പ്രപഞ്ചത്തിലൊന്നുമില്ല എന്ന് മന്ത്രിക്കാന്‍ എന്തവകാശം? ഇമ്മാതിരി  കപട വചനങ്ങള്‍ കേള്‍പ്പിച്ച്  നമ്മുടെ അടുത്ത  തലമുറയെ തീരാവേദനകളില്‍ കുരുതിക്കൊടുക്കാന്‍ എന്തവകാശം?
 
അകാലത്തില്‍ അരുംകൊല ചെയ്യപ്പടാന്‍  വേണ്ടിയാണോ നമ്മുടെ കുഞ്ഞുങ്ങള്‍ പരസ്പരം  സ്നേഹിക്കുന്നത്?