Sunday, December 27, 2015

വേറിട്ടു മാത്രം കത്തുന്ന ചില ശരീരങ്ങള്‍ ..17

https://www.facebook.com/echmu.kutty/posts/510492112463421

പതിനേഴ്

രാവിലെ ഞാന്‍ ഉണര്‍ന്നത് ദില്ലി മഹാനഗരത്തെ ആരോ പിടിച്ചു കുലുക്കുന്നുണ്ടെന്ന തോന്നലിലേയ്ക്കായിരുന്നു. മരണാസന്നവും ദുര്‍ബലവുമായ ഒരു കിളുന്തു സ്ത്രീ ശരീരമായിരുന്നു ഇത്ര വലിയൊരു രാജ്യത്തിന്‍റെ തലസ്ഥാനത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നത്
 
പത്രവും ടി വിയും കണ്ടപ്പോള്‍ ഭ്രാന്തു പിടിയ്ക്കുന്നതു പോലെ തോന്നി
 
പിന്നീടുള്ള ദിവസങ്ങളില്‍ എന്‍റെ തലച്ചോറിനും ശരീരത്തിനും തീ പിടിയ്ക്കുന്നവണ്ണമായിരുന്നു വാര്‍ത്തകള്‍ പരന്നുകൊണ്ടിരുന്നത്
 
പക്ഷെ, പോലീസുകാര്‍ക്കൊ ദില്ലി ഭരണാധികാരികള്‍ക്കോ യാതൊരു ഭാവഭേദവും സംഭവിച്ചിരുന്നില്ല.

അവള്‍ എന്തിനു രാത്രി ഒമ്പതു മണിക്ക് കൂട്ടുകാരനോടൊപ്പം പുറത്തിറങ്ങി... എന്നതായിരുന്നു ഒരു പ്രധാന ചര്‍ച്ച . അത് അവളുടെ സ്വഭാവം മോശമാണെന്ന് കാണിക്കുന്നുവെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പോലും വാദം
 
പിന്നെ എന്തിന് ആ ബസ്സില്‍ കയറി എന്ന് ചിലര്‍ ചോദ്യം ചെയ്തു
 
ബസ്സിലുണ്ടായിരുന്നവരോട് അവള്‍ മര്യാദയില്ലാതെ സംസാരിച്ചു എന്നതായിരുന്നു വേറൊരു ന്യായം
 
അവളുടെ കാലുകള്‍ക്കിടയിലൂടെ പുരുഷലിംഗങ്ങളും കൈകാലുകളും പല്ലുകളും മാത്രമല്ല, എല്‍ ആകൃതിയിലുള്ള തുരുമ്പ് പിടിച്ച ഇരുമ്പ് വടികളും യഥേഷ്ടം കയറിയിറങ്ങി. ആ ഇരുമ്പ് വടികളില്‍ അവളുടെ ചെറുകുടല്‍ ഒരു രക്തഹാരമായി അവശേഷിച്ചു. ആശരീരം മുഴുവന്‍ ആഴത്തിലിറങ്ങിയ ദന്തക്ഷതങ്ങളും നഖപ്പാടുകളുമയിരുന്നു
 
കൂട്ടുകാരനൊപ്പം സിനിമയ്ക്ക് പോകുന്ന പെണ്‍കുട്ടിയെ, രാത്രി ഒമ്പതുമണിയ്ക്ക് ചാര്‍ട്ടേട് ബസ്സില്‍ കയറുന്ന പെണ്‍കുട്ടിയെ, അപമര്യാദ കാണിച്ച പുരുഷനോട് പ്രതിഷേധം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി ബലാല്‍സംഗം ചെയ്ത് ബസ്സില്‍ നിന്ന് വലിച്ചെറിയാമെന്ന് നമ്മുടെ പൊതു സമൂഹവും ഇന്ത്യയുടെ തലസ്ഥാനനഗരവും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു. കൂട്ടുകാരനെ അടിക്കുകയും അവന്‍റെ വാരിയെല്ല് ഒടിക്കുകയും ചെയ്തതിനെപ്പറ്റി അയ്യോ! കഷ്ടം, നല്ലോരു പയ്യന്‍ അവനീ ഗതി വന്നല്ലോ എന്ന് വിലപിച്ചു. എന്നാല്‍ നഗരത്തിലെ പ്രധാനപ്പെട്ട ഒരു റോഡില്‍ അവരിരുവരും പാതി നഗ്നരായി ഡിസംബര്‍ മാസത്തിലെ മരവിപ്പിക്കുന്ന കുളിരില്‍ തണുത്ത് വിറച്ച് പരിക്കിലും രക്തത്തിലും കുതിര്‍ന്ന് നിസ്സഹായരായി, മരണവും കാത്ത് കിടക്കുമ്പോള്‍ അതിലേ കടന്നു പോയ കൊട്ടാരസദൃശമായ ഒരു കാറും നിറുത്തിയില്ല. സ്ത്രീ ശരീരവും പുരുഷ ശരീരവുമുള്ള ഒരു ജീവി പോലും അവരെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. ഒടുവില്‍ പോലീസ് ജിപ്സി എത്തേണ്ടി വന്നു. വിത് യൂ ഫോര്‍ യൂ ആള്‍ വേയ്സ് .... ദില്ലി പോലീസ് എന്നെഴുതിയ ജിപ്സിയിലെ അക്ഷരങ്ങള്‍ അവരെ നോക്കി തളര്‍ന്നു നിന്നു
 
മറ്റു പുരുഷന്മാര്‍ ഒന്നിച്ച് ആക്രമിച്ചാല്‍ സ്ത്രീയ്ക്കൊപ്പമുള്ള പുരുഷന്‍ അതീവദയനീയമായി ഒറ്റപ്പെടുമെന്ന സത്യത്തെ ആ പെണ്‍കുട്ടിയുടെ ജീവിതം യാതൊരു മറയുമില്ലാതെ തുറന്നു കാണിച്ചിട്ടും പുരുഷന്‍റെ രക്ഷകപരിവേഷവും പുരുഷന്‍ സ്ത്രീയ്ക്ക് ജീവിതം കൊടുക്കുന്നുവെന്ന അതി പ്രശസ്തമായ ഇല്ലാവചനവും ഒരിയ്ക്കല്‍ പോലും ചോദ്യം ചെയ്യപ്പെട്ടില്ല. ഒരു മാധ്യമവും സമൂഹത്തിനു കുളിരു കോരുന്ന ആ വാചകങ്ങളെ തിരുത്താന്‍ തുനിഞ്ഞില്ല. തിരുത്തുന്നതു പോയിട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയാറായില്ല
 
പക്ഷെ, വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു... അമ്മമാര്‍ പ്രതിഷേധിച്ചു. പിന്നെപ്പിന്നെ വിദ്യാര്‍ഥികളും അച്ഛന്മാരും പ്രതിഷേധിയ്ക്കാന്‍ കൂടി. പതുക്കെപ്പതുക്കെ പ്രതിഷേധം ദില്ലിയിലാകമാനവും നോയിഡയിലും ഫരീദാബാദിലും ഗാസിയാബാദിലും ഗുഡ്ഗാവിലും വ്യാപിച്ചു. ബാംഗ്ലുരും ചെന്നൈയും മുംബൈയും കല്‍ക്കത്തയും കൊച്ചിയും തിരുവനന്തപുരവും പ്രതിഷേധത്തില്‍ പങ്ക് കൊണ്ടു. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ ഉറ്റു നോക്കി. ദില്ലിയ്ക്ക് റേപ് ക്യാപിറ്റല്‍ എന്ന പേരു നാണം കെട്ട ഒരു ബഹുമതിയായി കൈയില്‍ കിട്ടി. ഇന്ത്യ സന്ദര്‍ശിക്കുന്ന സ്ത്രീകളോട് പ്രത്യേകിച്ചും പുരുഷന്മാരോട് പൊതുവായും സൂക്ഷിക്കണമെന്ന് ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ജനങ്ങളെ താക്കീതു ചെയ്തു
 
കീറിപ്പറിഞ്ഞ ആ പെണ്‍ശരീരം ജീവന്‍റെ അവസാനസ്പന്ദനവുമായി കിടന്നിരുന്ന സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നില്‍ ജനങ്ങള്‍ രാവും പകലും തടിച്ചു കൂടിയിരുന്നു. അവരില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ടായിരുന്നു. അവരെ ഒഴിവാക്കാന്‍ പോലീസിനു കഴിഞ്ഞതേയില്ല
 
ഇന്ത്യാഗേറ്റിനും പാര്‍ലിമെന്‍റിനും രാഷ്ട്രപതി ഭവനും മുന്നില്‍ പ്രതിഷേധിച്ച സ്ത്രീകളോടും പുരുഷന്മാരോടും പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ടിയര്‍ ഗ്യാസും ജല പീരങ്കിയും പ്രയോഗിച്ചു. മെട്രോ സ്റ്റെഷനുകളും സര്‍ക്കാര്‍ ബസ്സുകളും നിറുത്തലാക്കീട്ട് സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനുള്ള വഴി സര്‍ക്കാര്‍ തടഞ്ഞു. പക്ഷെ, ജനം കുലുങ്ങിയില്ല. ഞാനും പൂജയും ഗ്രിഗറിയും അവരുടെ കുഞ്ഞുങ്ങളുമെല്ലാം ആ ജനക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ സന്ദീപ് സാര്‍ ഒരു സമരത്തിലും പങ്കെടുത്തില്ല. ഇച്ചാക്ക പോയതിനുശേഷം അദ്ദേഹത്തെ ഒന്നും സ്പര്‍ശിക്കുന്നുണ്ടായിരുന്നില്ലല്ലോ. സ്വന്‍സലിനും പരസഹായമില്ലാതെ ഒന്നിനും വരാനാവുമായിരുന്നില്ല
 
എനിക്ക് ശരീരമാസകലം അഗ്നിയാളുന്നതു പോലെയുള്ള വേവുണ്ടായിരുന്നു. ജലപീരങ്കിയില്‍ നിന്നുള്ള ജലമേല്‍ക്കുന്തോറും ആ വേവ് കൂടിയതേയുള്ളൂ. ഞാനാളിപ്പടര്‍ന്നാല്‍ ഇന്ത്യാമഹാരാജ്യം അതില്‍ ദഹിച്ചു പോകുമെന്ന് പലപ്പോഴും എനിക്കു തോന്നി. അനേകം മുന്നിമാരുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘം വന്നെത്തിയതും ആര്‍ക്കു വേണ്ടിയും കാലകത്തുന്ന ജി ബി റോഡിലെ ഗതികെട്ട സ്ത്രീകള്‍ സുരക്ഷിത ദില്ലിയ്ക്കായി മുദ്രാവാക്യം മുഴക്കിയതും ദില്ലി പോലീസിനും ഭരണാധികാരികള്‍ക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നു
 
അതുകൊണ്ടാക്കെയാണ് പോലീസ് ചീഫ് നിരുത്തരവാദപരമായി സംസാരിച്ചത്. സ്ത്രീകള്‍ക്ക് അസമയത്ത് വീട്ടിലിരുന്നാല്‍ പോരേ പുരുഷന്മാരോട് കയര്‍ത്ത് സംസാരിക്കാതിരുന്നു കൂടെ എന്നും മറ്റും ചോദിച്ചത്. സുഷമാസ്വരാജ് ആ പെണ്‍കുട്ടിയുടെ ജീവിതം പരാജയമായില്ലേ എന്ന് പാര്‍ലിമെന്‍റില്‍ എഒ സാധാരണ സ്ത്രീയെപ്പോലെ ഏങ്ങിക്കരഞ്ഞത്... സോണിയാ ഗാന്ധി അനേക മണിക്കൂറുകള്‍ പാലിച്ച നിശ്ശബ്ദത ഗത്യന്തരമില്ലാതെ മുറിച്ചത്... 
 
ജനക്കൂട്ടം പക്ഷെ, ചെറുത്തു നില്‍പ് തുടര്‍ന്നു. വൈകുന്നേരങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ച് അവര്‍ സമരം നടത്തി. ഡിസംബറിലെ മഞ്ഞും അസ്ഥി തുളയ്ക്കുന്ന തണുപ്പുള്ള മഴയുമൊന്നും അവര്‍ കാര്യമാക്കിയില്ല. എല്ലാ ഹൌസിംഗ് കോളണികളില്‍ നിന്നും ജനങ്ങള്‍ പ്രകടനവുമായി സമരത്തിനിറങ്ങി. കോളേജുകളില്‍ നിന്നും എല്ലാ കുട്ടികളും സമരത്തില്‍ പങ്കെടുത്തു
 
ആകസ്മികമായാണ് പ്രദീപ്ജെയിനെ സമരത്തില്‍ കണ്ടുമുട്ടിയത്. അന്ന് പ്രദീപ് പറഞ്ഞതൊന്നും ആദ്യമെനിക്ക് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, പിന്നീട് അതെല്ലാം വിശ്വസിയ്ക്കേണ്ടി വന്നു.
ജ്യോതി സിംഗ് എന്ന് പേരുള്ള ആ പെണ്‍കുട്ടി എത്രയോ നേരത്തെ മരിച്ചു കഴിഞ്ഞു എന്നാണ് പ്രദീപ് ഉറപ്പിച്ചു പറഞ്ഞത്. സമരമിങ്ങനെ നടക്കുമ്പോള്‍ ആ ന്യൂസ് പുറത്ത് വിട്ടാല്‍ ജനങ്ങള്‍ അക്രമാസക്തരായേയ്ക്കുമെന്ന് പോലീസിനു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തെവിടെയെങ്കിലും കൊണ്ടു പോയി വിദ്ഗ്ധചികില്‍സ ചെയ്തതായി കാണിക്കുകയും അവിടെ മരണമടഞ്ഞതായി പ്രഖ്യാപിക്കുകയുമാവും ഗവണ്മെന്‍റ് ചെയ്യുക എന്ന് പ്രദീപ് വിശദീകരിച്ചു. ഗവണ്മെന്‍റ്റ് തലത്തില്‍ എത്ര വലിയ രഹസ്യങ്ങളും ആസൂത്രണം ചെയ്യപ്പെടുമെന്നും കേസുകളും എന്തിനു യുദ്ധങ്ങള്‍ വരെയും ഉണ്ടാക്കപ്പെടുകയും മായ്ക്കപ്പെടുകയും ചെയ്യുമെന്നും പ്രദീപ് ജെയിന്‍ തുടര്‍ന്നു

 അധികാരമാണ് ഏറ്റവും ക്രൂരമായ പാതകമെന്ന് പ്രദീപ് ഏറ്റു പറയുമ്പോള്‍ എനിക്ക് വലിയ ഭയം തോന്നി.. ബി ജെ പിക്കാരനായിരുന്ന പ്രദീപ് പിന്നീട് ആം ആദ്മി ക്കാരനായത് ദില്ലിയെ കുലുക്കിയ ബലാല്‍സംഗക്കേസിന്‍റെ തുടര്‍ച്ചയാണെന്ന് അന്നു തന്നെ എനിക്ക് ഒരു വെളിപാട് പോലെ തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രദീപ് പറഞ്ഞ അധികാരത്തിന്‍റെ ക്രൂരപാതകം ചെയ്യുന്നതില്‍ കുടുംബവും ഉള്‍പ്പെടുമെന്നും അധികാരത്തിന്‍റെ അക്രമാസക്തമായ യൂണിറ്റാണ് അതെന്ന് ഞാനറിയും പോലെ അറിഞ്ഞവര്‍ അധികമുണ്ടാവില്ലല്ലോ എന്നും ഞാന്‍ വേദനയോടെ ഓര്‍ത്തു
 
ഇത്ര വലിയ ഒരു രാജ്യത്ത് അതിക്രൂരമായ ബലാല്‍സംഗമോ മറ്റ് ശാരീരിക പീഡനങ്ങളോ അതിനെതിരേ നടക്കുന്ന സമരമോ ഒന്നും ഒരു വാര്‍ത്തയേ അല്ലെന്ന് ബോധ്യമാക്കുന്ന സംഭവങ്ങള്‍ പിന്നെയും പിന്നെയും ഉണ്ടാകുന്നുണ്ടായിരുന്നു. ബംഗാളിലും ബീഹാറിലുമൊക്കെ സ്ത്രീകള്‍ ആ ദിവസങ്ങളിലും ബലാല്‍സംഗം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. അവിടെയൊന്നും സമരങ്ങളുണ്ടായില്ല. അല്ലെങ്കില്‍ ആ സ്ത്രീകളെച്ചൊല്ലി ദില്ലിയിലും ആരും സമരം ചെയ്തില്ല. അവരൊക്കെ സര്‍വ സാധാരണമായ കന്യാകത്വ പരീക്ഷണങ്ങള്‍ക്കും പോലീസുകാരുടെ ക്രൂര പരിഹാസത്തിനും വീട്ടുകാരുടെ അവജ്ഞയ്ക്കും മാധ്യമങ്ങളുടെ തമാശകള്‍ക്കും ഇടയില്‍ എവിടേയോ വിസ്മൃതരായി.. 
 
എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു എല്ലാം. എന്‍റെ ഭര്‍ത്താവ് ജോലിയില്‍ നിന്ന് അവധിയെടുത്തു. ഒരു കുഞ്ഞിനെ എന്ന പോലെ എന്നെ പരിചരിയ്ക്കാന്‍ ഒപ്പം നിന്നു. ചിലപ്പോള്‍ ഞാന്‍ കാരണമില്ലാതെ ഏങ്ങിക്കരഞ്ഞു.. ചിലപ്പോള്‍ ചിരിച്ചു. എനിക്ക് ഭക്ഷണം ആവശ്യമില്ലാതായി. മാനസിക നില ശരിയ്ക്കും തകരാറാവുന്നതു മാതിരി എനിക്ക് തോന്നി.

മഞ്ഞുപാളികള്‍ക്കിടയിലൂടെ കടന്നു വരുന്ന മനോഹരമായ സൂര്യവെളിച്ചവും ആ വെളിച്ചത്തിലലിഞ്ഞില്ലാതാവുന്ന മൂടല്‍മഞ്ഞും വിന്‍ററില്‍ പൂക്കുന്ന ക്രിസാന്തമങ്ങളും കുയിലിന്‍റെ കളകൂജനവും ദില്ലിയുടെ ഗലികളില്‍ തണുപ്പുകാലത്തു മാത്രം വ്യാപിക്കുന്ന മസാല ചേര്‍ന്ന ആഹാരസാധനങ്ങളുടെ സുഗന്ധങ്ങളും ഒന്നും എന്‍റെ മനസ്സിനെ സ്പര്‍ശിച്ചില്ല. വീട്ടിനു മുന്നിലെ പൂന്തോട്ടമോ സാധാരണ ഞാന്‍ കട്ട് ചെയ്തു പൂപ്പാത്രങ്ങളില്‍ നിറയ്ക്കാറുള്ള നര്‍ഗീസോ കാലന്‍ഡുലെയോ ഒന്നും ഞാന്‍ കണ്ടതേയില്ല. വാടിയ പൂക്കള്‍ പൂപ്പാത്രങ്ങളില്‍ നിന്ന് എടുത്തു മാറ്റാന്‍ പോലും ഞാന്‍ തയാറായില്ല
 
പ്രദീപ് പറഞ്ഞതു പോലെ തന്നെ ജ്യോതി സിംഗിന്‍റെ ജീവിതം സിംഗപ്പൂരില്‍ അവസാനിച്ചു. .. ഒരു രാഷ്ട്രം അതിന്‍റെ പിഞ്ഞിക്കീറിയ ഒരു സ്ത്രീ ശരീരത്തെ മുന്നില്‍ നിറുത്തി സ്വന്തം ജനതയോട് എങ്ങനെയെല്ലാം കള്ളം പറയുമെന്ന് ഞാന്‍ കണ്ടു മനസ്സിലാക്കി. കള്ളങ്ങളില്‍ പുലരുന്ന നമ്മുടെ കുടുംബങ്ങള്‍... അവയെ കൂടുതല്‍ വലിയ കള്ളങ്ങളുടെ കട്ടിയുള്ള കരിമ്പടം പുതപ്പിയ്ക്കുന്ന മഹാരാജ്യം
 
അന്ന് മുഴുവന്‍ ഞാന്‍ ഏങ്ങലടിച്ചു കരഞ്ഞു... ഒരു തുള്ളി വെള്ളം കുടിക്കാതെ ഏതു നിമിഷവും ഒഴുകുന്ന കണ്ണുകളുമായി ഞാന്‍ സമയം തള്ളി നീക്കി. എനിക്കുറക്കമേ വന്നില്ല.... എന്‍റെ ഭര്‍ത്താവ് 'ശാന്തീ, എന്‍റെ പൊന്നേ' ' ശാന്തീ , മൈ ലവ് ' എന്നൊക്കെ എത്ര മാധുര്യത്തോടെ വിളിച്ചിട്ടും എത്ര മേല്‍ സാന്ത്വനിപ്പിച്ചിട്ടും മനസ്സടങ്ങിയില്ല. പട്ടിണി കിടന്ന് തളര്‍ന്ന എനിക്ക് അദ്ദേഹം ചൂടുള്ള സൂപ്പ് കോരിത്തന്നു. ബ്രഡ് മൊരിയിച്ചു വായില്‍ വെച്ചു തന്നു സാധിക്കുമ്പോഴെല്ലാം ആ നെഞ്ചോടമര്‍ത്തിപ്പിടിച്ചു. എന്‍റെ തലമുടിയില്‍ അരുമയോടെ തടവി.. എനിക്ക് സമാധാനം കിട്ടിയില്ല. അദ്ദേഹത്തിന്‍റെ സ്പര്‍ശനം പോലും എന്നെ നൊമ്പരപ്പെടുത്തി. കാരണം തുരുമ്പ് പിടിച്ച ഇരുമ്പ് വടികളില്‍ കോര്‍ക്കപ്പെട്ട ജ്യോതിസിംഗിന്‍റെ കുടല്‍ മാല എന്‍റെ കണ്ണുകള്‍ക്കു മുന്നില്‍ സദാ തെളിഞ്ഞു നില്‍ക്കുകയായിരുന്നു... പെണ്ണിനെ എന്തും ചെയ്യാമെന്ന സമൂഹത്തിന്‍റെ ആ അഹന്ത എന്നെ നീറ്റി ദഹിപ്പിക്കുകയായിരുന്നു
 
എന്‍റെ ആദ്യലൈംഗികാനുഭവം... അതിന്‍റെ സകല തീക്ഷ്ണതയോടെയും എന്നെ വീണ്ടും വീണ്ടും പൊള്ളിച്ചടര്‍ത്തി.. എത്ര കാലം കഴിഞ്ഞാലും അതിന്‍റെ ആഘാതത്തില്‍ നിന്ന് ഞാന്‍ വിമോചിതയാവില്ലെന്ന് എനിക്ക് മനസ്സിലായി. മഴ പെയ്യുന്ന രാത്രിയുടെ അലര്‍ച്ച, ഫാനിന്‍റെ കരകര ശബ്ദം. മറക്കണമെന്ന് ഞാന്‍ സദാ ദാഹിക്കുന്ന ആ മുഖം , കിതപ്പുകള്‍ , വിയര്‍പ്പു തുള്ളികള്‍, ബലം പ്രയോഗിച്ച് അകറ്റപ്പെടുന്ന കാലുകള്‍, വഴുവഴുപ്പുകള്‍ .... എല്ലാം അഗ്നിനാളമായി എന്നെ ദഹിപ്പിച്ചു. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണിന്‍റെ മനമൊരു ആറാത്ത അഗ്നികുണ്ഡമാണ്. ഏതു നിമിഷവും തീയാളിപ്പടരുന്ന അഗ്നികുണ്ഡം..... അത് തിരിച്ചറിയാന്‍ ഡോക്ടര്‍ക്കോ പോലീസിനോ സമൂഹത്തിനോ കോടതിയ്ക്കോ ഒരിയ്ക്കലും കഴിയാറില്ല
 
എന്തായാലും ഈ കേസില്‍ പൊലീസുകാര്‍ കൃത്യമായി കുറ്റവാളികളെ പിടി കൂടി. അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തന്നെ. ഒരാള്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു. ഏറ്റവും അക്രമം ചെയ്ത പതിനേഴര വയസ്സുള്ള കുട്ടിക്കുറ്റവാളിയെ ശിക്ഷിയ്ക്കുന്നതിനു നിയമപരിധി ഉണ്ടെന്ന കാര്യം ടി വി ചാനലുകളിലും മാധ്യമങ്ങളിലും ചൂടുള്ള ചര്‍ച്ചയായിരുന്നു.. എന്തായാലും ഒടുവില്‍ ബലാല്‍സംഗ കേസ്സുകള്‍ വിചാരണ ചെയ്യാന്‍ ഫാസ്റ്റ് ട്രാക് കോടതികള്‍ നിലവില്‍ വന്നു. കുട്ടിക്കുറ്റവാളിക്ക് വലിയ ശിക്ഷ ഉണ്ടാവില്ലെന്ന് അതിനകം ഉറപ്പായിക്കഴിഞ്ഞിരുന്നു. ബലാല്‍സംഗക്കുറ്റങ്ങളുടെ നിയമപരിഷ്ക്കാരത്തിനായി ജസ്റ്റീസ് വര്‍മ്മ കമ്മീഷന്‍ രൂപം കൊള്ളുകയും ചെയ്തു
 
ആ ദിവസങ്ങളിലാണ്... ഞാന്‍ മെല്ലെ മെല്ലെ സമാധാനം വീണ്ടെടുത്തു തുടങ്ങിയ, വീട്ടു കാര്യങ്ങള്‍ ഒരു വിധം ഭംഗിയായി ചെയ്യാന്‍ തുടങ്ങിയ, എന്‍റെ ഭര്‍ത്താവിനെ വീണ്ടും പുണര്‍ന്നുറങ്ങാന്‍ തുടങ്ങിയ ആ ദിവസങ്ങളിലാണ് പൂജ ഗരുവിന്‍റെ വര്‍ത്തമാനവുമായി ഒരു രാവിലെ കയറി വന്നത് .
ഗരു വിചാരണത്തടവില്‍ കഴിയാന്‍ തുടങ്ങിയിട്ട് അനവധി വര്‍ഷങ്ങളായി. ഗരുവിന്‍റെ കേസ് ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഗരുവിനെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം സാധിക്കുമ്പോഴെല്ലാം പൂജ കാണുവാന്‍ പോയിരുന്നു. എന്നാല്‍ ഗരു പൂജയെ പരിചയമുണ്ടെന്ന് ഭാവിയ്ക്കാന്‍ കൂടി കൂട്ടാക്കിയില്ല
 
ഗരു പരിപൂര്‍ണമായി തളര്‍ന്നു കഴിഞ്ഞുവെന്നും ആറടി ഉയരം കൂന്നു കൂന്നു കൂനായിത്തീര്‍ന്നു കഴിഞ്ഞുവെന്നും വലിയ കുടവയര്‍ ഇല്ലാതായെന്നും കാലുകള്‍ കവച്ചുവെച്ച് ഒരു പ്രത്യേക രീതിയിലാണെന്ന് നടക്കുന്നതെന്നും പൂജ പറഞ്ഞു. ഇപ്പോള്‍ ' പാവ് പട്ത്തി മാ' ( കാലില്‍ വീഴുന്നു അമ്മേ) എന്ന ആചാര വാചകം പറഞ്ഞ് ഗരുവിന്‍റെ പാദധൂളികള്‍ ശിരസ്സിലണിയാന്‍ ശിഷ്യരായി ആരുമില്ല. ജയിലില്‍ ഗരു എന്തുതരം ചൂഷണത്തിനിരയായാലും ആരുമറിയില്ല. ജയിലിന്‍റെ മതിലുകളും അടപ്പുകളും ആര്‍ക്കും ഭേദിയ്ക്കാന്‍ കഴിയാത്തവയാണ്. കുടുംബങ്ങള്‍ മാത്രമല്ല രാഷ്ട്രങ്ങളും നിലനില്‍ക്കുന്നത് ദുര്‍ബലരെ എന്നും ചൂഷണം ചെയ്തും പഴയതും പുതിയതുമായ കളവുകളുടെ ഉന്മാദം ആവോളം പടര്‍ത്തിക്കൊണ്ടും ആര്‍ക്കും ഭേദിയ്ക്കാനാവാത്ത, ഇനി അഥവാ ഭേദിയ്ക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവരുടെ തലകള്‍ ഇടിച്ചു തകര്‍ക്കാന്‍ കഴിയുന്ന കൂറ്റന്‍ കന്മതിലുകള്‍ ഉയര്‍ത്തിക്കൊണ്ടുമാണ്
 
മുന്നിയെക്കൊണ്ട് ഒരു ഗരുവിനു വേണ്ടി ഒരു കേസ് കൊടുപ്പിച്ചാലോ എന്നായിരുന്നു പൂജയുടെ ആലോചന. പൂജയുടെ മുഖം ആലോചന മുറുകുന്തോറും വല്ലാതെ വലിഞ്ഞു കാണപ്പെട്ടു. തണുപ്പുകാലം അവളുടെ വികൃതമായ തൊലിയെ കൂടുതല്‍ വികൃതമാക്കി. ചിലപ്പോള്‍ അതു പൊട്ടി കുറെ ഏറെ രക്തവും വന്നിരുന്നു. ആ തൊലിയില്‍ പുരട്ടാനാവശ്യമായ മരുന്നുകള്‍ വിദേശത്തു നിന്നാണ് വരുത്തിയിരുന്നത്. ഒരു താല്‍ക്കലിക ആശ്വാസം മാത്രമായിരുന്നു അത്. വലിയ പ്രയോജനമൊന്നും അത് ആ കരിഞ്ഞു പുകഞ്ഞ തൊലിയില്‍ ചെയ്തിരുന്നില്ല
 
എല്ലാ പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കും ഇടയിലും വക്കീലിനെ കാണുക, ഫീസ് കൊടുക്കുക ഇതൊക്കെ പൂജ ഉഷാറായി ചെയ്യും. കേസിന്‍റെ അവസാനപാദം വരെ അവള്‍ അതിനെ വിടാതെ പിന്തുടരും. അവള്‍ക്ക് മടുപ്പോ നിരാശയോ ഒരിയ്ക്കലും ബാധിക്കില്ല. പക്ഷെ, നമ്മുടെ നിയവവ്യവസ്ഥയ്ക്ക് ഗരുവും മുന്നിയും അല്ലെങ്കില്‍ ജി ബി റോഡിലേയോ സോനാഗച്ചിയിലിയോ കാമാത്തിപ്പുരയിലെയോ പെണ്ണുങ്ങളും ഒന്നും മനുഷ്യരേ അല്ല.. പിന്നെ ആരോട് എന്തു പരാതി പറയാനാണ്
 
എന്നുവെച്ച് പരിശ്രമിക്കാതിരിക്കുന്നത് പൂജയുടെ ശീലമല്ലല്ലോ
 
ഗരുവിന്‍റെ കേസ് ഇനിയെങ്കിലും വിചാരണയ്ക്കെടുക്കണമെന്ന് കോടതിയോട് അപേക്ഷിയ്ക്കാന്‍ മുന്നി തയാറായി. തന്‍റെ ഗരുവാണതെന്നും ഗരു എന്നാല്‍ ഒരു മുന്നിയേയും സീമയേയും ഒക്കെ സംബന്ധിച്ച് അമ്മയ്ക്ക് തുല്യമാണെന്നും കോടതിയോട് അല്‍പം വികാരഭരിതമായിത്തന്നെ മുന്നി അപേക്ഷിച്ചു
 
ശരിയ്ക്കുള്ള അമ്മമാരും അച്ഛന്മാരും മക്കളുമൊക്കെ സ്ഥിരം വന്ന് വലിയ വായില്‍ കരഞ്ഞുകൊണ്ട് സങ്കടം പറയുന്ന ഒരിടമായതുകൊണ്ട് മുന്നിയുടെ അമ്മയ്ക്ക് തുല്യമാവല്‍ കോടതിയില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. പിന്നെ എന്തു സെലിബ്രിറ്റി ആയാലും മുന്നി ഒരു വെറും മുന്നി മാത്രമാണ്. മുന്നിമാര്‍ക്കും ഗരുക്കള്‍ക്കുമായി നമ്മുടെ രാജ്യത്ത് നിയമമൊന്നുമില്ല.. മുന്നിയും ഗരുവുമൊക്കെ മനുഷ്യജീവികളാണെന്ന മട്ടില്‍ തമിഴ് നാട്ടില്‍ മാത്രമേ സ്ത്രീ പുരുഷന്‍ അദേഴ്സ് എന്നൊരു കോളം ഉണ്ടാക്കി സര്‍ക്കാര്‍ ഫോമുകളില്‍ കാണിച്ചിട്ടുള്ളൂ എന്ന് എന്‍റെ ഭര്‍ത്താവ് ഞങ്ങളോട് പറഞ്ഞു
 
പ്രതീക്ഷിച്ചതു പോലെ ഗരുവിന്‍റെ വിചാരണ കോടതി ആരംഭിച്ചതേയില്ല. മുന്നി കൊടുത്ത അപേക്ഷ തള്ളിയില്ല എന്നതു തന്നെ വലിയ വിജയമായി കാണണമെന്ന് വക്കീല്‍ ഞങ്ങളെ സമാധാനിപ്പിച്ചു. ഇത്ര വലിയൊരു രാജ്യത്ത് ഇത്രയേറെ കേസുകള്‍ അനന്തമായി കെട്ടിക്കിടക്കുന്ന ഒരു കോടതിയില്‍ ഇതുവരെ നിലവില്‍ ഇല്ലാത്ത ഒരു ഗരു സ്പെഷ്യല്‍ നിയമം ഉണ്ടാക്കണമെന്ന ആവശ്യത്തിനു കോടതി ഇത്ര പരിഗണനയെങ്കിലും കൊടുത്തത് വലിയ ഭാഗ്യം തന്നെ... 
 
ദിവസങ്ങളും ആഴ്ചകളും പിന്നെ മാസങ്ങളും മുടന്തിക്കൊണ്ട് മുന്നോട്ട് നീങ്ങി. ജൂണ്‍ മാസത്തില്‍ ദില്ലി കത്തിപ്പുകയുന്ന ചൂടുകാലത്തായിരുന്നു ആ വാര്‍ത്ത എത്തിയത്
 
ഗരു ജയിലില്‍ കിടന്ന് മരിച്ചു പോയ വിവരം... അത് ആദ്യം അറിഞ്ഞത്, ഡോ ഗ്രിഗറിയാണ്. ജയില്‍ ഡോക്ടര്‍ ആയിരുന്നു അത് ഗ്രിഗറിയെ അറിയിച്ചത്
 
ആ മൃതദേഹം വിട്ടുകിട്ടണമെന്ന് മുന്നി ഭ്രാന്തിയെപ്പോലെ അപേക്ഷിച്ചു നോക്കി. ' അമ്മേ എന്‍റെ അമ്മേ എന്നെ തനിച്ച് വിട്ടിട്ടു പോയല്ലോ' എന്ന് നെഞ്ചു തകര്‍ന്ന് കരഞ്ഞു. കരിമഷിയൊഴുകിയിറങ്ങിയ മുന്നിയുടെ വലിയ കണ്ണുകളെ ടി വി ചാനലുകള്‍ പകര്‍ത്തിക്കാണിച്ചുകൊണ്ടിരുന്നപ്പോള്‍ രാജ്യത്തെ അതിപ്രഗല്‍ഭരായ നിയമജ്ഞര്‍ ചര്‍ച്ചകളില്‍ കൃത്യമായ അഭിപ്രായം രേഖപ്പെടുത്തി. മുന്നിയുടെ ശരിയ്ക്കുമുള്ള അമ്മയല്ലല്ലോ ഗരു.. അകന്ന ബന്ധു പോലുമല്ലല്ലോ ഗരു.. ഗരുവിനെ അവകാശപ്പെട്ട് അങ്ങനെ ആര്‍ക്കും വരാന്‍ ആവില്ല
 
നമ്മുടേ രാജ്യത്തിനും നിയമങ്ങള്‍ക്കും ഗരു ഒരു അനാഥശവം മാത്രമാണ്. അനാഥശവം സംസ്ക്കരിക്കല്‍ സര്‍ക്കാര്‍ ചുമതലയാണ്... നിയമത്തിനു ഒരിയ്ക്കലും വൈകാരികത പാടില്ല. നിയമത്തിനു നിയമം മാത്രമേ പാടുള്ളൂ
 
ഗരുവിന്‍റെ ശരീരം പോലും ഞങ്ങള്‍ക്ക് ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ഞങ്ങളെപ്പോലെയുള്ള മക്കള്‍ നിന്‍റെ തലമുറകളിലെങ്ങും പിറക്കാതിരിയ്ക്കട്ടെ എന്ന് ആശീര്‍വദിക്കുന്നവരുടെ ശരീരങ്ങള്‍ക്ക് വേറിട്ട് മാത്രമേ കത്തിയമരാനാകൂ... സൂര്യന്‍റെ ചൂട് ഏറ്റവും ഉഗ്രമായി ദില്ലിയെ ദഹിപ്പിക്കുന്ന ജൂണ്‍ മാസത്തിലെ ഇരുപത്തൊന്നാം ദിവസത്തില്‍ അങ്ങനെ വേറിട്ട് കത്തിയമര്‍ന്ന് ഗരു ഈ ഭൂമിയോട് യാത്ര പറഞ്ഞു
 
എന്‍റേ എന്ന് ചാപ്പകുത്തിയവര്‍ക്ക് വേണ്ടി എല്ലാമെല്ലാം, കഴിയുമെങ്കില്‍ മറ്റുള്ളവരുടേതു കൂടി വെട്ടിപ്പിടിച്ച് പത്തായങ്ങളില്‍ ഭദ്രമായി പൂട്ടിവെയ്ക്കുന്നവര്‍ക്ക് വായിക്കാനാവുന്ന പുസ്തകമല്ലല്ലൊ ഗരുവിന്‍റേതു പോലെയുള്ള ശരീരങ്ങള്‍. അവര്‍ക്കായി ഒന്നും ജനിപ്പിക്കാത്ത ഒന്നും സൂക്ഷിയ്ക്കാനാവാത്ത ആ ശരീരങ്ങള്‍ ....അവരുടേതായ എല്ലാം മറ്റുള്ളവര്‍ക്കായി വിറ്റും പലപ്പോഴും പലതരം കള്ളത്തരങ്ങള്‍ക്ക് കൂട്ടു നിന്നും ചിലപ്പൊഴെല്ലാം വലിയ ആര്‍ത്തി കാട്ടിയും ഒടുവില്‍ എല്ലാറ്റിലും തോല്‍ക്കുമ്പോള്‍ നിഷ്ഫലമായി തുണി പൊക്കിക്കാട്ടി പ്രതിഷേധിച്ചും അവസാനം അവര്‍ ഇങ്ങനെ അനാഥശവങ്ങളായി കത്തിയമരുന്നു
 
ഒരു ഗ്ലാസ് ആംപന്നയ്ക്കു മുന്നിലിരുന്ന്, അനിയന്ത്രിതമായി കണ്ണു നിറഞ്ഞ് ഒഴുകിയ എന്നെ സമാധാനിപ്പിച്ചുകൊണ്ട് പൂജ വിളിച്ചു... ' ശാന്തി... മൈ ഡിയറസ്റ്റ്
 
അതെ, പൂജയും ശാന്തിയും അന്നെന്നല്ല, എപ്പോഴും എന്നെന്നും ജീവിതത്തില്‍ ഉത്തരങ്ങളും ചോദ്യങ്ങളുമായി തന്നെ തുടര്‍ന്നു.... ഇപ്പോഴും തുടരുന്നു

( തുടര്‍ക്കഥ അവസാനിച്ചു. ) 

Friday, October 23, 2015

വെറുതെയിരുന്ന് സംസാരിക്കുന്ന, ഒരുമിച്ചിരുന്ന് ചായ കുടിയ്ക്കുന്ന ഒരു കാലം...16

https://www.facebook.com/echmu.kutty/posts/491568051022494


പതിനാറാം ഭാഗം. 

ദില്ലിയിലെ  പഞ്ച് ശീല്‍  എന്‍ക്ലേവില്‍ ഒരു  ബ്യൂട്ടി പാര്‍ലറുണ്ട്.   പ്രഗല്‍ഭരായ  ഒരുപാട് സ്ത്രീകള്‍ അവിടെ  പോകുന്നുണ്ട്. ജീവിതത്തിന്‍റെ  വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍.   അത്  മുന്നിയാണ് നടത്തുന്നതിപ്പോള്‍. 

സിന്‍ഡര്‍ലയുടെ ഗ്ലാസ് ചെരിപ്പുകള്‍ പൂര്‍ണ പെണ്ണുങ്ങള്‍ക്ക് മാത്രമല്ല കിട്ടുന്നതെന്ന്  തന്‍റെ കട്ടി കൂടിയ  ശബ്ദത്തില്‍  മുന്നി  എന്‍ ഡി   ടി വിയിലെ  ഇന്‍റര്‍വ്യൂവില്‍  പറഞ്ഞു. 

ഗരു ജയിലിലായതിനു ശേഷം ബോംബെയ്ക്ക് പോയ മുന്നിയെ  പുതിയ ഗരു  സിനിമാസെറ്റുകളിലേക്ക് കൊണ്ടു പോയി. അവിടെ ചെറിയ ചെറിയ  നൃത്തങ്ങള്‍ മുന്നി ചെയ്തു. കൂടുതല്‍ മെച്ചപ്പെട്ട  ജീവിതത്തിനു സഹായമാവുമെന്ന്  തോന്നിയപ്പോഴൊക്കെ   ആവശ്യപ്പെട്ടവര്‍ക്കൊപ്പം മുന്നി അവര്‍ പറയുന്നതെല്ലാം അനുസരിച്ചു. 

മുന്നിയെ അവരുടെ ലൈംഗിക ഫാന്‍റസികള്‍ക്ക്  ഉപയോഗിച്ചവരുടെ പേരുകളൊന്നും   ടി വി  പുറത്തു വിട്ടില്ല. അപ്പൊഴൊക്കെ ഒരു ബീപ് ശബ്ദം മാത്രം  ടി വി യില്‍ ഉയര്‍ന്നു.  ഇന്‍റര്‍വ്യൂ ചെയ്തിരുന്ന  സോണിയാ വര്‍മ്മയുടെ    മുഖത്തില്‍ നിന്ന് മുന്നിയുടെ മുഖത്തേക്ക് ക്യാമറ  ഫ്രീസ്  ആയി.

മുന്നി പതുക്കെപ്പതുക്കെ  മേക്കപ് ആര്‍ട്ടിസ്റ്റിന്‍റെ  അസിസ്റ്റന്‍ഡായി... മേക്കപ്പില്‍ മാത്രമല്ല,  ആവശ്യമുള്ള  എല്ലാ  കാര്യങ്ങളിലും  വേണ്ടത്ര...എന്നു  വെച്ചാല്‍ ആവശ്യപ്പെട്ടവര്‍ക്ക്  മതിയാകുന്നതു വരെയുള്ള  എല്ലാ അസിസ്റ്റന്‍സും ചെയ്തു .

ഇങ്ങനെയുള്ള പച്ച വാക്കുകള്‍  കേള്‍ക്കുമ്പോള്‍  നമ്മുടെ  പൌഡറും ചന്ദനക്കുറിയും  രുദ്രാക്ഷവും കുരുത്തോലയും   പര്‍ദ്ദയും മറ്റുമണിഞ്ഞ   സംസ്ക്കാരം  മേക്കപ്പുരിഞ്ഞ  അളിഞ്ഞ വൈകൃതമാവുന്നത് കാണാനാവാത്തവരാണ്  എല്ലാ   പഴിയും മുന്നിമാരിലും വൈജയന്തിമാരിലും കെട്ടിവെയ്ക്കുന്നതെന്ന്  പറയാന്‍ മുന്നിയ്ക്ക്  ഒട്ടും  മടിയുണ്ടായില്ല. 

അങ്ങനെ ഒരു ദിവസമാണ്  സിന്‍ഡര്‍ലയുടെ  ചെരിപ്പ്   വീണു കിട്ടിയത് പോലെ   മാധുരി ദീക്ഷിത്തിനെ  മേക്കപ് ചെയ്യാന്‍  മുന്നിക്ക്  സാധിച്ചത്. 

പിന്നെ തിരിഞ്ഞു  നോക്കേണ്ടി വന്നില്ല. 

സോണിയാ വര്‍മ്മ  ഒരു വെച്ചിരുത്തലോടെ ചോദിച്ചു.

നിങ്ങളുടെ കൂടെയുണ്ടായിരുന്ന  മറ്റുള്ളവരുടെ  ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നിങ്ങള്‍ എന്തു ചെയ്തു?  അവരോടൊക്കെ നിങ്ങള്‍ക്ക് ഒരു  ചുമതലയില്ലേ

മുന്നി ചിരിച്ചു. ഒരു തരം  പരിഹാസത്തിന്‍റെ വാള്‍ത്തലപ്പുള്ള  തീക്ഷ്ണമായ ചിരി .

എനിക്ക് മാത്രമായി ഒരു ചുമതലയുമില്ല എന്ന മറുപടി പറഞ്ഞപ്പോള്‍  സോണിയാവര്‍മ്മ  മാത്രമല്ല കാണികളും  വിയര്‍ത്തു പോയി..  ആ കൂസലില്ലായ്മയില്‍.. 

മുന്നി ഒരു ജ്വാലാമുഖിയായി   ആളിപ്പടര്‍ന്നു . 

ഈ രാജ്യം കണ്ടില്ലെന്ന് നടിച്ചിട്ടുള്ള  ആ മനുഷ്യ ജീവികളെ മുന്നി ഒന്ന്  രണ്ട്  മൂന്ന് എന്ന് ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പിറവികൊണ്ടിട്ടുള്ള  എന്നാല്‍ സ്വന്തമായി മാതാപിതാക്കളോ  സഹോദരരോ സ്വത്തോ വോട്ടേഴ്സ് കാര്‍ഡോ  റേഷന്‍ കാര്‍ഡോ  ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത അതൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ഈ മനുഷ്യജീവികള്‍ ഈ മഹത്തായ രാജ്യത്തിന്‍റെ  ആരാണെന്ന് മുന്നി ചോദിച്ചു.. 

പൌരസമൂഹത്തിനു പുറത്ത് ഇവരെ ഇങ്ങനെ നിലനിറുത്തുന്ന ഈ രാജ്യത്തിന്‍റെ  സംസ്ക്കാരമെങ്ങനെയാണ്  ഉന്നതമാകുന്നതെന്ന് പുരികമുയര്‍ത്തവെ  മുന്നിയുടെ കഴുത്തിലെ ഞരമ്പുകള്‍  പൊട്ടിത്തെറിയ്ക്കും  പോലെ പിടഞ്ഞുയര്‍ന്നു.. 

മുന്നി  അവര്‍ സഹിക്കുന്ന പീഡനങ്ങളെക്കുറിച്ചു പറയുമ്പോള്‍   ചോരയില്‍ കുളിയ്ക്കുന്ന  ശരീരങ്ങള്‍ റ്റി  വി സ്ക്രീനില്‍  തെളിയുന്നതു  ഞാന്‍ കണ്ടു. ശിഖണ്ഡിമാരും ബൃഹന്നളകളും  മാലിക് കഫൂറുമാരും മാത്രമല്ല,  മുന്നിയും സ്വപ്നയും വൈജയന്തിയും എല്ലാം  കബന്ധങ്ങളായി അവിടെ  മുറിഞ്ഞുവീണു. അവരുടെ രഹസ്യഭാഗങ്ങളും മുറുക്കിച്ചുവപ്പിച്ച വായകളും നാവുകളും  യോനികളായും ലിംഗങ്ങളായും ആഴവും ഉയരവും കരുത്തും ബലവും  ഉയിര്‍ക്കൊണ്ടു.  പൂര്‍ണതയുള്ള  സ്ത്രീശരീരങ്ങള്‍  ചെയ്യാന്‍  മടിയ്ക്കുന്ന  ലൈംഗിക ഫാന്‍റസികള്‍  എന്ന്  മുന്നി കിതച്ചപ്പോള്‍  ആരോ ഒരുക്കി  വെച്ചതു പോലെ  റ്റിവി യില്‍  കമേര്‍ഷ്യല്‍  ബ്രേക് വന്നു. 

അതെ, പൊതുസമൂഹം കാണുകയോ  അറിയുകയോ ചെയ്യാന്‍ ആഗ്രഹിയ്ക്കാത്ത സത്യങ്ങളെ മറച്ചു പിടിയ്ക്കാന്‍  ഫെബ്രുവരിയിലെന്തു കൊണ്ടാണ്  ഇരുപത്തെട്ട്  ദിവസമെന്നറിയാത്ത അമ്മയും ഷര്‍ട്ടും പാത്രങ്ങളൂം കക്കൂസുമൊക്കെ  കഴുകി  വൃത്തിയാക്കി രോമാഞ്ചമണിയുന്ന,   അണിഞ്ഞൊരുങ്ങിയ  വീട്ടമ്മമാരും മറ്റും  ചേര്‍ന്ന്  ടി വി സ്ക്രീന്‍  കൈയടക്കി.

പരസ്യത്തിനപ്പുറം ആ ചോദ്യം ചോദിയ്ക്കപ്പെട്ടില്ല.

നിയമം നടത്തേണ്ട പോലീസിന്‍റെ  ലാത്തികളും ശരീരവും എത്ര  വലിയ പീഡനങ്ങള്‍ ഏല്‍പിക്കുമെന്ന്  മുറുകിയ മുഖത്തോടെ   മുന്നി  വസ്ത്രങ്ങള്‍  അല്‍പം  നീക്കി  സ്വന്തം  കലകളെ പ്രദര്‍ശിപ്പിച്ചു.  കുറേ നേരത്തെ ഏറ്റ കലകളായതുകൊണ്ട്  അതിലെ  ഭീകരതയുടെ രക്താംബരം  കറുത്തു കഴിഞ്ഞിരുന്നു.

കോടതികള്‍   അവരെ കാണാതിരിക്കുന്നതിനെക്കുറിച്ചും  മുന്നി പറഞ്ഞു. പ്രണയമെന്നത് ആണിനും പെണ്ണിനുമിടയില്‍ മാത്രം സംഭവിക്കുന്ന ഒരു  രാസമാറ്റമല്ലെന്ന്   വാദിച്ചു. പ്രണയത്തിന്‍റെയും ശരീരലാളനകളുടേയും ഭോഗത്തിന്‍റേയും ഉടയോന്‍ ഒരിയ്ക്കലും ആണു മാത്രമല്ല. അത് ആണു മാത്രമായിരിയ്ക്കണമെന്ന്   വാശി പിടിയ്ക്കുന്നവര്‍ക്കാണ് അങ്ങനെയല്ലാത്തവരുടെ പ്രണയത്തേയും ശാരീരികലാളനകളേയും  ഭോഗാനന്ദത്തേയും  സഹിയ്ക്കാന്‍ കഴിയാത്തത് . 

സോണിയാ വര്‍മ്മ  ഒരു ശില പോലെ നിശ്ചലയായിരുന്നു. 

സമൂഹത്തിനു മൊത്തമായുള്ള  വലിയ ഒരു  ബാധ്യതയെ ചൂണ്ടിക്കാണിക്കുകയായിരുന്നു  മുന്നി. മുന്നിയെപ്പൊലെ ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക്  ആത്മാഭിമാനമുള്ള ജീവിതം നല്‍കേണ്ടത് ഒരു മുന്നിയുടേയോ ഒരു ഋതുപര്‍ണഘോഷിന്‍റെയോ ഒരു കല്‍ക്കിയുടേയോ  ഒരു രേവതിയുടേയോ  ഒരു ലക്ഷ്മിയുടേയോ  മാത്രം  ചുമതലയാകുന്നില്ല.  പൊതുസമൂഹം  പൂര്‍ണ മനസ്സോടെ അതിനു തയാറാകുമ്പോള്‍ മാത്രമെ  അങ്ങനെ  ഒരു അവസ്ഥ ഉണ്ടാകുകയുള്ളൂ.

സോണിയാ വര്‍മ്മ ഉപസംഹരിച്ചു.. 

എന്താണ് മുന്നിയുടെ ഇനിയും നിറവേറാനുള്ള  ആഗ്രഹം

മുന്നിയുടെ  തെളിവുറ്റ മന്ദഹാസം  അതീവ വശ്യമായിരുന്നു. 

ഞങ്ങള്‍ക്ക്  ബാക്കിയെല്ലാവരെയും  പോലെ  എല്ലാവരുമായും  ഇടകലര്‍ന്നിരുന്നു വര്‍ത്തമാനം പറയണം. ഒരുമിച്ചിരുന്നു ചായ  കുടിയ്ക്കണം.. സര്‍വസാധാരണമായി ജീവിക്കണം. ആജാ  മുന്നീ ആജാ  എന്ന കൈതട്ടലില്ലാതെ... 

സാധാരണ പോലെ..  വെറുതേ.. ഇങ്ങനെ.. മഴ കണ്ട്... വെയിലും  മഞ്ഞുമേറ്റ്... യാത്രകള്‍ ചെയ്ത്... അന്തസ്സുറ്റ  ജോലികള്‍  ചെയ്ത്...  പ്രേമിച്ച്...  ഇണചേര്‍ന്ന് ... ഒരു കുഞ്ഞിനെ  ദത്തെടുക്കണമെങ്കില്‍ അതിനു സാധിച്ച്...  ഒരു സാധാരണ മനുഷ്യ ജീവിതം... അത്  ഞങ്ങള്‍ക്ക്  കൂടിയേ കഴിയൂ.

സോണിയാ വര്‍മ്മ  മുന്നിയെ ആലിംഗനം ചെയ്യുമ്പോള്‍  പ്രണയത്തേയും ഭോഗത്തേയും കുറിച്ച് മുന്നി  പറഞ്ഞ വാക്കുകള്‍  ടി വി സ്ക്രീനില്‍  തെളിഞ്ഞു നിന്നു. 

ഞാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ അമ്മയ്ക്കൊപ്പമായിരുന്നു പോയിരുന്നത്. കല്യാണ സമയത്ത്   പറ്റെ വെട്ടിയിരുന്ന എന്‍റെ  തലമുടിയെ  ബാബാ രാംദേവിന്‍റെ സ്പെഷ്യല്‍ എണ്ണയും മറ്റും പുരട്ടാന്‍ നിര്‍ബന്ധിച്ച്  നീട്ടി വളര്‍ത്താന്‍ അമ്മ  പ്രേരിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍കൊണ്ട്  അത്  കരുത്തോടേ നീണ്ട്  വളരുകയും ചെയ്തു. മുടിയുടെ മിന്നിത്തിളക്കം അല്‍പം  മങ്ങിയെന്ന് തോന്നുമ്പോള്‍ അമ്മ എന്നെയും  കൊണ്ട്  ഖാന്‍ മാര്‍ക്കറ്റിലെ  ബ്യൂട്ടിപാര്‍ലറില്‍ പോകുമായിരുന്നു. മുഖം മിനുക്കാനും കൈ കാലുകള്‍ സുന്ദരമാക്കാനും എല്ലാം അമ്മ നിര്‍ബന്ധിക്കും. പാര്‍ലറിലെ അമ്മാതിരി പരിചരണങ്ങള്‍  ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അമ്മ പോയതിനു ശേഷം ഞാന്‍  ബ്യൂട്ടി പാര്‍ലറുകളെ  മറന്നു പോയി.. 

മുന്നിയുടെ  പാര്‍ലറില്‍ പോകണമെന്ന് ഞാന്‍ തീരുമാനിച്ചു. 

ഡിസംബറിലെ മഞ്ഞ് മൂടിയ പ്രഭാതത്തില്‍  പിറ്റേന്ന് പത്തുമണിയ്ക്ക് തന്നെ  ഞാന്‍ പാര്‍ലറില്‍ പോയി. മുന്നി എത്തിയിരുന്നില്ല. വേറെ ആരെല്ലാമോ  ഉണ്ടായിരുന്നു.  ഞാന്‍  ആരേയും  ശ്രദ്ധിയ്ക്കാതെ  റിസപ് ഷന്‍  ഏരിയയില്‍  ഇരുന്ന്  അവിടെ കിടന്നിരുന്ന  ഫാഷന്‍ മാസികകള്‍  മറിച്ചു നോക്കി. 

അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍   ചടുലമായ  ചലനങ്ങളോടെ  മുന്നി  കയറിവന്നു.  കസ്റ്റമേഴ്സായ സ്ത്രീകളെ നോക്കും പോലെ  പൊതുവേ  എല്ലാവരേയും ഒന്നു നോക്കി. ഒരു നിമിഷം ആ കണ്ണുകള്‍  എന്നില്‍ തടഞ്ഞു  നിന്നു.  അടുത്ത മിനിറ്റില്‍ മുന്നിയുടെ കരുത്തേറിയ ആലിംഗനത്തില്‍ ഞാന്‍ അമര്‍ന്നു.

ആ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. 

ഞാനും വിങ്ങിക്കരഞ്ഞു പോയി. 

എത്ര വര്‍ഷങ്ങള്‍ കടന്നു പോയി എന്ന് മുന്നി  മന്ത്രിച്ചപ്പോള്‍  എനിക്ക് ശബ്ദിയ്ക്കാന്‍ കഴിഞ്ഞില്ല. മറ്റു  സ്ത്രീകള്‍  അല്‍ഭുതപ്പെടുന്നുണ്ടെന്ന്  എനിക്ക്  തോന്നി.  കാര്യമെന്തൊക്കെ  പറഞ്ഞാലും ടി വിയില്‍  വന്നാലും സെലിബ്രിറ്റി  എന്ന് പേരു കേട്ടാലും മുന്നി  ഒരു മുന്നി തന്നെയാണല്ലോ. 

അതുകൊണ്ട്  ഞങ്ങള്‍ മുന്നിയുടെ ഓഫീസിലേയ്ക്ക്  മാറിയിരുന്നു. സ്ത്രീകളെ പരിചരിയ്ക്കാന്‍ മുന്നി പൂര്‍ണ സ്ത്രീകളെ ഏര്‍പ്പാട്  ചെയ്തിരുന്നു. അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് അസ്വസ്ഥത  തോന്നുമെന്ന് മുന്നി വെളിപ്പെടുത്തി.    മരിച്ചാല്‍ പോലും അഴിയ്ക്കാനാവാത്ത ശരീരമെന്ന  കടുംകുരുക്കില്‍ മാത്രം അകപ്പെട്ട്  ജീവിയ്ക്കുന്നവരാണല്ലോ  നമ്മുടെ  പൂര്‍ണ പെണ്ണുങ്ങള്‍. മുന്നി പരിചരിയ്ക്കുന്നതില്‍ വിരോധമില്ലാത്ത  സ്ത്രീകളുടെ സൌന്ദര്യ സംരക്ഷണം മാത്രമേ  മുന്നി ഏറ്റെടുക്കാറുള്ളൂ. 

ഞങ്ങള്‍ എല്ലാവരേയും കുറിച്ച് മതി  വരുവോളം സംസാരിച്ചു. 

വൈജയന്തി  മരിച്ചു  പോയി എന്ന്  മുന്നിയാണ്  പറഞ്ഞത്. ഒരാഴ്ച മുമ്പായിരുന്നു അത്. പ്രത്യേകിച്ച്  ഒന്നുമുണ്ടായിരുന്നില്ല. വജൂദ്  ഭായിയുടെ  കൊലപാതകത്തിനുശേഷം വൈജയന്തി  പതുക്കെപ്പതുക്കെ വിഷാദരോഗത്തിനും  ചെറിയ തോതിലുള്ള  മാനസിക അസ്വസ്ഥതകള്‍ക്കും  ഇരയായിരുന്നു.  പൂജ സാധിക്കുമ്പോഴെല്ലാം വൈജയന്തിയെ കണ്ടിരുന്നു. മരുന്നുകള്‍ നല്‍കിയിരുന്നു,  എങ്കിലും ദാരിദ്ര്യവും  ഏകാന്തതയും അനാഥത്വവും ച്ഛക്ക  എന്ന നിലയില്‍  അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും  ഗുഹ്യഭാഗങ്ങളില്‍ ബാധിച്ച പഴുപ്പും എല്ലാമായി വൈജയന്തി ച്ഛക്കയുടെ ജന്മത്തില്‍ നിന്ന് വിടുതല്‍ നേടി... 

പൂജ കുറച്ച് ദിവസമായി ദില്ലിയിലില്ലെന്ന് മുന്നി പറഞ്ഞു. അതായിരിക്കും  വൈജയന്തിയുടെ കാര്യം ഞാന്‍ അറിയാതിരുന്നത്.

ഞങ്ങള്‍  ദീര്‍ഘമായി നിശ്വസിച്ചു.  

മുന്നിയ്ക്ക് ഒരു കുഞ്ഞിനെ  ദത്തെടുത്ത് വളര്‍ത്തണമെന്നുണ്ട്.  പക്ഷെ, നമ്മുടെ നിയമം സമ്മതിയ്ക്കില്ല. അത്  പറഞ്ഞപ്പോള്‍ മുന്നിയുടെ  ശബ്ദം ഒന്നിടറി. 

അമ്മയാവാന്‍ കഴിയാത്തവളാണെന്ന സത്യം  ഞാനാരോടും പറഞ്ഞില്ല. അതോര്‍ക്കുമ്പോഴൊക്കെ  മറക്കാന്‍ ശ്രമിക്കുന്നതെല്ലാം   തികട്ടി വരും.. എനിക്ക് ശപിക്കണമെന്നും  അഗ്നിയായി  ആളിപ്പടര്‍ന്ന്  എന്‍റെ വേരുകളെ ദഹിപ്പിക്കണമെന്നും തോന്നും. അതിനൊന്നും എനിക്ക് ഇപ്പോഴും കഴിവില്ലല്ലോ. പിന്നെ  ഗര്‍ഭപാത്രമല്ലല്ലോ  പെണ്ണിന്‍റെ  ഏറ്റവും പ്രധാനപ്പെട്ട  അവയവം... തലച്ചോറല്ലേ ... എന്നൊക്കെയോര്‍ത്ത്  ഞാന്‍    സമാധാനിയ്ക്കാന്‍ ശ്രമിക്കും.

നല്ല തണുപ്പുണ്ടായിരുന്നു  ഡിസംബറിലെ ആ ദിവസത്തിന്. തണുത്ത കാറ്റില്‍ ദേഹം കുളിര്‍ന്നു  വിറച്ചു.   ഉച്ചഭക്ഷണം പുറത്തെ  പുല്‍ത്തകിടിയിലിരുന്ന്  മൃദുലമായ വെയില്‍ കാഞ്ഞുകൊണ്ടാണ് ഞങ്ങള്‍  കഴിച്ചത്. 

ഇച്ചാക്കയെ ഗുജറാത്തിലെ ലഹള  അഗ്നിയില്‍ ദഹിപ്പിച്ചതാണെന്ന്  മുന്നി ഏങ്ങലടിച്ചു . എവിടെ എങ്ങനെ ആരുടെ  കൈയാല്‍ എന്നൊന്നും അറിയാന്‍ കഴിഞ്ഞില്ല.നമ്മുടെ ഒരു  ഗവണ്മെന്‍റിനും വേണ്ടാത്ത ജനതയാണ് ദരിദ്രരായ  മുസ്ലിമുകള്‍ , ച്ഛക്കകള്‍, ദലിതര്‍,  പിന്നെ എല്ലാ ജാതിയിലും  മതത്തിലും പെട്ട  ദരിദ്രര്‍,  വികലാംഗര്‍  ... പിന്നെ പെണ്ണുങ്ങളും.. ഇച്ചാക്കയുടെ മനോഹരരൂപവും ദൈവത്തില്‍പോലും ദൃശ്യമാവാത്ത  ആത്മസൌന്ദര്യവും  അഗ്നിയില്‍ ചാമ്പലായതോര്‍ത്ത്  എന്‍റെ  ഹൃദയം അലമുറയിട്ടു കരഞ്ഞു. ഇത്ര വേദനാപൂര്‍ണവും  അനാഥവുമായ മരണം  ആ നല്ല  മനുഷ്യനു വിധിച്ച  ദൈവനീതിയുടെ  വകുപ്പ് ഏതായിരിക്കും?

എത്രമാത്രം  അഭയാര്‍ഥികളാണ് മുംബൈയിലേയ്ക്ക് ഓടിവന്നതെന്ന് ആര്‍ക്കും അറിയില്ലെന്ന് മുന്നി  പറഞ്ഞു. പെണ്ണുങ്ങള്‍  ശരീരം വിറ്റു.. ആണുങ്ങള്‍  സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കുന്ന  പണികളില്‍ മുഴുകി. കുട്ടികള്‍  റോഡില്‍ ഭിക്ഷാടനം ചെയ്തു. അവരെ പോലീസുകാര്‍ ഇരുട്ടിലേയ്ക്ക് വാരിയെടുത്തുകൊണ്ട്  പോയി.  വായ മുഴുവന്‍ പുണ്ണുകളോടെ,  ചൂടുചായ ഇറക്കാന്‍ കഴിയാതെ  അത്  സോസറുകളില്‍ ഒഴിച്ച്  ആറ്റിത്തണുപ്പിക്കുന്ന  ഗുജറാത്തി മുസ്ലിം ബാലന്മാര്‍ മുംബൈയുടെ റോഡുകളില്‍ സുലഭമായ കാഴ്ചയായി. അവര്‍ക്കിടയിലൂടെ  ബി എം ഡബ്ല്യു വും   ഓഡിയും  ബെന്‍സും മെഴ്സിഡസുമെല്ലാം ചീറിപ്പാഞ്ഞു.

കണ്ണുനീര്‍ നിയന്ത്രിച്ച് എന്‍റെ കണ്ണുകള്‍  ചുവന്നു. മൂക്കിലൂടെ എരിവ് കൊണ്ടെന്ന പോലെ വെള്ളം വന്നു. രസ് മലായി  തിന്നുമ്പോഴും കണ്ണീര്‍  വരുന്നത് ചില മനുഷ്യരുടെ തലേലെഴുത്താണെന്ന്   മുന്നി  എന്നെ  കെട്ടിപ്പിടിച്ചു  പുറത്ത് തട്ടി.

ഗരുവിനെ കാണുവാന്‍ ജയിലധികൃതര്‍  ഒരിയ്ക്കലും അനുവദിയ്ക്കില്ലെന്ന് മുന്നി ഉറപ്പിച്ചു പറഞ്ഞു. കാരണം ഗരു ഒരു ച്ഛക്കയാണ്.  ജയിലിലകപ്പെട്ട  ച്ഛക്ക  ഏറ്റവും ചീപ്പായി കിട്ടുന്ന ലൈംഗിക സുഖോപകരണമാണ്. ഗരുവിന്‍റെ കേസ് വാദിയ്ക്കപ്പെടുകയോ അതിനു വിധി വരികയോ  ഇല്ലെന്ന് മുന്നി സിദ്ധാന്തിച്ചു. വിചാരണ കൂടാതെ  എത്ര കാലം വരെയും ഗരു  ജയിലില്‍  കഴിയേണ്ടി വരും.

ആ പോലീസുകാരന്‍റെ മരണത്തെപ്പറ്റി  ഗവണ്‍മെന്‍റ്  അന്വേഷിക്കില്ലേ ...  വജൂദ് ഭായിയുടെ  മരണത്തെപ്പറ്റി  അന്വേഷിക്കില്ലേ.. ഗരുവിനു ശിക്ഷ കൊടുക്കേണ്ടേ.. 

ഞാന്‍ നിഷ്ക്കളങ്കമായി ചോദിച്ചു. 

മുന്നി  പൊട്ടിപ്പൊട്ടിച്ചിരിച്ചു. 

നീയേതു വിഡ്ഡി  ലോകത്തിലാ ?  ചത്ത് പോയ പോലീസുകാരനും  ച്ഛക്കകള്‍ക്ക് ഹാര്‍മോണിക്ക വായിക്കുന്നവനും ഒക്കെ നമ്മുടെ ഈ കോടിക്കണക്കിനു ആളുള്ള  രാജ്യത്തും കോടതിയിലും മറ്റും ആരാണ്? യൂണിഫോമുണ്ടെങ്കില്‍ ഒരു കോണ്‍സ്റ്റബിള്‍ പോലീസിനു അല്ലറചില്ലറ  സ്ഥാനമുണ്ടാവും. സ്വന്തം ഗലിയിലെ ഥാനയില്‍. ചത്താല്‍ പിന്നെ  എന്താ ? അവന് എന്ത് സ്ഥാനം ? അവന്‍റെ പെണ്ണിനും മക്കള്‍ക്കുമല്ലാതെ  ആര്‍ക്ക് പോയി... 

മുന്നി  തുറന്നടിച്ച  വലിയ  സത്യങ്ങള്‍ക്ക്  മുന്നില്‍  ഞാന്‍ സ്തംഭിച്ചിരുന്നു.

( തുടരും )