Monday, November 25, 2013

സ്വകാര്യതയെ കുത്തിത്തുളക്കുന്ന പൊതുഭക്തികള്‍


https://www.facebook.com/echmu.kutty/posts/219773671535268

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  നവംബര്‍ 15  ന്  പ്രസിദ്ധീകരിച്ചത് )

ശബ്ദ കോലാഹലങ്ങള്‍  നമ്മുടെ നാടിന്‍റെ അടയാളങ്ങളാണ്.  ബഹളം വെയ്ക്കുന്നതും ഉച്ചത്തില്‍ അലറുന്നതും  ഒറക്കെ ഒറക്കെ  പറഞ്ഞ് പേടിയാക്കുന്നതും  എല്ലാം നമ്മുടെ  ശീലങ്ങളാണ്.  അധികാരം പലപ്പോഴും പ്രകടിപ്പിക്കപ്പെടുന്നത് അലര്‍ച്ചയിലൂടെ നിശ്ശബ്ദതയെ  ക്രൂരമായി ഭേദിച്ചുകൊണ്ടാണ്. അതാണല്ലോ  മിണ്ടരുത്  എന്ന്  ഗര്‍ജ്ജിച്ച് സംസാരിക്കാന്‍  തുടങ്ങുന്നവരെപ്പോലും ഒതുക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം. 

ഭക്തിയുടെയും ആരാധനയുടേയും  അത്യുദാത്തമെന്ന്  ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന ദൈവിക കാര്യങ്ങളില്‍  ശബ്ദം  അതിന്‍റെ  ഏറ്റവും  രൂക്ഷമായ കടന്നുകയറ്റമായി  മാറുന്നുണ്ട്.  അനവധി ആളൂകള്‍ ഒന്നിച്ചു നിന്ന് അത്യുച്ചത്തില്‍ പ്രാര്‍ഥിക്കുന്നതിനെപ്പറ്റിയല്ല  പറയുന്നത്. അത് എത്രയായാലും  ബോധപൂര്‍വം അവര്‍ തെരഞ്ഞെടുത്ത  ആരാധനാക്രമമാണ്. അവരില്‍   ഒതുങ്ങി നില്‍ക്കുന്നിടത്തോളം, അതില്‍  പങ്കെടുക്കാന്‍ നമ്മള്‍  അവിടെ പോകാത്തിടത്തോളം  പൊതുജനത്തിനെ  അത്  ബാധിക്കുകയില്ല. 

ആരാധനാലയങ്ങളുടെ  അരികില്‍  വീടു വെക്കരുതെന്നാണ് വാസ്തു ശാസ്ത്രം. ആരാധനാലയങ്ങളേക്കാള്‍  ഉയരത്തിലാവരുത്  വീടുകള്‍ എന്നു  മാത്രമേ അതിനു  അര്‍ഥമുള്ളൂ എന്നും  വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈയിടെയായി  ആരാധനാലയങ്ങളുടെ സാമീപ്യം  മനുഷ്യ ജീവിതത്തെ  അതിക്രൂരമായി  ഭീതിപ്പെടുത്തുന്നുവെന്ന്  തോന്നാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീ  പീഡനമെന്ന പോലെ ഇക്കാര്യത്തിലും ജാതി മത വ്യത്യാസമൊന്നുമില്ല.  
 
നിരന്തരമായി ഉയരുന്ന പ്രാര്‍ഥനാ കോലാഹലങ്ങള്‍ക്കുള്ളില്‍ പെട്ടു പോകുന്ന മനുഷ്യരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാകുന്നുവെന്ന് വലിയ ഉച്ചഭാഷിണിപ്പെട്ടികള്‍ക്കു സമീപം കട നടത്തുന്നവര്‍ അമര്‍ഷത്തോടെ പറഞ്ഞു. ആരാധനാലയത്തിനു  അടുക്കെ വീടുള്ള മുത്തശ്ശി പൊട്ടന്മാരുടെ ദൈവത്തെപ്പറ്റി അതാരാണെന്നതിനെപ്പറ്റി  അദ്ദേഹത്ത  പ്രസാദിപ്പിക്കുന്നതിനു  എന്തു ചെയ്യണമെന്നതിനെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച്  ചോദിക്കുന്നുണ്ടായിരുന്നു.  മുത്തശ്ശിക്കു  ചെവി കേള്‍ക്കുന്നതുകൊണ്ടാണല്ലോ  ഈ പ്രാര്‍ഥനാ പീഡനം താങ്ങാന്‍  വയ്യാതാകുന്നത്. പൊട്ടന്മാരുടെ ദൈവത്തെ പ്രീതിപ്പെടുത്തി ചെകിടു പൊട്ടിയെന്ന വരം  വാങ്ങിയാല്‍ ഞാന്‍ രക്ഷപ്പെട്ടില്ലേ മക്കളേ എന്ന് പറഞ്ഞ മുത്തശ്ശിയെ നോക്കി വിരലുകള്‍ ചെവിയില്‍ തിരുകിയ  കടയുടമസ്ഥരും ജോലിക്കാരും സഹതാപപൂര്‍വം ചിരിച്ചു. 

അവിടെയുണ്ടായിരുന്ന ഒരു ഉത്തമ ദൈവ വിശ്വാസിക്ക്  സഹിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ക്ഷുഭിതനായി. 

മുത്തശ്ശിക്കും  പ്രാര്‍ഥനാശബ്ദങ്ങളും  പാട്ടുകളും  മറ്റും  പീഡനമാണെന്ന് പറയുന്നവര്‍ക്കും  ദൈവത്തിന്‍റെ മഹത്വം അറിയില്ലെന്ന് അദ്ദേഹം അത്യുച്ചത്തില്‍ പറഞ്ഞു. ഈ  ഉദാത്തമായ ശബ്ദങ്ങള്‍  ശ്രവിക്കുമ്പോള്‍  എന്തുമാത്രം പോസിറ്റീവ് എനര്‍ജിയാണ് മനുഷ്യരിലും പ്രകൃതിയിലും നിക്ഷേപിക്കപ്പെടുന്നതെന്ന് ആരും  മനസ്സിലാക്കുന്നില്ല.  ദൈവകാര്യമായതുകൊണ്ട്  ആര്‍ക്കും അത് മുടക്കാനോ അങ്ങനെ പാടില്ലെന്ന് പറയാനോ  കഴിയില്ല തന്നെ.  കുറച്ചു ശബ്ദം  സഹിച്ചാലെന്ത് ദൈവസ്തുതിയല്ലേ  കേള്‍ക്കുന്നത്  അഴിമതിയുടെ അവതാരങ്ങളായ രാഷ്ട്രീയക്കാരുടെ  ഉദ്ബോധനങ്ങളും  അലവലാതി സിനിമാപ്പാട്ടും ചീഞ്ഞളിഞ്ഞ  സീരിയല്‍ വചനങ്ങളും ഒന്നുമല്ലല്ലോ.

ഉച്ചഭാഷിണികളായ അനവധി  കറുത്ത ചതുരപ്പെട്ടികള്‍ റോഡരികില്‍  സ്ഥാപിച്ചിരുന്നതുകൊണ്ട് ഭക്തിഗാനങ്ങളും പ്രാര്‍ഥനകളും നട്ടുച്ച നേരത്തും അവിടമാകെ മുഴങ്ങിയിരുന്നു. ദൈവവിശ്വാസിയാണെങ്കിലും കാര്യങ്ങള്‍ വളരെ  ഉറക്കെ ഞങ്ങളോട്  വിശദീകരിക്കേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ  ശബ്ദവും വല്ലാതെ ഇടറുന്നുണ്ടായിരുന്നു.  

മുത്തശ്ശി സങ്കടപ്പെട്ടുകൊണ്ട് അതു തന്നെ ചൂണ്ടിക്കാണിച്ചു.സ്വന്തം വീട്ടില്‍ മനുഷ്യര്‍ക്ക് ഇത്ര ഉച്ചത്തില്‍ സംസാരിക്കേണ്ടി വരുന്നത് കഷ്ടമല്ലേ? കുഞ്ഞിനെ ഉറക്കാന്‍ പറ്റാത്തത് കഷ്ടമല്ലേ ? രോഗികള്‍ക്ക്  സമാധാനമായി  വിശ്രമിക്കാനാവാത്തത് കഷ്ടമല്ലേ? ശാന്തിയും സമാധാനവും കളിയാടുന്ന സ്തുതികളായിരിക്കില്ലേ  ദൈവവും ഇഷ്ടപ്പെടുന്നത്?  

മുത്തശ്ശിയുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി പറഞ്ഞില്ല. അതെ എന്നു പറയണമെന്നുണ്ടെങ്കിലും ദൈവകാര്യങ്ങളില്‍  ഇടപെടുന്നതിലെ അനൌചിത്യവും  അക്രമത്തിനിരയായെങ്കിലോ എന്ന ഭയവുമായിരിക്കണം കാരണം. ഇത്തരം ചെറിയ   ഇടപെടലുകള്‍ പോലും ദൈവത്തിനെയും മതത്തിനെയും ചോദ്യം ചെയ്യുന്നതായും  അത്  ഒരു തരത്തിലും അനുവദനീയമല്ലെന്നുമുള്ള  അപകടകരമായ മതാത്മകത വളര്‍ത്തുന്നതില്‍  മതാചാര്യന്മാരും മാധ്യമങ്ങളും രാഷ്ട്രീയാധികാരവും പരസ്പരം മല്‍സരിക്കുന്നു. അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ മനസ്സു തകര്‍ന്ന ജനത  ആ ചുഴിയിലേക്ക്  യാതൊരു പ്രതിരോധവും  കൂടാതെ ആണ്ടിറങ്ങിപ്പോവുകയും ചെയ്യുന്നു.

ശബ്ദത്തിന്‍റെ ഈ അതിരു കവിഞ്ഞ  ആര്‍ഭാടവും വിശ്വാസത്തിന്‍റെ കടന്നുകയറുന്ന ഈ പ്രദര്‍ശനവും കൊണ്ട് മനുഷ്യരെങ്ങനെ ദൈവത്തോട് കൂടുതല്‍  അടുക്കുമെന്ന് ദൈവവും  ആലോചിക്കുന്നുണ്ടാവും. വല്ലാത്ത നിസ്സഹായത  അനുഭവിക്കുന്നുണ്ടാവും. ഈ  അലര്‍ച്ചകളില്‍ ശരിയായി കാതു കേള്‍ക്കാത്തതുകൊണ്ടാവും മനുഷ്യര്‍ പ്രാര്‍ഥിക്കുന്നതൊന്നും ദൈവത്തിനു നടപ്പിലാക്കിത്തരാന്‍ ആവാത്തതും. 

അന്യരോടുള്ള  പരിഗണന ദൈവികമായി ഉയരുമ്പോള്‍ അവരവരോട് മാത്രമുള്ള പരിഗണന  പൈശാചികമായി  അധപ്പതിക്കുന്നുവെന്ന് എന്തുകൊണ്ടോ  നമ്മള്‍  മനുഷ്യര്‍ക്ക് പലപ്പോഴും മനസ്സിലാക്കാന്‍  കഴിയാറില്ല. അതുകൊണ്ട്  നമ്മള്‍ കണ്ണീര്‍പ്പാടങ്ങളില്‍  അവസാനമില്ലാതെ  നീന്തിക്കൊണ്ടേയിരിക്കുന്നു.... 

Thursday, November 21, 2013

വെർട്ടിഗോ


https://www.facebook.com/echmu.kutty/posts/218879024958066

വളരെ താൽക്കാലികമായി ഉണ്ടാക്കിയ ഏണിയാണ്.

ഏണിപ്പടികള്‍ അതീവ ദുര്‍ബലമാണെന്ന് തോന്നി. പലയിടത്തും  കയറു കൊണ്ട് വരിഞ്ഞിട്ടുണ്ട്. അതും വല്ലാതെ ഉരഞ്ഞുരഞ്ഞ് മുക്കാലും  തേഞ്ഞു കഴിഞ്ഞിരിക്കുന്നു.

ഉയരത്തിലേയ്ക്ക് ………..പിന്നെയും ഉയരത്തിലേയ്ക്ക്…….

രണ്ട് വശത്തും ചുവരില്ലാതെ, ഇരുണ്ട ആഴങ്ങളിൽ നിന്നും തികച്ചും  ലംബമായി…………….

കാലുകൾ വിറയ്ക്കുന്നു!

തൊണ്ട വരളുന്നു.

അവസാനം, അതെ, പതിവുപോലെ  തല കറങ്ങുന്നു.

വെര്‍ട്ടിഗോ. 

ഇല്ല. കയറുവാൻ സാധിയ്ക്കില്ല. മുകളിൽ കാത്ത് നിൽക്കുന്നവരോട്  എന്ത് കാരണം  പറയും?

എൻജിനീയറിംഗ് പഠിയ്ക്കരുതായിരുന്നു. പക്ഷെ, ഒഴിവാക്കാനാകുമായിരുന്നുവോ?
ഇല്ല. സ്റ്റാറ്റസിന്റെ പ്രശ്നമായിരുന്നു. എന്‍ജിനീയര്‍മാരെ മാത്രം ജനിപ്പിച്ചിട്ടുള്ള ഒരു  വീടിനു  മറ്റാരേയും ആവശ്യമില്ലായിരുന്നു.  

ഒരു എൻജിനീയർ ഒരിക്കലും  ഉയരങ്ങളെ ഭയപ്പെടരുത്.

അവൻ പുതിയ ഉന്നതികൾ സൃഷ്ടിയ്ക്കേണ്ടവനാണ്.

തല കറങ്ങുകയും മനം പുരട്ടുകയും നില തെറ്റുകയും ചെയ്യിക്കുന്ന ഔന്നത്യങ്ങൾ.

ഒരു സ്ത്രീയായി ജനിച്ചിരുന്നെങ്കിൽ ഏണിപ്പടികളിൽ ഭയപ്പെടാം, ചിണുങ്ങിക്കരയാം, ഇടര്‍ച്ചകളില്ലാത്ത സമതലങ്ങളെ മാത്രം സ്നേഹിയ്ക്കാം. ദുർബലതയും ഭയവും  കരച്ചിലും ഏതവസരത്തിലും എന്നും മിന്നുന്ന അവളുടെ സ്വന്തം ആഭരണങ്ങള്‍. 

കോളേജിലെ  റാഗിംഗില്‍,  സ്ത്രീകളായ ജൂനിയേഴ്സിനോട്    തെങ്ങിൽക്കയറാൻ പറ്റുമോ എന്ന് തല തെറിച്ച ഒരു സീനിയര്‍  ചോദിക്കുന്നത് കേട്ട് പരിഭ്രമിച്ചത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.

അതില്‍ ചുണയുള്ള ഒരുത്തി   സീനിയേഴ്സായ പുരുഷന്മാരെല്ലാവരും തെങ്ങിൽക്കയറിയാൽ സ്ത്രീകളും ചെയ്യാമെന്ന് പറഞ്ഞതും ആരും തയാറാവാഞ്ഞതുകൊണ്ട് പിറന്നു വീണ നിമിഷം മുതൽ എത്രയോ അനവധി തെങ്ങുകള്‍ കയറിയിട്ടുണ്ടെന്ന നാട്യത്തിൽ എല്ലാ ആണുങ്ങളും അന്തസ്സോടെ പിരിഞ്ഞതും ഓർക്കുന്നു.

അന്ന്  ഒരു തെങ്ങിൽ കയറേണ്ടി വരികയും അതില്‍  നിന്ന് വീണ് മരിച്ചു പോവുകയുമാ യിരുന്നെങ്കിൽ ഇപ്പോൾ ഈ ഏണിപ്പടികളുടെ വെല്ലുവിളി സ്വീകരിയ്ക്കേണ്ടി വരില്ലായിരുന്നു.

ഇല്ല,  ഒരു തരത്തിലും കയറാൻ പറ്റുന്നില്ല.

തല കറങ്ങുന്നു.

ഉയർന്ന് നിൽക്കുന്ന ആണാവണമല്ലോ.

ആഴങ്ങളിൽ മുങ്ങി ഉയർച്ചകളുടെ മുത്തുകളെടുക്കുന്ന തമ്പുരാൻ. 

പ്രപഞ്ചത്തിലെ എല്ലാ  ധ്വജസ്തംഭങ്ങളും പുരുഷന്‍റെ അടയാളമാണത്രേ!. എന്നിട്ടും സങ്കല്‍പങ്ങളാല്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പുരുഷത്വത്തിനും  എന്തൊരു  ഭാരം! 

എടുത്താല്‍ പൊങ്ങാത്ത ഭാരം.

Saturday, November 9, 2013

ബിരിയാണി കല്യാണം കഴിക്കുന്ന കുഞ്ഞും നീണ്ട വാല്‍ മുടിയുള്ള ഒരു കുതിരയും


https://www.facebook.com/ithu.nammude.ulakam/photos/a.495598557157607.134492.185325288184937/629877757063019/?type=3&theater



അമ്മയും കുഞ്ഞും കൂടി ചന്തത്തില്‍  ഉടുപ്പൊക്കെയിട്ട് മെല്ലെ മെല്ലെ  നടന്നു  പോവുകയായിരുന്നു. അയല്‍പ്പക്കത്തെ മാമി ചോദിച്ചു. 

എവിടെപ്പോവാ വാവേം അമ്മേം ?
 
കല്യാണം കഴിച്ചാന്‍ പോവാ 

മാമി ഞെട്ടി. അവര്‍ മനസ്സുകൊണ്ട് മൂക്കില്‍ വിരല്‍ വെച്ചു. അങ്ങനെ വരട്ടെ. ഇതാണ് അമ്മയും കുഞ്ഞും കൂടി ഫ്ലാറ്റില്‍  തനിച്ചു പാര്‍ക്കുന്നതിന്‍റെ കാര്യം.  ആദ്യത്തെ കല്യാണത്തിലെയാവണം ഈ കുഞ്ഞ്.  ഇപ്പോള്‍ വീണ്ടും ഒരു കല്യാണം  കഴിക്കാന്‍ പോകുന്നു.  എന്നാലും കുഞ്ഞിനേയും കൊണ്ട് ... അതെ, ന്യൂ ജനറേഷന്‍ കാലമാണല്ലോ .  ഇങ്ങനെയുമാവാമായിരിക്കും. 

ആര്‍ഭാടമില്ലാതെ, ആഭരണമില്ലാതെ, ആരേയും അറിയിക്കാതെ, ആദ്യവിവാഹത്തിലെ കുഞ്ഞിന്‍റെ  കൈയും പിടിച്ച്...   

മാമി  കുഞ്ഞിന്‍റെ അമ്മയെ പാളിപ്പാളി നോക്കി. ഉം...  അതെ, അതെ,  സാധാരണയിലും കവിഞ്ഞ നല്ല വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഇട്ടിരിക്കുന്നത് ഒറിജിനല്‍ സ്വര്‍ണമാണോ എന്നറിയില്ല. ഇക്കാലത്ത് അസ്സല്‍  സ്വര്‍ണം തോറ്റു പോകുന്ന ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എത്ര വേണമെങ്കിലും കിട്ടുമല്ലോ. 
 
എന്നാലും ഇപ്പോഴത്തെ പെണ്ണുങ്ങളെ സമ്മതിക്കണം. എത്ര പെട്ടെന്നാണ് കല്യാണം കഴിക്കുന്നതും ബന്ധം ഒഴിയുന്നതും പിന്നെയും കല്യാണം കഴിക്കുന്നതും. പണ്ടൊക്കെ സിനിമാതാരങ്ങളായിരുന്നു ഇങ്ങനെ ചെയ്തിരുന്നത് ..  

ഇപ്പോള്‍  പഠിത്തമുള്ള ജോലിയുള്ള  പെണ്ണുങ്ങള്‍ രണ്ടാമതും മൂന്നാമതും ഒക്കെ ഒരുളുപ്പുമില്ലാതെ കല്യാണം കഴിക്കുന്നു.   

മാമി  കുഞ്ഞിന്‍റെ അമ്മയെ ഒന്നിരുത്തി നോക്കീട്ട് പറഞ്ഞു. 

ശരി,  ശരി.  അമ്മേം വാവേം കൂടി പോയി വരു.
 
പിറ്റേ ദിവസം മാമി  വീട്ടിലേക്ക് വന്നപ്പോള്‍ കുഞ്ഞ്  പടം വരക്കുകയായിരുന്നു. അമ്മ  കമ്പ്യൂട്ടറിന്‍റെ മുന്നിലിരിക്കുകയും.. വീട്ടില്‍ മറ്റാരുമുള്ളതായി മാമിക്കു  തോന്നിയില്ല. എന്നാലും ഇതുവരെ അജ്ഞാതമായിരുന്നത് എന്തോ ഉടനെ വെളിപ്പെടുമെന്ന ഒരു പരവേശം അവരെ ഗ്രസിച്ചു... 

കൈയിലിരുന്ന  ഗുലാബ് ജാമുന്‍ കുഞ്ഞിനു  നല്‍കിയിട്ട്  മാമി വാല്‍സല്യം പ്രകടിപ്പിച്ചുകൊണ്ട്  കുഞ്ഞിനോട്  ചോദിച്ചു. 

ഇന്നലെ പോയി  കല്യാണം കഴിച്ചോ വാവേം  അമ്മേം?  

ഗുലാബ് ജാമുന്‍ വായിലിട്ട്  അലിയിച്ച്  മധുരമൂറുന്ന  നാവോടെ  കുഞ്ഞു കൊഞ്ചി. 

കഴിച്ചു കഴിച്ചു ,  വാവ  ബിരിയാണി കല്യാണം കഴിച്ചു.   അമ്മ ... 

അമ്മ... എത്ര ശ്രമിച്ചിട്ടും  മാമിക്ക്  ഉദ്വേഗം അടക്കാന്‍ കഴിഞ്ഞില്ല. കമ്പ്യൂട്ടറിന്‍റെ മുന്നിലിരുന്ന അമ്മ  തിരിഞ്ഞുനോക്കിയപ്പോള്‍ അവര്‍  അതീവ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കുഞ്ഞിന്‍റെ തലമുടിയില്‍ വിരലോടിച്ചു. 

അമ്മ,  സാലഡ് കല്യാണം മാത്രേ  കഴിച്ചുള്ളൂ.
 
ഒന്നു  പതറിയെങ്കിലും മാമി  വിട്ടില്ല. 

എവിടെ വെച്ചാ അമ്മ  കഴിച്ചത്?
 
ഒരു പച്ച പ്ലേറ്റിലു വെച്ചാ  അമ്മ കഴിച്ചത്.
 
പാരവശ്യത്തോടെ മാമി ചോദിച്ചു.

ആരടെയായിരുന്നു കല്യാണം?
 
നീണ്ട വാലു മുടീള്ള ഒരു  കുതിരേടെ..
 
കുതിരേടേ കല്യാണോ?
 
ആ.. കുതിരേടെ കല്യാണായിരുന്നു. പാട്ടും ഡാന്‍സും ഒക്കെണ്ടായിരുന്നു.
 
അമ്പരന്നു നിന്ന  മാമിയോട് അമ്മ  അതൊരു ഉത്തരേന്ത്യന്‍ കല്യാണമായിരുന്നുവെന്ന് വിശദീകരിച്ചു. അത്  ഓഫീസിലെ ഒരു സഹപ്രവര്‍ത്തകന്‍റേതായിരുന്നുവെന്നും... അവരുടെ ബാരാത് ഘോഷയാത്രയ്ക്ക്  വരന്‍  കുതിരപ്പുറത്തേറിയാണ് പോവുകയെന്നും  പറഞ്ഞു.

മാമി  പിന്നെ അധിക സമയം കുഞ്ഞിനെ കൊഞ്ചിച്ചില്ല.