Monday, February 19, 2018

പ്രണയമധുരത്തിന്‍റെ ഓണനാളുകള്‍

https://www.facebook.com/echmu.kutty/posts/475390242640275
01/09/2015
മുതിര്‍ന്ന മക്കളുള്ള അമ്മമാരായിരുന്നു  എല്ലാവരും.

വിധവകളായിരുന്നു  അവര്‍.  ഒരാള്‍ക്ക് നടക്കാന്‍ വയ്യ.  മറ്റൊരാള്‍ക്ക്   അല്‍പം കാഴ്ചക്കുറവുണ്ട്. തിമിരത്തിന്റെ  ഓപ്പറേഷന്‍ ചെയ്യണം.  ഇനിയുമൊരാള്‍ക്ക്  പാര്‍ക്കിന്‍സണ്‍സ് ഡിസീസ്  ആരംഭിച്ചിട്ടുണ്ട് .  ഫ്‌ലാറ്റുകളില്‍   ജോലിക്കാരികള്‍ക്കൊപ്പം    അവര്‍ പാര്‍ക്കുന്നു. മക്കള്‍ ദൂരെ ദൂരെ ... നഗരങ്ങളില്‍  അല്ലെങ്കില്‍ വിദേശത്ത്..

അവര്‍ക്കൊപ്പമിരുന്നു  കാപ്പി  കുടിക്കുകയായിരുന്നു.  കായ വറുത്തതും ശര്‍ക്കരപുരട്ടിയും ഉണ്ടായിരുന്നു. പിന്നെ  ചെണ്ടമുറിയന്‍ പഴം  പുഴുങ്ങിയതും.   വിവിധ അടുക്കളകളില്‍  നിന്ന്   വ്യത്യസ്തതയുള്ള  ഓണസ്സുഗന്ധങ്ങള്‍ ഫ്‌ലാറ്റു സമുച്ചയത്തിന്റെ  നീളന്‍ വരാന്തകളിലൂടെ
 ഓണം വന്നോണം വന്നെന്ന്  കാറ്റിലലിഞ്ഞുകൊണ്ടിരുന്നു.

 ഗ്യാസടുപ്പും  പ്രഷര്‍ക്കുക്കറും  മിക്‌സിയും പൈപ്പുവെള്ളവും ഒന്നും   ജന്മം കൊണ്ടിട്ടില്ലാത്ത  ഓണദിനങ്ങളേയും അവയിലെ പുക മണക്കുന്ന  വിയര്‍പ്പിറ്റുന്ന  അദ്ധ്വാനത്തേയും പറ്റി അമ്മമാര്‍ വാചാലരായി.  കടം  വാങ്ങിയും അരിച്ചിട്ടിയും തുണിച്ചിട്ടിയും പിടിച്ചും  ഒക്കെ അവര്‍ ഓണമാഘോഷിച്ച  കഥകള്‍ ഞാന്‍ കേട്ടു. തുമ്പപ്പൂവും കാശിത്തുമ്പയും കൃഷ്ണകിരീടവും  കാക്കപ്പൂവും മുക്കുറ്റിയും  തൃക്കാക്കരയപ്പനും  ഞങ്ങള്‍ക്കിടയില്‍  വന്ന് പുഞ്ചിരി  തൂകി.

ഇന്നവര്‍ ഹൈടെക് അമ്മമാരാണ്. നെറ്റ് ഫോണും ഈ  മെയിലുമെല്ലാം ഉപയോഗിക്കുന്നവര്‍.  അവര്‍ക്ക്  ഫേസ്ബുക്കും  വാട്‌സ് ആപ്പുമുണ്ട് . അതുകൊണ്ടൊക്കെ തന്നെ   ഇന്നത്തെ  ജീവിതത്തിന്റെയും  ഓണത്തിന്റെയും ഒക്കെ  ചില  എളുപ്പങ്ങളും  ചില  കുഴപ്പങ്ങളും  അവര്‍ക്കറിയുകയും  ചെയ്യാം.

ഈ സൌകര്യങ്ങള്‍ ചെറുപ്പത്തിലുണ്ടായിരുന്നെങ്കില്‍  ...  ജീവിതത്തിനു  കുറച്ചു കൂടി തുറവി ഉണ്ടായിരുന്നെങ്കില്‍  എന്നവര്‍  പറഞ്ഞപ്പോള്‍ ചില  പ്രണയമധുരങ്ങള്‍  തേന്‍തുള്ളികളാവുന്നത് ഞാന്‍ കണ്ടു.

മനോഹരമായിരുന്നു ആ കാഴ്ച .  പലവര്‍ണങ്ങളില്‍  ചമച്ച  അതിസുന്ദരമായ  ഒരു  ഓണപ്പൂക്കളമായി  ചുളിവുകള്‍ വീണ  അമ്മ മുഖങ്ങള്‍ വിടര്‍ന്നു. നരച്ച  മുടിയിഴകള്‍  ആ പൂക്കളത്തിലെ  നന്ത്യാര്‍വട്ടങ്ങളായി  വെണ്‍ശോഭയണച്ചു.

നടക്കാന്‍ വിഷമമുള്ള അമ്മയാണ് ആദ്യം സംസാരിച്ചത്.   പത്താം ക്ലാസ്സും തുന്നലും പഠിച്ചു  കഴിഞ്ഞപ്പോഴായിരുന്നു  ക്രാഫ്റ്റ്‌സ്   കൂടി  പഠിയ്ക്കാനായി  ജ്യേഷ്ഠന്‍  അമ്മയെ  നിര്‍ബന്ധിച്ചത്.  ക്രാഫ്റ്റ്‌സ് ടീച്ചര്‍  എന്ന തസ്തികയിലേക്കും അപേക്ഷിയ്ക്കാമല്ലോ  എന്നായിരുന്നു  ജ്യേഷ്ഠന്റെ  താല്‍പര്യം.  അമ്മ  വഴങ്ങി.  ജ്യേഷ്ഠനൊപ്പം  ഇടയ്‌ക്കെല്ലാം വീട്ടില്‍ വന്നിരുന്ന  കൂട്ടുകാരനും  ബന്ധുവുമായിരുന്ന ഒരു  ചേട്ടനാണ്  അമ്മയ്ക്ക് ചില  വിപ്ലവ പുസ്തകങ്ങളൊക്കെ  കൊടുത്തത്.  എന്നു വെച്ചാല്‍  ഗോര്‍ക്കിയുടെ   അമ്മയും  യൂഗോയുടെ  പാവങ്ങളും മറ്റും..

പുസ്തകങ്ങള്‍ വായിച്ചു.  മെല്ലെമെല്ലെ   ജ്യേഷ്ഠന്റെ  കൂട്ടുകാരനോട്  പ്രത്യേകമായ ഒരു സ്‌നേഹം... അല്ല  ഒരിഷ്ടം..  അതൊന്നുമല്ല..

'പിന്നെ ... ' എന്ന്  പ്രേരിപ്പിച്ചു  എന്നിലെ  കഥക്കള്ളി.

' ഇടയ്‌ക്കെങ്കിലും  കാണാന്‍ ഒരു മോഹം.'

അതു  പറയുമ്പോള്‍  അമ്മയുടെ കണ്ണുകള്‍ക്ക്  ശംഖുപുഷ്പത്തിന്റെ  അരുമയുള്ള  നീലിമ...  മൃദുലത.

' എന്നിട്ട് ? '  ഇപ്പോള്‍ അമ്മമാര്‍ക്കും  താല്‍പര്യമായി.

 ' ഒന്നുണ്ടായില്ല..  ക്രാഫ്റ്റ്‌സ്  കഴിയും  മുന്‍പേ  എന്റെ  കല്യാണം  കഴിഞ്ഞു ...  പിന്നെ  മക്കളായി.. പ്രാരബ്ധങ്ങളായി.. ഭര്‍ത്താവിന്റെ  കൂടെ  ഏകദേശം  ഇന്ത്യാരാജ്യം മുഴുവന്‍ ചുറ്റിക്കറങ്ങി.  പട്ടാളക്കാരന്റെ  ഭാര്യയാവുമ്പോ  അങ്ങനെയല്ലേ  രാജ്യസ്‌നേഹം  കാണിക്കാന്‍ പറ്റുള്ളൂ..

എന്നാലും  ഒന്നും  മറന്നിട്ടില്ല..  എല്ലാ  ഉത്രാടത്തിനും  കാണാന്‍ വരും..  ഇപ്പോള്‍  എന്നെ പോലെ  തന്നെയാണ്.  നടക്കാന്‍ വയ്യ.  ഭാര്യേം കൂട്ടിയാ വരിക.  പറേമ്പോ  ഞങ്ങള്‍  ബന്ധുക്കളാണല്ലോ.  ഇത്തിരി  നേരം  സംസാരിച്ചിരിക്കും.  ചായയും  പഴം നുറുക്കും  കഴിക്കും...

എന്നാലും പോണേനു  മുമ്പ്  ആരും  കാണാതെ  ആരും  അറിയാതെ  ഒന്നു  നോക്കും... എന്നെ..  അത്  ഞാന്‍  മാത്രെ  കാണുള്ളൂ..

ഇപ്പൊ  എത്ര കാലം  കഴിഞ്ഞു... എന്നാലും.. '

ഒരു ശംഖുപുഷ്പം  കണ്ണെഴുതുന്നത്  എനിക്ക് കാണാനായി.

ചെണ്ടമുറിയന്‍ പഴം നുറുക്കിനു  നല്ല സ്വാദുണ്ടെന്ന്  എന്നെ  അഭിനന്ദിച്ചിട്ടാണ്,  കാഴ്ചക്കുറവുള്ള  കണ്ണുകള്‍  ഒന്നമര്‍ത്തിത്തുടച്ചിട്ടാണ്   അമ്മ  സംസാരിച്ചു  തുടങ്ങിയത്. 

 ' അമ്മായിയുടെ മകനായിരുന്നു.  അന്നേ വിമാനത്താവളത്തില്‍  ജോലിയില്‍  കയറിയിരുന്നു.  വൈക്കേഴ്‌സ്  വിസ്‌കൌണ്ടും  ഡഗ്ലസ് ഡി സിയും  ഫൊക്കറും  പോലെയുള്ള  വിമാനങ്ങള്‍ ഇന്ത്യയില്‍  പറന്നിരുന്ന  കാലത്ത്  തന്നെ.. അതുകൊണ്ട്  ജോലിയും അന്നേ  അകലങ്ങളിലായിരുന്നു.' 

' കാണാനൊക്കെ  വിഷമം ആയിരുന്നു  അല്ലേ..'  ഞാന്‍ അല്‍പം  കുസൃതിയോടെ  തിരക്കി.

' ഉം. ഇന്നത്തെ  പോലെ  ഈ  കൈവെള്ളയില്‍  വെച്ച്  വലുതാക്കി  കാണുകയും വിശേഷം പറയുകയും ചെയ്യണ നോക്കിയാ വിദ്യയൊന്നും അന്നില്ലല്ലോ.'

അമ്മയുടെ  ഫോണ്‍  നോക്കിയയുടെ  ആധുനിക  സെറ്റാണെന്ന് എനിക്ക് മനസ്സിലായി.

അമ്മ ഒരു ചെറു പുഞ്ചിരിയോടെ തുടര്‍ന്നു.

' എന്റെ  അച്ഛന്‍  അമ്മായിയോട്  പറഞ്ഞു.  ഒന്നു രണ്ടു വട്ടം. അമ്മായി ഒന്നും  പറഞ്ഞില്ല.  പിന്നെ ചോദിയ്ക്കാന്‍ അച്ഛനും മടിയായി.  അക്കൊല്ലം അവധിയ്ക്ക് വന്നപ്പോള്‍ ആരും കാണാതെ  എന്നോട് നേരിട്ട്  തന്നെ  ചോദിച്ചു .  വീട്ടില്‍  പറയൂ എന്ന് മാത്രമേ  ഞാന്‍  മറുപടി പറഞ്ഞുള്ളൂ. അക്കാലത്തൊക്കെ അങ്ങനെയാണ് . ഒന്നും തുറന്നു  പറയാന്‍  പാടില്ല. ഒരു മൂളല്‍... ചെറിയ  ഒരു തലയാട്ടല്‍.. അതു തന്നെ  വളരെക്കൂടുതലാണ്.

അമ്മായിയ്ക്ക്  അന്നേരം സ്ത്രീധനം കൂടിയേ  കഴിയൂ.  അത്  അച്ഛനു  ഒട്ടും പിടിച്ചില്ല . അങ്ങനെ   ആ അവധിക്കാലവും കഴിഞ്ഞു പോയി. പിന്നത്തെ  അവധിക്കു മുമ്പേ  അച്ഛന്‍ എന്റെ  കല്യാണം കഴിപ്പിച്ചു . ...

എന്നാലും എല്ലാ തിരുവോണത്തിനും  വിളിക്കും.. അല്ലെങ്കില്‍  പൂരാടത്തിന്  കിട്ടണ മാതിരി  ഒരു കാര്‍ഡയയ്ക്കും... ഫോണ്‍  സൌകര്യായേപ്പിന്നെ  വിളിയ്ക്കലാണ്  പതിവ്.  ബുദ്ധിമുട്ടിലാണ്  പാവം. മക്കളായിട്ട്  ഒരു  മോളേ ഉള്ളൂ. ആ കുട്ടി മിണ്ടില്ല. ... അതുകൊണ്ട്  ഭാര്യയ്ക്കും  അധികവും മൌനം തന്നെ.  ആ കുട്ടി  പഠിച്ചിട്ടൊക്കെ ഉണ്ട്.. ജോലീം  ഉണ്ട്.   പക്ഷെ,  കല്യാണം ...'

അമ്മ  നിറുത്തി.. ഞാന്‍  മൊഴി  എന്ന തമിഴ്  സിനിമ ഓര്‍ത്തു.. കോശിശ് എന്ന  ഹിന്ദി സിനിമ  ഓര്‍ത്തു.  സിനിമകള്‍  ജീവിതങ്ങളായി  പരാവര്‍ത്തനം ചെയ്യപ്പെടുകയില്ല...

 ' എന്താ  തിരുവോണത്തിനു വിളിയ്ക്കണേന്നറിയോ ...'  അമ്മയുടെ വിറയാര്‍ന്ന ശബ്ദത്തില്‍  ഒരു  കൌമാര കുതൂഹലം...

ഞാന്‍  ചെവി വട്ടം  പിടിച്ചു..

'അന്നേയ്  ..തിരുവോണത്തിന്റന്നേയ് ... എന്റെ   പിറന്നാളാണ്. '

മൂന്ന്  അമ്മമാരുടെയും   പഞ്ചാരച്ചിരിയില്‍  ഏതെല്ലാമോ   ആകാശകുസുമങ്ങളാല്‍  അലംകൃതമായൊരു   ഓണപ്പൂക്കളം  വിടര്‍ന്നു .....

Monday, February 12, 2018

സ്പര്‍ശനങ്ങളെപ്പറ്റി...

 
അഴിമുഖത്തില്‍@ സൈറ മുഹമ്മദ് എഴുതിയ  മനോഹരമായ കുറിപ്പ്.. അതിനെത്തുടര്‍ന്ന് @ഋഹമെ ഖീലെ എല്‍സ ജോസ് ഫേസ് ബുക്കിലിട്ട കുറിപ്പും പ്രതികരണങ്ങളും.. അവയൊക്കെയാണ്   ഒരുപക്ഷെ,   എന്റെ ഈ  വാക്കുകള്‍ക്കുള്ള പ്രേരണ..

സ്പര്‍ശമെന്നത് നമ്മുടെ സംസ്‌ക്കാരത്തില്‍  ഒരു പുറം കാര്യമല്ല... അത്  ഒരു  അകം കാര്യമാണ്. അയിത്തം എന്ന  സങ്കല്‍പം  ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും  കഴിയുന്നത്ര വെച്ചു പുലര്‍ത്തുന്ന, അതിനു യോജിക്കുന്ന ന്യായങ്ങളെ  വേദ പുരാണ ഇതിഹാസ മത ഗ്രന്ഥങ്ങള്‍ മുതല്‍  വ്യക്തി ശുചിത്വം വരെ പരതി കണ്ടു പിടിക്കുന്ന  അപൂര്‍വ ജനതയാണ് നമ്മള്‍...  നമുക്ക്  സ്പര്‍ശമെന്നത് തെറ്റായി  കാണാനാണ്  എപ്പോഴും എളുപ്പം. നാടക ചലച്ചിത്ര അഭിനേതാക്കളെ,  അവരുടെ പ്രശസ്തിയേയും പണത്തേയും പ്രധാനമായി എണ്ണുമ്പോഴും  അവന്‍ അവള്‍  എന്ന് വില കുറച്ച് കാണുന്നതില്‍  ഈ സ്പര്‍ശമെന്ന  പ്രക്രിയയ്ക്ക് വലിയ  പങ്കുണ്ട്.

നമ്മുടെ നമസ്‌തെ  എന്ന കൈ കൂപ്പല്‍  തന്നെ  അകല്‍ച്ചയെ  ആണ് ധ്വനിപ്പിക്കുന്നത്.  കൈകൂപ്പലിനു എന്തൊക്കെ  ദിവ്യത്വം  കല്‍പിച്ചാലും.. അതിനു  ഒരു തുറവി ഇല്ല. അപരിചിതരെ  തൊടുന്നത്  അതീവ  ദുസ്സഹമായ  ഒരു  അനുഭവമാണെന്ന് എഴുതുന്നതില്‍ പ്രധാനപ്പെട്ട  എഴുത്തുകാരും  പുകഴ്‌പെറ്റ  ചലച്ചിത്ര സംവിധായകരും ഒക്കെയുണ്ട്.  അപ്പോള്‍ പിന്നെ  നമസ്‌തെയുടെ  ദിവ്യത്വം തന്നെയാവുമല്ലോ   നമുക്ക്  ശരണം.

കുറെക്കാലം മുന്‍പാണ്.. തൃശ്ശൂര്‍ നിന്ന്  കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഞാന്‍..  ഒരു സീറ്റില്‍  മോടിയില്‍  വസ്ത്രം ധരിച്ച് കാഴ്ചയില്‍ തന്നെ  ഒരു മുതിര്‍ന്ന പ്രൊഫസറെ പോലെ തോന്നിപ്പിക്കുന്ന ഒരാള്‍  ഇരിക്കുന്നുണ്ടായിരുന്നു. രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍  തനിച്ചിരിക്കുകയായിരുന്ന  അദ്ദേഹത്തിനരികില്‍  പോയി ഞാനിരുന്നു. മറ്റ്  സീറ്റുകളില്‍ എല്ലാം ആളുണ്ടായിരുന്നത്  കൊണ്ടും  കുറെ ഏറെ നേരം ബസ്സില്‍  നിന്നു യാത്ര ചെയ്യേണ്ടി  വരുമല്ലോ എന്ന ഉല്‍ക്കണ്ഠ കൊണ്ടുമാണ് ഞാനങ്ങനെ ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനു അത്  സഹിക്കാന്‍ കഴിഞ്ഞില്ല.  അദ്ദേഹം വലിയ  ബഹളമുണ്ടാക്കുകയും  അദ്ദേഹത്തിന്റെ  മകളാവാന്‍ മാത്രം  പ്രായമുണ്ടായിരുന്ന  എന്നെ  കഠിനമായി അധിക്ഷേപിക്കുകയും  സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്തു.  ബസ്സ് ഓടുമ്പോള്‍ അന്യ സ്ത്രീയുടെ  സ്പര്‍ശനമുണ്ടായാലോ  എന്ന  ഭയമാണതിനു കാരണമെന്ന് അദ്ദേഹം തന്റെ  ചാരിത്ര്യശുദ്ധിയെയും സത്സ്വഭാവത്തേയും  ഉച്ചത്തില്‍  വ്യക്തമാക്കി.

പിന്നീട്  അനവധി തവണ ഔദ്യോഗിക കാര്യങ്ങള്‍ക്കായി സ്വദേശികളും വിദേശികളുമായ  ഒട്ടേറെ  പുരുഷന്മാര്‍ക്കൊപ്പം യാത്ര ചെയ്യേണ്ടി വന്നപ്പോള്‍  ഒരു കാര്യം ഞാന്‍ മനസ്സിലാക്കി.  അറിയാത്ത മട്ടില്‍ സ്പര്‍ശിക്കുന്നത്  എന്തുകൊണ്ടോ നമ്മുടെ നാട്ടിലുള്ളവര്‍ക്ക് കൂടുതല്‍ പഥ്യമാണ്. സ്പര്‍ശമെന്ന പാപബോധം ഉള്ളില്‍ കിടന്ന് കലമ്പല്‍ കൂട്ടുന്നതുകൊണ്ടാവാം..

എന്നുവെച്ച് എല്ലാവരും അങ്ങനെയായിരുന്നില്ല... അറിഞ്ഞ്  വേണ്ടപ്പോള്‍ വേണ്ടതു മാതിരി .. സ്പര്‍ശം  കൊണ്ട്  മനസ്സില്‍ കയറിക്കൂടിയവര്‍ ഉണ്ടായിരുന്നു.. ഉണ്ട്...  ഇനിയും ഉണ്ടാകും...

സാണ്ട് എന്ന് വിളിക്കുന്ന  കാളക്കൂറ്റന്മാരും പേരൊന്നുമില്ലാത്ത  വെറും  കില്ലപ്പട്ടികളും ദില്ലി നഗരത്തിലെ റോഡുകളില്‍ ഒരു പതിവ് കാഴ്ചയായിരുന്നു. തിളയ്ക്കുന്ന  വെയിലില്‍  ഒരു കാക്ക പോലും പുറത്തിറങ്ങാത്ത  ഉച്ചനേരത്തും വെയില്‍  കുടിച്ച് മയങ്ങിയ പോലെ കാളക്കൂറ്റന്മാര്‍ അലസമായി റോഡില്‍ ചുറ്റിത്തിരിയുന്നുണ്ടാവും.  കില്ലപ്പട്ടികള്‍ പൊറുതികേടോടെ  ഓടുകയും ചവറുവീപ്പകള്‍ മണപ്പിക്കുകയും  ചെളിവെള്ളം നക്കിക്കുടിക്കുകയും  നാവു പുറത്തിട്ട് കിതയ്ക്കുകയും  ചെയ്യുന്നുണ്ടാവും...

അങ്ങനൊരു  നട്ടുച്ചയായിരുന്നു.

ഞാന്‍  വഴി നടക്കുകയും  എന്റെ കഷ്ടകാലത്തിനു  ഒരു  കാളക്കൂറ്റനു എന്നെ ഓടിയ്ക്കാന്‍  തോന്നുകയും ചെയ്ത  നട്ടുച്ച കൂടിയുമായിരുന്നു അത് ..

പ്രാണഭയം ഒരു വല്ലാത്ത  ഭയമാണെന്ന്  ജീവിതത്തില്‍  അനുഭവിച്ചറിയേണ്ടി വന്നവളാണ് ഞാന്‍.. അത് സിനിമയില്‍  കാണുന്നതു പോലെയോ കടലാസ്സില്‍ എഴുതി വായിക്കുന്നതു പോലെയോ അല്ലെന്ന്  നല്ല  തീര്‍ച്ചയുള്ള ഒരാള്‍... അതുകൊണ്ട് തന്നെ ഒരാള്‍ ഇന്നയാളെ  കൊല്ലുമെന്ന് എന്നോടാരെങ്കിലും പറഞ്ഞാല്‍ അത്  തമാശയായിട്ടെടുക്കാനോ  ഹേയ്, എന്ന് നിസ്സാരമാക്കാനോ  എനിക്കൊരിക്കലും കഴിയില്ല.

ആ നട്ടുച്ചയും  അങ്ങനെയായിരുന്നു.. അതുകൊണ്ട് ചട്ടിയില്‍ നിന്ന്  അടുപ്പിലേക്ക് ചാടിയെന്നതുപോലെ ഞാന്‍ ഓടി... പറ്റാവുന്ന വേഗതയില്‍.. ആ കാളക്കൂറ്റന്‍  എന്റെ പിന്നാലെ ഭ്രാന്തെടുത്തു പാഞ്ഞു.. ...

പ്രാണഭയത്തോടെ ,  ഹൃദയം  പുറത്തേക്ക്  ചാടുന്ന കിതപ്പോടെ ഞാനോടിക്കയറിയത്  ദീര്‍ഘകായനായ  ഒരു സര്‍ദാര്‍ജിയുടെ കൈകള്‍ക്കുള്ളിലേയ്ക്കായിരുന്നു.  അദ്ദേഹത്തിന്റെ  നെഞ്ചോട് ചേര്‍ന്ന്  നിന്ന് മരണത്തെ പിന്തള്ളി  ഞാന്‍ കിതച്ചു..

' ബേബി... കൂള്‍ഡൌണ്‍'  എന്ന് എന്റെ  പുറത്ത്  തട്ടി ആശ്വസിപ്പിക്കുകയും  എന്നെ സുരക്ഷിതമായി ബസ്സു കയറ്റി വിടുകയും ചെയ്ത  അദ്ദേഹത്തെ  ...

ഗുരുതരമായ ക്ഷയരോഗം ബാധിച്ച് ആശുപത്രിയിലായിരുന്നു  ഞാന്‍..  ദില്ലി നഗരത്തിലെ  വലിയൊരു  ആതുരാലയത്തില്‍.. ജീവന്‍ അപകടത്തിലാണെന്ന സംശയമുണ്ടായെങ്കിലും   ക്ഷയമാണെനിക്കെന്ന് തിരിച്ചറിയപ്പെട്ടിട്ടില്ല..അതുകൊണ്ടു  തന്നെ  ന്യൂമോണിയ  ആണെന്ന വിശ്വാസത്തിലാണ് ചികില്‍സ . ഈ ലോകത്തിലെ എരിവന്‍ മുളകുകളെല്ലാം കൂടി അരച്ച് കുരുമുളകു വെള്ളത്തില്‍ കലക്കിയതു പോലെ എരിഞ്ഞു നീറുന്ന ഒരു മരുന്ന് ഡ്രിപ്പായി നല്‍കിക്കൊണ്ടായിരുന്നു ചികിത്സ ആരംഭിച്ചത്. അതു കഴിഞ്ഞ് ചെസ്റ്റ് ഫിസിയോതെറാ!പ്പി എന്ന പേരില്‍ ഒരു ഇടി ചികിത്സയുമുണ്ടെന്ന്  നഴ്‌സ് എന്നെ  അറിയിച്ചു. നെഞ്ചില്‍ കനത്തു കിടക്കുന്ന കഫം ഇളക്കിക്കളയുവാനായിരുന്നു അത്. ഇങ്ങനെ കഫം പുറത്തു വന്നില്ലെങ്കില്‍ ട്യൂബിട്ട് എടുക്കുമെന്നും അവര്‍ പറഞ്ഞു. കാലഹരണപ്പെട്ട മെഷീനിലെ പഴഞ്ചന്‍ ട്യൂബിടുന്നതുകൊണ്ട് രോഗിയ്ക്ക് പ്രയാസം കൂടുകയേയുള്ളു എന്ന് പറഞ്ഞ നഴ്‌സിന്റെ മുഖത്ത് ഒരു അര്‍ദ്ധ മന്ദഹാസം വിരിഞ്ഞു.

കൈമുട്ടോളമെത്തുന്ന വലിയ ഗ്ലൌസുകള്‍ ധരിച്ചിരുന്ന, ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ യാതൊരു താല്പര്യവുമില്ലാത്ത മുഖഭാവത്തോടെയായിരുന്നു,  ബെഡ്ഡിനരികിലേയ്ക്ക് വന്നത്. പ്രധാന ഡോക്ടറുടെ  നിരീക്ഷണത്തില്‍, വീര്‍പ്പിച്ചു കെട്ടിയ മുഖവുമായി അദ്ദേഹം ചെസ്റ്റ് ഫിസിയോതെറാപ്പി ചെയ്യാന്‍ ആരംഭിച്ചു. മന്ദ താളത്തില്‍ നിന്ന് ചടുലമായി മുറുകിക്കയറുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പകയായിരുന്നു നെഞ്ചും കൂടില്‍ അരങ്ങേറിയത്. അതിന്റെ അവസാനത്തില്‍ കനത്തു കല്ലിച്ചു കിടന്ന കഫം രക്തക്കലര്‍പ്പോടെ പുറത്തേയ്ക്ക് തെറിച്ചു വീണു. ചര്‍ദ്ദിച്ച് അവശയായി ബോധം മറയുന്നതിനു മുന്‍പുള്ള ആ മൂടിക്കെട്ടിയ ഇരുട്ടില്‍ പെരുവഴിയില്‍ അനാഥയാക്കപ്പെട്ട പിഞ്ചു ബാലികയെപ്പോലെ ഡോക്ടറുടെ കൈ പിടിച്ച് ഞാന്‍ എന്തൊക്കെയോ പുലമ്പി…..

അന്നു രാത്രി ഉറക്കം വരാതെ കടുത്ത നെഞ്ചു വേദനയുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍   ഡോക്ടര്‍ എന്റരികില്‍ വന്നു ..  'പെയിന്‍ അസഹ്യമാണല്ലേ'   എന്ന് ചോദിച്ചു...

എനിക്കുത്തരമുണ്ടായിരുന്നില്ല. നറു നെയ് പുരട്ടിയ ചപ്പാത്തിയുടെ സുഗന്ധമുള്ള   കൈവിരലുകള്‍ കൊണ്ട് അദ്ദേഹം എന്റെ കവിളില്‍ മന്ദ്രമായി തട്ടി..  എന്നിട്ടു പറഞ്ഞു.'  ഉറങ്ങൂ..  ഐ വില്‍ ബി ഹിയര്‍.. '

അത്ര മേല്‍  മൃദുലമായി സ്പര്‍ശിക്കാന്‍ , അങ്ങനൊരു  ധൈര്യം  തരാന്‍ ...