Saturday, July 23, 2016

വളമായും ജലമായും ഈ ജന്മം സഫലം.

https://www.facebook.com/echmu.kutty/posts/441161842729782

നീ തന്നതല്ലേ ..
സ്വയം വിളഞ്ഞതല്ലേ ..
വളമായും ജലമായും
ഈ ജന്മം സഫലം.
കവിതയോ കഥയോ ലേഖനമോ നാടകമോ പോയിട്ട് ഒരു കത്തു പോലും ശരിയ്ക്ക് എഴുതാനറിയാത്ത അവന്‍ അവള്‍ക്ക് ഈ മെയിലില്‍ എഴുതിയ നാലു വരികളാണ്. അത് വായിക്കുമ്പോള്‍ അവളൂടെ കണ്ണില്‍ നീര്‍മണികളുടെ നേര്‍ത്ത മറ ഉയര്‍ന്നു...
അവളുടെ മകളെക്കുറിച്ച് അവള്‍ പൊങ്ങച്ചം പറഞ്ഞപ്പോഴായിരുന്നു.. എഴുതിയപ്പോഴായിരുന്നു.
ശരിയാണ്.... മകള്‍ മിടുക്കിയാണ്... സുന്ദരിയാണ്.... ഉദ്യോഗസ്ഥയാണ്.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് മകളുടെ ടീച്ചര്‍മാര്‍ പറഞ്ഞിരുന്നു അവളോട്..
യൂ ആര്‍ വെരി ലക്കി ടു ഹാവ് സച്ച് എ ലവ് ലി ഡോട്ടര്‍.
മകളുടെ മേലുദ്യോഗസ്ഥര്‍ പറഞ്ഞു.
ഷി ഈസ് സച്ച് എ നൈസ് ലേഡി.. വെരി ഹാര്‍ഡ് വര്‍ക്കിംഗ്..
മകളുടെ കീഴുദ്യോഗസ്ഥര്‍ വണങ്ങി.
ഇത്ര കരുണയോടെ ദയയോടെ പെരുമാറുന്ന ഒരു മാഡത്തെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം.
അഭിനന്ദന വചസ്സുകള്‍ അവളിലെ അമ്മയില്‍ എപ്പോഴും ഉല്‍സവങ്ങളായി കൊടിയേറി.
അവനോ ...
പാവം! പതിയെപ്പതിയെ ഒരു അച്ഛനാവുകയായിരുന്നു. ഓരോ സ്റ്റെപ്പും സൂക്ഷിച്ച്... സ്പീഡ് കൂട്ടിയെടുക്കുന്ന ഓട്ടക്കാരനെപ്പോലെ...
അവളുടെ മകള്‍ എന്തു വിളിച്ചാലും വിളി കേള്‍ക്കുമെന്ന വാഗ്ദാനമായിരുന്നു ആദ്യം..
മഞ്ഞപ്പിത്തം പിടിച്ച് മഞ്ഞിച്ചു പോയ മകളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയതായിരുന്നു പിന്നെ..
രാത്രി മുഴുവന്‍ മകളെ നെഞ്ചില്‍ കിടത്തി... ‘സുഹാനി രാത് ഡല്‍ ചുകി.. ‘എന്ന് മുഹമ്മദ് റാഫിയായി.... അങ്ങനെ അനവധി അനവധി പാട്ടുകളായി... പാട്ടുകാരായി... അതിനു ശേഷം..
അവന്‍റെ നെഞ്ചോടു ചേര്‍ന്നുറങ്ങാന്‍ സാധിക്കാതെ പോയ രാത്രികളില്‍ മകള്‍ ശാഠ്യം പിടിച്ചു.. ‘ അമ്മ പാട് ... ഉം... പാട്.. ‘
അമ്മയുടെ പാട്ട് കേട്ട് കിടക്കുമെങ്കിലും മകള്‍ അതൃപ്തി പ്രകടിപ്പിച്ചു.. ‘ ഉം ...ഉം... ശരിയായില്ല.’
വഴിവക്കില്‍ കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കഥപ്പുസ്തകങ്ങള്‍ അവന്‍ കൈ നിറയേ മടി നിറയേ മനസ്സു നിറയേ മകള്‍ക്ക് വാങ്ങിക്കൊടുത്തു..
ആ പുസ്തകങ്ങളില്‍ ആണ്ടുമുങ്ങിപ്പോയ മകള്‍ക്ക് അവളറിയാതെ മാമു വാരിക്കൊടുക്കുകയും തലമുടിയില്‍ എണ്ണ തേച്ചു തിരുമ്മുകയും ചെയ്തു.
പിങ്ക് നിറവും മിനുസമുള്ള ഒരു അനിയന്‍ വേണമെന്ന് വാശി പിടിച്ചു കരഞ്ഞ അവളൂടെ മകളെ സമാധാനിപ്പിക്കുവാന്‍ ഞായറാഴ്ച മാര്‍ക്കറ്റില്‍ നിന്ന് ഒരു വാവയെ മേടിച്ചു തരാമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചുറ്റാന്‍ കൊണ്ടുപോയി...
മകള്‍ക്കൊപ്പം ആന കളിച്ചു.. കുതിര കളിച്ചു... ഒളിച്ചു കളിച്ചു..
നെടുങ്കന്‍ ബൈക്ക് യാത്രകളില്‍... ബസ്സ് യാത്രകളില്‍ ... വിദേശ യാത്രകളില്‍ എല്ലാം കൂടെ കൂട്ടി...
സമയം കിട്ടുമ്പോഴെല്ലാം മകളോട് സംസാരിച്ചു.. ലോകത്തെപ്പറ്റി.. സമരങ്ങളെപ്പറ്റി.. ജീവിതത്തെപ്പറ്റി.. സന്തോഷത്തെപ്പറ്റി... സങ്കടത്തെപ്പറ്റി.. മരണത്തെപ്പറ്റി.. സൂര്യനു കീഴിലുള്ള എല്ലാറ്റിനേയും പറ്റി..
അവളുടെ മകള്‍ വളര്‍ന്നു..... അവന്‍റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുവാനെന്ന പോലെ..
പാപ്പാ ... എന്ന് മകള്‍ വിളിക്കുമ്പോള്‍ അവന്‍റെ ഓരോ അണുവിലും ആഹ്ലാദം പൊട്ടിത്തരിയ്ക്കുന്നത് അവള്‍ക്ക് കാണാനായി.
എങ്കിലും സ്വന്തം ബീജങ്ങളുടെ അഭിമാനം തോള്‍പ്പൊക്കത്തില്‍ വളര്‍ന്നുവെന്ന് അഹങ്കരിക്കുന്നവരും സ്വന്തം അണ്ഡങ്ങളുടെ ആഢ്യത്തം വര്‍ണാഭമായ ജീവിതമായെന്ന് പൊങ്ങച്ചപ്പെടുന്നവരും അവനെ കാണുമ്പോള്‍ സഹതാപപൂര്‍ണമായ മിഴികളോടെ ഉറ്റുനോക്കുകയും സാധിക്കുമ്പോഴെല്ലാം കിലുങ്ങുന്ന വാക്കുകള്‍ കൊണ്ട് പരിതപിക്കുകയും ചെയ്തു..
എത്രയായാലും അവന്‍റെ വളര്‍ത്തുമകള്‍ മാത്രമാണെന്ന്... മറ്റൊന്നും അവകാശപ്പെടാ
നാവില്ലെന്ന് ..
എല്ലാ അഹങ്കാരങ്ങള്‍ക്കും അഭിമാനത്തിനും ആഢ്യത്തത്തിനും പൊങ്ങച്ചത്തിനുമായി അവന്‍ സമര്‍പ്പിച്ച വിനയം തുളുമ്പുന്ന ഉത്തരമായിരുന്നു ...
വളമായും ജലമായും ഈ ജന്മം സഫലം...

Monday, July 4, 2016

രണ്ടു സ്ത്രീകള്‍

https://www.facebook.com/echmu.kutty/posts/437183089794324
15/05/15
                                                        

‘ മഴ വരുമ്പോള്‍, മഴ വരുമ്പോഴോക്കെയും ഞാന്‍ അവളെ ഓര്‍ക്കും... തലയും കുമ്പിട്ട് എന്‍റെ മുന്നില്‍ നിന്ന അദ്ദേഹത്തെയും.. ‘
കസവു നേര്യതുടുത്തിരുന്ന ആ അമ്മ എന്നോട് പറയുകയായിരുന്നു.
അമ്മയുടെ മകന്‍റെ ഭാര്യ പ്രസവിയ്ക്കാന്‍ ആശുപത്രിയിലെത്തിയിരിക്കുന്നു. രാത്രി കൂട്ടു കിടക്കുന്നത് അമ്മയാണ്. മകന്‍ ഗള്‍ഫിലാണ്. ലീവ് കിട്ടിയാലുടന്‍ വരും. മകന്‍റെ ഭാര്യയുടെ അമ്മ ജീവിച്ചിരിപ്പില്ല. .
മഴ ദൂരെ എവിടെയോ നിന്ന് ആര്‍ത്തിരമ്പി വരുന്നുണ്ടായിരുന്നു.
തണുത്ത കാറ്റ് വരാന്തയില്‍ ഓടിക്കളിച്ചു. ആശുപത്രി മുറ്റത്തെ ചന്ദ്രക്കാരന്‍ മാവില്‍ നിന്ന് കുഞ്ഞു മാമ്പഴങ്ങള്‍ ഞാനാദ്യം ഞാനാദ്യമെന്ന് പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു.
അമ്മയുടെ കണ്‍കോണുകളില്‍ നനവുണ്ടെന്ന് എനിക്ക് തോന്നി.
‘അദ്ദേഹം രക്ഷിക്കുകയായിരുന്നു അവളെ.... അല്ലെങ്കില്‍ അവള്‍ തനിച്ചായിപ്പോകുമായിരുന്നു. ആരുമില്ലാതാകുന്ന പെണ്ണിനെ മറ്റൊരു പെണ്ണിനേക്കാള്‍ എളുപ്പത്തില്‍ പുരുഷനു ദ്രോഹിക്കാന്‍ കഴിയും. ‘
എന്നോളം ആ പാഠം വായിച്ചവര്‍ ...
ഞാന്‍ തല കുലുക്കി. എന്നിട്ട് എന്‍റെ സഹജമായ ജളത്വത്തോടെ ആരാഞ്ഞു.
‘അമ്മ അദ്ദേഹമെന്ന് പറയുന്നത്.. ‘
നേര്യതിന്‍റെ തുമ്പ് കണ്ണില്‍ച്ചേര്‍ത്തുകൊണ്ട് അമ്മ കഴുത്തില്‍ തൂങ്ങുന്ന താലിയില്‍ തൊട്ടു കാണിച്ചു.
ഭര്‍ത്താവ് ഒരു സ്ത്രീയെ രക്ഷിച്ച കഥയാണ് അമ്മ കേള്‍പ്പിക്കുന്നത്.
‘ അവള്‍ക്കാരുമുണ്ടായിരുന്നില്ല. അവളുടെ നാട്ടിലെ അമ്പലത്തില്‍ ചെന്ന് ഒരു താലിയും ചാര്‍ത്തിച്ച് അദ്ദേഹം അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. ‘
ഞാന്‍ ഞെട്ടി. എന്നെപ്പോലെ ആകാശവും ഞെട്ടി. വിശ്വാസം വരാതെ വെള്ളി വെളിച്ചം തെളിയിച്ച് ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കി.
അദ്ദേഹം ഇടയ്ക്കിടെ ആ നാട്ടില്‍ ചില്ലറ കുറിപ്പിരിവുകള്‍ക്കും മറ്റും പോയിരുന്നു. നശിച്ചു കഴിഞ്ഞ ഒരു തറവാട്ടിലെ പെണ്ണ്. കുറച്ചു ഖാദി നൂല്‍പ്പും ഒക്കെയായി കഷ്ടിച്ചു കഴിഞ്ഞു പോവുകയായിരുന്നു. ആദ്യം സഹതാപമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ...
അമ്മ ഒന്നു നിറുത്തി. ..
മഴ പെയ്യാന്‍ തുടങ്ങി. വരാന്തയിലേക്ക് മുഴുത്ത മഴത്തുള്ളികള്‍ പാറി വീണു.
‘ നിറഞ്ഞ സന്ധ്യയ്ക്ക് ഇങ്ങനെ ആര്‍ത്തലച്ച് മഴ പെയ്യുകയായിരുന്നു. ഒരു നുള്ളു ഭസ്മം കൊണ്ട് കുറിയിട്ട് ഞാന്‍ വീട്ടുവരാന്തയില്‍ നില്‍ക്കുകയും ... അപ്പോഴാണ്... അപ്പോഴാണ് അദ്ദേഹം അവള്‍ക്കൊപ്പം കയറി വന്നത്. വിവരങ്ങളൊക്കെ പറഞ്ഞത്.’
അമ്മ വേദനയൂറുന്ന ഒരു ചിരിയിലലിഞ്ഞുകൊണ്ട് തുടര്‍ന്നു.
‘ എനിക്ക് അദ്ദേഹത്തെ വെറുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യവും അന്നു വരെ അദ്ദേഹം ചെയ്തിരുന്നില്ല. ഒരു മോശം വാക്കുപയോഗിച്ചിട്ടില്ല. നോവിക്കും വിധം ഒന്നു നുള്ളിയിട്ടില്ല. എന്‍റെയും മക്കളുടേയും എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞു നിവര്‍ത്തിച്ചിരുന്നു. ‘
‘മക്കളോ’ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
‘ ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടാണ്... എന്നിട്ടാണ്.. ‘
അമ്മ പിന്നെയും നിറുത്തി.
സാന്ദ്രമായ മൌനം ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.
മുറിയില്‍ നിന്ന് മകന്‍റെ ഭാര്യ വിളിച്ചപ്പോള്‍ അമ്മ കണ്ണും മുഖവും അമര്‍ത്തിത്തുടച്ച് അകത്തേക്ക് പോയി.
ആശുപത്രിയുടെ നീളന്‍ വരാന്തയില്‍ ഞാന്‍ തനിച്ചായി.
എനിക്കുറക്കം വരുന്നുണ്ടായിരുന്നില്ല. സ്വന്തം ഭര്‍ത്താവിനെ ആ സ്ത്രീക്ക് വിട്ടുകൊടുത്ത് മക്കളെ അധ്വാനിച്ചു പോറ്റിയ ഒരു അമ്മയെപ്പറ്റി ഓര്‍ത്തുകൊണ്ട് ഞാന്‍ വരാന്തയില്‍ തന്നെയിരുന്നു.
രണ്ട് കപ്പ് കട്ടന്‍കാപ്പിയും കൊണ്ടാണ് അമ്മ വരാന്തയിലേക്ക് മടങ്ങിവന്നത്. ഒരു കപ്പ് അമ്മ എനിക്ക് നീട്ടി.
‘ മകന്‍ ഗള്‍ഫില്‍ പോയിട്ട് കുറെക്കാലമായോ, ലീവ് കിട്ടാന്‍ പ്രയാസമുണ്ടാകുമോ’ എന്ന് ഞാന്‍ അമ്മയോട് ചോദിച്ചു.
‘അവന് നല്ല ജോലിയാണ്. രണ്ട്മാസം കൂടുമ്പോഴൊക്കെ വരും. അവള്‍ക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു. അതവളുടെ മകനും കിട്ടി. അവന്‍ എന്‍ജിനീയറാണ്... അവിടെ നല്ല നിലയാണ്.. ‘
‘ അപ്പോള്‍ ആ അമ്മ...’
‘ അവള്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷമായി. ചികില്‍സയൊക്കെ ചെയ്തു. എന്നാലും രക്ഷപ്പെട്ടില്ല... പാവം, ഒരുപാട് വേദന സഹിക്കേണ്ടി വന്നു. കാന്‍സറായിരുന്നു. അതും അദ്ദേഹത്തിനു വന്ന അതേ കാന്‍സര്‍ ‘
അമ്മയോടൊപ്പം ഞാനും ദീര്‍ഘമായി നിശ്വസിച്ചു.
‘ അദ്ദേഹത്തിനു കാന്‍സറാണെന്ന് അറിഞ്ഞത് വൈകിയാണ്. അതാലോചിക്കുമ്പോള്‍ എനിക്കിപ്പോഴും കരച്ചില്‍ വരും. എന്‍റെ ഉള്ളിലെ ഒരു പിണക്കം കൊണ്ട് ഞാന്‍ അദ്ദേഹത്തെ വേണ്ടപോലെ ശ്രദ്ധിച്ചില്ലേ എന്ന് തോന്നും. ‘
എനിക്ക് എന്നെ ഒതുക്കാന്‍ കഴിഞ്ഞില്ല.
‘വേറൊരു കല്യാണം കഴിച്ചിട്ടും അമ്മ അദ്ദേഹത്തോടൊപ്പം.... ‘
അമ്മ ചിരിച്ചു.
‘ ഞാന്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം ഏറ്റെടുത്ത ചുമതല എന്‍റെയും കൂടിയായി. അദ്ദേഹത്തിന്‍റെ അഭിമാനവും എന്‍റേതായി. ഞാന്‍ ക്ഷമിക്കുമെന്ന് കരുതിയാണല്ലോ അദ്ദേഹം അവളേയും കൂട്ടി ആ വീട്ടിലേക്ക് തന്നെ കയറിവന്നത് . ആ മനസ്സ് ഞാന്‍ കണ്ടില്ലെങ്കില്‍..... അതുകൊണ്ട് ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു താമസിച്ചു. മക്കള്‍ ഒന്നിച്ചു വളര്‍ന്നു. രണ്ടമ്മമാരും ചേര്‍ന്ന് വളര്‍ത്തിയതുകൊണ്ടാവും മക്കളെല്ലാവരും നന്നായി.. അദ്ദേഹം മരിച്ചു പോകുമ്പോള്‍ ചെറിയ മകനു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും ഒക്കെ... ‘
‘അമ്മ ആ അമ്മയെ എങ്ങനെ ... ‘
അമ്മ പിന്നെയും ചിരിച്ചു..
‘എനിക്ക് ആദ്യമൊന്നും അവളെ അങ്ങനെ ഇഷ്ടപ്പെടാന്‍ പറ്റിയിരുന്നില്ല. എങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരിക്കലും ഒന്നിനും വഴക്കടിച്ചിരുന്നില്ല. അദ്ദേഹത്തെ വിഷമിപ്പിക്കരുതെന്ന് രണ്ടുപേരും വിചാരിച്ചിരുന്നു. അദ്ദേഹം പോയപ്പോഴായിരിക്കും ഞങ്ങള്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയത്..
അങ്ങനെ എനിക്കവള്‍ അനിയത്തിയായി.. അവള്‍ക്ക് ഞാന്‍ ചേച്ചിയും ‘
മഴ പെയ്തു തോര്‍ന്നിരുന്നില്ല.
നനവുള്ള കാറ്റും വീശിത്തീര്‍ന്നിരുന്നില്ല. അതുകൊണ്ട് മാമ്പഴങ്ങള്‍ പൊഴിഞ്ഞു കൊണ്ടേയിരുന്നു.